സ്ക്രീനില്‍ ചിരിപ്പിച്ച തടിയന്‍ മാത്രമായിരുന്നില്ല ‘ബാലണ്ണന്‍’

HIGHLIGHTS
  • സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ക്യാമറയ്ക്കു മുന്‍പിലെത്തിയത്
  • എന്‍എലിന്റെ അവസാനകാലം പക്ഷേ ദുരിതപൂര്‍ണമായിരുന്നു
Krishnankutty-Nair-nl-balakrishnan
കൃഷ്ണൻകുട്ടി നായരും എൻ.എൽ ബാലകൃഷ്ണനും
SHARE

'തുറന്നിട്ട മനസ്സിന്റെ ജനവാതിലിലൂടെ അനുവാദമില്ലാതെ കടന്നുവരുന്നവരാണ് ഓര്‍മകള്‍' എന്നു പറയുന്നത് എത്ര സത്യമാണ്. 'മാനത്തെ കൊട്ടാര'മെന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ തമാശരംഗം ആസ്വദിക്കുന്നതിനിടയില്‍ എന്‍.എല്‍ ബാലകൃഷ്ണനെന്ന നടന്‍, കഥ വീണ്ടും മനസ്സില്‍ കേറിക്കൂടിയത്, ഓര്‍മയുടെ തിരനോട്ടമാരംഭിച്ചതെല്ലാം അങ്ങനെയാണ്.

വലിയ ശരീരവുമായി കുലുങ്ങി നായകനെ ഓടിക്കുന്ന, അതിനിടയില്‍ ഉരുണ്ടുവീണ് ചിരിപ്പിക്കുന്ന തടിയന്‍ വില്ലന്‍. അല്ലെങ്കില്‍ അഞ്ചോ ആറോ കോഴിമുട്ട ഒറ്റയടിക്കു വിഴുങ്ങുന്ന, ഇരുപത് ചപ്പാത്തി ഒറ്റയ്ക്കു കഴിക്കുന്ന തമാശക്കാരന്‍ തടിയന്‍...എന്‍എല്‍ ബാലകൃഷ്ണനെന്ന സിനിമാ നടനെ മിക്കവാറും സിനിമാപ്രേമികള്‍ ഓര്‍മിക്കുന്നത് ഇങ്ങനെയൊക്കെയായിരിക്കും, ഓര്‍മയില്‍ വരുന്നത് ഇങ്ങനെയുള്ള രംഗങ്ങളായിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാത്തൊരു എന്‍എല്‍ ബാലകൃഷ്ണനുണ്ട്. 'ബാലണ്ണനെന്നും' 'ബാലേട്ടനെന്നും' മോഹന്‍ലാലടക്കമുള്ള നടന്മാര്‍ വിളിക്കുന്ന, അരവിന്ദനും ഭരതനും പത്മരാജനുമെല്ലാം സ്നേഹിക്കുകയും ബഹുമാനിക്കയും ചെയ്ത കലാകാരന്‍, ഫോട്ടോഗ്രാഫര്‍, എഴുത്തുകാരന്‍. 

nl-balakrishnan

വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു വാരികയുടെ നടുപ്പേജിലെ ഹൃദയം തുളക്കുന്ന സ്മിത പാട്ടീലിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് എന്‍.എല്‍.ബാലകൃഷ്ണന്‍ എന്ന ബാലണ്ണന്റെ മറ്റൊരു മുഖം ആദ്യമറിഞ്ഞത്. 'ചിദംബരം' എന്ന അരവിന്ദന്‍ സിനിമയ്ക്കിടെ അദ്ദേഹമെടുത്ത പടമായിരുന്നു അത്. വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി,അതിനും മുന്‍പേ സിനിമയില്‍ നിശ്ചലഛായാഗ്രാഹകനായിരുന്നു അദ്ദേഹം. 1967ല്‍ കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ആ യാത്രയില്‍ അരവിന്ദനും ഭരതനും ജോണ്‍ എബ്രഹാമും പത്മരാജനും അടൂര്‍ ഗോപാലകൃഷ്ണനുമെല്ലാം വളരെ അടുത്തുള്ളവരായിരുന്നു. ചിരിപ്പിക്കുന്ന തടിയന്‍ എന്നതിലപ്പുറം സിനിമയില്‍ അയാള്‍ മറ്റു പലതുമായിരുന്നു! 

തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്ന് ചിത്രരചനയില്‍ ഡിപ്ലോമ നേടിയ എന്‍എല്‍ ബാലകൃഷ്ണന്‍ പത്രഫോട്ടോഗ്രഫറായി ജോലിയെടുക്കുന്നതിനിടെയാണ് സിനിമയിലെത്തുന്നത്. നിശ്ചലഛായഗ്രാഹകന്‍ എന്നതായിരുന്നു ആദ്യത്തെ മേല്‍വിലാസം. 

കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ആ യാത്ര ഒരു സിനിമയില്‍ നിന്ന് അടുത്തതിലേക്ക്, ഒരു സൗഹൃദത്തില്‍ നിന്ന് പലതിലേക്ക് എന്ന മട്ടില്‍ പടര്‍ന്നു. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയുടെ മുന്‍പില്‍ പതിയാത്ത മുഖങ്ങള്‍ കുറവായിരുന്നു. "വ്യൂ ഫൈന്‍ഡറില്‍ നോക്കാതെ അലസമട്ടില്‍ അദ്ദേഹം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണുമ്പോള്‍ സംശയം തോന്നും. പക്ഷേ ക്യാമറയില്‍ പകര്‍ത്തേണ്ട ചിത്രം ബാലന്റെ മനസ്സിന്റെ കണ്ണില്‍ നേരത്തേ പതിഞ്ഞിട്ടുണ്ടാവും. ഡാര്‍ക്ക് റൂം കടന്നു വരുമ്പോള്‍ ആ ജീവന്‍ ചിത്രത്തില്‍ കാണാം" - തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറഞ്ഞതാണ്. നടീനടന്മാരെ പോസ് ചെയ്യിപ്പിച്ച് നിശ്ചലദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു പകരം ചിത്രീകരണത്തിനിട നിശ്ചലദൃശ്യപകര്‍ത്തുന്ന രീതിക്ക് തുടക്കമിട്ടതും എന്‍എല്‍ ബാലകൃഷ്ണനാണ്. എത്രമേല്‍ ആഴമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഫ്രയിമുകള്‍ എന്നറിയാന്‍ ചിദംബരം, കൊടിയേറ്റം, ഒരിടത്തൊരു ഫയല്‍വാന്‍, പെരുവഴിയമ്പലം എന്ന സിനിമകളുടെയൊക്കെ നിശ്ചലദൃശ്യങ്ങള്‍ കണ്ടാല്‍ മതിയാവും. പല സിനിമകളും ഓര്‍മിക്കപ്പെടുന്നത് പോലും ഈ നിശ്ചലദൃശ്യങ്ങളിലൂടെയാണ്. സിനിമയിലെ രംഗങ്ങളോടൊപ്പം അണിയറപ്രവര്‍ത്തകരുടെ, കഥാപശ്ചാത്തലത്തിന്റെയൊക്കെ തുടിപ്പ് പകര്‍ത്തിയ ബാലകൃഷ്ണനെ 'സിനിമാ ചരിത്രക്കാരന്‍' എന്നു വിശേഷിപ്പിക്കാറുണ്ടായിരുന്നു. മുന്നൂറോളം സിനിമകളുടെ നിശ്ചലഛായഗ്രഹണം അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.  

സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ക്യാമറയ്ക്കു മുന്‍പിലെത്തിയത്. 'സ്വപ്നാടനം' എന്ന ചിത്രത്തില്‍ മുഖം കാണിച്ചെങ്കിലും 1986ല്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചലിന്റെ അമ്മാനം കിളിയായിരുന്നു ആദ്യത്ത പ്രധാന ചിത്രം. തുടര്‍ന്ന് നൂറ്റമ്പതിലേറെ സിനിമകള്‍. പട്ടണപ്രവേശം, ജോക്കര്‍, ഓര്‍ക്കാപ്പുറത്ത്, ‍ഡാ തടിയാ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, മാനത്തെ കൊട്ടാരം...ആ വലിയ ശരീരത്തിന്റെ തമാശകളും സാധ്യതകളും ആവോളം ഉപയോഗപ്പെടുത്തിയ ഒരുപാട് കഥാപാത്രങ്ങള്‍. ബാലണ്ണന്റെ തന്നെ വാക്കില്‍ പറഞ്ഞാല്‍ "നല്ലൊരു വിഷ്വല്‍ ഇഫക്ടായിരുന്നു- ആ തടി. ആ ശരീരത്തിലിടിച്ച് ഓട്ടോ മറിഞ്ഞുവീഴുമ്പോഴൊക്കെ ഉയര്‍ന്ന കയ്യടികള്‍ അതിനുദാഹരണമാണല്ലോ.

Balakrishnan-with-wife-nalini
ഭാര്യ നളിനിക്കൊപ്പം

സൗഹൃദങ്ങളില്‍ അഭിരമിച്ച, അതിനെ ആഘോഷമാക്കിയ എന്‍എല്‍ ബാലകൃഷ്ണന്റെ ജീവിതവും ഓര്‍മകളും മലയാള സിനിമയിലെ ഒരു വലിയ കാലത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. അരവിന്ദനും അടൂരിനും പത്മരാജനും ജോണ്‍ എബ്രഹാമിനും ലെനിന്‍ രാജേന്ദ്രനും ഭരതനുമടങ്ങുന്ന മലയാളത്തിലെ പ്രതിഭാധനരായ സിനിമാപ്രവര്‍ത്തകരുടെകൂടെ ഒരേപോലെ സഞ്ചരിച്ച, അങ്ങനെയൊരാള്‍ എന്‍എല്‍ ബാലകൃഷ്ണനു ശേഷമോ മുന്‍പോ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

മോഹന്‍ലാലിനോടൊപ്പം പാതിരാത്രി കല്‍ക്കത്തയിലെ ഹൗറ ബ്രിഡ്ജില്‍ നിന്ന് താഴെ ഗംഗയിലേക്ക് മൂത്രമൊഴിച്ചത്, ഗുരു നിത്യചൈതന്യയതിയുടെ അടുത്ത് നിന്ന് മദ്യപിക്കാന്‍ പണം വാങ്ങാന്‍ ചെന്നത്, എംടിയോടൊപ്പം മദ്യപിക്കാന്‍ കഴിയാത്തതില്‍ ദുഖിച്ചത്...ആഘോഷമാക്കിയ കാലത്തെ ബാലണ്ണന്‍ ഓര്‍മകള്‍ പോലും വ്യത്യസ്തമാണ്. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ വിശേഷിപ്പിച്ച പോലെ വലിയൊരു ശരീരത്തിന്റെയെന്ന പോലെ വലിയൊരു കലാപാരമ്പര്യത്തിന്റെ, കലാനുഭവങ്ങളുടെ കൂടി ഉടമയായിരുന്നു എന്‍എല്‍ ബാലകൃഷ്ണന്‍.

മദ്യം കൊണ്ടും സൗഹൃദം കൊണ്ടും കല കൊണ്ടും ജീവിതം ആഘോഷമാക്കിയ എന്‍എലിന്റെ അവസാനകാലം പക്ഷേ ദുരിതപൂര്‍ണമായിരുന്നു. പ്രമേഹവും അര്‍ബുദവും ബാധിച്ച മലയാളിയുടെ പ്രിയപ്പെട്ട തടിയന്റെ ചിത്രങ്ങള്‍ വേദനിപ്പിക്കുന്നതായിരുന്നു. അതിലും സങ്കടമായിരുന്നു ഭക്ഷണത്തിനും മരുന്നിനും പോലും അദ്ദേഹം സഹായം തേടുകയാണെന്ന വാര്‍ത്ത. രണ്ടായിരത്തിപ്പതിനാല് ഡിസംബര്‍ ഇരുപത്തിയഞ്ചിന്, തന്റെ എഴുപത്തിരണ്ടാം വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. 

വലിയ ശരീരവും കുട്ടികളുടെ മനസ്സും കഴുത്തിലൊരു ക്യാമറയുമായി മലയാള സിനിമയുടെ അണിയറകളില്‍ ജീവിതം ആഘോഷമാക്കിയ, ഇനിയൊരിക്കലും ആവര്‍ത്തിക്കാനിടയില്ലാത്ത അപൂര്‍വമായൊരു കാല്‍പ്പാടിന്റെ കടന്നുപോക്കായിരുന്നു അത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