ADVERTISEMENT

ഈ ആൽബിയെന്താ വരാൻ വൈകുന്നേ?

റാഹേലിന് ഇരിക്കപ്പൊറുതിയില്ലാതായി. നേരം വെളുത്തുതുടങ്ങുംമുൻപേ സ്ഥലം വിടേണ്ടതാണ്. കയ്യിൽക്കിട്ടിയതൊക്കെ വാരിപ്പെറുക്കി ബാഗിലാക്കി തലവഴി ഒരു ഷോളും പുതച്ച് റാഹേൽ എത്രനേരമായെന്നോ ബസ് സ്റ്റോപ്പിലെ പീടികത്തിണ്ണയിൽ ഇരിക്കുന്നു. സിൻഡ്രല്ലാ ടാക്കീസിൽ എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഇപ്പോൾ തുടങ്ങിക്കാണും. അപ്പനിപ്പോൾ മുൻനിരയിലെവിടെയെങ്കിലും സീറ്റ് പിടിച്ചിട്ടുണ്ടായിരിക്കും. അല്ലെങ്കിലും കുരിശുപള്ളിയിൽ പുണ്യാളന്റെ പെരുന്നാളിനു കൊടിയേറുന്ന ദിവസവും മോഹൻലാലിന്റെ പടമിറങ്ങുന്ന ദിവസവും അപ്പൻ പണ്ടേ പണിക്കുപോകാറില്ല. നാട്ടിലെ മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായി അടുത്തിടെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് അപ്പന് ഈ ദിവസം പെരുന്നാളാക്കാതെ വയ്യ. അപ്പനെ സാധാരണ തെങ്ങിനു തടമെടുക്കാനും പറമ്പിൽപണിക്കും കുളംവറ്റിക്കാനുമൊക്കെ മാത്രമേ നാട്ടുകാർക്കുവേണ്ടൂ. പക്ഷേ മോഹൻലാലിന്റെ പടമിറങ്ങുന്ന ദിവസം അപ്പനും അന്നാട്ടിലെ ഇമ്മിണി വലിയ ഒരു പുള്ളിയായി മാറും. നാട്ടിലെ ചെക്കന്മാരെല്ലാം രണ്ടുദിവസമായി അപ്പന്റെ മുന്നിൽ കാത്തുകെട്ടിനിൽക്കുകയായിരുന്നു; പടം റിലീസ് ചെയ്യുന്ന ദിവസത്തെ ആദ്യത്തെ കളിയുടെ ടിക്കറ്റ് കിട്ടാൻ. ചോദിച്ചുവന്നവർക്കൊക്കെ വല്ലവിധേനയും ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്ത് കൊച്ചുവെളുപ്പാംകാലത്തേ അപ്പൻ സൈക്കിളിൽകേറി വച്ചുപിടിച്ചിട്ടുണ്ട്, സിൻഡ്രല്ലാ ടാക്കീസിലേക്ക്. പടംകഴിഞ്ഞുള്ള ആരവവും ആഘോഷവുമൊക്കെ അവസാനിച്ച്, കവലയ്ക്കലെ അന്ത്രപ്പാന്റെ ഷാപ്പിൽനിന്ന് ഒരു കുപ്പി കള്ളും താറാവു പൊരിച്ചതുമൊക്കെ അകത്താക്കി ലാലേട്ടൻ സ്റ്റൈലിൽ മുണ്ടും മടക്കിത്തെറുത്തുകുത്തി മീശയും പിരിച്ച്, ഒരു കയ്യിൽ പിക്കാസോ കൈക്കോടാലിയോ തൂക്കി തോളും ചെരിച്ചുപിടിച്ച് ആടിയാടി അപ്പന്റെ ഒരു വരവുണ്ട്. ആ വരവിനു മുൻപേ റാഹേലിന് ബാംഗ്ലൂർക്കുള്ള ബസ് പിടിക്കണം. ഈ നാശംപിടിച്ച ആൽബി എവിടെപ്പോയി കിടക്കുകയാണ്?

തിയറ്ററിൽ ഇപ്പോൾ മോഹൻലാലിന്റെ ഇൻട്രോ സീനൊക്കെ കഴിഞ്ഞിരിക്കും. കർത്താവേ, അപ്പൻ വിസിലടിച്ചു മരിക്കും. കുറച്ചുദിവസമായി പിക്കാസും മൺവെട്ടിയുംകൊണ്ട് പണിക്കിറങ്ങുമ്പോഴൊക്കെ അപ്പൻ തൊണ്ടകീറി എമ്പുരാനേ എന്ന പാട്ടു പാടിക്കൊണ്ടേയിരിക്കുകയാണ്. വലിവിന്റെ അസുഖമുള്ളതാണ്. പറഞ്ഞാൽ കേൾക്കണ്ടേ. റാഹേലിന്റെ മനസ്സ് ഒരുനിമിഷം അപ്പനെയോർത്ത് ആർദ്രമായി. എന്നാലും ദുഷ്നാണ് അപ്പൻ. അല്ലെങ്കിൽ ആൽബിയെ അവളെക്കൊണ്ട് കെട്ടിച്ചേനേ. അവൾ ഒളിച്ചോട്ടത്തീരുമാനത്തിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടുമാറാതെ ആ പീടികപ്പിന്നാമ്പുറത്ത് കുന്തിച്ചിരുന്നു. കർത്താവേ, വടക്കേപ്പറമ്പിലെ നാരായണിയുടെ ചെക്കനല്ലേ പത്രക്കെട്ടുംകൊണ്ട് സൈക്കിളും ഉന്തിക്കൊണ്ടുവരുന്നത്? ഈ ശകുനംമുടക്കി എന്താ ഈ വഴി വരുന്നേ?

ബസ് സ്റ്റോപ്പിനോടു ചേർന്ന പീടികയുടെ മറപറ്റിനിന്ന റാഹേൽ പെട്ടെന്ന് അസ്വസ്ഥയായി. അവന്റെ കണ്ണിലെങ്ങാനും പെട്ടാൽപിന്നെ തീർന്നു. പത്രം വിതരണം ചെയ്യുന്നതിനേക്കാൾ ആവേശത്തോടെ അവൻ ആ വാർത്ത നാടുമുഴുവൻ പരത്തും. കോരയുടെ മകൾ റാഹേൽ കൊച്ചുവെളുപ്പാംകാലത്തേ ഒളിച്ചോടുന്ന വാർത്ത നാടുമുഴുവൻ പരക്കും. അല്ലെങ്കിലും നാരായണിത്തള്ളയുടെ ഈ ചെറുക്കനാണ് അന്നാട്ടിലെ മുഴുവൻ അവിഹിതങ്ങളും ഗർഭങ്ങളും ചുറ്റിക്കളികളും പറ്റീപ്പീരു കേസുകളുമെല്ലാം ആളുകളുടെ ചെവിയിൽ സമയാസമയം എത്തിച്ചുകൊടുക്കുന്നത്.

റാഹേൽ കാത്തിരിപ്പു തുടർന്നു. ഈ നാശംപിടിച്ച ആൽബി ഇതെന്തു ഭാവിച്ചാണ്? തിയറ്ററിലിപ്പോൾ ഇന്റർവെല്ലാകാറായിക്കാണും. അപ്പൻ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങിക്കാണും. ഇനി ഒരു ബീഡി കൂടി പുകച്ചിട്ടേ അപ്പൻ തിരികെ സീറ്റിലേക്കു പോകൂ. റാഹേൽ പീടികയുടെ പിന്നാമ്പുറത്തെ ചുറ്റുമതിലിനോടു ചേർന്നു പാത്തിരുന്നു. നാശം. മൂത്രത്തിന്റെ എന്തൊരു നാറ്റമാണവിടെ. ആണുങ്ങൾ പതിവായി മൂത്രമൊഴിച്ച് മഞ്ഞളിച്ചും പൂപ്പലു പിടിച്ചുമിരുന്നു ആ ചുറ്റുമതിലിൽ. കോൺക്രീറ്റ് അടർന്നുപോയ ചിലയിടങ്ങളിലെ സിമന്റുപൊത്തുകളിൽ മഷിത്തണ്ടുകൾ പച്ചവിടർത്തിനിന്നിരുന്നു. മൂക്കുംപൊത്തിയാണ് അവൾ അവിടെ ഒളിച്ചുനിന്നത്. ഈ ആൽബിയെന്താ വരാൻ വൈകുന്നത്? പുലർച്ചെവണ്ടിയിൽ പരിചയക്കാരുണ്ടാവില്ലെന്നും അതുകൊണ്ട് നേരംവെളുക്കുമ്പോഴോക്കും വേണ്ടതൊക്കെ കെട്ടിപ്പെറുക്കി ബസ് സ്റ്റോപ്പിൽ വന്നുകൊള്ളണമെന്നും ആൽബി തന്നെയാണ് അവളെ ചട്ടംകെട്ടിയത്. അവന്റെകൂടെ ഇന്നാട്ടിൽ ജീവിക്കാൻ അവളുടെ അപ്പൻ കോര എന്തായാലും സമ്മതിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അവന്റെ അപ്പന്റയപ്പനാണ് അവളുടെയപ്പന്റെ അപ്പനെ നല്ലപ്രായത്തിൽ കുത്തിമലർത്തിയത്. അന്ന് റാഹേലും ആൽബിയും ജനിച്ചിട്ടില്ല. അവരെ ജനിപ്പിക്കുന്നതിനെക്കുറിച്ച്് അവരുടെ അപ്പനമ്മമാർ ചിന്തിച്ചുതുടങ്ങിയിട്ടുപോലുമുണ്ടാകില്ല. അത്രയുംകൊല്ലം മുൻപേ തുടങ്ങിയൊരു കുടിപ്പകയുടെ പേരിൽ കടിപിടി കൂടുന്ന രണ്ടു കുടുംബക്കാരായിപ്പോയി ആൽബിയുടെയും റാഹേലിന്റെയും വീട്ടുകാർ. അതുകൊണ്ട് മാനംമര്യാദയ്ക്കു മനസ്സുചോദ്യം നടത്തി മിന്നുകെട്ടു നടത്തുമെന്ന പ്രതീക്ഷ അവർക്കു രണ്ടുപേർക്കുമില്ല. പിന്നെ ഒളിച്ചോട്ടമല്ലാതെ വേറെന്തുവഴി. ബാംഗ്ലൂർ വരെ എത്തിക്കിട്ടിയാൽ പിന്നെ രക്ഷപ്പെട്ടു. ആൽബി നല്ല ഉശിരുള്ളവനാണ്. എന്തു പണിയെടുത്തുവേണമെങ്കിലും അവളെ പുലർത്തിക്കൊള്ളുമെന്ന് അവൾക്ക് ഉറപ്പുണ്ട്. അതിന് നാശം പിടിച്ച ഈ ആൽബിയൊന്ന് ബസ് സ്റ്റോപ്പിലേക്കു വന്നുകിട്ടണ്ടേ?

റാഹേലിന് കാത്തിരുന്നു മുഷിഞ്ഞു. തിയറ്ററിലിപ്പോൾ സിനിമ ക്ലൈമാക്സിലേക്ക് അടുക്കാറായിട്ടുണ്ടാകും. വില്ലനെ അടിച്ചു നിലംപരിശാക്കി എമ്പുരാന്റെ തേർവാഴ്ച തുടങ്ങിക്കാണും. അപ്പനിപ്പോൾ സീറ്റിൽനിന്നെഴുന്നേറ്റുനിന്നു കയ്യടിക്കുന്ന ആവേശത്തിലായിരിക്കും. ഓരോ വില്ലന്റെയും നേർക്ക് ലാലേട്ടൻ മുഷ്ടിചുരുട്ടിയിടിക്കുമ്പോൾ അപ്പന്റെ പാദങ്ങൾ നിലത്തുനിന്ന് മുകളിലേക്കുയർന്ന് പെരുവിരലിലൂന്നി വട്ടംചുഴറ്റി.. ഹോ അപ്പന് ആയകാലത്ത് വല്ല സിനിമയിലും അഭിനയിക്കാൻ പോയാൽ മതിയായിരുന്നു. ആക്ഷൻ രംഗങ്ങളിലൊക്കെ തകർത്തേനേ! അപ്പന്റെ അഭിനയചാതുരിയെക്കുറിച്ചോർത്തപ്പോൾ ഒരു നിമിഷം റാഹേലിന്റെ മനസ്സ് അഭിമാനപുളകിതമായി. എന്നാലും ദുഷ്ടനാണ് അപ്പൻ. അതുകൊണ്ടല്ലേ ഈ ഒളിച്ചോട്ടപ്പരിപാടിക്ക് അവൾക്കു നിന്നുകൊടുക്കേണ്ടിവന്നത്. ഇനി ആൽബി എപ്പോൾ വരാനാണ്? അല്ലെങ്കിലും പണ്ടുതൊട്ടേ ഒരു കാര്യത്തിനും ഒരു വ്യവസ്ഥയുമില്ല അവന്. പാതിനോമ്പിന്റെ കുമ്പസാരം കഴിഞ്ഞ് പള്ളിമേടയിൽ കാണാമെന്നു പറഞ്ഞ് വാക്കുംതന്നു പോയവനെ പിന്നെ കാണുന്നത് ഉയിർപ്പിന്റെ പാതിരാക്കുർബാന കഴിഞ്ഞ് പള്ളിമുറ്റത്ത് പോത്തിറച്ചികൂട്ടി ചോറുകഴിക്കുമ്പോഴായിരുന്നു. അത്രയ്ക്കുണ്ട് അവന് വാക്കിന് വ്യവസ്ഥ. നമ്പാൻകൊള്ളില്ലെന്നേയുള്ളൂ, എങ്കിലും ആൽബി നല്ല ഉശിരുള്ളവനാണ്. റാഹേൽ മറന്നിട്ടില്ല, പള്ളിയിലെ നേർച്ചവിളമ്പിന്റെയന്ന് വായിലെ പോത്തിറച്ചിയുടെ നെയ്മണം മായുംവരെ അവൻ ഉമ്മവച്ചത്, ശ്വാസംമുട്ടിച്ചത്. കാണാൻവരാൻ വൈകിയതിനുള്ള പ്രായശ്ചിത്തമായിരുന്നു അന്നവൻ പള്ളിപ്പറമ്പിനോടു ചേർന്ന ഇഞ്ചക്കാട്ടിൽ കാട്ടിക്കൂട്ടിയതെന്നോർക്കുമ്പോൾ റാഹേലിന് ചിരിവരും. അന്ന് വെയിൽ താഴുംവരെ ഇഞ്ചക്കാട്ടിൽ മിണ്ടിപ്പറഞ്ഞിരുന്ന് ഒടുക്കം സന്ധ്യാപ്രാർഥനയ്ക്ക് വർഗീസ് കപ്യാര് വന്ന് പള്ളിമണിയടിക്കുന്നതുകേട്ട്, ബ്ലൗസിന്റെ അവസാനത്തെ കൊളുത്തുമിട്ട് തിരികെപ്പോകാൻനേരം റാഹേൽ ആൽബിയുടെ ചെവിയിൽ പറഞ്ഞു, വരാൻ വൈകിയത് നന്നായെന്ന്.

ഇത്തവണയും ആൽബി വാക്കു വാക്കുപാലിക്കുന്ന മട്ടില്ല. നേരമെത്രയായിരിക്കുന്നു. പടംകഴിഞ്ഞ് ആളുകൾ തിരികെ വരാറായിരിക്കുന്നു. ആരെങ്കിലും തന്നെ ഇവിടെ കണ്ട് അപ്പന്റെ കാതിൽ എത്തിച്ചുകൊടുത്താൽ പിന്നെ തന്റെ വീട്ടിലായിരിക്കും അപ്പന്റെ അടുത്ത എംപുരാൻ ഷോ. എന്തുചെയ്യണം? വീട്ടിലേക്കു മടങ്ങിപ്പോകണോ? ബാംഗ്ലൂർക്കുള്ള അടുത്ത വണ്ടി പിടിക്കണോ? അതോ ആൽബിയെ തിരക്കിപ്പോകണോ? റാഹേൽ ഒരു തീരുമാനമെടുക്കാൻ കഴിയാതെ അവിടെയിരുന്നുരുകി. അവൾ ബാഗിൽ വാരിപ്പെറുക്കിക്കൊണ്ടുവന്ന ഉടുപ്പുകളും അമ്മയുടെ അരിപ്പെട്ടിയിൽനിന്നു കട്ടെടുത്ത നോട്ടുകളും അപ്പൻ അവൾക്ക് മുൻപൊരിക്കൽ പുണ്യാളന്റെ പെരുന്നാളിന് പണിയിച്ചുകൊടുത്ത ഒന്നരപ്പവന്റെ പണ്ടങ്ങളും അവളുടെ തീരുമാനത്തിനായി കാത്തുനിൽക്കുന്നപോലെ തോന്നി. റബറുവെട്ടിയും പറമ്പിൽ കിളച്ചും അവൾക്കു പൊന്നിന്റെ പണ്ടം പണിയിച്ചുകൊടുത്ത അപ്പന്റെ ആത്മാർഥ സ്നേഹമോർത്തപ്പോൾ ഒരു നിമിഷം വീണ്ടും അവളുടെ മനസ്സ് ആർദ്രമായി. 

വാക്കിനു വ്യവസ്ഥയും നെറിയുമില്ലാത്ത ആൽബിയുടെ കൂടെ ഇറങ്ങിപ്പുറപ്പെടണോ? തങ്കപ്പെട്ട അപ്പനെ നാട്ടുകാർക്കു മുന്നിൽ നാണംകെടുത്തണോ? എന്തുവേണം? അവൾക്കപ്പോൾ ഒരു തീരുമാനമെടുത്തേ പറ്റൂ. അപ്പൻ വരാറായി. അവൾ ഒരു നിമിഷം അപ്പന് സ്റ്റീഫൻ നെടുമ്പള്ളിയുടെ പരകായപ്രവേശം സംഭവിക്കുന്നത് മനസ്സിൽ കണ്ടു. അടിക്കും ഇടിക്കും അപ്പന് എന്തൊരു ടൈമിങ്ങാണെന്നോ! അവളുടെ കരണത്തുള്ള ഒരടിപോലും മിസ്സാവില്ല. എന്നാലും അപ്പൻ ദുഷ്ടനാണ്. ആൽബിയുടെ കൂടെപ്പൊറുക്കാൻ അപ്പൻ ഒരു കാലത്തും സമ്മതിക്കില്ല. അതുകൊണ്ട് ഒളിച്ചോടുക മാത്രമേ നിവൃത്തിയുള്ളൂ. പക്ഷേ ഇപ്പോൾ വേണ്ട, വരുന്ന പെരുന്നാളിന് അപ്പൻ വീണ്ടുമൊരു ഒന്നരപ്പവന്റെ പണ്ടം പണിയിച്ചു തരില്ലെന്ന് ആരു കണ്ടു? അതുംകൂടി കയ്യിൽക്കിട്ടിയിട്ടാകാം. അപ്പോഴേക്കും ആൽബി വരാതിരിക്കില്ല. റാഹേൽ ഒടുക്കം ഒരു തീരുമാനത്തിലെത്തിയ സന്തോഷത്തിൽ ബാഗും ചുമലിൽ തൂക്കി തലവഴി ഷാളുംചുറ്റി വീട്ടിലേക്കു തിരികെനടന്നു.

സിൻഡ്രല്ലാ ടാക്കീസിൽ എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ അപ്പോഴേക്കും കഴിഞ്ഞിരുന്നു. കൊട്ടകയുടെ വാതിലുകൾ മലർക്കെത്തുറന്ന് അവളുടെ അപ്പൻ അപ്പോഴേക്കും പുറത്തിറങ്ങിയിരുന്നു. അയാളുടെ ചുണ്ടിൽ പുകയുന്ന ബീഡിക്കുറ്റിക്കൊപ്പം ആ പാട്ടുമുണ്ടായിരുന്നു: എമ്പുരാനേ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com