ഒരു ഗൃഹാതുരത്വ ബിംബത്തിന്റെ തുടർച്ചയിലൂടെ

HIGHLIGHTS
  • മേതിൽ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
que sera sera
Representative image. Photo Credit:Amith Nag/Shutterstock.com
SHARE

നവംബർ 18, 2022 

എഐ (AI) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യന്ത്ര ധിഷണയും, ത്രിമാന ഛായാഗ്രഹണവും ഏകോപിച്ചാൽ എന്തെല്ലാം സംഭവിക്കാം? ആശ്ചര്യകരമായ സൃഷ്‌ടികൾ, തീർച്ചയായും. എന്നാൽ ഈ ഏകോപിത സൃഷ്‌ടികളിലൊന്നിൽ, ഞാൻ യദൃച്ഛയാ കണ്ടത് എഡിസൻറെ ഫോണഗ്രാഫ് തുടങ്ങി വെച്ച ആവിഷ്‌ക്കാര പരമ്പരയിൽപ്പെട്ടൊരു ഉല്‍പ്പന്നത്തിൻറെ ബിംബമാണ് — ആശ്ചര്യമെന്നതിലേറെ  ചരിത്രത്തിൻറെ സ്വന്തം ഗൃഹാതുരത്വം പോലെ! ഇതാകട്ടെ, എൻറെ ബാല്യകാല സ്‌മൃതികളിൽ ഏറ്റവും നിശിതമായ ഗൃഹാതുരത്വ ബിംബവുമാണ്!

ഒരു ഗ്രാമഫോണിന്നരികിൽ 'തൻറെ യജമാനൻറെ ശബ്‌ദം' (His Master's Voice) കേട്ടിരിക്കുന്നൊരു ശ്വാനൻറെ ചിത്രം. ഈ ഉള്ളടക്കമുള്ള എത്രയോ ചിത്രങ്ങൾ ഓൺലൈനിൽ ലഭ്യം. പക്ഷേ, തുടക്കത്തിൽ ഞാൻ സൂചിപ്പിച്ച ഏകോപനമുള്ള ഛായാപടം ബംഗളൂരിലെ ഫ്രീൻലാൻസ്‌ ഫോട്ടോഗ്രാഫറായ അമിത് നാഗിൻറെ സൃഷ്‌ടിയാണ്. നിർവഹണത്തിൽ അതുല്യം; കാലികതയിലാകട്ടെ, ഒരു പക്ഷേ   അസംഭവ്യം പോലുമാവാം ഈ ഛായാപടം. 

വളർത്തുനായകളെ അഗാധമായി സ്നേഹിക്കുകയും, ഏകാകിതയുടെ സ്വകാര്യതയിൽപ്പോലും ഈ ജീവികളെ അനുവദിക്കുകയും ചെയ്യുന്ന ചില സുഹൃത്തുക്കൾ എനിക്കുണ്ട്. പക്ഷേ, ഇവരിൽ ആരുടെയെങ്കിലും വീട്ടിൽ ഒരു ഗ്രാമഫോൺ ഇല്ല. കുടുംബപ്പെരുമയുടെ സാംസ്‌കാരിക അവശിഷ്‌ടമായി ചില വീടുകളിൽ ഇതൊരു കാഴ്‌ച വസ്‌തുവാകാം; ഇപ്പോൾ ക്ലാസിക് ശൈലിയിൽ അലംകൃതമായ ഗ്രാമഫോണുകൾ ആമസോണിൽ ആർക്കും ലഭിക്കും. പക്ഷേ എച്ച്എംവി പാട്ടുതട്ടുകൾ (തമിഴിൽ 'ഇശൈത്തട്ടുകൾ') പ്രദർശിപ്പിക്കുന്ന ശ്വാനൻ തികച്ചും മറ്റൊരു ബിംബം.

ഇവിടെ എൻറെ ഊന്നൽ വാണിജ്യ ചിഹ്നങ്ങളുടെ ചരിത്രത്തിലാണ്. 

നാമിന്ന് അഡിഡാസ്, നൈക്ക്, പ്യൂമ, ഗൂച്ചി എന്നീ ലോകപ്രശസ്‌ത വാണിജ്യ ചിഹ്നങ്ങളോട് പ്രതികരിക്കുമ്പോൾ മസ്‌തിഷ്‌കത്തിൽ ഉണരുന്ന അവബോധം ഒട്ടും രൂപപ്പെട്ടിട്ടില്ലാത്ത കാലത്താണ് എച്ച്എംവിയുടെ  നായ അവതരിക്കുന്നത്. പഴയ ഗ്രാമങ്ങളുടെ സമൂഹ മനസ്സിൽ വാണിജ്യ ചിഹ്നം എന്ന സങ്കല്‌പം പോലും തെളിഞ്ഞിട്ടില്ലായിരുന്ന ദിനങ്ങളിൽ, ഗ്രാമഫോണിൽ കറങ്ങിയ ഭൂരിപക്ഷം പാട്ടുതട്ടുകളിലെയും ബിംബം ഈ നായയായിരുന്നു — പ്രചാരണത്തിൻറെ കുരയും മോങ്ങലും ഇല്ലാതെ! 

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തോന്നും, 'ഗ്രാമഫോൺ' എന്ന വാക്കിലെ "ഗ്രാമ"ശബ്‌ദത്തിൽ പോലും ഏതോ ഒരു പൊരുൾ ഉണ്ടായിരുന്നില്ലേ? അതൊരു അന്തരീക്ഷമായിരുന്നു — മെമറെക്‌സിൻറെ കാന്തിക നാടയ്ക്ക് ഒരിക്കലും ആവാഹിക്കാൻ കഴിയാത്തൊരു അന്തരീക്ഷം. 

എല്ലാ താരകൾക്കും അടിയിൽ എഡിസൻറെ ഒച്ച. 

നവംബർ 20, 2022 

മേരിക്കൊരു കുഞ്ഞാടുണ്ടായിരുന്നു; മേരി പോകുന്നേടത്തെല്ലാം അതും പോയിരുന്നു. ലോക പ്രശസ്‌ത ഓപ്പറ സംഗീതജ്ഞയായ മറീയ കാലസിന് ഒരു നായയുണ്ടായിരുന്നു (ഒരു പൂഡ്ൽ). ഏതു വിമാനത്താവളത്തിൽ എത്തുമ്പോളും ആ നായയെ എടുത്തുപിടിച്ച പടുതിയിലാവണം താൻ പ്രത്യക്ഷപ്പെടേണ്ടതെന്ന് മറീയ ആഗ്രഹിച്ചിരുന്നു. (ഒപ്പം ഏതോ ദുരനുഭവത്തിലേക്കൊരു സൂചന കൂടി രേഖകളിലുണ്ട്: "എന്നെ ഒറ്റിക്കൊടുക്കാത്തത് എൻറെ നായ മാത്രം".) 

മറീയയുടെ ഏറ്റവും മികച്ച ആലാപനങ്ങളുടെ സമാഹാരമായ ആൽബം കമ്പോളത്തിൽ എത്തിയത് എച്ച്എംവിയുടെ ശ്വാനമുദ്രയോടെയായിരുന്നു.

എല്ലാം ചേർത്തു വായിക്കുമ്പോൾ, അമിത് നാഗിൻറെ ഛായാപടം എന്നോട് പറയുന്നു: പൊട്ടിച്ചിതറുന്ന വൈൻ ഗ്ളാസുകളല്ല, പാട്ടുപെട്ടിക്കരികിൽ ചെവികൾ കൂർപ്പിച്ചിരിക്കുന്ന നായയാണ് ഏതെങ്കിലും ശബ്‌ദലേഖനത്തിൻറെ കൃത്യതയും വിശ്വാസ്യതയും സൂക്ഷ്‌മമായി നിർണ്ണയിക്കുന്നത് (ഇത് എന്നെ സ്നേഹിക്കുന്ന ആളുടെ ശബ്‌ദം തന്നെയല്ലേ?).

നവംബർ 22, 2022

എഡിസൻറെ വൈകാരികപ്രജ്ഞക്കൊരു തുടക്കം കുറിക്കാൻ കഴിഞ്ഞതാവാം ഒരു പക്ഷേ എച്ച്എംവിയുടെ നേട്ടം. സാങ്കേതികമായ നിഷ്‌കർഷക്കപ്പുറത്ത് എഡിസൻറെ കാര്യപരിപാടിയിൽ അസാങ്കേതികമായ ഏതാനും "അഞ്ചു മിനുറ്റുകൾ" കാണാം. കൂട്ടത്തിൽ രണ്ടെണ്ണം: പിറന്നു വീഴുന്ന  ശിശുക്കളുടെ കരച്ചിലിനായി അഞ്ചു മിനുറ്റുകൾ, ചരമശയ്യയിൽ കിടക്കുന്ന വ്യക്തികളുടെ അവസാന വാക്കുകൾക്കായി അഞ്ചു മിനുറ്റുകൾ. 

രണ്ടാമത്തെ ഉദാഹരണം എച്ച്എംവിയുടെ ഉത്‌പത്തിയുമായി ബന്ധപ്പെട്ടതാണ് — നേരിട്ട്, ഒരു  നായയിലൂടെ! 

ഒരു പക്ഷേ, പഴയ സോവിയറ്റ് യൂണിയനിലെ ലയ്ക്കയോളം ജനപ്രീതി നേടിയ  നായയായിരുന്ു നിപ്പർ. ക്രൂരവും ചിന്താശൂന്യവുമായ സജ്ജീകരണത്തോടെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ട  ലയ്ക്കയുടെ നിശ്ചിത ദുരന്തവുമായി തട്ടിച്ചു നോക്കുമ്പോൾ, നിപ്പറുടെ കഥ ഒരു സുഖപര്യവസായിയായിരുന്നു എന്നൊരു വ്യത്യാസം മാത്രം. (ലയ്ക്കയുടെ അറുപത്തഞ്ചാം ചരമ വാർഷികം ഈ നവംബറിലായിരുന്നു).

മാർക്ക് ഹെൻറി ബറോഡിൻറെ വളർത്തുമൃഗമായിരുന്നു നിപ്പർ (1884–1895).  മാർക്കിൻറെ മരണത്തിനു ശേഷം അദ്ദേഹത്തിൻറെ സഹോദരനായ ഫ്രാൻസിസ് ബറോഡിൻറെ സംരക്ഷണത്തിലാകുന്നു നിപ്പർ. നിപ്പറുടെ മരണത്തിനു ശേഷം ഫ്രാൻസിസ് രചിച്ചൊരു ചിത്രം എച്ച്എംവി എന്ന ബ്രാൻഡായി മാറിയതു വരെയുള്ള നീണ്ട കഥ ഞാൻ ഒഴിവാക്കുന്നു. ഇടയിൽ കടന്നു വരുന്ന ചില വസ്‌തുതകൾ മാത്രം ഇവിടെ മതിയാകും 

പഴയ മാതൃകയിലുള്ളൊരു ഫോണഗ്രാഫിൻറെ മുന്നിലിരിക്കുന്ന നിപ്പറാണ് ഫ്രാൻസിസിൻറെ ചിത്രത്തിലുള്ളത്. അദ്ദേഹത്തിൻറെ വിഭാവനത്തിൽ, നിപ്പർ കേൾക്കുന്നത് ആദ്യത്തെ യജമാനൻറെ (മാർക്കിൻറെ) ശബ്‌ദമാണ്‌. മരിച്ചു പോയവരുടെ ആത്മാവുകളോട് സംസാരിക്കാൻ ഉതകുന്നൊരു ഉപകരണം സൃഷ്‌ടിക്കാൻ എഡിസൻ ഉദ്ദേശിച്ചിരുന്നെന്ന് പത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്! നിപ്പർക്ക് നേടാവുന്ന കീർത്തി മനസ്സിൽ കണ്ടുകൊണ്ട് എഡിസൺ-ബെൽ കമ്പനിയെ സമീപിച്ച ഫ്രാൻസിസിന് കിട്ടിയ മറുപടി "നായകൾ ഫോണഗ്രാഫ് കേൾക്കാറില്ല" എന്നായിരുന്നു. 

ഇത്രയും വസ്‌തുതകൾ ഒരുമിച്ചു ചേർക്കുമ്പോൾ മൊത്തത്തിൽ കിട്ടുന്നത് അറിവിലൂടെയും അറിവില്ലായ്‌മയിലൂടെയും വളഞ്ഞു പുളഞ്ഞു പോകുന്നൊരു സങ്കീർണ ആഖ്യാനമാണ്‌. 

