എന്ത് അമേരിക്കയ്ക്കും വ്യവസായ നയമോ? ഹിമവാന് താഴ്ചയോ എന്നു ചോദിക്കും പോലാണിത്. എല്ലാം മാർക്കറ്റ് തീരുമാനിക്കും എന്നും പറഞ്ഞിരിക്കുന്ന സർക്കാർ വ്യവസായ നയം പലരൂപത്തിൽ ഇറക്കിയിരിക്കുന്നു. ചൈനയിൽ പലതരം ക്രിട്ടിക്കൽ വ്യവസായങ്ങൾ വളരുന്നതു കണ്ടിട്ടാണത്രെ എല്ലാം വിപണിക്കു വിട്ടുകൊടുത്തിട്ടു വെറുതെ ഇരുന്നാൽ വശക്കേടാവുമെന്നു കണ്ട് നയവുമായി ഇറങ്ങിയിരിക്കുന്നത്.
നമ്മൾ കേരളത്തിൽ വ്യവസായ നയം പ്രഖ്യാപിച്ചിട്ട് ആഴ്ചകളായിട്ടേയുള്ളു. മന്ത്രി പി.രാജീവിനെ അനുകരിച്ചിട്ടാണോ ജോയും (ബൈഡൻ) വ്യവസായനയം പ്രഖ്യാപിച്ചത്? നയത്തിന്റെ ഭാഗമായി നമ്മൾ സബ്സിഡിയായും മറ്റും മുടക്കുന്ന മുതലിന്റെ ലക്ഷം ഇരട്ടിയാണ് അമേരിക്ക ഇറക്കാൻ പോകുന്നതെന്ന വ്യത്യാസമേയുള്ളു. നമ്മൾ പരമാവധി 3 കോടി സബ്സിഡി കൊടുക്കുമെന്നു പറയുന്നിടത്ത് അവർ 3 ലക്ഷം കോടി കൊടുക്കും! അതാണ് അമേരിക്കയുടെ സാമ്പത്തിക പവർ! ജിഡിപി എത്രയാണെന്നാ? 22 ട്രില്യൺ (ലക്ഷം കോടി) ഡോളർ. ഇന്ത്യയ്ക്ക് വെറും 3 ട്രില്യൺ ഡോളർ ആയപ്പോൾ തന്നെ നമ്മൾ വാചകമടി നിർത്തുന്നില്ല.!
അമേരിക്ക മാത്രമല്ല ഫ്രാൻസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും വ്യവസായ നയമുണ്ട്. വേണ്ടിടത്ത് സർക്കാർ കാശിറക്കി കളിക്കും. ഉദാഹരണത്തിന് ലോകത്തിനാകെ വേണ്ട സെമികണ്ടക്ടർ ചിപ്പുകൾ ഉണ്ടാക്കുന്നത് തായ്‌വാനിലും കൊറിയയിലുമൊക്കെയാണ്. ഇതിന്റെയൊക്കെ ഡിസൈൻ അമേരിക്കയിലും നിർമ്മാണം ഭൂമിയുടെ അങ്ങേ അറ്റത്തും എന്ന പരിപാടി ഇനി വേണ്ടെന്നാണ് ജോ ബൈഡൻ തീരുമാനിച്ചിരിക്കുന്നത്.
അപ്പോൾ ചിപ്പ് നിർമ്മാണത്തിന് അമേരിക്ക നൽകുന്ന നിക്ഷേപ സഹായം എത്ര? കേട്ടാൽ ബോധംകെട്ടു വീഴും. 52 ബില്യൺ അഥവാ 5200 കോടി ഡോളർ–4.16 ലക്ഷം കോടി രൂപ!! ഇതിൽ ഫാക്ടറിക്കും യന്ത്രങ്ങൾക്കുമുള്ള സബ്സിഡി മാത്രം 3.2 ലക്ഷം കോടി! ഒഹായോയിൽ സെമികണ്ടക്ടർ പ്ളാന്റ് സ്ഥാപിക്കുന്ന ഇന്റലാണ് പ്രധാന ഗുണഭോക്താവ്.
ഹരിത വൈദ്യുതി വ്യവസായങ്ങൾക്ക് 2000 കോടി ഡോളറും (1.6 ലക്ഷം കോടി രൂപ),ഇലക്ട്രിക് വാഹനങ്ങൾക്ക് 800 കോടി ഡോളറും (64000 കോടി രൂപ) നീക്കിവച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റം നേരിടാൻ വേറൊരു 3700 കോടി ഡോളർ. പ്രതിവർഷം 10000 കോടി ഡോളറാണ് (8 ലക്ഷം കോടി രൂപ) വ്യവസായങ്ങൾക്കായി സർക്കാർ ചെലവിടുന്നത്!
പ്രതിരോധ രംഗത്ത് നേരത്തേ തന്നെ അമേരിക്കൻ സർക്കാർ മുതൽമുടക്കുന്നുണ്ട്. പട്ടാളത്തിനു വേണ്ട അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കമ്പനികൾക്കും സർവകലാശാലകൾക്കും ഫണ്ട് കൊടുക്കും. അതു നിർമ്മിക്കാനുള്ള പ്ളാന്റുകൾക്കും പണം നൽകി അതൊക്കെ വാങ്ങുന്നതും സർക്കാർ തന്നെ.
ഒടുവിലാൻ∙ ഡോണൾഡ് ട്രംപ് 2024ൽ തിരിച്ചു വന്നേക്കാം. വന്നാൽ വ്യവസായ നയം കുഴയും. അരലക്ഷം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്.
English Summary : Business Boom Column about Industrial Policy