ചുവരിലെ കുഞ്ഞുങ്ങളേ, ഇങ്ങനെ നോക്കരുതേ...

Mail This Article
കാത്തിരിപ്പിന്റെ ഘടികാരസൂചിക്ക് എന്തൊരു നീളക്കൂടുതലാണ്. അത് ചലിക്കുന്നതേയില്ലെന്നുപോലും തോന്നും. രേണു ഓരോ മിനിറ്റ് ഇടവിട്ടും ചുമരിലെ ആ ക്ലോക്കിലേക്കു നോക്കിക്കൊണ്ടിരുന്നു. സമയം നീങ്ങുന്നില്ല. പൗലോസ് ഡോക്ടറുടെ ഒപി മുറിക്കു പുറത്തു കാത്തിരുന്നപ്പോൾ രേണുവിനെ അസ്വസ്ഥകരമായൊരു അക്ഷമ വന്നുപൊതിഞ്ഞു. സമയമെന്തിനാണ് ഇങ്ങനെ ആ കറുത്ത ക്ലോക്കിലെ വെളുത്ത സൂചിത്തുമ്പിൽ തൂങ്ങിച്ചത്തുകിടക്കുന്നതെന്നോർത്ത് അവൾ വ്യാകുലപ്പെട്ടു. സമയത്തിലേക്ക് ഓടിയെത്തുന്ന ഘടികാരസൂചിക്കാലുകൾപോലെ ഓടിയോടിക്കിതച്ച അവളുടെ കാലുകളിലേക്ക് ഒരു തരിപ്പ് പടർന്നുകയറുന്നുണ്ടായിരുന്നു. കുറച്ചുനേരംകൂടി ഇവിടെത്തന്നെയിരിക്കാം. ഡോക്ടറെ കാണാൻ ഇന്ന് ആളുകൾ പതിവിലും കൂടുതലുണ്ട്. ഒപിമുറിയിൽനിന്നു തിരിച്ചിറങ്ങുന്ന ഓരോ മുഖവും സൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് അവൾ കസേരയിൽ ചാഞ്ഞിരുന്നു. അസ്വസ്ഥവും അശാന്തവുമായ മുഖഭാവത്തോടെയാണ് പലരും തിരിച്ചിറങ്ങുന്നത്. ചിലരുടെ മുഖത്ത് ആശ്വാസത്തിന്റെ നേരിയ മന്ദഹാസം. പരിചയക്കാരൊന്നും മുന്നിൽ വന്നുപെടരുതേയെന്ന പ്രാർഥനയോടെ രേണു മുഖം കൈത്തലംകൊണ്ടു പാതിമറച്ചു.
ആൾക്കൂട്ടം ഒഴിയുംവരെ കാത്തിരിക്കാൻതന്നെയായിരുന്നു അവളുടെ തീരുമാനം. അത്യാവശ്യക്കാരൊക്കെ കണ്ടുപോയിക്കഴിഞ്ഞ് തിരക്കൊഴിഞ്ഞിട്ടു മതി ഡോക്ടറുടെ ഒപി മുറിയിലേക്കു കയറാൻ. ഭാഗ്യത്തിന് ഇന്ന് സ്റ്റെല്ല സിസ്റ്റർ ഇല്ലെന്നു തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ ഇതിനകം വന്നു കവിളത്തു പിടിച്ച് കുശലം തിരക്കുമായിരുന്നു. അമ്മയുടെ പഴയൊരു അടുപ്പക്കാരിയാണ് സ്റ്റെല്ല സിസ്റ്റർ. പണ്ട് റീത്ത ഡോക്ടർ അമ്മയുടെ പ്രസവമെടുക്കുമ്പോൾ സ്റ്റെല്ല സിസ്റ്ററായിരുന്നു ഓപ്പറേഷൻ തിയറ്ററിൽ ഡ്യൂട്ടിയിൽ. രേണുവിനെ ആദ്യം കൈനീട്ടി വാങ്ങിയത് സ്റ്റെല്ല സിസ്റ്ററായിരുന്നത്രേ. അക്കാലത്ത് പുള്ളിക്കാരി സർവീസിൽ കയറിയതേയുള്ളൂ. മിടുക്കത്തിയാണ്. കഴുത്തിനു ചുറ്റും നാവാണെന്നുമാത്രം. കാണാനും സുന്ദരി. സ്റ്റെല്ല സിസ്റ്ററുമായി പൗലോസ് ഡോക്ടർക്കെന്തൊക്കെയോ ചുറ്റിക്കളിയുണ്ടെന്നോ മറ്റോ ഡാഡിയുടെ ക്ലബു വർത്തമാനങ്ങൾക്കിടയിൽ കേട്ടത് രേണുവിന് ഓർമവന്നു. സോഡയിലേക്ക് ഐസ് ക്യൂബിട്ടുകഴിഞ്ഞാൽ ആരുടെയെങ്കിലും പരദൂഷണക്കഥക്കളാണ് ക്ലബിൽ ആദ്യം പതഞ്ഞുനുരയുക. കഥയുടെ എരിവുംപുളിയും തൊട്ടുനക്കി രസംപിടിച്ചു വരുമ്പോഴേക്കും കുപ്പികളോരോന്നു പൊട്ടിച്ചൊഴിക്കുകയായി. കുപ്പികൾ കാലിയാകുന്നതിനനുസരിച്ച് കഥകളുടെ വീര്യം പതഞ്ഞുബാക്കിയാകും. അങ്ങനെയൊരു കുപ്പിക്കഥയ്ക്കുള്ളിൽ വന്നുപെട്ടതൊഴിച്ചാൽ സ്റ്റെല്ല സിസ്റ്ററെക്കുറിച്ച് രേണുവിന് മുൻവിധികളൊന്നുമില്ല. ഡാഡിയുടെ ഏറ്റവുമടുത്ത ചങ്ങാതിയായ പൗലോസ് ഡോക്ടറെക്കുറിച്ചും രേണുവിനു നല്ല മതിപ്പായിരുന്നു. ആ വിശ്വാസമാണ് ഇപ്പോഴവളെ അദ്ദേഹത്തിന്റെ ഒപി മുറിക്കു മുന്നിൽ എത്തിച്ചതും.
പണ്ടൊരിക്കൽ ആദ്യമായി പൗലോസ് ഡോക്ടറെ കാണാൻ വന്നപ്പോൾതന്നെ അദ്ദേഹം അവളെ പെട്ടെന്നു തിരിച്ചറിഞ്ഞു. ലൂക്കയുടെ മോളല്ലേ, ക്ലബിൽ ഇടയ്ക്കിടെ കാണുമ്പോഴൊക്കെ ശ്രദ്ധിച്ചിട്ടുണ്ടെന്നു പറഞ്ഞ് എന്തൊരു ആതിഥ്യ മര്യാദയോടെയാണ് അദ്ദേഹം ഒപി മുറിയിലെ കസേരയിലേക്കു പിടിച്ചിരുത്തിയത്. ഡാഡിയുടെ അതേ പ്രായമാണ് ഡോക്ടർക്കും. ബിസിനസുകാരനായ ഡാഡിക്ക് ക്ലബിലുള്ള പല സുഹൃത്തുക്കളിലൊരാൾ. നാലു പെഗ്ഗടിക്കുമ്പോഴേക്കും ഓഫായിപ്പോകുന്ന ഡാഡിയെ പലദിവസവും വീട്ടിലേക്കു കൊണ്ടാക്കുന്നതുപോലും ഡോക്ടറായിരുന്നു. സ്വീകരണമുറിയിലെ സോഫയിൽ ഡാഡിയെ ചാരിയിരുത്തി തിരിച്ചിറങ്ങുമ്പോൾ ഡോക്ടർ രേണുവിനോടു പറയും, മോള് പേടിക്കേണ്ട, മമ്മയോട് ഡാഡിയെ ആ ഷവറിനു കീഴിൽ കൊണ്ടുപോയിരുത്താൻ പറയൂ എന്ന്. കുടിച്ചുകുടിച്ചു മരിക്കണോ മനുഷ്യാ എന്നു മമ്മ അലറിവിളിക്കുമ്പോൾ ഡാഡി രേണുവിനെ നോക്കി കണ്ണിറുക്കിക്കൊണ്ടുപറയും, ഡാഡിയുടെ മോള് പേടിക്കണ്ടാ.. ഡാഡിയുടെ കാര്യം പൗലോസ് ഡോക്ടറ് നോക്കിക്കോളുമെന്ന്. അതായിരുന്നു രേണുവിന്റെ ധൈര്യം. മമ്മായും സങ്കടങ്ങളെല്ലാം പറഞ്ഞത് പൗലോസ് ഡോക്ടറോടായിരുന്നു. ഡാഡി ബിസിനസിൽ ഉഴപ്പാൻ തുടങ്ങിയപ്പോൾ, ലോണുകളുടെ തിരിച്ചടവു മുടങ്ങിയപ്പോൾ, രേണുവിന് മെഡിസിൻ എൻട്രൻസിനു സീറ്റ് കിട്ടാതെ വന്നപ്പോൾ, അങ്ങനെ ഓരോ പ്രശ്നവും മമ്മ ഡോക്ടറങ്കിളിനോടാണ് സംസാരിച്ചത്.
വീട്ടിലെ പോമറേനിയനു കൂട്ടായി നല്ലൊരു ബ്രീഡിനെ തിരഞ്ഞുകണ്ടെത്തിത്തന്നതിൽപിന്നെയാണ് രേണുവിനു ഡോക്ടറോടുള്ള അടുപ്പം കൂടിയത്. രേണുവിന്റെ ഒറ്റപ്പെടലിനു വലിയൊരു കൂട്ടായിരുന്നല്ലോ വീട്ടിലെ നായ്ക്കുട്ടികൾ. രേണുവിനോടു മുഖത്തെ കുരുക്കൾ കുത്തിപ്പൊട്ടിക്കരുതെന്നു പറഞ്ഞ് കലാമിൻ ലോഷൻ തേയ്ക്കാൻ കൊടുത്തതും മമ്മയുടെ വയറ്റിലെ മുഴ തുടക്കത്തിൽതന്നെ ഓപ്പറേറ്റ് ചെയ്തു നീക്കിയതും ഡോക്ടർ തന്നെയായിരുന്നു. ഡാഡി വിഷമിക്കുമെന്നു കരുതി ഡാഡിയോടു പറയുകപോലും ചെയ്യാതെയാണ് മമ്മ ജീവിതത്തിലെ പല സങ്കടങ്ങളും മാനേജ് ചെയ്തതെന്നോർക്കുമ്പോൾ രേണുവിന് മമ്മയോടു സഹതാപം തോന്നാറുണ്ട്. മമ്മയോടും തന്നോടുമുള്ള ഡോക്ടറുടെ അടുപ്പം കാണുമ്പോഴൊക്കെ രേണു കരുതി, ഡോക്ടറങ്കിൾ ശരിക്കും അവരുടെ കുടുംബത്തിലുള്ള ഒരാൾതന്നെയാണെന്ന്. അമേരിക്കയിലുള്ള മമ്മായുടെ സ്വന്തം സഹോദരൻ ഫ്രാൻസിസ് പോലും അവരുടെ കാര്യങ്ങളിൽ ഇത്ര താൽപര്യം കാണിച്ചിരുന്നില്ലല്ലോ.
ഇതൊക്കെ മനസ്സിൽവച്ചാണ് അവൾ രണ്ടുംകൽപിച്ച് പൗലോസ് ഡോക്ടറെ കാണാനെത്തിയത്. തന്റെ പ്രശ്നം ഡാഡിയോടു പറയാനുള്ള മനക്കരുത്ത് അവൾക്കില്ലായിരുന്നു. മമ്മയോടു പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് അവൾ ഒരു ധാരണയുമില്ല. ഡോക്ടറങ്കിളിനെ അറിയിച്ചാൽ സേയ്ഫായിരിക്കും എന്ന് അവളിലെ പതിനേഴുകാരിയുടെ മനസ്സു പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തോടു ഫോണിൽ സംസാരിച്ചപ്പോൾ ഒരു പൊട്ടിത്തെറിയാണ് അവൾ ആദ്യം പ്രതീക്ഷിച്ചത്. പക്ഷേ അദ്ദേഹം അവൾക്കു പറയാനുള്ളതു മുഴുവൻ ശാന്തമായി കേൾക്കുക മാത്രം ചെയ്തു. തിരികെ ചോദ്യങ്ങളൊന്നും ചോദിച്ച് അവളെ ഉത്തരം മുട്ടിക്കാത്തതിന് അവൾക്ക് അദ്ദേഹത്തോടു നന്ദി പറയണമെന്നുവരെ തോന്നി. അടുത്തയാഴ്ച ക്ലിനിക്കിലേക്കു വരൂ എന്നുമാത്രം പറഞ്ഞാണ് അന്ന് ആ സംസാരം അവസാനിപ്പിച്ചത്. ഒരാഴ്ച.... അതു വളരെ കൂടുതലാണെന്നു പോലും അവൾക്കുതോന്നി. എങ്കിലും ക്ഷമയോടെ അവൾ കാത്തിരുന്നു. ഇന്ന് അദ്ദേഹത്തെ കാണാതെ തിരിച്ചുപോകുന്ന പ്രശ്നമില്ല. ഒപിയിലെ തിരക്കൊഴിയട്ടെ. അല്ലെങ്കിലും തിരക്കിട്ടു പറയേണ്ടത്ര ചെറിയ കാര്യമല്ലല്ലോ ഇത്. പക്ഷേ ആ കാത്തിരിപ്പ് ഇനിയവൾക്കു വയ്യെന്നു തോന്നി. ക്ലോക്കിലെ സൂചികൾ അലക്ഷ്യമായി കറങ്ങിത്തിരിഞ്ഞുകൊണ്ടേയിരുന്നു. ക്ലോക്കിലെ സമയത്തിന്റെ ഭ്രമണപഥങ്ങളിലേക്കുതന്നെ നോക്കിയിരുന്നതുകൊണ്ടാകാം അവൾക്കു തലചുറ്റുന്നപോലെ തോന്നി. അവൾ കുറച്ചുനേരം മുഖംപൊത്തി കസേരയിൽ ചാഞ്ഞിരുന്നു.
– രേണൂ...
ഡോക്ടറുടെ ഉച്ചത്തിലുള്ള ആ വിളി കേട്ടാണ് അവൾ കണ്ണുതുറന്നത്. ക്ലോക്കിൽ അന്നേരം സമയം ആറര മണി. പുറത്തു വെയിൽമാഞ്ഞ് ഇരുട്ടുവീണു തുടങ്ങിയിരുന്നു. ചുറ്റിലുമുണ്ടായിരുന്ന കസേരകളെല്ലാം ആളൊഴിഞ്ഞുകിടന്നു. റിസപ്ഷനിൽപോലും ആരുമില്ല. നന്നായി. പരിചയക്കാരെ പേടിക്കേണ്ടല്ലോ. രേണു ടവലുകൊണ്ട് മുഖം തുടച്ച്, അഴിഞ്ഞുകിടന്ന മുടി പെട്ടെന്ന് ഒതുക്കിക്കെട്ടി ക്ലിപ്പിട്ട് ഡോക്ടറങ്കിളുടെ മുറിയിലേക്കു നടന്നു.
– കാത്തിരുന്നു മുഷിഞ്ഞോ മോളൂ..
ഡോക്ടർ മേശപ്പുറത്തെ ചില്ലുഗ്ലാസിലൊഴിച്ചുവച്ച സോഡയിലേക്ക് ഐസ് ക്യൂബുകളിട്ടുകൊണ്ട് രേണുവിനെ മുറിയിലേക്കു സ്വാഗതം ചെയ്തു. അവളെ കയ്യിൽപിടിച്ച് വാത്സല്യത്തോടെയാണ് അദ്ദേഹം വരവേറ്റത്.
– അങ്കിൾ, ദൈവത്തെയോർത്ത് ഇത് ആരോടും പറയരുത്. ആരെയുമറിയിക്കാതെ എത്രയും വേഗം ചെയ്യണം.
അതു പറയുമ്പോൾ അവളുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. നാവു വരളുന്നപോലെ തോന്നി. ഡോക്ടറുടെ മുറിയിലെ ചുമരിൽനിറയെ പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖചിത്രങ്ങളുണ്ടായിരുന്നു. അവരൊക്കെ അവളെ തുറിച്ചുനോക്കുന്നതുപോലെ തോന്നി.
– അയ്യോ മോളേ പേടിക്കാനൊന്നുമില്ല. അങ്കിളില്ലേ കൂടെ? പണ്ട് മമ്മായുടെ വയറ്റിലൊരു മുഴ വളർന്നപ്പോൾ അങ്കിളല്ലേ ഹെൽപ് ചെയ്തത്. അതുപോലെ ഇതും ആരുമറിയാൻപോകുന്നില്ല.
അരുമയാർന്നൊരു പോമറേനിയൻ കുഞ്ഞിനെപ്പോലെ ഡോക്ടറങ്കിൾ രേണുവിനെ കുറെക്കൂടി വാത്സല്യത്തോടെ ചേർത്തുനിർത്തി. പേ പിടിച്ചൊരു തെരുവുനായ കണക്കെ കുതറിമാറാൻ ശ്രമിച്ചതുമാത്രമേ പിന്നീട് അവൾക്ക് ഓർമയുണ്ടായിരുന്നുള്ളൂ.