ഈ സൂക്കേടിന് എന്തു ചികിത്സ?

exhibitionist
Representative image. Photo Credit: Kastoluza/Shutterstock.com
SHARE

– എന്നതാടീ നിന്റെ മോന്തായം ഒരു കൊട്ടയ്ക്കിരിക്കുന്നേ? എന്നതാ? എന്നാ പറ്റിയതാ..

പള്ളിക്കൂടം വിട്ടു വീട്ടിലേക്ക് ഓടിയലച്ചെത്തിയ സോഫിയയോട് വിറകുവെട്ടിക്കൊണ്ടിരുന്ന വല്യമ്മച്ചി കാര്യം തിരക്കി. അല്ലേൽ പള്ളിക്കൂടം വിട്ടാലും പലവഴി അലഞ്ഞുതിരിഞ്ഞ്, കണ്ട കൂട്ടുകാരികളുടെ വീടുകളിൽ നിരങ്ങി പുളിങ്കുരുവും ചാമ്പങ്ങയും ലൂബിക്കയുമൊക്കെ പറിച്ചുതിന്ന് നേരം മൂവന്തിയാകുമ്പോഴാ പെണ്ണിന്റെ വരവ്. പതിവുതെറ്റിച്ചു നേരത്തെ വീട്ടിലേക്കെത്തിയാൽ പിന്നെ വല്യമ്മച്ചി വിചാരണ ചെയ്യാതിരിക്കുമോ? 

– എന്നതാടീ നിനക്കു വല്ല മേലായ്കയുമുണ്ടോ?

മുഖം വീർപ്പിച്ചു താഴോട്ടു നോക്കിനിന്ന സോഫിയ വല്യമ്മച്ചിയോട് വിമ്മിഷ്ടപ്പെട്ടു കാര്യം പറഞ്ഞു.

–അതില്ലേ അമ്മച്ചീ.. ഉസ്കൂള് വിട്ട് വരുംവഴി ചേലോടത്തുകാരുടെ റബറിൻ തോട്ടത്തിൽവച്ച് അയാളില്ലേ, ആ അന്തോണിച്ചൻ.. അയാള് ഞങ്ങൾ പെമ്പിള്ളാരുടെ മുന്നിൽവന്ന് വേണ്ടാതീനം കാണിച്ചമ്മച്ചീ..

–എന്റെ മാതാവേ.. എന്നാ വേണ്ടാതീനമാടീ... വല്ല അവളുമാരേം കേറിപ്പിടിക്കാൻ വന്നോ? നിന്നെ വല്ലതും ചെയ്തോ?

–ഇല്ലമ്മച്ചീ.. കേറിപ്പിടിക്കാൻ വന്നിരുന്നെങ്കിൽ ഞങ്ങടെ കയ്യിലിരിപ്പ് കാണിച്ചു കൊടുത്തേനേ.. 

– പിന്നെന്താ... മൻഷ്യന് മനസ്സിലാവണ ഭാഷേൽ പറയേടീ..

–എന്റെ വല്യമ്മച്ചി ഞങ്ങള് തൊണ്ടേൽകൂടി നടക്കുമ്പോ അയാള് ഈട്ടേൽ കേറിനിന്ന് മുണ്ടും പൊക്കി വൃത്തികേടു കാട്ടി ഒരു ഊളച്ചിരി.... ഓക്കാനം വരണ് ഓർക്കുമ്പോതന്നെ.. നാണംകെട്ടോൻ..

– പ്ഫ്.. കുടുംബത്തു കേറ്റാൻ കൊള്ളാത്തോൻ.. എന്നിട്ട് നീയും കൂട്ടുകാരികളും അതും കണ്ട് പേടിച്ച് നെലോളിച്ചുകൊണ്ടുംപോന്നല്ലേ.. അവിടെക്കിടന്ന വല്ല കല്ലോ പത്തലോ എടുത്തെറിയണ്ടായിരുന്നോ അവനെ? മേലാൽ പെൺപിള്ളാരുടെയടുത്ത് ഇമ്മാതിരി കന്നംതിരിവു കാണിക്കാത്തവിധം അവന്റെ ആ സൂക്കേടങ്ങ് തീർത്തുകൊടുക്കണ്ടായിരുന്നോ? ഫ്ഫ... 

വെട്ടിക്കീറിയിട്ട വിറകുകൊള്ളിയൊരെണ്ണം പെറുക്കിയെടുത്ത് വേലിക്കലെ ചൊക്ലിപ്പട്ടിക്കുനേരെ നീട്ടിയെറിഞ്ഞ് വല്യമ്മച്ചി ആ അരിശം തീർത്തു. അറപ്പു മാറാത്ത മുഖഭാവത്തോടെ സോഫിയ വീട്ടിനകത്തേക്കു കയറിപ്പോരുകയും ചെയ്തു. 

അന്തോണിച്ചനെക്കുറിച്ച് ഇതുമാതിരിയുള്ള പരാതികൾ ആദ്യത്തേതൊന്നുമല്ല. കൂപ്പിലെ പണി കഴിഞ്ഞു തിരിച്ചു വന്നാൽ അന്തോണിച്ചൻ പിന്നെ കുറച്ചുനാൾ കാഞ്ഞിരപ്പള്ളിയിൽതന്നെ കാണും. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കള്ളുംകുടിച്ച് കൂത്താടി വല്ല റബറിൻതോട്ടത്തിലോ തോട്ടിൻകരയിലോ ഉണ്ടാകും എപ്പോഴും. അയാളുടെ ഈ സൂക്കേട് കാരണം പെണ്ണുങ്ങൾക്കു മാനംമര്യാദയ്ക്കു വഴി നടക്കാൻ വയ്യാത്ത മട്ടാണ്. പുഴയിൽ തുണിനനയ്ക്കാനും കുളിക്കാനും വരുന്ന പെണ്ണുങ്ങളെ ഒളിച്ചുനോക്കുക, വഴിയിൽ പെണ്ണുങ്ങൾ നടന്നു വരുന്നതു കണ്ടാൽ അശ്ലീലപ്പാട്ടുകൾ പാടുക, ആളനക്കമില്ലാത്ത ഒളിമൂലയിൽ പതിഞ്ഞിരുന്ന് മുണ്ടു പൊക്കിക്കാണിക്കുക ഇമ്മാതിരി തന്തയ്ക്കു പിറക്കായ്മ്മത്തരങ്ങളെല്ലാം ചെയ്യാൻ ഒരു മടിയുമില്ല. പെണ്ണുങ്ങൾ അലക്കിയുണക്കാനിടുന്ന അടിവസ്ത്രങ്ങൾ വരെ ചിലപ്പോൾ അന്തോണിച്ചൻ കൊണ്ടുപോയ്ക്കളയും. വല്യമ്മച്ചിയുടെ കണ്ടംവച്ച ബോഡീസ് ഒരെണ്ണം അടുത്തിടെ അന്തോണിച്ചൻ രാത്രിനേരം നോക്കി അയയിൽനിന്നെടുത്തു കൊണ്ടുപോയിരുന്നു. ‘തൈക്കിളവിമാരെപ്പോലും വെറുതെവിടില്ലേടാ’ എന്നും ചോദിച്ച് വല്യമ്മച്ചി അന്ന് അയാളുടെ പുരയ്ക്കു മുന്നിൽപോയി കുറെ ഒച്ചവച്ചെങ്കിലും അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. അതിൽപിന്നെയാണ് വല്യമ്മച്ചി വീട്ടിലെ വളർത്തു നായ കൈസറിനെ രാത്രി കെട്ടഴിച്ചു പറമ്പിലേക്കു വിടാൻ തുടങ്ങിയതെന്നു മാത്രം. ‘കൊച്ചുപിള്ളേരുടെ മുന്നിൽ ഇനിയും സൂക്കേടുംകൊണ്ടുവന്നാൽ കത്തിയെടുത്ത് അരിഞ്ഞു കളയുമെന്ന് പറയണം...’ അന്തോണിച്ചന്റെ പെണ്ണുമ്പിള്ളേനെ ഒരിക്കൽ കുർബാന കഴിഞ്ഞു കണ്ടപ്പോൾ വല്യമ്മച്ചി താക്കീതു നൽകുകയും ചെയ്തു.. 

ഇമ്മാതിരി നെറികേടുംകൊണ്ടുനടക്കുന്ന ‘അന്തോണിച്ചന്മാർ’ ഇപ്പോഴും പലയിടത്തുമുണ്ട്. എപ്പോഴെങ്കിലും ഒരു ‘അന്തോണിച്ചനെ’ നേരിടേണ്ടിവരാത്ത പെണ്ണുങ്ങൾ ചുരുക്കം. പിന്നെന്താന്നുവച്ചാൽ പലരും കണ്ടതിന്റെയും കൊണ്ടതിന്റെയും അറപ്പ് ആരോടും പറയാൻ നിൽക്കാതെ കടിച്ചുപിടിച്ചു കയ്ച്ചിറക്കും. അതുകൊണ്ടു പലരുടെയും തനിനിറം പുറംലോകമറിയുന്നില്ലെന്നു മാത്രം. വല്ലാതെ അറപ്പുളവാക്കുന്ന ഇത്തരം മാനസികവൈകൃതങ്ങൾക്കു ശിക്ഷയേക്കാൾ ചികിത്സ തന്നെയാണു വേണ്ടതെന്നു പറയുന്നവരുണ്ടെങ്കിലും ചില അവന്മാർക്കെങ്കിലും ഈ സൂക്കേട് തീരാൻ ഭ്രാന്താശുപത്രിയിലേക്കു കെട്ടിയെടുക്കേണ്ട കാര്യമില്ല, പകരം നല്ല ഊക്കനിടിയോ തല്ലോ കൊടുത്താൽ മതി. അവർ നന്നായിക്കോളും.. പൊതുശുചിമുറികളിൽ കയറിയാൽ അവിടെ ചുമരലങ്കരിച്ചു നിറഞ്ഞിരിക്കന്ന അറയ്ക്കുന്ന അക്ഷരങ്ങള്‍ വായിക്കാതെ ഇറങ്ങിപ്പോരാനാവില്ല പെണ്ണുങ്ങൾക്ക്. ആളില്ലാ നേരങ്ങളിൽ അതിനകത്തു കയറിപ്പറ്റി അശ്ലീലം വരച്ചും കുറിച്ചും വയ്ക്കുന്നവർക്ക് എന്തുതരം സുഖമായിരിക്കും അന്നേരം ലഭിച്ചിട്ടുണ്ടാകുക... അതുപോലെ ചിലപ്പോഴെങ്കിലും ട്രെയിനിലോ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ചുമരുകളിലോ മറ്റോ കണ്ടിട്ടുണ്ടാകില്ലേ,  ഏതെങ്കിലും പെൺപേരിനൊപ്പം കുറിച്ചുവച്ച മൊബൈൽ നമ്പറുകൾ..  ഏതെങ്കിലും സ്ത്രീയുടെ സ്വകാര്യ നമ്പർ ഒരു പൊതു ഇടത്തിൽ ആർക്കും എപ്പോൾ വേണമെങ്കിലും വിളിച്ചു മുട്ടിനോക്കാം എന്ന മട്ടിൽ കുറിച്ചിടുന്നതിന്റെ പിന്നിൽ അതു ചെയ്യുന്നയാളുടെ വ്യക്തിവൈരാഗ്യത്തിനപ്പുറം വികൃതമായ മാനസികാവസ്ഥ തന്നെയാണ് വെളിപ്പെടുന്നത്. 

‘എന്നെക്കണ്ടാൽ ഏതു പെണ്ണും വീഴും.. ഞാനെത്രയെണ്ണത്തിനെ വളച്ചതാ.... എത്ര പെണ്ണുങ്ങൾ എന്റെ കൂടെക്കിടന്നതാ...’ എന്ന മട്ടിൽ നാൽക്കവലകളിലിരുന്നു വീരവാദം പറയുന്നവരെ കേട്ടിട്ടില്ലേ.. എക്സിബിഷനിസത്തിന്റെ മറ്റൊരു വെർഷനാണ് ഇത്തരം സ്വയംപൊങ്ങച്ചങ്ങൾ.. പെണ്ണുങ്ങളെ ‘വളയ്ക്കുന്നതിലും വീഴ്ത്തുന്നതിലു’മാണ് ആണത്തമെന്നു തെറ്റിദ്ധരിച്ചുപോയവരുടെ വികലമായ പൗരുഷ സങ്കൽപങ്ങളോടു സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ? പൊതുഇടത്തിന്റെയും സ്വകാര്യ ഇടത്തിന്റെയും അതിരുകൾ മറക്കുന്നതാണ് പലർക്കും പറ്റുന്ന തെറ്റ്. സാരമില്ല, സിസിടിവി ക്യാമറകൾ കൺചിമ്മാത്തിടത്തോളം കാലം, ഇരയാകുന്നവരുടെ ഉൾക്കണ്ണുകൾ തുറന്നുപിടിച്ചിരിക്കുന്നിടത്തോളം കാലം, വേണ്ടാതീനം കാണിക്കുന്നവരെ കായികമായി നേരിടാൻ കയ്യൂക്കുള്ളിടത്തോളം കാലം ഇത്തരം മനോരോഗികൾക്കു മറുപടി ലഭിച്ചുകൊണ്ടേയിരിക്കും.. അതുകൊണ്ട്, സോഫിയായുടെ വല്യമ്മച്ചി പറയുംപോലെ, ‘ഇനിയുള്ള കാലമെങ്കിലും ഓൺ ദ് സ്പോട്ടിൽനിന്നു നാണംകെടാതെ സ്റ്റാൻഡ് വിട്ടു പോടേ...’

Content Summary: Pink Rose column by Riya Joy on Exhibitionistic Disorder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS