ADVERTISEMENT

മുറിവുകളിലൂടെയാണത്രേ നമ്മുടെയുള്ളിലേക്ക് പ്രകാശം പ്രവേശിക്കുന്നത്. 

കോപ്പ്! 

ഇൻസ്റ്റയിലെ സാന്ത്വന റീൽ കണ്ട് കൊഞ്ഞനംകുത്തി ശലോമി മൊബൈൽഫോൺ അലക്കുകല്ലിലേക്ക് മാറ്റിവച്ചു.  അവളുടെ ചൂണ്ടുവിരലിലെ മുറിവിൽനിന്നു വീണ്ടും ചോര പൊടിഞ്ഞുകൊണ്ടിരുന്നു. മത്തി നന്നാക്കുന്നതിനിടയിൽ അബദ്ധത്തിൽ മുള്ളു കുത്തി മുറിഞ്ഞതാണ്. അല്ലെങ്കിലും ഈ മഹദ്വചനങ്ങളിലൊന്നും ശലോമിക്ക് ഒരുകാലത്തും ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കാരണമറിയാത്തൊരു സങ്കടത്തിന്റെ പിന്നാലെ പാഞ്ഞ് മനസ്സു തളരുമ്പോൾ നേരത്തെയൊക്കെ ഇൻസ്റ്റ പേജിൽ ഇതുപോലുള്ള ഫിലോസഫികൾ വന്നുനിറയുമായിരുന്നു. ഒന്നിനുപിന്നാലെ മറ്റൊന്നായി ചുരുൾനിവരുന്ന അസാധ്യ പ്രണയചിന്തകൾ... ഏകാന്തതയുടെ ആശ്വാസമർമരങ്ങൾ.. പ്രചോദിപ്പിക്കുന്ന ഉദ്ധരണികൾ... ഹോ.. ആരായാലും വീണുപോകും. പക്ഷേ മഹാ ഉടായിപ്പാണ്. അവൾക്കതറിയാം. ഈ ഇൻസ്റ്റഗുരു പറയുന്നതുംകേട്ട് ജീവിതത്തിന്റെ മത്തിമണക്കുന്ന യാഥാർഥ്യങ്ങളിലേക്കു തിരിച്ചുവരുമ്പോഴാണ് മനസ്സിലാകുക, മത്തിയുടെ ഉളുമ്പും മുള്ളുകുത്തിയ വേദനയുമൊന്നും അത്രയെളുപ്പം മാറുന്നതല്ലെന്ന്. ജീവിതത്തിലെ മറ്റെല്ലാ സങ്കടങ്ങളും അങ്ങനെതന്നെ.

ഓഹ്. എന്നാലും അതെന്തൊരു യമണ്ടൻ മത്തിയായിരുന്നു. ഒമാൻ മത്തിയായിരിക്കണം. നാടൻമത്തിക്ക് ഇത്ര വലുപ്പം വരാറില്ല. ഇതു പള്ളയൊക്കെ വെള്ളിനിറത്തിൽ പരന്നുവീർത്ത്, ചെകിളപ്പൂക്കൾ മദാലസമായി വിടർത്തി, വാൽമുള്ളൊക്കെ എഴുന്നുനിൽക്കുന്നൊരു ഉശിരത്തി. ചത്തുമലച്ചിട്ടും അവളുടെ കണ്ണുകളിൽ കടലോളം ആസക്തമായൊരു ആഴം ബാക്കിനിന്നു. വാൽമുള്ളുകൾ നൊന്തുമുറിഞ്ഞിട്ടും അവളുടെ ഉടലിൽ ചുഴിമലരുകൾ നീന്തിക്കയറിയ ആയം ബാക്കിനിന്നു. ഒരൊന്നൊന്നരച്ചരക്കുതന്നെ. വല്യമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ കടലിലെ ഒരു കൂത്തിച്ചിയായിരുന്നിരിക്കണം അവൾ. 

സ്രാവിൻകുഞ്ഞുങ്ങളെപ്പോലും ഉന്മാദത്തിലോളം തുള്ളിച്ചവൾ. പരൽമീൻപടയെപ്പോലും പലജാതിമിന്നായനോട്ടംകൊണ്ട് വഴിതെറ്റിച്ചവൾ. തിരയിലുയർത്തും ചുഴിയിലമർന്നും അടിയൊഴുക്കുകളിലൊളിച്ചും വേലിയേറ്റങ്ങളിൽ കരതൊട്ടും വേലിയിറക്കങ്ങളിൽ നിലാവു കാഞ്ഞും മദോന്മത്തയായി ജീവിച്ച മത്തി. കടലിൽ കൂത്തിച്ചികളായി കഴിഞ്ഞ പെൺമീനുകളാണത്രേ വലയിൽ കുരുങ്ങിയാലും പിടിച്ചു കരയിലെത്തിച്ചാലും പെടച്ചിൽ തുടരുകയെന്ന് വല്യമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്. മുട്ടോളം ചാടി, ഒടുവിൽ ചട്ടിയോളം ചാടി ചാവുംവരെ അവളുമാര് പെടയ്ക്കും. പ്രാണനോളം പോന്നൊരു ഒടുക്കശ്വാസത്തിന്റെ ഒറ്റപ്പിടച്ചിലിൽ അവർ മൺചട്ടിയിലെ കുടംപുളിവെള്ളത്തിൽ ഒരിക്കൽക്കൂടി ചാവും.. ഒടുക്കത്തെ ചാവ്...

എന്നാലും ഈ പഹയത്തി എങ്ങനെ ട്രോളിങ്ങിനു വന്ന ബോട്ടിന്റെ യന്ത്രവലയിൽ കുരുങ്ങി...ശലോമിക്ക് സഹതാപം തോന്നി. മത്തിയുടെ ചെതുമ്പലിലെ ഉപ്പുപരലുകൾ ശ്രദ്ധാപൂർവം അവൾ ഇളക്കിനീക്കി. ചെകിളപ്പൂക്കൾ മൂർച്ചയേറിയ കത്തികൊണ്ട് അരിഞ്ഞുനീക്കി. വാലു പാതിമുറിച്ചുമാറ്റി. മത്തി പൊള്ളിച്ചതുണ്ടാക്കുമ്പോൾ തല സഹിതം വറുത്തെടുക്കണമെന്നതാണ് വല്യമ്മച്ചിയുടെ കൽപന. മൺചട്ടിയിൽ പാതിവെന്ത തേങ്ങാപ്പാലിൽ കിടന്ന് വേവുമ്പോൾ മത്തിക്കു മോക്ഷം കിട്ടുമത്രേ. മോക്ഷം കിട്ടി ചട്ടിയിലെ തേങ്ങാപ്പാൽക്കടലിൽനിന്ന് ആത്മാവ് പരലോകത്തേക്ക് ഉയരുമ്പോൾ ഉടലിനുമീതേ തല കൂടി വേണ്ടേ? ഹോ. വല്യമ്മച്ചി ഈ ആത്മീയചിന്ത നേരത്തെ പകർന്നു തന്നിരുന്നെങ്കിൽ ഇക്കണ്ടകാലമത്രയും ശലോമി തലയരിഞ്ഞുമാറ്റിയ മത്തികൾക്കു കബന്ധങ്ങളായി സ്വർഗംപൂകേണ്ട ഗതികേടുണ്ടാവില്ലായിരുന്നു. അവൾ വാത്സല്യത്തോടെ മത്തിയെ തഴുകി. അങ്ങനെ തഴുകിയപ്പോഴാണ് അവൾ മുള്ളുകൊണ്ട് ശലോമിയുടെ ചൂണ്ടുവിരലിൽ ഒരു കുത്തുകൊടുത്തത്. ഭയങ്കരി. ചത്തിട്ടും എന്തൊരു മൂച്ചാണ് അവൾക്ക്. തീർച്ചയായും ഇവൾ കടലിലായിരുന്നപ്പോൾ ആൺപിറന്ന പല വലിയജാതി മീനുകളെയും ചുറ്റിച്ചു വശംകെടുത്തിയിരിക്കണം. അതാണ് ചത്തിട്ടും ഇത്ര ശൗര്യം. ഇനി അവന്മാരിലാരെങ്കിലും ഇവളെ... ഛെ.. അതൊരു വേണ്ടാത്ത ചിന്തയായിപ്പോയെന്ന് ശലോമിക്ക് അപ്പോൾതന്നെ തോന്നി. എന്നിട്ടും സ്ത്രീസഹജമായൊരു സംശയത്തിന്റെ പേരിൽ അവൾ മത്തിയുടെ പള്ള പരതി. കത്തിക്കൊണ്ട് അരികുവരഞ്ഞ് വിരൽ പതുക്കെ അതിന്റെ ഉള്ളിലേക്കു കടത്തി. വിരലുകൾക്കറ്റം ചെറിയ തണുപ്പിലും വഴുവഴുപ്പിലും ചെന്നുതൊട്ടു. ആഴക്കടലോളം ആഴമോ ഇവളുടെ പള്ളയ്ക്കും. ശലോമി കത്തികൊണ്ട് പള്ള പതുക്കെ വിടർത്തി. കർത്താവേ... അല്ലെങ്കിലും മീൻമുട്ട ശലോമിക്ക് പണ്ടേ പെരുത്തിഷ്ടമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത്, ഉച്ചയൂണിനൊപ്പം വല്യമ്മച്ചി മീൻമുട്ട വറുത്തതും തന്നയയ്ക്കുമായിരുന്നു.  ചെറിയുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചുവഴറ്റിയതിലേക്ക് നല്ല പച്ചക്കുരുമുളകും മഞ്ഞളും ചേർത്ത് എണ്ണയിൽ പൊരിച്ചെടുത്ത മീൻമുട്ട ചെറിയൊരു വാഴയിലയിൽ വാട്ടിപ്പൊതിഞ്ഞ് ഊണിനൊപ്പം വച്ചുതരും. മത്തിയുടെ പള്ള പൊളിച്ച് പനഞ്ഞില് പുറത്തെടുത്തപ്പോൾ ശലോമി പണ്ടത്തെ സ്കൂളുച്ചനേരങ്ങളിലേക്കു മടങ്ങി.

– ഒരു കിലോ മത്തി കണ്ടിക്കാനേൽപിച്ചിട്ട് പെണ്ണിരുന്ന കിനാവു കാണുകയാണോ?

സുനാമിപോലെയാണ് വല്യമ്മച്ചി അടുക്കളപ്പിന്നാമ്പുറത്തേക്ക് ഇരച്ചെത്തിയത്. ശലോമിക്കു ദേഷ്യം തോന്നി. ഇതാണ് വല്യമ്മച്ചിയുടെ കുഴപ്പം. സമാധാനമായൊന്നു മീൻവെട്ടാൻപോലും സമ്മതിക്കില്ല. ഒരു പണി തന്നാൽ അപ്പോൾതന്നെ അതു തീർത്തുകൊള്ളണമെന്നതാണ് പുള്ളിക്കാരിയുടെ ന്യായം. ശലോമി നേരെ തിരിച്ചാണ്. മത്തിവെട്ടുന്നതായാലും പന്നിയിറച്ചി നുറുക്കുന്നതായാലും അവുലോസുണ്ടയ്ക്ക് അരി വറുക്കുന്നതായാലും സന്ധ്യാപ്രാർഥനയ്ക്കൊടുവിൽ സങ്കീർത്തനം വായിക്കുന്നതായാലും വല്യമ്മച്ചിയുടെ കാൽമുട്ടിനു താഴേക്കു പിണ്ഡതൈലം തേച്ചുപിടിപ്പിക്കുന്നതായാലും എന്തു പണിയും ശലോമി ആസ്വദിച്ചേ ചെയ്യൂ.

മത്തി ആസ്വദിച്ചു വെട്ടിവരുന്നതിനിടെയാണ് വല്യമ്മച്ചി എരണംകെട്ടൊരു വർത്തമാനവുമായി വന്നിരിക്കുന്നത്. ശലോമിക്ക് അരിശം വന്നു. അവൾ ഒടുക്കത്തെയൊരു മത്തിയെന്നു പിറുപിറുത്ത് മീൻചട്ടിയിലെ നന്നാക്കിയ മത്തിയിലേക്ക് കല്ലുപ്പും കുടഞ്ഞിട്ട് എഴുന്നേറ്റു. ഹോ. അത്രനേരം കരിങ്കല്ലിൽ കുന്തിച്ചിരുന്ന് പെട്ടെന്നെഴുന്നേറ്റപ്പോൾ അരക്കെട്ടിലൊരു പിടിത്തം പോലെ. ശലോമി നടുവിനൊരു കൈത്താങ്ങുംകൊടുത്ത് മീൻചട്ടിയുമായി അടുക്കളയുടെ തിണ്ണയിലേക്കു വേച്ചുവേച്ചുനടന്നു. മത്തിക്കറിയിലിടാൻ പച്ചമാങ്ങ തൊണ്ടുചെത്തുകയായിരുന്നു വല്യമ്മച്ചി. വേലിക്കൽ നിൽക്കുന്ന മൂവാണ്ടൻ ആദ്യമായി കായ്ച്ചതാണ്. കണ്ണിറുക്കുന്ന പുളി. ശലോമിയുടെ നാവിൽ കൊതിവെള്ളമൂറി. പാത്രത്തിൽനിന്ന് ഒന്നുരണ്ടു മാങ്ങാപ്പൂളും വാരിയെടുത്ത് വീട്ടിനകത്തേക്കുള്ള പടികൾ ഓടിക്കയറുമ്പോൾ വല്യമ്മച്ചി പിന്നാമ്പുറത്തുനിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

– ഓട്ടവും ചാട്ടവും മതിയാക്കെടീ.. അടുത്തയാഴ്ച കെട്ടുറപ്പിച്ചതാണ്. നാട്ടുകാര് അതുമിതും പറഞ്ഞ് ആ പയ്യന്റെ വീട്ടുകാര് നിന്റെ അഴിഞ്ഞാട്ടക്കഥയൊന്നും അറിയാതിരിക്കാൻ ഞാൻ നാലുകൂട് മെഴുകുതിരിയാ പുണ്യാളനു നേർന്നത്...

വല്യമ്മച്ചിയുടെ വർത്തമാനത്തിനു ശലോമി കാതുകൊടുക്കാൻനിന്നില്ല. കുറെനേരം തലകുമ്പിട്ടിരുന്നതുകൊണ്ടാണോ എന്തോ അവൾക്കു തലചുറ്റുന്നപോലെ തോന്നി. കിടപ്പുമുറിയിലേക്ക് തിരക്കിട്ടു നടക്കുമ്പോൾ അവൾ വായിലെ മാങ്ങയുടെ പുളി സഹിക്കവയ്യാതെ കണ്ണിറുക്കുന്നുണ്ടായിരുന്നു. അടിവയറ്റിലന്നേരമൊരു മത്തിക്കുഞ്ഞ് പിടയ്ക്കുന്നുമുണ്ടായിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com