വാരഫല സാഹിത്യം

HIGHLIGHTS
  • എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിന്റെ ജനപ്രിയത
Kadhakkoottu1200-Nov-7
എം. കൃഷ്ണൻ നായർ, എസ്. ഗുപ്തൻ നായർ, വി.ബി.സി. നായർ, എം. രാജീവ് കുമാർ
SHARE

വാരികയുടെ വായന പിൻതാളുകളിൽനിന്ന് ആരംഭിക്കാൻ മലയാളികളെ പ്രേരിപ്പിച്ചതു മൂന്നു പേരാണ്. രണ്ടു കാർട്ടൂണിസ്റ്റുകളും ഒരു നിരൂപകനും: ‘ബോബനും മോളിയും’ വരച്ച ടോംസ്, ‘ചെറിയ മനുഷ്യരും വലിയ ലോകവു’മായി വന്ന അരവിന്ദൻ, ‘സാഹിത്യ വാരഫലം’ എഴുതിയ പ്രഫ.എം. കൃഷ്ണൻ നായർ.

‘മലയാളനാട്ടി’ലെ എസ്.കെ. നായർ പംക്തി ഏൽപിച്ചപ്പോൾ കൃഷ്ണൻ നായർക്കു സംഗതി ഇഷ്ടപ്പെട്ടെങ്കിലും പേരു പിടിച്ചില്ല. കെ. ബാലകൃഷ്ണൻ നിർദേശിച്ച പേരു മാറ്റിയാൽ അദ്ദേഹം പിണങ്ങുമെന്നായി എസ്കെ തനിക്കു സാഹിത്യക്കണിയാൻ എന്നു പേരു വീഴുമോ എന്നായിരുന്നു കൃഷ്ണൻ നായരുടെ പേടി. പംക്തിയിൽ അതിനിശിതമായ പ്രഹരമേറ്റ പുതൂർ ഉണ്ണിക്കൃഷ്ണനും ആഷാ മോനോനും അങ്ങനെ വിളിക്കുകയും ചെയ്തു.

    

കൃഷ്ണൻ നായർ സാഹിത്യ വാരഫലം 1970ൽ ആരംഭിക്കുന്നതിന് 21 വർഷം മുൻപ് 1949 ൽ തിരു–കൊച്ചി ലൈബ‌്രറി കൗൺസിൽ ഗ്രന്ഥലോകം ആരംഭിച്ചപ്പോ‍ൾ പത്രാധിപർ എസ്. ഗുപ്തൻ നായർ അന്നുണ്ടായിരുന്ന പതിന്നാല് ആനുകാലികങ്ങളുടെ ഉള്ളടക്കം അവലോകനം ചെയ്യുന്ന ഒരു പംക്തി എഴുതിയിരുന്നു. എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിന്റെ മുൻഗാമിയെന്ന് ഇതിനെ ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ഗുപ്തൻ നായർ ആത്മകഥയിൽ പറയുന്നു.

കൃഷ്ണൻ നായരിൽനിന്നു വ്യത്യസ്തമായി ഗുപ്തൻ നായർ സ്വന്തം രചനകളെപ്പോലും ഈ പംക്തിയിൽ വിമർശിച്ചിട്ടുണ്ട്. ‘‘കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന ‘ഉദയ’ത്തിൽ എസ്. ഗുപ്തൻ നായർ ഒരു കഥ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന് ആ പണി വേണ്ടിയിരുന്നില്ല’’ എന്നായിരുന്നു സ്വയം വിമർശനം.

എല്ലാവരെയും ഇടംവലം നോക്കാതെ വിമർശിക്കുമായിരുന്നെങ്കിലും കൃഷ്ണൻ നായർ പക്ഷേ, വിമർശനം പൊറുക്കുമായിരുന്നില്ല. വിമർശിച്ചവർക്കെതിരെ പൊലീസിൽ പരാതി കൊടുക്കുക വരെ ചെയ്തിട്ടുണ്ടദ്ദേഹം. പംക്തിയിലെ ഏതോ വിമർശനത്തോടു പ്രതികരിച്ചു നിരൂപകൻ വി. രാജകൃഷ്ണനും കവി ഡി. വിനയചന്ദ്രനും കൃഷ്ണൻ നായർക്കു കത്തെഴുതിയപ്പോൾ അപകീർത്തിപ്പെടുത്തുന്നു എന്നു പൊലീസിൽ പരാതി കൊടുത്തു. 

കൃഷ്ണൻ നായർ ജീവിച്ചിരിക്കെത്തന്നെ പകരക്കാരുണ്ടായി. ‘മലയാളനാട്ടി’ൽ സാഹിത്യ വാരഫലം കത്തിക്കയറി നിൽക്കുന്ന കാലത്തു പത്രാധിപരുടെ ചില ഇടപെടലുകളിൽ പ്രതിഷേധിച്ചു കൃഷ്ണൻ നായർ തന്നെ പംക്തി നിർത്തി. കുറേക്കാലം പത്രാധിപരായിരുന്ന പറക്കോട് എൻ.ആർ. കുറുപ്പ് പംക്തിയിൽ തിരുത്തലുകൾ വരുത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇതെന്നു കൃഷ്ണൻ നായർ പറയുന്നു. പറക്കോട് വിട്ടുകൊടുത്തില്ല. അദ്ദേഹം കൊല്ലം എസ്എൻ കോളജിലെ ഇംഗ്ലിഷ് പ്രഫസറായിരുന്ന ശശിധരനെക്കൊണ്ടു പംക്തി എഴുതിച്ചു: സാഹിത്യ വാരഫലം എന്ന പേരിൽ തന്നെ.

നാലഞ്ചാഴ്ച കഴിഞ്ഞപ്പോൾ പംക്തി പുനരാരംഭിക്കണമെന്ന് കൃഷ്ണൻ നായരോട് എസ്.കെ അഭ്യർഥിച്ചു. അങ്ങനെ ആ പിണക്കം തീർന്നു.

കൃഷ്ണൻ നായർ ജീവിച്ചിരുന്ന കാലത്ത് വി.ബി.സി.നായർ തന്നെ മറ്റൊരാളെക്കൊണ്ടു സാഹിത്യവാരഫലത്തിനൊരു ബദൽ ചെയ്യിച്ച അനുഭവമുണ്ട്. അതു പക്ഷേ, ‘മലയാളനാട്’ പൂട്ടിയതിനു ശേഷമായിരുന്നു. വി.ബി.സി.നായർ അന്നു തിരുവനന്തപുരത്തു ‘ന്യൂസ് ഫ്രൈഡേ’ എന്നൊരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാണ്. കൃഷ്ണൻ നായരുടെ ശിഷ്യൻ കൂടിയായ എഴുത്തുകാരൻ എം.രാജീവ്കുമാറിനെക്കൊണ്ടു ‘വാരഫലത്തിന്റെ വാരഫലം’ എന്നൊരു പംക്തി ചെയ്യിച്ചു. ന്യൂസ് ഫ്രൈഡേയ്ക്കു ശേഷം പംക്തി കുറെക്കാലം ബോംബെയിലെ ‘മലയാളികളുടെ മലനാട്ടി’ൽ പ്രത്യക്ഷപ്പെട്ടു.

സാഹിത്യ വാരഫലത്തിൽ ഒരു ലക്കത്തിൽ വരുന്ന കാര്യങ്ങൾക്കെതിരായുള്ള എഴുത്തായിരുന്നു ഡോ.രാജീവ് കുമാറിന്റേത്. 

കൃഷ്ണൻ നായർ ജീവിച്ചിരുന്ന കാലത്തു തന്നെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കുറെക്കാലം ‘ചന്ദ്രിക’യിൽ സാഹിത്യം പോയവാരത്തിൽ എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു.

എം. കൃഷ്ണൻ നായരുടെ നിര്യാണത്തിനുശേഷം എം.കെ.ഹരികുമാർ ‘അക്ഷരജാലകം’ എന്ന പേരിലും പിന്നീടു പായിപ്ര രാധാകൃഷ്ണൻ ‘ആഴ്ചവെട്ടം’ എന്ന പേരിലും കലാകൗമുദിയിലും ഇതേ മുഖച്ഛായയുള്ള പംക്തിയെഴുതി. പായിപ്ര തന്നെ ഇപ്പോൾ മംഗളം വാരാന്തപ്പതിപ്പിൽ ‘ഏകലോചനം’ എന്ന പേരിൽ തുടരുന്നു.

ഇത്രയേറെ അനുകർത്താക്കളുണ്ടായ പംക്തിയുടെ ജനപ്രിയത ഇടിയാതെ നിർത്താൻ വേണ്ടി അദ്ദേഹം പംക്തിയുടെ ഫോർമുല പുതുക്കിക്കൊണ്ടിരുന്നു. 

മലയാളത്തിൽ ആധുനികതയുടെ പ്രതിപുരുഷനായ അയ്യപ്പപ്പണിക്കരെ കശക്കുമ്പോഴും അതിൽ സർഗവൈഭവം കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പണിക്കരുടെ

കം

തകം

പാതകം

കൊലപാതകം

വാഴക്കൊലപാതകം

നേന്ത്രവാഴക്കൊലപാതകം

എന്ന വരികൾക്ക്

കർ

നിക്കർ

പണിക്കർ

അയ്യപ്പപ്പണിക്കർ

എന്ന അനുകരണമെഴുതിയാണ് അദ്ദേഹം ആധുനികതയെ പരിഹസിച്ചത്.

English Summary: ‘Kadhakoottu’ Column written by Thomas Jacob- ‘Sahitya Varaphalam’ column by critic Prof. M. Krishnan Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.