ക്രൂരകൃത്യങ്ങളിലൂടെയാണ് മനുഷ്യസമൂഹങ്ങൾ സ്വന്തം നിലനിൽപ്പിനായി പല തരം ജീവികളെ കീഴ്‌പ്പെടുത്തിയത്. ഹിംസയുടെ ഗാഥയിലൂടെയായിരുന്നു മാനുഷികതയുടെ പുരോഗതി. പക്ഷേ, ശ്വാന-മനുഷ്യ ബന്ധം വ്യത്യസ്‌തമെന്ന് ജന്തുസ്വഭാവ ശാസ്ത്രം പറയുന്നു. ആക്രമണ വാസനയുടെ ആത്യന്തികങ്ങൾ  നിരീക്ഷിച്ച കോൺറാഡ് ലോറൻസ് ഈ ബന്ധത്തെ വിളിക്കാൻ ഉപയോഗിച്ചത്  ബൈബിളിക വിവക്ഷയിലുള്ള 'ഉടമ്പടി' (covenant) എന്ന വാക്കാണ്.

സംസാരിക്കുന്നത് നിപ്പറെക്കുറിച്ചായാലും ലയ്ക്കയെക്കുറിച്ചായാലും തുല്യനിലയിൽ പ്രസക്തമാവുന്നൊരു വസ്‌തുത നാം മനസ്സിലാക്കേണ്ടതാണ്.  മനുഷ്യ സാമീപ്യത്തിൻറെ സൂചന പോലുമില്ലാത്തൊരു അന്തരീക്ഷത്തിൽ ഒരു വളർത്തുനായയുടെ ഏകാകിത എത്ര ദുസ്സഹമാണെന്ന് ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ലയ്ക്കയെ കൊന്നത് ഈ ഏകാകിതയാണ്.

എച്ച്എംവിയുടെ വിളംബരം, ഒരു സ്‌പർശരേഖ പോലെ, ലോറൻസ് സൂചിപ്പിച്ച ഉടമ്പടിയെ തൊട്ടുരുമ്മി കടന്നു പോകുന്നു. 'തൻറെ യജമാനൻറെ ഒച്ച' നിപ്പർ കേൾക്കും. ആരെക്കാളും എന്തിനേക്കാളും സൂക്ഷ്‌മമായി കേൾക്കും. നിപ്പറുടെ ചെവികളിലെ തിരിച്ചറിവിലാണ് ആ ഒച്ചയുടെ ആധികാരികത.  

que sera sera
Representative image. Photo Credit:David Lee/Shutterstock.com

നവംബർ 23, 2022 

കുട്ടിക്കാലത്ത്, ചുറ്റുപാടുകളിൽ  ആളുകൾ വെട്ടി മുറിക്കുന്ന മരങ്ങളുടെ പരിച്ഛേദത്തിലെ  വലയങ്ങൾ എന്നെ ആകർഷിച്ചിരുന്നു. വർഷം തോറുമാണ് ഈ വലയങ്ങൾ (tree rings) രൂപപ്പെടുന്നതെന്നും, വളർച്ചക്കിടയിൽ വൃക്ഷങ്ങൾ കടന്നുപോയ അവസ്ഥകളെയാണ് ഈ വലയങ്ങളുടെ ഇഴയടുപ്പം (നിബിഡത)  സൂചിപ്പിക്കുന്നതെന്നും സാക്ഷാൽ ലിയൊനാർദോ ദ വിൻചി കണ്ടെത്തിയതിനു ശേഷമാണ് അന്തരീക്ഷ ശാസ്ത്രം രംഗത്തെത്തിയത്. 

ഇപ്പോൾ അറിയാം, മണ്ണിൽ വേരുകൾ സഞ്ചരിക്കുന്ന ഇടങ്ങളിലെ ഈർപ്പവും വരൾച്ചയുമെന്നല്ല, ചുറ്റുപാടുകളിൽ സംഭവിക്കുന്നതെല്ലാം വൃക്ഷങ്ങളുടെ വാർഷിക വലയങ്ങളിൽ രേഖപ്പെടുന്നു. ചരിത്രം പോലും ഈ രേഖകളിലൂടെ വെളിപ്പെടുന്നു. 

ശബ്‌ദവും സംഗീതവും വിഷയമാകുന്നേടത്ത് വൃക്ഷവലയങ്ങളുടെ വിവരണം 

എന്തിന്? ഇല്ല, നേർരേഖയിൽ സംബന്ധമില്ല. പക്ഷേ സംഗീതോപകരണങ്ങളുടെ കൂട്ടത്തിൽ പലതിലും ഏറ്റവും കൂടുതലുള്ള ദ്രവ്യം മരമാണ്. സ്‌പർശതലത്തിൽ   കട്ടകളും തന്ത്രികളുമുള്ള ഉപകരണങ്ങളിൽ, ശബ്‌ദങ്ങളുടെ ഹൃദ്യത പോലും മരപ്പണിയുടെ അനുസ്വനത്തെ ആശ്രയിക്കുന്നു.

അന്തോണിയോ സ്ത്രദിവാരി നിർമ്മിച്ച വയലിനുകളുടെ വൈശിഷ്ട്യം ലോക ശ്രദ്ധ നേടി. അദ്ദേഹത്തിനു മുൻപ് (40 വർഷങ്ങളോളം മുൻപ്), സമാന്തരമില്ലാത്ത കരകൗശലത്തിൻറെ പേരിൽ ആഗോളമായി വാഴ്ത്തപ്പെട്ട സംഗീതോപകരണ നിർമ്മാതാവാണ്  നിക്കോള അമാത്തി. ഇപ്പോൾ ഇറ്റലിയുടെ ഭാഗമായ ക്രിമോണ നഗരത്തിലാണ് ഇവർ രണ്ടു പേരും ജീവിച്ചിരുന്നത്. പുതിയ ഗവേഷണങ്ങളിൽ, ഇവർ രണ്ടു പേരുടെയും നിർമ്മാണ ശൈലികൾ തമ്മിലുള്ള സാദൃശ്യത്തിന് കൂടുതൽക്കൂടുതലായി സ്ഥിരീകരണം ലഭിച്ചുകൊണ്ടിരിക്കുന്നു. 

ഇതിൻറെ രഹസ്യമെന്ത്, പ്രത്യേകിച്ചും 40 വർഷത്തിൻറെ ഇടവേളയുടെ പശ്ചാത്തലത്തിൽ? വയലിൻ നിർമ്മാതാവായ കെവിൻ കെല്ലി ഭൂമിശാസ്ത്രം ശ്രദ്ധിക്കുന്നു.

കെല്ലി പറയുന്നു, അമാത്തിയും സ്ത്രദിവാരിയും മരം വാങ്ങിയിരുന്നത് ഒരേ സ്ഥലത്തുനിന്നായിരിക്കാം. എന്തിധികം, ആ പഴയ നൂറ്റാണ്ടുകളിൽ ക്രിമോണ ഒരൊറ്റ സമൂഹമായിരുന്നിരിക്കണം; ഒരു പക്ഷേ ഇവർ താമസിച്ചിരുന്നതു പോലും ഒരേ തെരുവിലായിരുന്നിരിക്കണം. അന്വേഷണത്തിൽ കെല്ലിയോടൊപ്പം ഇവിടം വരെ എത്തിയാൽ, വളരെ യുക്തിസഹമായൊരു നിഗമനം സാധ്യമാണ്: വയലിൻ നിർമ്മാണത്തിന് ഏറ്റവും യോഗ്യമായ മരങ്ങൾ അമാത്തിയും സ്ത്രദിവാരിയും തിരഞ്ഞെടുത്തത് ചില സവിശേഷ വിന്യാസങ്ങളുള്ള വാർഷിക വലയങ്ങളെ ആധാരമാക്കിയായിരിക്കണം.

വേരുകളുടെ യാത്രാവിവരണം ഒരു മരപ്പരപ്പിൽ (സംഗീതോപകരണങ്ങളുടെ സൗൻഡ്‌ബോർഡിൽ)! എഡിസൻറെ ശബ്‌ദലേഖന ഉപകരണം ഭാവിയിലെ മാധ്യമ കലാപത്തിൻറെ രൂപരേഖ മാത്രമായിരുന്നില്ല, ഭൂപ്പരപ്പിലെ പല പല രേഖകളിലൂടെ അഗാധ ഭൂതത്തിൻറെ മന്ത്രണങ്ങൾ ആവാഹിച്ചെടുക്കാനുള്ളൊരു പ്രചോദനം കൂടിയായിരുന്നു — രണ്ടും എഡിസൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലും.

Content Summary : Que Sera Sera - 20th column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS