വിശ്വസ്തത എന്ന വിശിഷ്ട സുകൃതം

HIGHLIGHTS
  • ചതിയും വഞ്ചനയും അസത്യവും കാപട്യവും ഒരു ജീവിതശൈലിയായിതന്നെ മാറ്റിയിരിക്കയല്ലേ?
  • വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തപ്പെടാത്ത സ്ഥിതിവിശേഷമല്ലേ പലപ്പോഴും കാണുന്നത്
innathe-chintha-vishayam-the-importance-of-faithfulness
Photo Credit : ASDF Media / Shutterstock.com
SHARE

ധാർമ്മിക മൂല്യങ്ങൾക്കു പ്രാധാധ്യം കൽപ്പിക്കുന്ന ഒരു സംസ്കാരമാണ് നാം വളർത്തിയെടുത്തത്. പക്ഷേ, ഇന്നത്തെ അവസ്ഥ തികച്ചും നിരാശാജനകമാണ് അനുദിനം മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അത്തരത്തിലുള്ളതാണ്. സാമ്പത്തികമായ തട്ടിപ്പും വെട്ടിപ്പും ഒരു വശത്ത്, അതിൽ വനിതകളും കഥാനായികമാരായി പ്രത്യക്ഷപ്പെടുന്നു; സ്ത്രീപീഡനവും ശിശുപീഡനവും മറ്റൊരു വശത്ത്. കൊള്ളയും കൊലപാതകങ്ങളും മേൽപ്പറഞ്ഞവയോടൊപ്പം അരങ്ങു വാഴുന്നു.

ധാർമ്മിക മൂല്യങ്ങൾ പലതും ചർച്ച ചെയ്യപ്പെടേണ്ടതും ഊന്നൽ നൽകി പ്രചരിപ്പിക്കേണ്ടതുമായുണ്ട്. പലരും അധികം അവഗണിക്കുന്ന ഒരു മൂല്യത്തെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വ്യക്തിജീവിതത്തിൽ പുലർത്തേണ്ട പ്രധാനപ്പെട്ട ഒരു സുകൃതമാണ്  വിശ്വസ്തത (Faithfulness; fidelity). ദൈവത്തെപ്പറ്റി ചിന്തിക്കുമ്പോൾ അവിടുത്തെ പല വിശിഷ്ട സ്വഭാവങ്ങളെപ്പറ്റി പറയാനുണ്ട്. അവയിൽ ഒന്നാണ് അവിടുത്തെ വിശ്വസ്തത. അവിടുന്നു സ്വയം പറയുന്നു: ‘‘വിശ്വസ്തനും സത്യവാനുമായ സാക്ഷിയായ ദൈവസൃഷ്ടിയുടെ ആരംഭമായവൻ.’’ മാറ്റമില്ലാത്തവനും വിശ്വസ്തനുമായി ദൈവത്തെക്കുറിച്ചു സാക്ഷിക്കുന്നു്: ‘‘യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും മാറ്റമില്ലാത്തവൻ തന്നെ.’’ (എബ്രായർ 13:8)

ദൈവമക്കളായ മനുഷ്യരിൽനിന്നും പ്രതീക്ഷിക്കുന്നതു വിശ്വസ്തതയാണ്. മോശയെപ്പറ്റി വായിക്കുന്നു: ‘‘മോശ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നു.’’ ഇതുപോലെ നമ്മെ ഓരോരുത്തരെയും ആക്കിയിരിക്കുന്ന സ്ഥാനത്തു വിശ്വസ്തതയോടെ വർത്തിക്കാൻ വേണ്ടിയിരിക്കുന്നു.

ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചു ദൈവം ​മനുഷ്യനെ വിശ്വസ്തനായി എണ്ണിക്കൊണ്ട് സകലതും അവനെ ഏൽപ്പിക്കയായിരുന്നു. കാര്യവിചാരകബോധത്തോടെ മനുഷ്യൻ അതിനെ കൈകാര്യം ചെയ്യുമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. എന്നാൽ മനഷ്യൻ സ്വാർത്ഥപൂരിതനായി പ്രകൃതിയെ ചൂഷണം ചെയ്യുവാൻ തുനിഞ്ഞപ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ഇന്നു ജീവിതം തന്നെ വിഷമകരമായിത്തീരുകയുമാണ് ചെയ്തിട്ടുള്ളത്. ‘‘ഗൃഹവിചാരകന്മാരിൽ (Stewards) പ്രതീക്ഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കണം’’ എന്നുള്ളതാകുന്നു. (1 കോരി. 4:2)

innathe-chintha-vishayam-the-importance-of-faithfulness-article-image
Photo Credit : Megaflopp / Shutterstock.com

താലന്തുകളുടെ ഉപമയിൽ യേശുക്രിസ്തു വെളിപ്പെടുത്തിയത് ഈ ഉത്തരവാദിത്തമാണ്. കാര്യവിചാരകനെപ്പറ്റിയുള്ള ഉപമയിൽ അവിടുന്നു പ്രസ്താവിച്ചു: ‘‘അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.’’ (ലൂക്കോസ് 16:10). ക്രിസ്തീയ വിശ്വാസപ്രകാരം യുഗാന്ത്യത്തിൽ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ നമുക്ക് ഓരോരുത്തർക്കും കേൾക്കുവാനുള്ളത്, ‘‘നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തനായിരുന്നു. ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്കുക.’’ എന്നുള്ളതാണ്.

എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്? ചതിയും വഞ്ചനയും അസത്യവും കാപട്യവും ഒരു ജീവിതശൈലിയായിതന്നെ മാറ്റിയിരിക്കയല്ലേ? മനഃസാക്ഷി എന്നുള്ളത് മരവിച്ച അവസ്ഥയിലാണ്. ജോലി വാഗ്ദാനം ചെയ്തും വിദേശത്തേക്കുള്ള വിസയ്ക്ക് ഉറപ്പു നൽകിയും എത്രയെത്ര തട്ടിപ്പുകളാണു പത്രവാർത്തയിൽ കാണുന്നത്. ഈ രംഗത്തു വനിതാ പ്രാതിനിധ്യവും കുറവല്ല എന്നുള്ളത് ശ്രദ്ധേയമാണ്!

ജനനേതാക്കളിൽ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തപ്പെടാത്ത സ്ഥിതിവിശേഷമല്ലേ പലപ്പോഴും കാണുന്നത്. കുടുംബങ്ങളിലേക്കു നോക്കിയാൽ, അസ്വസ്ഥതയും സംഘർഷപൂരിതവുമായ രംഗമാണ്. സാമ്പത്തിക ഭദ്രതയും ആഡംബര ജീവിതവും അവിടെ കാണാം. പക്ഷേ, അവിശ്വസ്തത പുലർത്തുന്ന അനുഭവത്തിൽ പരസ്പരം സംശയങ്ങളും ആരോപണങ്ങളും നടക്കുന്നു. വിവാഹസമയത്ത് പരസ്പരം വിശ്വസ്തത പുലർത്തിക്കൊള്ളാമെന്നു വാഗ്ദാനം ചെയ്ത് ഒപ്പുവച്ചാണ് വിവാഹബന്ധത്തിലേക്കു പ്രവേശിക്കുന്നത്. ഉടമ്പടിയുടെ അടയാളമായി ഇരുവരും മോതിരങ്ങൾ വിരലിൽ അണിയുകയും ചെയ്യുന്നു. പക്ഷേ, അവിഹിതബന്ധങ്ങളും അനാശാസ്യ നടപടികളും അവരുടെ ജീവിതത്തിൽ കടന്നുവരുന്നു. തന്മൂലം കുടുംബങ്ങൾ തകരുകയാണ്. വരും തലമുറയെയും  ഈ ദുസ്ഥിതി സ്വാധീനിക്കുന്നു.

അതുകൊണ്ട് വിശ്വസ്തത എന്ന ആത്മികഫലം ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പുറപ്പെടുവിക്കാനുളള ജാഗ്രത പുലർത്തേണ്ടതാണ്. ബുദ്ധി, സാമർത്ഥ്യം, വിരുത് തുടങ്ങിയവ സഹജമായി നമുക്കു ലഭിക്കുന്നതാണ്. എന്നാൽ മറ്റു പലതും നമ്മുടെ നിരന്തരമായ പരിശ്രമം കൊണ്ടും ജാഗ്രതകൊണ്ടും  സമ്പാദിക്കാവുന്നവയാണ്. വിശ്വസ്തത എന്നുള്ളത് നമ്മുടെ തീക്ഷ്ണമായ ശ്രദ്ധകൊണ്ടും ജാഗ്രതകൊണ്ടും കൈവരുത്താവുന്നതാണ്. ജീവിതവിജയത്തിനു വലിയൊരു കൈമുതലാണ്.

ഒരു വീട്ടുവേലക്കാരി മാനസാന്തരപ്പെട്ടു പുതിയ ജീവിതാനുഭവത്തിലേക്കു പ്രവേശിച്ചു. ഈ സംഭവം ഇംഗ്ലണ്ടിൽ നടന്നതാണ്. അവൾ പുതിയ അനുഭവത്തിലെത്തിയപ്പോൾ പറയുകയാണ്: Now I sweep behind the door and under the mat. ഇപ്പോൾ ഞാൻ കതകിന്റെ പിറകിലും കയറ്റുപായയുടെ കീഴിലും തൂത്തു വൃത്തിയാക്കുന്നു. അതായത് അവൾ മുമ്പു ചെയ്തിരുന്നത് വീട്ടുടമയുടെ ദൃഷ്ടിയിൽ പെട്ടെന്നു ചെന്നെത്തുന്ന ​ഇടങ്ങൾ മാത്രം തൂത്തു വൃത്തിയാക്കുകയായിരുന്നു. എന്നാൽ മാനസാന്തരത്തിനുശേഷം, സ്വർഗത്തിലെ യജമാനന്റെ ദൃഷ്ടി എല്ലായിടത്തും ചെന്നെത്തുമെന്നു ബോധ്യമായതിനാൽ മറഞ്ഞിരിക്കുന്ന ഭാഗങ്ങളിലെയും മാറാല തൂത്തു വൃത്തിയാക്കുകയാണ്.

വിശ്വസ്തത എന്നുള്ള സുകൃതം നാം പരിശീലനംകൊണ്ട് ആർജിച്ചു കഴിയുമ്പോൾ നമ്മുടെ മനഃസാക്ഷിക്കുതന്നെ ഒരു സംതൃപ്തിയും സന്തോഷവും അനുഭവപ്പെടും. മറ്റുള്ളവരുടെ  വിശ്വാസവും സഹകരണവും സ്നേഹവും ആർജിക്കുവാൻ പ്രേരകമായിത്തീരുകയും ചെയ്യും. ‘‘മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ  ദൃഷ്ടിസേവയാലും, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും, മനുഷ്യരെയല്ല, കർത്താവിനെ തന്നെ പ്രീതയോടെ സേവിച്ചുംകൊണ്ട് അനുസരിപ്പിൻ.’’ ഒരു ക്രിസ്തുഭക്തന്റെ നിർദ്ദേശമാണ്.

English Summary : Innathe Chintha Vishayam - The importance of faithfulness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.