റീത്താന്റിയുടെ റീ മാര്യേജ്

senior-couples
Representative Image. Photo Credit :YAKOBCHUK VIACHESLAV / Shutterstock.com
SHARE

റീത്താന്റി കഴിഞ്ഞ ദിവസം പതിവില്ലാതെ കുറച്ചേറെ ലഡുവുമായി ഹൗസിങ് കോളനിയിൽ കറങ്ങിനടക്കുന്നതു കണ്ടപ്പോൾ മുതൽ അയൽവീടുകളിൽ താമസിക്കുന്നവർക്കു പരവേശമായി. ലഡുവിതരണം നടത്താൻ മാത്രം എന്തു സന്തോഷമാണ് റീത്താന്റിക്കിപ്പോൾ പെട്ടെന്നുണ്ടായത്? 

അവരെ ഇതിനു മുൻപൊരിക്കലും ചിരിച്ചുകണ്ട ഓർമയില്ല കോളനിയിൽ ആർക്കും. കല്യാണം കഴിഞ്ഞു രണ്ടുവർഷം തികയും മുൻപേ ഭർത്താവ് മരിച്ച് ഒരു കൈക്കുഞ്ഞുമായി ആ കോളനിയിലെ വീട്ടിലേക്കു കയറിവന്നതാണ് റീത്താന്റി. അന്നുതൊട്ടേ അവർക്ക് ഒരേ സങ്കടമുഖമാണ്. തൊട്ടടുത്ത നിമിഷം പൊട്ടിക്കരഞ്ഞേക്കുമോ എന്ന മട്ടിലൊരു വിഷാദമേഘം കരിനിഴൽ വീഴ്ത്തിയ മുഖം. ടൗണിലെ സ്കൂളിലെ ടീച്ചറായിരുന്നു അവർ. മകളെ വളർത്താൻ ഒറ്റയ്ക്കുള്ളൊരു പോരാട്ടമായിരുന്നു റീത്താന്റിയുടേത്. ഇടയ്ക്കിടെ വന്നുപോകുന്ന ചില ബന്ധുക്കളൊഴികെ സന്ദർശകരാരും വരാറില്ല അവരുടെ വീട്ടിൽ. അമ്മയും മകളും മാത്രമുള്ളൊരു ചെറിയ ലോകമായിരുന്നു അവരുടേത്. സ്കൂളിലേക്കല്ലാതെ മറ്റൊരു യാത്രയും അവർ പോയിക്കണ്ടിട്ടില്ല. ഞായറാഴ്ചകുർബാനയ്ക്കു പള്ളിയിലേക്കു പോകുന്നതും മടങ്ങിവരുന്നതുമല്ലാതെ അവർ എവിടെയും പോകാറില്ല. മകളുടെ പിറന്നാളിനു കോളനിയിലെ പിള്ളേർക്കു മിഠായി കൊടുക്കുന്നതല്ലാതെ ജീവിതത്തിൽ വേറെ ഒരാഘോഷവുമില്ല... മകൾ വളർന്നു ഹോസ്റ്റലിലേക്കു മാറിയതോടെ ആ വീട്ടിൽനിന്നു വല്ലപ്പോഴും ഉയർന്നുകേൾക്കാറുള്ള മൈക്കൽ ജാക്സന്റെ പാട്ടുകൾ പോലും കേൾക്കാതായി. പിന്നെ രണ്ടാംശനിയാഴ്ചകളിൽ മകൾ അവധിക്കു വരുമ്പോഴല്ലാതെ റീത്താന്റിയുടെ വീട്ടിൽനിന്ന് ഒച്ചയുമനക്കവുമില്ലാതായി. കഴിഞ്ഞവർഷം മകൾ ജോലി കിട്ടി ബാംഗ്ലൂരിൽ പോകുകയും റീത്താന്റി റിട്ടയർ ചെയ്യുകയും ചെയ്തതോടെ ആ വീട് ഏതാണ്ടു പൂർണമായും നിശ്ചലമായി. നിശ്ശബ്ദമായി... 

