മുതലയുടെ ഹൃദയത്തിൽ നിന്ന് യന്ത്രങ്ങളിലേക്ക്

HIGHLIGHTS
  • മേതിൽ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
column-main-image
Image Credit: Milan Zygmunt/Shutterstock.com
SHARE

നവംബർ 25, 2022 

കോവിഡ് പത്തൊമ്പതിന്റെ വരവിനു മുൻപ്, കണ്ണൂർ സർവകലാശാലയില്‍ തന്മാത്രാ ജീവശാസ്ത്രം പഠിക്കുകയായിരുന്ന അനഘ എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു — നിർമ്മിത ബുദ്ധിയെന്ന്  താനും, യന്ത്ര ധിഷണയെന്നു ഞാനും വിളിക്കുന്ന സങ്കല്‌പത്തെക്കുറിച്ച്‌; റോബോട്ടുകളുടെ ഭാവിയെക്കുറിച്ച്; മനുഷ്യർക്കും മനുഷ്യ നിർമ്മിതികൾക്കും ഇടയിലെ വ്യവഹാരങ്ങളെക്കുറിച്ച്. അനഘയുടെ ചോദ്യങ്ങൾക്കെല്ലാം ആധാരം  'ദൈവം, മനുഷ്യൻ, യന്ത്രം' എന്ന പുസ്‌തകം. 

ചെന്നൈ, 1999. ഒരു ഹൃദയാഘാതത്തിനു ശേഷം പൂർവസ്ഥിതി പ്രാപിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് ഞാൻ ഈ പുസ്‌തകം എഴുതിയത്. ഹോസ്‌പിറ്റലിലെ ഭ്രമാത്മകമായൊരു അനുഭവം വളരെ പ്രേരകമായിരുന്നു. പ്രാഥമിക ചികിത്സക്കു ശേഷമുള്ള ഉറക്കം (അഥവാ ബോധക്ഷയം) വെടിഞ്ഞ് അടുത്ത പ്രഭാതത്തിലേക്ക് ഞാൻ കണ്ണുകൾ തുറന്നത് സ്വത്വം മുഴുവൻ നിറഞ്ഞു നിൽക്കുന്നൊരു ശാന്തിയോടെയായിരുന്നു — ജീവിതത്തിൽ മുൻപൊരിക്കലും അറിഞ്ഞിട്ടില്ലാത്തൊരു ശാന്തി. ഉറവിടം ഞാൻ ഉടനെ തിരിച്ചറിഞ്ഞു: എന്റെ മുഖത്ത് ഘടിപ്പിച്ച ഓക്‌സിജൻ മാസ്‌ക്!  

ഉള്ളിൽ പ്രാണവായുവിന്റെ സ്വച്‌ഛന്ദമായ പെരുമാറ്റത്തിലൂടെ എന്റെ ശാരീരികത തിരിച്ചറിഞ്ഞ് വീണ്ടും കണ്ണുകൾ അടച്ചു കിടക്കുമ്പോൾ എനിക്ക് തോന്നി, ഞാൻ ഒരു മുതലയാണ്! — ആഴം വിട്ട് പുറത്തു വന്ന് നിർഭയം വെയിൽ കായുന്നൊരു മുതല.   

ആ ദിവസങ്ങളിൽ, ഡിസ്‌കവറി ചാനലിലെ ചില പ്രവർത്തകർ എന്റെ ഓൺലൈൻ സുഹൃത്തുക്കളായിരുന്നതിനാൽ, ചാനലിൽ വരാനിരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രിപ്റ്റുകൾ കെട്ടുകെട്ടുകളായി എനിക്ക് കിട്ടുമായിരുന്നു. ഹോസ്‌പിറ്റലിൽ നിന്ന് വീട്ടിൽ എത്തിയതിനു ശേഷം ആദ്യം കിട്ടിയ കെട്ടിലെ ഒരു സ്ക്രിപ്റ്റ് മുതലയെക്കുറിച്ചുള്ളതായിരുന്നു. ഏതോ ഒരു ഹൃദയധാരയുടെ തുടർച്ചയിൽ ഇത് വളരെ സ്വാഭാവികമെന്നാണ് തോന്നിയത്. പക്ഷേ, ഇതിൽ വായിച്ചൊരു വസ്‌തുത എന്നെ അമ്പരപ്പിച്ചു: സ്വന്തം ഹൃദയമിടിപ്പുകളുടെ എണ്ണം മിനുറ്റിൽ രണ്ടോളമായി ചുരുക്കാൻ മുതലക്ക് കഴിയും.

ഹൃദയത്തിന്റെ അധിദേവതയാണ് മുതല! 

അതെ, ഞാൻ തന്നെയാണ് ഇങ്ങനെ പറഞ്ഞത്. പക്ഷേ, എന്റെ പ്രജ്ഞയിൽ തീർത്തും അന്യമായ ഈ അതിഭൗതിക പ്രസരണത്തിന്നടിയിലും ശാസ്ത്രീയ ഭൗതികതയോടെ ചിന്തിച്ചിരുന്ന മനസ്സ് പറഞ്ഞു: ഈ പ്രാപ്‌തി മുതലയുടെ ഇച്‌ഛ, നിയന്ത്രണം. ഹൃദയം ഒരു യന്ത്രമാണ്.

നവംബർ 26, 2022 

അനഘയുടെ ഒന്നാമത്തെ ചോദ്യം തന്നെ യന്ത്രങ്ങളെക്കുറിച്ചായിരുന്നു: "മനുഷ്യ മസ്‌തിഷ്‌കത്തെ അതിശയിക്കുന്ന യന്ത്രങ്ങൾ ഉണ്ടാവുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?" 

സാധ്യതക്ക് മുൻപ് പരിഗണിക്കേണ്ടത് ആവശ്യകതയാണ്. നാം സൃഷ്‌ടിക്കുന്ന ഓരോ ഉപകരണവും യന്ത്രവും ഓരോരോ പ്രത്യേക പ്രാവർത്തിക സന്ദർഭങ്ങളിൽ നമ്മുടെ ഓരോരോ അവയവങ്ങളുടെ വിപുലീകരണമാണ്. ഓരോന്നിനും ഓരോ പ്രത്യേക ഉദ്ദേശ്യമുണ്ട്. നമ്മുടെ അവയവങ്ങളുടെ കാര്യം തന്നെ അങ്ങനെയല്ലേ? പല പ്രകരണങ്ങളിലും മനുഷ്യ മസ്‌തിഷ്‌കത്തെ അതിശയിക്കുന്ന യന്ത്രങ്ങൾ വളരെ ദീർഘമായൊരു പരിധിയോളം സാധ്യമാണ്. പക്ഷേ, എല്ലാ കാര്യങ്ങളിലും മനുഷ്യ മസ്‌തിഷ്‌കത്തെ അതിശയിക്കുന്ന യന്ത്രമെന്നത്, സൈദ്ധാന്തികമായും സാങ്കേതികമായും, ശാസ്ത്രത്തിന് കൈകാര്യം ചെയ്യാനാവാത്തൊരു അമൂർത്തതയാണ്. സാധ്യമെങ്കിൽപ്പോലും അങ്ങനെയൊരു യന്ത്രത്തിന്റെ ആവശ്യകതയില്ല എന്നതാണ് പ്രധാനം. 

രണ്ടാമത്തെ ചോദ്യം: "ഓർമ്മ , ജോലികൾ ചെയ്യാനുള്ള ശേഷി തുടങ്ങി പല കാര്യങ്ങളിലും സൂപ്പർ കംപ്യൂറ്ററുകൾ മനുഷ്യനെ കടന്ന് മുന്നോട്ട് പോയിരിക്കുന്ന അവസരത്തിൽ ക്രിയേറ്റിവിറ്റി പോലുള്ള കഴിവുകളിൽ എക്കാലവും മനുഷ്യൻ തന്നെ മുന്നിട്ടു നിൽക്കുമോ?"

ക്രിയേറ്റിവിറ്റിക്ക് കൃത്യമായൊരു നിർവചനം ഇല്ലെന്നോർത്താൽ ഒന്നാം ചോദ്യത്തിനുള്ള ഉത്തരം ഈ ചോദ്യത്തിനും ഏറെക്കുറെ ബാധകമാണ്. പക്ഷേ, കൃത്യമായൊരു നിർവചനത്തിന്റെ അഭാവത്തിലും നമുക്ക് ചിലതൊക്കെ ഗ്രഹിക്കാൻ കഴിയും. 

സ്രഷ്‌ടാവ് ഒരൊറ്റത്തടിയല്ല, ഒരു ദ്വീപല്ല. ആദ്യമായി പരിണാമത്തിലൂടെ ഒരു ജീവിവർഗ്ഗമായും പിന്നീട് സാങ്കേതികവിദ്യകളുടെ സിദ്ധിയുള്ള സാംസ്കാരിക ജീവികളായുമുള്ള നിലനിൽപ്പിൽ, അതിന്റെ തുടർച്ചയിൽ, നമ്മുടെ ആർജിതങ്ങൾ പരിഗണിക്കുക — മസ്‌തിഷ്‌കത്തിന്നകത്തെ വിനിമയ വ്യവസ്ഥകൾ, എല്ലാ തലങ്ങളിലുമുള്ള സാമൂഹിക വിവരവ്യവസ്ഥാ വിതരണങ്ങൾ (കഥകൾ, മിത്തുകൾ, വാർത്തകൾ, രേഖകൾ), ജൈവ പരിതോവസ്ഥാ ബന്ധങ്ങൾ, മറ്റും മറ്റും… പുനരുൽപ്പാദനം നടത്താനും, സാമൂഹിക ജീവിതം നയിക്കാനും കഴിവുള്ള യന്ത്രക്കൂട്ടങ്ങൾക്കേ ഇത്രയും കാര്യങ്ങളിൽ മനുഷ്യനോട് അടുക്കാനെങ്കിലും കഴിയൂ. 

നവംബർ 27, 2022 

മൂന്നാമത്തെ ചോദ്യം: "സംഗീതം കമ്പോസ് ചെയ്യുകയും, കവിത എഴുതുകയും, മുൻപ് ചെയ്‌ത ക്രിയയിൽ നിന്ന് പഠിക്കുകയും ചെയ്യുന്ന പ്രോഗ്രാമുകൾക്കു മുന്നിൽ കലകളുടെ ഭാവി എന്തായിരിക്കും?" 

ഭൂതവുമായുള്ള ബന്ധത്തിൽ നാം ഇതേ വരെ അറിയുകയും അനുഭവിക്കുകയും ചെയ്ത കലക്ക് അതേ നൈരന്തര്യത്തിൽ ഒരു ഭാവിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വർത്തമാനത്തിൽ പോലും കല വലിയൊരളവോളം സാമൂഹിക ആചാരങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. ഭാവിയിലെ കല മനുഷ്യ-യന്ത്ര പരസ്‌പരവ്യവഹാരങ്ങളുടെ സൃഷ്‌ടിയായിരിക്കും. സാമൂഹിക വിനിമയങ്ങൾ ഇപ്പോൾത്തന്നെ ആ അവസ്ഥയിലായിക്കഴിഞ്ഞു. 

'ദൈവം, മനുഷ്യൻ, യന്ത്രം' എന്ന കൃതി ഉത്പത്തികളുടെ ഒരു പരമ്പര രേഖപ്പെടുത്തുന്നു — ക്രമാനുസൃതം: ഒന്ന്: ദൈവം തന്റെ സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്‌ടിക്കുന്നു. / രണ്ട്: മനുഷ്യൻ തന്റെ സ്വന്തം രൂപത്തിൽ ദൈവത്തെ പുനഃസൃഷ്‌ടിക്കുന്നു. /  മൂന്ന്: മനുഷ്യൻ തന്റെ സ്വന്തം രൂപത്തിൽ യന്ത്രത്തെ സൃഷ്‌ടിക്കുന്നു. / നാല്: യന്ത്രം തന്റെ സ്വന്തം രൂപത്തിൽ മനുഷ്യനെ പുനഃസൃഷ്‌ടിക്കുന്നു. / ഈ ക്രമത്തിലെ നാലാം ദശ ആരംഭിച്ചു കഴിഞ്ഞു.

നവംബർ 28 , 2022 

നാലാമത്തെ ചോദ്യം: "ഇതിനു മുൻപ് താങ്കൾ ഉറുമ്പുകളുടേയും ചിലന്തികളുടേയും മറ്റും ചലനം അനുകരിക്കുന്ന റോബോട്ടുകളെന്ന സങ്കീർണ്ണതയെപ്പറ്റി എഴുതിയിരുന്നല്ലോ? റോബോട്ടുകൾ  ഇപ്പോൾ വളരെയേറെ പുരോഗമിച്ചിരിക്കുന്നു. ഇന്ന് ഇതേ വിഷയത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്?" 

ഐസിക് ആസിമോഫ് അവതരിപ്പിച്ച മൂന്നു റോബോട്ടിക്‌സ് നിയമങ്ങൾ നിങ്ങൾക്ക് പരിചിതമാണെന്ന് ഞാൻ കരുതുന്നു. ഈ നിയമങ്ങൾ പൊതുവേ യന്ത്രഭീഷണി ദീർഘദർശനം ചെയ്യുന്നു.  മേരി ഷെല്ലി 1818ൽ 'ഫ്രാങ്കൻസ്റ്റീൻ' പ്രസിദ്ധീകരിച്ചതിനു ശേഷം ഏറെ പ്രചരിതമാണ് യന്ത്രങ്ങൾ മനുഷ്യരെ ആക്രമിച്ചേക്കാമെന്ന ഭീതി. പക്ഷെ, ഇന്ന്, പല മേഖലകളിലും റോബോട്ടുകൾ മനുഷ്യരോടൊപ്പം  പ്രവർത്തിക്കുന്നു. 

ജീവികളിൽ ആക്രമണ വാസന പ്രവർത്തിക്കുന്നത്  "ഫൈറ്റ്-ഓർ-ഫ്ലൈറ്റ്" പ്രതിസന്ധിയിലെ ഒരു തരം ടോസിങ്ങിനുള്ള (തലയോ, വാലോ?) ഉത്തരമായാണ്. റോബോട്ടുകളിൽ ആക്രമണവാസനയില്ല — മനുഷ്യരിൽ നിന്ന്  സാങ്കേതികമായോ, സാമൂഹികമായോ അവയ്ക്കതു സ്വാംശീകരിക്കാൻ കഴിയാത്തേടത്തോളം കാലം. വർഷങ്ങൾക്കു മുൻപ് ഒരിടത്ത് ഞാൻ പറഞ്ഞു: "ജന്തുവിമോചനത്തെപ്പറ്റി ഞാൻ ധാരാളം എഴുതിക്കഴിഞ്ഞു. ഇനിയെന്റെ ശ്രദ്ധ യന്ത്രവിമോചനത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു." തമാശയായി ഞാൻ പറഞ്ഞൊരു കാര്യം വാസ്‌തവികമാകുന്നതിൽ കൗതുകമുണ്ട്. 

ആധുനിക റോബോട്ടിക്‌സിലെ ചില ഗവേഷകർ ആസിമോഫിന്റെ നിയമങ്ങളെ സമതുലിതത്വത്തിൽ എത്തിക്കാനുള്ള മറുനിയമങ്ങളിലേക്കു കടന്നിരിക്കുന്നു. റോബോട്ടുകളുടെ അവകാശങ്ങളെക്കുറിച്ചും അവക്ക് മനുഷ്യരിൽ നിന്നുള്ള സുരക്ഷിതത്വത്തെക്കുറിച്ചും അവർ ചിന്തിക്കുന്നു!

column-image2
Image Credit: MONOPOLY919/Shutterstock.com

നവംബർ 29, 2022 

അഞ്ചാമത്തെ ചോദ്യം: "ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, കംപ്യൂറ്ററിന്റെ സഹായത്തോടെ രോഗനിർണ്ണയം നടത്തുന്നത്, റോബോട്ടുകൾ സർജറി ചെയ്യുന്നത് എന്നിങ്ങനെ മനുഷ്യൻ ഇടപെടേണ്ടുന്ന മേഖലകളിലും യന്ത്രങ്ങൾ വലിയ തോതിൽ ഇടപെടുന്നുണ്ടല്ലോ? ഇത് രോഗനിർണ്ണയം, ചികിത്സ എന്നിവ ഒരു കൂട്ടം അൽഗോരിതങ്ങളിൽ ഒതുങ്ങുന്ന പ്രക്രിയയാണെന്നും രോഗി പരിശോധിക്കപ്പെടുന്ന ഒരു യന്ത്രം മാത്രമാണെന്നുമുള്ള അവസ്ഥയുണ്ടാക്കുന്നു. മനുഷ്യനും യന്ത്രവും ചികിത്സ പോലുള്ള പ്രക്രിയയിൽ സ്വത്വ കൈമാറ്റം നടത്തുന്നതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?"

ഈ പ്രപഞ്ചം മുഴുവൻ അൽഗോരിതങ്ങളാണ്. ഒരു പ്രശ്‌നമാണ് നിങ്ങളുടെ മുന്നിലുള്ളതെങ്കിൽ ആ പ്രത്യേക പ്രശ്‌നത്തെ അതിന്റെ മുഴുവൻ സാഹചര്യത്തോടെയും വിവരവ്യവസ്ഥയോടെയും ഉൾക്കൊള്ളുന്നൊരു നിര്‍ദ്ദിഷ്‌ട (സ്പെസിഫിക്) പ്രശ്‌ന പരിഹാര പദ്ധതിയാണ് അൽഗോരിതം. ശാഖീകരണത്തിലൂടെ (കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലെ 'ബ്രാഞ്ചിങ്' എന്ന സങ്കേതത്തിലൂടെ) പടവു പടവുകളായാണ് അതു പുരോഗമിക്കുന്നത്. ഓരോ പടവിലുമത് Yes/No (അല്ലെങ്കിൽ True/False) എന്ന 'ബൂളിയൻ' മൂല്യമനുസരിച്ചുള്ള നിർദ്ദേശങ്ങൾ അനുസരിക്കുന്നു. 

എന്ത് എത്രത്തോളം കൃത്യമായും പൂർണമായും വിശദമായും നിങ്ങൾ അൽഗോരിതത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് നിർണ്ണായകം. തുടക്കത്തിൽ നിന്ന് തുടങ്ങിയാൽ, ഒരു രോഗനിർണ്ണയം, അല്ലെങ്കിൽ ശസ്ത്രക്രിയ, ആര് നിർവഹിക്കണം (മനുഷ്യനോ, യന്ത്രമോ?) എന്നതിനുത്തരം പോലും ഉചിതമായൊരു അൽഗോരിതത്തിലുണ്ടാവണം. പിന്നെ… മനുഷ്യന്റെയും യന്ത്രത്തിന്റെയും "സ്വത്വ കൈമാറ്റം" എന്നത് വളരെ അപാരവും ഇന്നത്തെ അവസ്ഥയിൽ അസാധ്യവുമായൊരു വിഭാവനമാണ്. തൽക്കാലം സയൻസ് ഫിക്ഷനിൽ മാത്രമേ അത് സാധ്യമാകൂ. കാരണം, നിലവിലുള്ള റോബോട്ടുകൾക്ക് അവയുടേതായ 'അബ്‌സ്ട്രാക്ഷൻ' സാധ്യമല്ല. 

Content Summary: Que Sera Sera - 21st column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS