‘കലഹക്കാരൻ’ വീട്ടിലെത്തുമ്പോൾ...

alchohol-addiction
SHARE

പോസ്റ്റൽ ഡിപ്പാർട്മെന്റ്, പാഴ്സൽ സർവീസ് കമ്പനികൾ ഇവയൊക്കെ സാധനങ്ങൾ പാഴ്സലായി അയയ്ക്കുന്നതിൽ ശ്രദ്ധിച്ചുവരുന്നു. ശരിയായ മേൽവിലാസവും ഫീസും നൽകിയാൽ യഥാസ്ഥാനങ്ങളിൽ യഥാസമയം സാധനങ്ങൾ എത്തിക്കൊള്ളും. പക്ഷേ, ലോക്ഡൗൺ മൂലം ആ സേവനം ലഭ്യമല്ലാതായി. ഇപ്പോഴിതാ കേരളത്തിലെ എക്സൈസ് ഡിപ്പാർട്മെന്റ് പുതിയ പാഴ്സൽ സേവനം സജ്ജമാക്കിയിരിക്കുന്നു. അവർ ഒരു സാധനം മാത്രമേ, കൈകാര്യം ചെയ്യുന്നുള്ളൂ: ‘വിദേശി’ എന്നു ലേബലുള്ള ‘സ്വദേശി’ മദ്യം! കുപ്പികളിൽ ആ സാധനം യഥാസ്ഥാനത്ത് ഉറപ്പായി എത്തിക്കും. വിലയും ചെലവും ഏറുമെന്നുമാത്രം. അതാർക്കും പ്രശ്നമാകുമെന്നു തോന്നുന്നില്ല. 

ഇതുവഴി സർക്കാർ ഖജനാവിലേക്ക് അനായാസം ഗണ്യമായ തുക ഒഴുകിയെത്തും എന്നാണു കണക്കു കൂട്ടൽ. പക്ഷേ, ഓർക്കേണ്ടത്, അങ്ങനെയെത്തുന്ന പണത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ടവന്റെ വീട്ടിൽ അരി വാങ്ങാനും അവശരായവർക്കു മരുന്നു വാങ്ങാനുമുള്ള സമ്പാദ്യമാണ്.

മദ്യപാനത്തിന്റെ തോതും മദ്യപന്മാരുടെ എണ്ണവും നമ്മുടെ നാട്ടിൽ വളരെയേറെ വർധിച്ചിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം മദ്യലഭ്യത തന്നെയാണ്. തൊഴിലാളിസമൂഹമെന്നോ മധ്യവർഗമെന്നോ ഭേദമില്ലാതെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഈ വ്യാധി വ്യാപിച്ചിരിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ കാറോടിച്ച് ഒരു ജീവൻ ഇല്ലാതാക്കിയതു സമീപകാല സംഭവമാണ്.

വാഹനാപകടങ്ങൾ ഏറ്റവും വർധിച്ചിരിക്കുന്നത് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൊച്ചുകേരളത്തിലാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് മദ്യലഹരിതന്നെ. കൊലപാതകങ്ങൾ, പീഡനങ്ങൾ, ഭവനഭേദനം എന്നിവയ്ക്കും ലഹരി വഴിമരുന്നിട്ടു കൊടുക്കുന്നു. മദ്യലഹരിയിൽ സ്വന്തം പിതാവിനെ വെട്ടിക്കൊല്ലുന്നു, ഉറ്റമിത്രങ്ങൾ ചെറിയ വാക്കുതർക്കത്തെത്തുടർന്ന് പരസ്പരം ആയുധമെടുക്കുന്നു...

ഇനി കുടുംബങ്ങളിലേക്കു തിരിഞ്ഞാൽ, അവയുടെ ഭദ്രതയും സ്വൈരവും കെടുത്തുന്ന പ്രധാന വില്ലൻ മദ്യംതന്നെ. ലോക്ഡൗൺ സമയത്ത് അനേകം ഗൃഹനായികമാർ സന്തോഷത്തോടെ ദൈവത്തെ സ്തുതി ച്ചിട്ടുണ്ടാകും. കാരണം, സന്ധ്യയ്ക്കു ഗൃഹനാഥൻ സുബോധത്തോടെ വീട്ടിലുണ്ട്. കുഞ്ഞുങ്ങളുമൊത്ത് സ്വതന്ത്രമായി ആശയവിനിമയം നടത്താനും പ്രാർഥിക്കാനും ലഭിച്ച അസുലഭ സന്ദർഭങ്ങൾ! ഭവനത്തിൽ ചിരിയും കളിയും ഉല്ലാസവുമെല്ലാം നിറഞ്ഞ അവസരങ്ങൾ.

ഇപ്പോൾ മദ്യഷോപ്പുകൾ തുറക്കുന്നു; അവിടെപ്പോകാതെ ഭവനത്തിൽത്തന്നെ ലഭ്യമാകുന്ന സംവിധാനം വരുന്നു – കുടുംബാന്തരീക്ഷമാകെ കലുഷിതമാകുന്ന അവസ്ഥയുണ്ടാകാം. കുടുംബപ്രാർഥന അപ്രത്യ ക്ഷമാകും, ആനന്ദത്തിന്റെ അന്തരീക്ഷം ഇല്ലാതാകും. 

കുറെ നാളുകൾക്കു മുൻപ് ഒരു പെൺകുട്ടി പ്രാർഥന ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിനെക്കുറിച്ച് ഓർക്കുന്നു: ‘പ്രത്യേകം പ്രാർഥിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഈ ലെറ്റർ എഴുതാൻ തുടങ്ങുന്നു. എന്റെ അപ്പൻ മദ്യപനാണ്. ഞങ്ങളുടെ കുടുംബം സമാധാനമില്ലാതെ അലയുന്നു. ഈ എഴുത്ത് എഴുതുമ്പോഴും വീട്ടിൽ ബഹളമാണ്. ഞങ്ങളുടെ അമ്മ ധർമസങ്കടത്തിലാണ്. 16 വർഷമായി ഇതു തുടങ്ങിയിട്ട് എന്നു പറയും. എനിക്കു പതിനഞ്ചു വയസ്സുണ്ട്. ഞങ്ങളോട് എപ്പോഴും പറയും പോയി മരിച്ചുകൊള്ളാൻ...’ ആ കത്തിലെ വിലാപം നീണ്ടുപോകുന്നു.

കണ്ണുനീർത്തുള്ളി വീണ ആ കത്ത് ഒറ്റപ്പെട്ടതല്ല. അനേകം കുട്ടികളുടെ വികാരം അതിൽ പ്രതിഫലിക്കുന്നു.

പൗലോസ് അപ്പോസ്തലൻ രണ്ടു സ്പിരിറ്റിനെപ്പറ്റി പറയുന്നു. ഒന്ന്, alcoholic spirit മറ്റേത് Holy Spirit. സ്പിരിറ്റ് എന്ന ഘടകം അകത്താകുമ്പോൾ അവിടെയൊരു മാറ്റമുണ്ടാകും. ചടുലതയും ചൈതന്യവും ഉളവാകും. ആൽക്കഹോളിക് സ്പിരിറ്റ് (മദ്യം) അകത്തായാൽ അധമവികാരങ്ങളെ ഉണർത്തി തിന്മയുടെ മാർഗത്തിലേ ക്കും ദുർന്നടപ്പിലേക്കും നയിക്കുന്നു. അപ്പോൾ പറയുന്നതും ചെയ്യുന്നതും എന്തെന്ന് സ്വയം അറിയുകയില്ല. ജ്ഞാനിയായ സോളമൻ പറയുന്നു – ‘വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനുമാണ്.’

എന്നാൽ, ഹോളി സ്പിരിറ്റ് (ദൈവാത്മാവ്) അകത്തു നിറയുമ്പോൾ സ്തുതിയും സ്തോത്രവും നാവിൽനിന്ന് ഉയരും. സ്നേഹം ഉണർത്തപ്പെടും. കോപവും വൈരവും നീങ്ങി ക്ഷമയും ദയയും ഉയരും. മാത്രമല്ല, ഒരു പുതിയ ഊർജം അനുഭവപ്പെടും. തിന്മയെ ജയിക്കാൻ, നന്മയ്ക്കുവേണ്ടി ധീരതയോടെ നിലകൊള്ളാൻ പുതുശക്തി ലഭ്യമാകും.

ആൽക്കഹോളിക് അനോനിമസ് (എഎ) എന്ന സംഘടന അനേകായിരങ്ങളെ മദ്യവിമുക്തരാക്കിയ പ്രസ്ഥാനമാണ്. 12 മാർഗരേഖ അവർക്കുണ്ട്. അതിൽ തെളിഞ്ഞുനിൽക്കുന്ന അടിസ്ഥാനതത്വം, നമ്മെ മുറുകെപ്പറ്റുന്ന ദുശ്ശീലത്തെ അതിജീവിക്കാൻ, നമുക്ക് അതീതമായൊരു ശക്തിക്ക് (ഈശ്വരന്) സഹായിക്കാൻ കഴിയുമെന്ന് അംഗീകരിക്കുന്നതാണ്.

സാമൂഹിക, ആധ്യാത്മിക പ്രസ്ഥാനങ്ങൾ കൂടുതൽ സജീവമാകേണ്ട അവസരമാണിത്. കോവിഡ് ദുരന്തത്തിൽ വലയുന്ന സമൂഹത്തെ അസ്വസ്ഥമാക്കാനും കുടുംബഭദ്രത ഇല്ലാതാക്കാനും ഇടയാക്കുന്ന സാഹചര്യത്തെ, ശരിയായ ബോധവൽക്കരണത്തിലൂടെ തിരുത്താൻ കഴിയണം.

English Summary : How To Get Rid Of Alcohol Addiction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.