രണ്ടുനിലകളിലായി പണികഴിപ്പിച്ച ആ പ്രതാപരൂപിയായ വീട്ടിനുള്ളിൽ ഒരു സ്ത്രീഹൃദയം മിടിക്കുന്നുണ്ടെന്നുപോലും തോന്നാതായി.. അവരുടെ നെടുവീർപ്പുകൾകൊണ്ടുപോലും ആ വീട്ടുമുറ്റത്തെ തളിരിലകൾ ഇമയനക്കാതെയായി... റീത്താന്റിയെന്നൊരാൾ അവിടെ താമസിക്കുന്ന കാര്യംപോലും കോളനിയിലെ മറ്റുള്ളവർ ഓർക്കാതെയായി... അങ്ങനെയിരിക്കെയാണു പെട്ടെന്നൊരു ദിവസം റീത്താന്റി നല്ല ഓർഗൻസ സാരിയൊക്കെയുടുത്ത് സുന്ദരിയായി കയ്യിൽ ലഡുവും ചുണ്ടിൽ ശാന്തമായൊരു പുഞ്ചിരിയുമായി വീടിന്റെ ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങിയത്. അതു പിന്നെ കോളനിക്കാർക്ക് ആകാംക്ഷയുണ്ടാക്കാതിരിക്കുമോ?  എന്നാലും റീത്താന്റി ലഡുവിതരണം നടത്താൻ മാത്രം ഇപ്പോൾ എന്തുണ്ടായി? ആകെയുള്ള മോളൊരുത്തി ഇന്നാള് ബാംഗ്ലൂരിൽനിന്നു ജോലിയും രാജിവച്ച് കുറ്റീംപറിച്ചു പോന്നിരുന്നു. അതിനു വേറെ വല്ല ജോലിയും കിട്ടിക്കാണുമോ? അതോ അതിനെ ആരുടെയെങ്കിലും പെടലിക്കു കെട്ടിവയ്ക്കാൻ നല്ല കല്യാണാലോചന വല്ലതും ഒത്തുവന്നുകാണുമോ? അതോ, നേരത്തെ മരിച്ചുപോയ ഭർത്താവിന്റെ മുടങ്ങിക്കിടന്ന പെൻഷനും പിഎഫും വല്ലതും ഒരുമിച്ചു കിട്ടിക്കാണുമോ? എന്തായിരിക്കും ഈ ലഡുവിതരണത്തിന്റെ രഹസ്യമെന്നു തല പുകയ്ക്കുന്ന അയലത്തെ അന്വേഷണക്കമ്മിറ്റിക്കാരുടെ മുൻപിൽവന്നു ലേശം നാണം കലർന്നൊരു പുഞ്ചിരിയോടെ മുഖംകുനിച്ച് റീത്താന്റി പറഞ്ഞു; 

‘‘ഞാൻ ഒന്നുകൂടി കല്യാണം കഴിക്കാൻ തീരുമാനിച്ചു... വരുന്ന മാസം 10ന്..  സൗകര്യം പോലെ എല്ലാവരും വീട്ടിലേക്കു വരണം...’’

ഹെന്റമ്മോ.. റീത്താന്റിയുടെ റീ മാര്യേജ് വാർത്ത ഹൗസിങ് കോളനിയിലാകെ തീപോലെ പടർന്നു. വാർത്ത കേട്ടവർ കേട്ടവർ മൂക്കത്തുവിരൽവച്ചു. കോളനിയിലെ വാട്സാപ് ഗ്രൂപ്പിലും മതിലുംചാരിയുള്ള കുശുകുശുപ്പുകുന്നായ്മ സമ്മേളനങ്ങളിലും റീത്താന്റിയുടെ റീമാരേജ് മാത്രമായി സംസാരവിഷയം. 

– എന്നാലും ഇവർക്ക് എന്തിന്റെ കേടാ? ഡയ്യടിച്ചു കറുപ്പിച്ചാൽ കൊച്ചുപെണ്ണാവുമോ? വയസ്സ് അറുപത് ആകാറായില്ലേ?

– മോളൊരുത്തി കെട്ടുപ്രായമായി നിൽക്കുന്ന കാര്യമെങ്കിലും ഓർക്കണ്ടായോ?

– ചത്തു തലയ്ക്കു മുകളിൽ നിൽക്കുന്ന ഭർത്താവിനോട് സ്നേഹമുണ്ടാർന്നെങ്കിൽ ഇവരിങ്ങനെ ചെയ്യുമായിരുന്നോ?

– വെറുതെയല്ല ഇവരുടെ ആദ്യഭർത്താവ് നേരത്തെ പോയത്.. ഇതിനെയൊക്കെ എങ്ങനെ സഹിക്കും..

ഇങ്ങനെ നീണ്ടു റീത്താന്റി രണ്ടാമതു കല്യാണം കഴിക്കുന്നതിനെപ്പറ്റിയുള്ള അവലോകനയോഗങ്ങളും അഭിപ്രായങ്ങളും. റീത്താന്റി പിന്നെ ഈ പരദൂഷണക്കമ്മറ്റിയിലും കുന്നായ്മക്കൂട്ടത്തിലുമൊന്നും ഇല്ലാത്തതിനാൽ ഈ ദുഷിപ്പുവർത്തമാനങ്ങളൊന്നും അവർ മാത്രം കേട്ടില്ല. 

അല്ലെങ്കിലും അവരെന്തിന് അതൊക്കെ കേൾക്കാൻ നിന്നുകൊടുക്കണം? ഏകാന്തതയുടെ എത്ര വർഷങ്ങളാണ് അവർ ആ വീട്ടിനകത്തു കുഴിച്ചുമൂടിയത്? സങ്കടങ്ങളുടെ എത്രയാഴക്കടലുകളാണ് അവർ തനിച്ചുതുഴഞ്ഞുപോന്നത്? ചിരിച്ചും ആസ്വദിച്ചും ജീവിക്കേണ്ട എത്ര നിമിഷങ്ങളാണ് അവർ യൗവനത്തിൽ നഷ്ടപ്പെടുത്തിയത്? ഇനിയെങ്കിലും അവർക്കൊരു തുണ പാടില്ലെന്നുണ്ടോ? 

‘ഈ വയസ്സാംകാലത്ത് ഇതെന്തിന്റെ കേടാ?’ പ്രായമൽപം ഏറിയതിനുശേഷം രണ്ടാമതൊരു വിവാഹം കഴിക്കുന്നവരോടു ചുറ്റുമുള്ള പലർക്കുമുള്ളൊരു നിലപാടിതാണ്.. ജീവിതം ഇനിയെത്രയോ മുന്നോട്ടുകിടക്കുന്നു. അല്ലെങ്കിൽ തുടർജീവിതകാലം കുറവാണെന്നു തന്നെയിരിക്കട്ടെ.. ഒരു കൂട്ടുവേണമെന്നു തീരുമാനിക്കുന്നതിൽ എന്തു തെറ്റാണുള്ളത്? തനിച്ചാകുന്നവർക്കേ തനിച്ചാലിന്റെ തീരാനോവ് മനസ്സിലാകൂ... മക്കൾ അവരുടെ ജോലിയും ജീവിതവുമൊക്കെയായി തിരക്കിലാകുമ്പോൾ തനിച്ചാകുന്ന എത്രയെത്ര അമ്മമാരും അച്ഛന്മാരുമുണ്ട് നമുക്കു ചുറ്റിലും. ഇത്രയും കാലം ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കാണെന്ന് അവരെ തോന്നിപ്പിക്കാതിരുന്ന മക്കളുടെ സാന്നിധ്യമാകാം ചിലപ്പോൾ രണ്ടാമതൊരു വിവാഹം എന്ന ആലോചനയിൽനിന്ന് അവരെ പിന്തിരിപ്പിച്ചത്.. അല്ലെങ്കിൽ ചിലപ്പോൾ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കുന്ന തിരക്കിനിടയിൽ ഒരു കൂട്ടിനെപ്പറ്റി ചിന്തിക്കാൻ നേരംകിട്ടിക്കാണില്ല. അതുമല്ലെങ്കിൽ നാട്ടുകാരും വീട്ടുകാരും എന്തുപറയും എന്ന ഭയം കാരണം അങ്ങനൊരു ആലോചന തന്നെ വേണ്ടെന്നുവച്ചതാകാം. അതുമല്ലെങ്കിൽ ആ ഏകാന്തത എപ്പോഴൊക്കെയോ അവർ ആസ്വദിച്ചതുകൊണ്ടുമാകാം.. എന്തായാലും ഇനി ഒറ്റയ്ക്കാവാൻ വയ്യ; ഒരാൾ കൂട്ട് വേണം എന്നു ചിന്തിക്കുന്നൊരാളെ പ്രായത്തിന്റെ വിധിവിലക്കുകൾ പറഞ്ഞു പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യാമോ? 

ജീവിതത്തിന്റെ സായംകാലം ഒരു സുഹൃത്ത് കൂടെയുണ്ടാകുമ്പോൾ കൂടുതൽ പ്രകാശഭരിതവും സന്തോഷകരവുമാകുമെങ്കിൽ അങ്ങനൊരു തീരുമാനത്തിലേക്ക് അവരെ കൈപിടിച്ചുകൊണ്ടുവരികയല്ലേ വേണ്ടത്? ഇതുവരെ ഒറ്റയ്ക്കുപോയ യാത്രകളിലേക്ക് ഒരാൾകൂടെ കൂട്ടുവരുന്നതും ഇതുവരെ തനിച്ചിരുന്നു കാപ്പി കുടിച്ചൊരു തീൻമേശയിലേക്കു മറ്റൊരു കാപ്പിക്കപ്പ് കൂടെ ചേർത്തുവയ്ക്കുന്നതും  ഇതുവരെ ആരോടും പറയാതെ ഉള്ളിലടക്കിയ സങ്കടങ്ങൾ കേൾക്കാൻ ഒരാൾ അരികെയുണ്ടാകുന്നതും ഇതുവരെ ഉറക്കംവരാതെ ഒറ്റയ്ക്കു കിടന്ന കിടക്കയിലേക്ക് മറ്റൊരാളുടെ കെട്ടിപ്പിടിത്തം ചേർത്തുപിടിച്ചുകിടത്തിയുറക്കുന്നതുമൊക്കെ എത്ര മധുരമനോഹരമായ അനുഭവങ്ങളാണെന്നറിയണമെങ്കിൽ ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്ന് ഒറ്റയ്ക്കായിപ്പോകണം.. അപ്പോഴേ മനസ്സിലാകൂ, ചില ഒറ്റപ്പെടലുകൾ എത്ര ഭയാനകമായ സ്വയം ഒറ്റുകൊടുക്കലുകളാണെന്ന്...

Content Summary: Pink Rose column written by Riya Joy on remarriages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS