കലണ്ടറിനെ അങ്ങനെയാവും സോഫി വെറുത്തത്

Mail This Article
ഡിസംബർ 20. കലണ്ടറിൽ ആ തീയതി അവൾ നേരത്തെ കടുംപച്ച മഷികൊണ്ടു വട്ടംവരച്ചുവച്ചിരുന്നു. കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടന്ന് ഉറക്കം വരാത്ത രാത്രികളിലൊക്കെ സോഫി ചുമരിലെ മുള്ളാണിയിൽ തൂക്കിയിട്ടിരുന്ന ആ കലണ്ടറിലേക്കു കണ്ണുംനട്ടിരിക്കുമായിരുന്നു. ചിലപ്പോൾ 20–ാം തീയതി വരെ കാത്തിരിക്കേണ്ടിവരില്ല, നേരത്തെയാകുമെന്ന് ട്രീസ ഡോക്ടർ പറഞ്ഞിരുന്നു. പക്ഷേ സോഫി കാത്തിരിക്കാൻ തയാറായിരുന്നു. പത്തുമാസം....
ഇത്രയും സുഖമുള്ള മറ്റേതു കാത്തിരിപ്പുണ്ട് ഒരു പെണ്ണിന്...
സോഫി കാത്തിരിക്കാൻ തുടങ്ങിയിട്ട് പക്ഷേ പന്ത്രണ്ടുവർഷം കഴിഞ്ഞിരുന്നു. പതുക്കെപ്പതുക്കെ വിവാഹവാർഷികങ്ങൾ ആഘോഷിക്കാൻപോലും സോഫിക്കും അനൂപിനും മടിയായി. ഒരു കുഞ്ഞിനു ജന്മം നൽകാൻ കഴിയാതെ വർഷങ്ങളോരോന്നു കടന്നുപോകുന്നതിന്റെ കയ്പിൽ കേക്കിന്റെ മധുരം പൊലിഞ്ഞു. മെഴുകുതിരികൾ അണഞ്ഞു. ‘വിശേഷമായില്ലേ’ എന്ന് ആദ്യമൊക്കെ കുടുംബക്കാരും ഫ്ലാറ്റിലെ അയൽവാസികളും കുത്തിക്കുത്തി ചോദിക്കുമ്പോൾ സോഫി നല്ല തർക്കുത്തരം പറയുമായിരുന്നു. അനൂപ് പക്ഷേ അപ്പോൾ മുഖം കുനിച്ചുനിൽക്കും. പിന്നെപ്പിന്നെ സോഫിയും തലകുനിച്ചുനിൽക്കാൻ തുടങ്ങി. വിശേഷം തിരക്കുന്നവരുടെ എണ്ണം പെരുകാൻ തുടങ്ങി. ഓഫിസിൽ, പള്ളിയിൽ, കല്യാണവീടുകളിൽ, പഴയ കൂട്ടുകാർക്കൊപ്പമുള്ള ഗെറ്റ് ടുഗതർ നേരങ്ങളിൽ... അങ്ങനെ എവിടെയും എല്ലായിടത്തും ആ ചോദ്യത്തിന്റെ മൂർച്ച കൂടിത്തുടങ്ങിയതോടെ സോഫി ജോലിക്കുപോക്കുവരെ നിർത്തി. ടീം ലീഡറായിരുന്ന അരവിന്ദ്ജി കരുണാപൂർവം അവൾക്ക് വർക്ക് അറ്റ് ഹോം അനുവദിക്കുകയും ചെയ്തു.
‘‘അനൂപിനും കൂടി വർക്ക് അറ്റ് ഹോം അപ്ലൈ ചെയ്യായിരുന്നു. അപ്പോ പിന്നെ രണ്ടുപേർക്കും എപ്പോഴും വീട്ടിൽതന്നെ....’’
അതു പറയുമ്പോൾ അയാളുടെ മുഖത്തെ അശ്ലീലച്ചിരി അവൾ കണ്ടില്ലെന്നു നടിച്ചു.
വീട്ടുജോലിക്കു വന്നിരുന്ന തങ്കമ്മച്ചേടത്തി ഇടയ്ക്കിടെ മാർക്കറ്റിൽനിന്നു നാടൻ മുരിങ്ങയ്ക്ക വാങ്ങിക്കൊണ്ടുവന്ന് അനൂപിന് മെഴുക്കുപുരട്ടി വച്ചുകൊടുക്കും. അതുവിളമ്പി വയ്ക്കുമ്പോഴുള്ള ചേടത്തിയുടെ അർഥംവച്ചുള്ള സംസാരം കേൾക്കാൻ വയ്യാതെയാണ് അവരെ പറഞ്ഞുവിട്ടത്. എല്ലാ രണ്ടാംശനിയാഴ്ചയും നാട്ടിൽനിന്ന് അനൂപിന്റെ അമ്മ അകന്നൊരു ബന്ധുവിന്റെ കൈവശം എന്തൊക്കെയോ ലേഹ്യങ്ങളും മരുന്നുമൊക്കെ മുറയ്ക്കു കൊടുത്തുവിട്ടുകൊണ്ടേയിരുന്നു. കഴിച്ചില്ലെങ്കിൽ അനൂപിന്റെ മുഖം വാടുന്നതു കാണേണ്ടിവരുമല്ലോ എന്ന ഒറ്റക്കാരണംകൊണ്ട് സോഫി അതൊക്കെ കഴിക്കുകയും ചെയ്തു. എത്ര കുപ്പി കഷായം കുടിച്ചുതീർത്തു! ലേഹ്യത്തിന്റെ നെയ്മണം ആലോചിക്കുമ്പോൾതന്നെ അവൾക്ക് ഓക്കാനം വരുമായിരുന്നു. ട്രീസ ഡോക്ടർ കുറിച്ചുതന്ന ഇംഗ്ലിഷ് ടാബ്‌ലെറ്റുകൾ വേറെ. രാവിലെ അനൂപ് ഓഫിസിലേക്കിറങ്ങിയാൽ ഈ മരുന്നുകളുമായുള്ള മൽപിടിത്തമായിരുന്നു സോഫിയുടെ പിന്നീടുള്ള വർഷങ്ങൾ...
രാവിലെ അഞ്ചുമണിക്കു തുടങ്ങുന്ന യോഗാ ക്ലാസ്, ശരീരഭാരം നിയന്ത്രിക്കാൻ വേണ്ടി ട്രീസ ഡോക്ടർ പറഞ്ഞ പ്രകാരമുള്ള മടുപ്പിക്കുന്ന ഭക്ഷണരീതി, അമ്മ കൊടുത്തുവിടുന്ന കഷായങ്ങൾ... ജീവിതം എത്ര വിരസമായിമാറിയെന്ന് സോഫി തിരിച്ചറിഞ്ഞ വർഷങ്ങളായിരുന്നു. അതിനിടയിലെപ്പോഴോ ജോലി ഉപേക്ഷിക്കുകകൂടി ചെയ്തപ്പോൾ ജീവിതം കൂടുതൽ വികൃതമായി. അനൂപിന്റെ ജീവിതം മാത്രം പഴയതുപോലെ തുടരുന്നതുകണ്ട് സോഫിക്ക് അദ്ഭുതം തോന്നി. ഓഫിസ് ജോലി, കൂട്ടുകാർക്കൊപ്പമുള്ള ഹാങ് ഔട്ടുകൾ, ടീം മേറ്റ്സിന്റെ കൂടെയുള്ള പാർട്ടികൾ.. ഡിന്നറുകൾ... യാത്രകൾ... എല്ലാംകഴിഞ്ഞ് രാത്രി തിരിച്ചെത്തുമ്പോഴേക്കും പല ദിവസങ്ങളിലും അവൾ ഉറങ്ങിക്കഴിഞ്ഞിരിക്കും. കുഞ്ഞുണ്ടാവുക എന്നത് അവളുടെ മാത്രം ആവശ്യമായതുപോലെ സോഫിക്ക് ചിലപ്പോഴെങ്കിലും തോന്നി. ‘വിശേഷമൊന്നുമായില്ലേ’ എന്ന് പിന്നെപ്പിന്നെ ആരെങ്കിലും ചോദിച്ചാൽ, സോഫി ട്രീറ്റ്മെന്റിലാണെന്ന് അനൂപ് പറയാൻ തുടങ്ങി. തല ഉയർത്തിപ്പിടിച്ചുള്ള ആ മറുപടിയിൽ കുഞ്ഞുണ്ടാകാത്തത് തന്റെയെന്തോ പ്രശ്നംകൊണ്ടാണെന്ന് വരുത്തിത്തീർക്കുന്നതുപോലെ അവൾക്കുതോന്നി.
‘‘ഓവുലേഷൻ ഡേയ്സ് മിസ്സാക്കരുത് സോഫി. ഏറ്റവും പോസിബിലിറ്റിയുള്ള ദിവസങ്ങളാണ്...’’ ഓരോ കൺസൽറ്റേഷനിലും ട്രീസ ഡോക്ടർ ഓർമപ്പെടുത്തിക്കൊണ്ടേയിരുന്നു. ആദ്യമൊക്കെ ആ ദിവസങ്ങൾക്കുവേണ്ടി അനൂപും കാത്തിരുന്നു. പിന്നെപ്പിന്നെ ആവേശം കെട്ടു....
‘‘ഇതു വല്ലതും നടക്കുമോ സോഫീ...?’’
ഓരോ രാത്രിയും അനൂപ് ചോദിച്ചുകൊണ്ടേയിരുന്നു. ആ ചോദ്യത്തിൽതന്നെ അവളുടെ ഭ്രൂണം അലസിപ്പോകുമെന്ന് അവൾ ഭയപ്പെട്ടു. എല്ലാ മാസവുമുള്ള ഡോക്ടർ കൺസൽറ്റേഷനുകൾ... പിരീയഡ്സ് വൈകുമ്പോഴുള്ള നെഞ്ചിടിപ്പുകൾ.... ടെസ്റ്റ് കിറ്റിൽ നേർത്തുനേർത്തു രണ്ടു വര കാണുമ്പോഴേക്കുമുള്ള തുള്ളിച്ചാട്ടങ്ങൾ... പക്ഷേ അൽപായുസ്സായ ഈ സന്തോഷങ്ങളെല്ലാം അധികം താമസിയാതെ ബാത്‌റൂമിലെ വെളുത്ത ടൈലിൽ ചുവപ്പായി ഒഴുകിപ്പരന്ന് പര്യവസാനിക്കുന്നത് പതിവായതോടെ സോഫിക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾപോലും ഇല്ലാതായി... കേടുവന്നൊരു പ്രസവയന്ത്രം കണക്കെ സോഫി ആ വീട്ടിലെ മൂലയ്ക്കലൊതുങ്ങി.
കഴിഞ്ഞ കർക്കിടകത്തിന് അനൂപിന്റെ അമ്മ മരിച്ച വാർത്ത കേട്ടപ്പോൾ സോഫിക്ക് ആശ്വാസമാണ് തോന്നിയത്. രണ്ടാംശനിയാഴ്ചകളിൽ ഇനി വീട്ടിലേക്കാരും കഷായക്കുപ്പികൾ കൊണ്ടുവരില്ലല്ലോ എന്ന് അവൾ സമാധാനിച്ചു. അതുവരെ അമ്മ കൊടുത്തുവിട്ട് അവൾ കുടിച്ചുതീർത്ത കഷായക്കുപ്പികളിൽ വെള്ളം നിറച്ച് അവൾ ഗപ്പിക്കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങി. അനൂപ് ഇല്ലാത്ത നേരത്തെല്ലാം ആ ഗപ്പിക്കുഞ്ഞുങ്ങളായി അവളുടെ കൂട്ട്...
അതിനിടയിലെപ്പോഴാണെന്നറിയില്ല, സോഫിയുടെ വയറ്റിലും ഒരു ഗപ്പിക്കുഞ്ഞ് ഇടംപിടിച്ചത്. പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവാണെന്ന് ട്രീസ ഡോക്ടർ പറഞ്ഞപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്. കാത്തിരിപ്പിന്റെ ഓരോ നിമിഷവും അവൾ ഒരു കടലായി മാറുകയായിരുന്നു. തന്റെ വയറ്റിലെ ഗപ്പിക്കുഞ്ഞിനുവേണ്ടി അവൾ കടലോളം വലിയൊരു കടലായി... ഓരോ നിമിഷവും തിരയടിക്കുന്നൊരു പെൺകടൽ.
കിനാവിൽ കടലുപ്പു നുണഞ്ഞൊരു നിമിഷത്തിലായിരിക്കണം സോഫി ആ സ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്നത്. ‘എവിടെ എന്റെ കടലെവിടെ?’ അവൾ ഒരു നിമിഷം അടിവയറ്റിൽ കൈ ചേർത്തുവച്ചുനോക്കി. ഇല്ല.. തിരയടങ്ങിയിരിക്കുന്നു... കടലിരമ്പം കേൾക്കുന്നില്ല. കടലൊഴിഞ്ഞു പോയിരിക്കുമോ? എവിടെ എന്റെ ഗപ്പിക്കുഞ്ഞ്...?കട്ടിലിനോടു ചേർന്നുള്ള മേശപ്പുറത്തെ കഷായക്കുപ്പികളിൽ നീന്തിത്തുടിച്ച ഗപ്പിക്കുഞ്ഞുങ്ങൾ അപ്പോൾ അവൾക്കുമാത്രം കേൾക്കാമെല്ലെ എന്തോ ചുണ്ടനക്കുന്നുണ്ടായിരുന്നു. മുൻപെപ്പോഴോ കലണ്ടർ തൂങ്ങിക്കിടന്ന ചുമരിലെ മുള്ളാണിയിൽ കാലം അവളെ തുറിച്ചുനോക്കിനിന്നു...