ലിഫ്റ്റിലും കോവിഡ് മുറകൾ

business-boom-article-image
SHARE

ആരും പറഞ്ഞു തന്നിട്ടില്ലെങ്കിലും ലിഫ്റ്റിൽ കയറുമ്പോൾ ചില അലിഖിത നിയമങ്ങൾ എല്ലാവരും അനുസരിക്കാറുണ്ട്. സംസാരം നിർത്തുന്നു, മിണ്ടാതിരിക്കുന്നു. പരസ്പരം നോക്കുന്നതു തന്നെ ഒഴിവാക്കുന്നു. അഥവാ പരിചയക്കാരെ ലിഫ്റ്റിൽ കണ്ടാൽ ഒരു ചിരി, ഹായ്... ബാക്കിയൊക്കെ ലിഫ്റ്റിൽ നിന്നിറങ്ങിയ ശേഷം...

മാത്രമല്ല ലിഫ്റ്റിൽ കയറുന്നവരാരും പുറംതിരിഞ്ഞു നിൽക്കാറില്ല. വാതിലിനു നേരേ തിരിഞ്ഞാണു നിൽക്കുക. ചേർന്നു നിൽക്കാതെ പരസ്പരം അകലം പാലിക്കും. ഇതൊക്കെ കൊറോണ വരുന്നതിനു വളരെ മുൻപേതന്നെ വളർന്ന പെരുമാറ്റ രീതികളാണ്. കൊറോണക്കാലത്ത് മിണ്ടാതിരിക്കൽ ചിലേടത്ത് നിർബന്ധമായി. വേറേ ചിലേടത്ത് ലിഫ്റ്റിൽ പുറം തിരിഞ്ഞു നിൽക്കണമെന്നായിട്ടുമുണ്ട്.

ലിഫ്റ്റിൽ കയറുന്നവരുടെ പ്രധാന പേടിയായിരിക്കുകയാണ് അന്തരീക്ഷത്തിൽ കോവിഡ് വൈറസ് നിറഞ്ഞ സ്രവത്തുള്ളികൾ തങ്ങി നിൽപ്പുണ്ടോ... മാസ്ക് ധരിച്ചേ ലിഫ്റ്റിൽ കയറൂ. നേരത്തേ കേറിയിട്ടുള്ള ആരെങ്കിലും ഇതിനകത്തുവച്ചു തുമ്മുകയോ ചുമയ്ക്കുകയോ... അതിനാൽ ലിഫ്റ്റിന്റെ നോബ് പ്രസ് ചെയ്യുന്നത് കൈമുട്ടു കൊണ്ടോ താക്കോൽ കൊണ്ടോ പേന കൊണ്ടോ.. .ലിഫ്റ്റിൽ നിന്നറിങ്ങിയാലുടൻ സാനിറ്റൈസർ തേപ്പ്. 

ലിഫ്റ്റിലെ മര്യാദകൾ ഉണ്ടായിട്ട് 150 കൊല്ലം കഴിഞ്ഞു. ലിഫ്റ്റ് ബിസിനസിന്റെ കഥ രസകരമാണ്. 1857ൽ ന്യൂയോർക്കിലെ അഞ്ചു നിലയിലുള്ള സൂപ്പർമാർക്കറ്റിൽ ആളുകൾക്കു കേറാനാണ് ലിഫ്റ്റ് ഉണ്ടായത്. എലിഷ ഓട്ടിസ് നടത്തിയ കണ്ടുപിടിത്തം. ലിഫ്റ്റ് വരുന്നതോടെ കച്ചവടം കൊഴുക്കുമെന്നേ കരുതിയുള്ളു. അക്കാലത്ത് അഞ്ചു നില തന്നെ വലിയ കെട്ടിടമായിരുന്നെങ്കിൽ ലിഫ്റ്റ് വന്നതോടെ കെട്ടിടങ്ങൾ മുകളിലേക്കു പൊങ്ങാൻ തുടങ്ങി. ഇന്നു നമ്മൾ കാണുന്ന ‘അംബരചുംബികൾ’ ലിഫ്റ്റ് വന്ന ശേഷം മാത്രം ഉണ്ടായതാണ്. 

ലിഫ്റ്റ് നിർമിച്ചു സ്ഥാപിച്ചുകൊടുക്കുന്ന കമ്പനികളും അനേകമായി. ഓട്ടിസ് ഇന്നുമുണ്ടെങ്കിലും കോണി, ഷിൻഡ്‌ലർ, മിത്‌സിബിഷി, തൈസൻക്രുപ്പ്, ഹിറ്റാച്ചി, ബ്ലൂസ്റ്റാർ, ജോൺസൺ, എസ്കോൺ, കൈനെറ്റിക്, ഫ്യുജിടെക്... ലിഫ്റ്റിൽ തുടങ്ങി എസ്കലേറ്ററിലേക്കും മിക്ക കമ്പനികളും മുന്നേറിയിട്ടുണ്ട്. 2023 ആവുമ്പോഴേക്കും ഇന്ത്യയിലെ ആകെ എലിവേറ്റർ–എസ്കലേറ്റർ ബിസിനസ് 200 കോടി ഡോളറിൽ (15000 കോടി രൂപ) എത്തുമെന്നാണു കണക്കാക്കിയിട്ടുള്ളത്. കോവിഡിനിടയിലും നമ്മളെല്ലാം ആകാശത്തേക്കു ജീവിതം മാറ്റുന്നുണ്ട്. 

ഒടുവിലാൻ∙ പ്ലെയിനിൽ കയറുന്നവർ ടോയ്‌ലറ്റ് ഉപയോഗം നിർത്തി. ഇടുങ്ങിയ ശുചിമുറി കൊറോണയുടെ കേദാരമായേക്കാം... വീട്ടിൽ നിന്നേ പ്രകൃതിയുടെ വിളിയെല്ലാം കേട്ടിട്ടേ ഇറങ്ങൂ. പിന്നെ പച്ചവെള്ളം കുടിക്കില്ല. വല്ലതും കൊടുത്താലും കഴിക്കില്ല. പ്ലെയിനിൽ കയറിയാൽ ഇറങ്ങും വരെ സീറ്റിൽ നിന്ന് അനങ്ങില്ല...

English Summary: Business Boom column written by P. Kishore, How to behave in an elevator during COVID-19 pandemic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.