റീൽലോകത്തെ രാജകുമാരി

Mail This Article
അടുത്ത തവണ അവധിക്കു നാട്ടിൽനിന്നു അനിയൻ ജോണിക്കുട്ടൻ വരുമ്പോൾ അവനോടു ചോദിച്ച് ഒരു ഐഫോൺ സംഘടിപ്പിക്കണം, എന്നിട്ട് ഫോട്ടോയെടുപ്പിന്റെ പുതിയ സൂത്രപ്പണികളൊക്കെ പഠിച്ചുവയ്ക്കണം. അല്ലെങ്കിലും ഈ സ്മാർട് ഫോൺ വന്നതിൽപിന്നെ സകല അവളുമാർക്കും എന്തൊരു സൗന്ദര്യമാണ്. ഫിൽറ്ററിട്ടാണത്രേ ഫോട്ടോയെടുപ്പ്. ജോണിക്കുട്ടൻ പറയുന്നത് ഫോട്ടോ എടുക്കുന്നതിലല്ല, എഡിറ്റിങ്ങിലാണു കാര്യമെന്നാണ്. ആയിരിക്കും. അല്ലെങ്കിലും നേരിട്ടു കണ്ടാൽ ഒരു വർക്കത്തുമില്ലാത്തവരൊക്കെ ഇങ്ങനെ ഇൻസ്റ്റഗ്രാമിൽ സുന്ദരിക്കോതകളായിരിക്കുന്നതു കാണുമ്പോൾ സ്റ്റെല്ലയ്ക്കും തെല്ലു കുശുമ്പില്ലാതില്ല.
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും, സ്റ്റെല്ലയെയും നേരിട്ടു കാണാൻ ഒരു ശേലുമില്ലെന്ന്. അയ്യോ അങ്ങനെ കരുതല്ലേ. അത്ര വെളുത്തിട്ടല്ലെന്ന സങ്കടമേയുള്ളൂ. ലാക്മിയുടെ ഫൗണ്ടേഷനും കോംപാക്ട് പൗഡറും മുഖത്തു രണ്ടു തച്ചിന് വാരിപ്പൂശി സ്റ്റെല്ല ആ സങ്കടമങ്ങു തീർക്കും. പിന്നെ ജോണിക്കുട്ടന്റെ എഡിറ്റിങ് കൂടി കഴിയുമ്പോഴേക്കും മുഖത്തെ നാൽപതു വയസ്സ് ഒരു പതിനേഴ് പതിനെട്ടിലേക്കു താഴും. കുട്ടിക്കാലത്തു ചിക്കൻപോക്സ് വന്നതിന്റെ അവശേഷിപ്പായി കാതിനോടു ചേർന്നുള്ള കലയും, സ്കൂളിൽ പഠിക്കുമ്പോൾ റീത്ത സിസ്റ്ററെ പേടിച്ച് മുഖക്കുരു കുത്തിപ്പൊട്ടിച്ചതിന്റെ പാടുകളും, കൺതടത്തിലെ കറുപ്പുമൊക്കെ മായ്ച്ച് ജോണിക്കുട്ടൻ അവളുടെ ഫോട്ടോയുടെ ചന്തം കൂട്ടും. ജോണിക്കുട്ടൻ നാട്ടിലെ സ്റ്റുഡിയോയിൽ ഒരു ഫോട്ടോഷോപ് വിദഗ്ധനാണ്. എത്രയെത്ര പെൺകുട്ടികളെയാണ് ജോണിക്കുട്ടൻ ഇതുപോലെ ഫോട്ടോ എഡിറ്റ് ചെയ്ത് കാശുള്ള വീട്ടിലെ കൊള്ളാവുന്ന ചെക്കന്മാർക്ക് കെട്ടിക്കാൻ പാകത്തിൽ സുന്ദരിക്കോതകളാക്കുന്നത്. പെൺകുട്ടികളെ വീഴ്ത്താൻ ചെക്കന്മാരെയും സുന്ദരക്കുട്ടപ്പന്മാരാക്കുന്ന കാര്യം സ്റ്റെല്ലയ്ക്ക് അറിയാഞ്ഞിട്ടല്ല. എന്നാലും ജോണിക്കുട്ടൻ അതു സമ്മതിച്ചു തരാറില്ല.
ആണുങ്ങൾ പെണ്ണുങ്ങളുടെയത്ര കള്ളത്തരം ഫോട്ടോയിൽ കാട്ടിക്കൂട്ടില്ലെന്നാണ് സ്ത്രീവിദ്വേഷികൂടിയായ ജോണിക്കുട്ടന്റെ കണ്ടെത്തൽ. അതൊരുപക്ഷേ ശരിയായിരിക്കും. ഇവിടെ ഒരു ഫോട്ടോയെടുക്കാൻ വിളിച്ചാൽപോലും അച്ചായൻ പലപ്പോഴും കൂടെ വരാറില്ല. അല്ലെങ്കിലും അച്ചായന്റെ കൂടെനിന്നെടുക്കുന്ന ഫോട്ടോയിലെല്ലാം കാണാം അതിയാന് പാരമ്പര്യമായി കിട്ടിയ മസിലുപിടിത്തം. അടുത്തിടെ അച്ചായന്റെ കൂടെനിന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് നാട്ടിൽനിന്ന് ലില്ലിക്കുട്ടി കമന്റ് ചെയ്തിരുന്നു, സ്റ്റെല്ലയുടെ അച്ചായൻ ഒട്ടും റൊമാന്റിക് അല്ലേ എന്ന്? അതോടെ അവളെ അൺഫോളോ ചെയ്തു സ്റ്റെല്ല. അവളുടെ ഒരു കൊഞ്ഞാണംപിടിച്ച ചോദ്യം. അവളുടെ കെട്ട്യോനെപ്പോലെ സകല റീലിലും അവളെയും കെട്ടിപ്പിടിച്ചു നിരങ്ങാനൊന്നും അച്ചായനെ കിട്ടില്ലെന്ന് സ്വയം സമാധാനിച്ചെങ്കിലും ഉള്ളിലെവിടെയോ സ്റ്റെല്ലയുടെ മനസ്സൊന്നു പിടഞ്ഞിരുന്നു. അല്ലായിരുന്നെങ്കിൽ ഓരോ ഫോളോവറിനെ കിട്ടുമ്പോഴും പ്രാർഥനാമുറിയിലെ രൂപക്കൂട്ടിൽ ഒരു കുഞ്ഞു മെഴുകുതിരി കത്തിക്കുന്ന സ്റ്റെല്ല തന്റെ ഒരു ഫോളോവറിനെ നഷ്ടപ്പെടുത്തില്ലായിരുന്നു.
ലില്ലിക്കുട്ടി പോയതോടെ അവളുടെ നാത്തൂനും രണ്ട് അനുജത്തിമാരുംകൂടി സ്റ്റെല്ലയെ അൺഫോളോ ചെയ്തു. ഇനി ഞായറാഴ്ചത്തെ കുർബാന കഴിയുമ്പോഴറിയാം, ഇടവകയിലെ എത്ര പെണ്ണുങ്ങൾ അൺഫോളോ ചെയ്യുമെന്ന്. കുർബാന കഴിഞ്ഞ് പള്ളീലച്ചന്റെ അറുബോറൻ പ്രസംഗം പൊടിപൊടിക്കുന്ന സമയത്താണല്ലോ ഇടവകയിലെ പെണ്ണുങ്ങൾ വിശേഷങ്ങളൊക്കെ പൊതിയഴിക്കുക. അപ്പോൾ തീർച്ചയായും സ്റ്റെല്ലയുടെ കാര്യം പറയാതിരിക്കില്ല. സ്റ്റെല്ലയുടെ കാനഡയിലെ പത്രാസിനെപ്പറ്റി ലില്ലിക്കുട്ടി പൊടിപ്പുംതൊങ്ങലുംവച്ചു പറഞ്ഞുകൊടുക്കും. അതുകേട്ട് ചില കുശുമ്പത്തികൾക്കു സ്റ്റെല്ലയോടു മുറുമുറുപ്പു തുടങ്ങുകയായി.
സ്റ്റെല്ലയ്ക്ക് ഫോളോവേഴ്സ് കുറയുന്നതിന്റെ ആധിയില്ലാതില്ല. അല്ലെങ്കിലും നാട്ടിൽകഴിയുന്ന പെണ്ണുങ്ങൾക്കെല്ലാം കാനഡയിൽ ‘സുഖിച്ചു’ കഴിയുന്ന തന്നോട് ഒടുക്കത്തെ കുശുമ്പാണെന്ന് സ്റ്റെല്ലയ്ക്കറിയാം. ഈ സുഖിച്ചു കഴിയൽ വെറും സങ്കൽപമാണെന്ന് അവർക്കറിയില്ലല്ലോ. അച്ചായന് കാനഡയിൽ ജോലി തരപ്പെട്ടില്ലായിരുന്നെങ്കിൽ ഇപ്പോൾ സ്റ്റെല്ലയ്ക്കും അവളുമാരെപോലെ നാട്ടിൽ മുട്ടക്കോഴിയെ വളർത്തിയും ചിട്ടിക്കമ്പനി നടത്തിയും ജീവിക്കേണ്ടിവന്നേനേ. ഓ... കോഴിക്കാട്ടത്തിന്റെ ആ മണം... അതോർക്കുമ്പോൾപോലും സ്റ്റെല്ല മൂക്കുപൊത്തും. കാനഡയിൽവന്നിട്ടും ആ ഓർമകളുടെ നാറ്റം വിട്ടുപോകുന്നില്ലല്ലോ എന്നു സ്റ്റെല്ലയ്ക്കു സത്യത്തിൽ പരിഭവമുണ്ട്.
അച്ചായനും പിള്ളേർക്കുമുള്ളതു വച്ചുകാലമാക്കിയും വീടു തുടച്ചും അടിച്ചുവാരിയും സ്റ്റെല്ലയിവിടെ വിടുപണിയെടുത്തു കഴിയുന്നുവെന്നാണ് നാട്ടിൽ സ്വന്തം കാലിൽനിൽക്കുന്ന ചില അവളുമാരുടെയും വിചാരം. അവളുമാരെ കാണിക്കാൻ വേണ്ടിയാണ് സ്റ്റെല്ല ഇൻസ്റ്റഗ്രാമിലൊക്കെ അക്കൗണ്ട് തുടങ്ങിയതു തന്നെ. കാനഡയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽനിന്ന് പോസ് ചെയ്തെടുക്കുന്ന ചിത്രങ്ങൾ ഇടയ്ക്കിടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാൻ സ്റ്റെല്ല മറക്കാറില്ല. ആഴ്ചയിൽ നാലോ അഞ്ചോ ഇത്തരം ഡേ ഔട്ട് പടങ്ങൾ സ്റ്റെല്ലയ്ക്കു നിർബന്ധമാണ്. നാട്ടിലിരുന്ന് അവളെ ഫോളോ ചെയ്യുന്ന അവളുമാർ വിചാരിക്കണം, സ്റ്റെല്ല ഇവിടെ ഫുൾടൈം ഒരു ഹോളിഡേ മൂഡിലാണെന്ന്. വീട്ടിലെ സകല പണിയുമെടുത്ത്, നടുവൊടിയാറായിരിക്കുമ്പോഴും ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ സ്റ്റെല്ല നല്ല കൂളായിരിക്കും.
മക്കളുടെ പിറന്നാളിനും വിവാഹവാർഷികത്തിനുമൊക്കെ അച്ചായനുമൊപ്പം നിൽക്കുന്ന ഫോട്ടോകൾ കഴിയുന്നത്ര റൊമാന്റിക് ആക്കാൻ ഇപ്പോൾ സ്റ്റെല്ല ശ്രദ്ധിക്കാറുണ്ട്. നേർക്കുനേരെ കണ്ടാൽ ഒന്നുകിൽ മുട്ടനിടി അല്ലെങ്കിൽ വായിൽ പ്ലാസ്റ്ററൊട്ടിച്ചതുപോലെ മിണ്ടാതിരിപ്പ്.. ഇതാണ് അച്ചായന്റെ ഒരു രീതി. എന്നിരുന്നാലും റീലെടുക്കുമ്പോൾ ബാക്‌ഗ്രൗഡ് മ്യൂസിക്കിന് അനുസരിച്ച് അവളുടെ കൈപിടിച്ചു നടക്കാനും മുഖത്തോടുമുഖംനോക്കി പ്രണയം അഭിനയിക്കാനുമൊക്കെ ഈയിടെയായി അവൾ അച്ചായനെ പരിശീലിപ്പിച്ചെടുത്തുകഴിഞ്ഞു. റീലുകൾക്ക് റീച്ച് കൂട്ടാനും ഫോളോവേഴ്സിനെ കൂട്ടാനും ഇച്ചിരി റൊമാൻസൊക്കെ വേണമെന്നാണ് സ്റ്റെല്ലയുടെ തിയറി. ശാസ്ത്രീയമായി എങ്ങനെ റീലുകൾ ഷൂട്ട് ചെയ്യാം, എങ്ങനെ റീച്ച് കൂട്ടാം എന്ന വിഷയത്തിൽ അടുത്തിടെ കാനഡ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഒരു ട്രെയിനിങ് ക്ലാസിൽ സ്റ്റെല്ല ഫീസടച്ച് പങ്കെടുത്തിരുന്നു. അതുകഴിഞ്ഞാണ് ഫ്ലാറ്റിലെ ഒരു കുടുസ്സുമുറി ലൈറ്റൊക്കെ സെറ്റ് ചെയ്ത് അവൾ ഷൂട്ടിങ് മുറിയാക്കിയത്.
എന്തായാലും റീലുകൾക്കു വേണ്ടി മാറിമാറിയുടുക്കാൻ സാരി വാങ്ങിയും മുഖം വെളുപ്പിക്കാനുള്ള പുട്ടി വാങ്ങിയും സ്റ്റെല്ലയ്ക്കു വേണ്ടി അച്ചായൻ കാശ് ഇമ്മിണി ചെലവാക്കുന്നുണ്ട്. അവളുടെ അപ്പന്റെ കാലശേഷം അതുകൂടി സ്ത്രീധനത്തിൽ വകയിരുത്തുമെന്ന് അച്ചായൻ ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും സ്റ്റെല്ലയ്ക്ക് അടുത്തൊന്നും റീലു പരിപാടി നിർത്താനുള്ള ഉദ്ദേശമില്ല.
അടുക്കളയ്ക്കുള്ളിൽ പണ്ടാരമടങ്ങിപ്പോകുന്ന ഒരു പാവം ജീവിതത്തിന് ഇങ്ങനെയെങ്കിലും ഒരു തുറവിയില്ലെങ്കിൽ ശ്വാസംമുട്ടുമെന്ന് അവൾക്കു തോന്നി. അച്ചായനും പിള്ളേരും പോയിക്കഴിഞ്ഞ്, വീട്ടിലെ പണിയെല്ലാം ഒതുക്കിക്കഴിഞ്ഞ് സ്റ്റെല്ല മറ്റൊരാളായി മാറും. കറപിടിച്ചും കരിമ്പൻ തല്ലിയും മുഷിഞ്ഞ പഴയ കോട്ടൺ നൈറ്റി മാറ്റി, നിറമുള്ള ഉടുപ്പുകളിടും. കവിളത്തു പതിഞ്ഞുകിടക്കുന്ന വിരൽപ്പാടുകളുടെ തിണർപ്പു മറയ്ക്കാൻ പൗഡറിട്ടു മുഖംമിനുക്കും. കാറിയ എണ്ണയുടെ മണമുള്ള മുടി ഷാംപൂവിട്ടു കഴുകി കാറ്റിൽ പറത്തിക്കും. കണ്ണാടിയിൽനോക്കി അണിഞ്ഞൊരുങ്ങി ആരും അതുവരെക്കാണാത്ത സുന്ദരിയാകും. മൊബൈലിലെ സെൽഫിക്യാമറയിൽനോക്കി ഉള്ളംതുറന്നു ചിരിക്കും. മധുരമായി സംസാരിക്കും. സ്റ്റെല്ല അവൾ ആഗ്രഹിച്ച സ്വപ്നജീവിതം ജീവിക്കുകയായിരുന്നു ആ റീലുകളിലൂടെ...
റീലുകൾ കണ്ടുകൊണ്ടിരുന്നു നേരം പോയതറിഞ്ഞില്ല. രാവിലെ ഷൂട്ട് ചെയ്ത ചില വിഡിയോകൾ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യാനുണ്ട്. അപ്പോഴേക്കും അതാ കോളിങ് ബെൽ മുഴങ്ങിക്കഴിഞ്ഞു. അച്ചായൻ തിരികെവരാൻ നേരമായിരിക്കുന്നു, മക്കളും. സ്റ്റെല്ല റീലുകളിൽനിന്നിറങ്ങിച്ചെന്ന് ഉമ്മറത്തെ വാതിൽതുറന്നു. അത്രനേരം അവളിട്ടിരുന്ന സ്വപ്നക്കുപ്പായം അപ്പോഴേക്കും കുടുക്കുപൊട്ടി തറയിൽ അഴിഞ്ഞുവീണിരുന്നു.