ഐടിക്കുണ്ടൊരു തലതൊട്ടപ്പൻ എഫ്സികെ

business-boom-father-of-indian-it-faquir-chand-kohli
ഫക്കീർ ചന്ദ് കോലി
SHARE

ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ ശക്തി ടിസിഎസിന്റെ ലാഭമാണെന്നതു പരസ്യമാണ്. നൂറോളം കമ്പനികളുണ്ടെങ്കിലും ആഗോളവിപണിയുടെ ഗതിവിഗതികളിൽപ്പെട്ട് മിക്കതും നഷ്ടത്തിൽ. ആകെ ലാഭത്തിന്റെ 70% വരുന്നത് ടിസിഎസിൽ നിന്നാണ്. ഒറ്റക്കമ്പനിയുടെ വിറ്റുവരവോ 1.6 ലക്ഷം കോടിയിലേറെ, ലാഭം വർഷം 32000 കോടി കവിഞ്ഞ്. 

ടിസിഎസിനു രൂപം കൊടുത്തപ്പോൾ ജെആർഡി ടാറ്റ അതിന്റെ ആദ്യ സിഇഒ ആക്കിയത് ഫക്കീർ ചന്ദ് കോലിയെന്ന എഫ്.സി കോലിയെ. പാക്കിസ്ഥാനിൽ ജനിച്ച കോലി അമേരിക്കയിലെ എംഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദമെടുത്ത് ആദ്യം ജനറൽ ഇലക്ട്രിക്കിലും പിന്നെ ടാറ്റ ഇലക്ട്രിക്കിലും ചേർന്ന പയ്യനായിരുന്നു. വൈദ്യുതി വിതരണത്തിന് കംപ്യൂട്ടർ ആദ്യമായി ഏർപ്പെടുത്തിയത് ടാറ്റ ഇലക്ട്രിക്കാണ്. അറുപതുകളിലെ കംപ്യൂട്ടർ വിദഗ്ധനായതിനാൽ 1969ൽ ടാറ്റ കംപ്യൂട്ടർ സിസ്റ്റംസ് തുടങ്ങിയപ്പോൾ അതിലായി. പിന്നെ കമ്പനിയുടെ പേര് ടാറ്റ കൺസൽറ്റൻസി സർവീസസായി.

ഇന്നു കോളജിൽ നിന്നു പുറത്തിറങ്ങുന്ന മീശമുളയ്ക്കാത്ത എലുമ്പൻ പയ്യൻമാർ ഐടി കമ്പനി തുടങ്ങിയാലും അവരുടെ സോഫ്റ്റ്‌വെയർ സേവനം വച്ചുള്ള കളികളുടെ മോഡൽ കാണിച്ചു കൊടുത്തത് എഫ്സികെ എന്നറിയപ്പെട്ട കോലിയാണ്. ഇന്നും ഈ ബിസിനസിന്റെ ടെംപ്ളേറ്റ്, കഴിഞ്ഞയാഴ്ച 96–ാം വയസിൽ എന്നന്നേക്കുമായി ലോഗ്ഔട്ട് ചെയ്ത അദ്ദേഹം ഉണ്ടാക്കിയതാണ്.

ടിസിഎസ് ഇന്ത്യയിലെ നമ്പർ വൺ ഐടി കമ്പനിയും ലോകത്തെ പ്രമുഖ ഐടി ബ്രാ‍ൻഡുകളിലൊന്നും. 46 രാജ്യങ്ങളിലായി 149 ലൊക്കേഷനുകളിൽ ഓഫിസുകൾ. നാലേമുക്കാൽ ലക്ഷത്തിലേറെ ടെക്കികൾ. അതിൽ സിഇഒ രാജേഷ് ഗോപിനാഥൻ ഉൾപ്പടെ നാൽപ്പതിനായിരത്തിലേറെ മലയാളികളുണ്ട്. ടെക്നോപാർക്കിന്റെ സാധ്യാതാ പഠന റിപ്പോർട്ടും പ്രോജക്ട് റിപ്പോർട്ടും വെറും ഒന്നരലക്ഷം രൂപയ്ക്കു ചെയ്തു കൊടുത്തതു ടിസിഎസ്. ടെക്നോപാർക്കിലെ ആദ്യ കമ്പനിയും ആദ്യ കെട്ടിട‍വും ടിസിഎസ്. 

കെ.പി.പി. നമ്പ്യാർ കേന്ദ്ര ഇലക്ട്രോണിക്സ് സെക്രട്ടറിയും എഫ്സികെ ടിസിഎസ് ചെയർമാനുമായിരുന്ന കാലത്താണ് ഐടിക്കു തുടക്കമിടുന്നത്. അന്ന് ഐടിയെന്നോ സോഫ്റ്റ്‌വെയർ എന്നോ ആരും കേട്ടിട്ടുപോലുമില്ല. വെട്ടുകത്തിയും കോടാലിയും വിൽക്കുന്ന ഇരുമ്പു ക‍ടകൾക്ക് ഹാർഡ്‌വെയർ എന്നു പേരിടുമായിരുന്നെന്നു മാത്രം. ടിസിഎസിൽ നിന്ന് 96ൽ വിരമിച്ചെങ്കിലും മരിക്കുന്നതു വരെ മുംബൈയി‍ൽ എയർഇന്ത്യയുടെ കൂറ്റൻ കെട്ടിടത്തിലെ ഓഫിസ് കോലിക്കു ടാറ്റ നൽകിയിരുന്നു. ദിവസവും രണ്ടോ മൂന്നോ മണിക്കൂർ അദ്ദേഹം അവിടെ ചെലവിടും. പഴയ സെക്രട്ടറിയുമുണ്ട്. അതാണ് ടാറ്റ. കമ്പനി സംസ്ക്കാരത്തിന്റെ മൺമറയുന്ന മാനുഷിക മുഖം. വിട എഫ്സികെ.

ഒടുവിലാൻ∙ പഞ്ചാബിലെ ഖത്രിമാരിലെ ഉപവിഭാഗമാണു കോലി. വിരാട് കോലിയും ഇതു തന്നെ. മറ്റു പഞ്ചാബി രണ്ടാംപേരുകളായ അറോറ,സേത്തി, സാഹ്നി,സൂരി തുടങ്ങിയതെല്ലാം ഖത്രിമാരിൽപ്പെടും.

English Summary : Business Boom - Father of Indian IT - Faquir Chand Kohli 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.