പേരിടൽ

HIGHLIGHTS
  • ചില പേരുകൾ വരുന്ന വഴികൾ
Kadhakkoottu1200-March-6
ജസ്റ്റിസ് കെ.ടി. തോമസ്, ആനി തയ്യിൽ, ശ്രീകണ്ഠേശ്വരം, എം.വി. ദേവൻ
SHARE

എഴുത്തുകാരോട് ചോദിച്ചാലറിയാം ഒരു നല്ല പുസ്തകമെഴുതുന്നതിനേക്കാൾ പാടാണ് അതിനു നല്ലൊരു പേര് കണ്ടുപിടിക്കുന്നത്.

‘സോളമന്റെ തേനീച്ചകൾ’ എന്ന പുസ്തകത്തിന്റെ പതിപ്പുകൾ വേഗം വിറ്റുതീർന്നത് അത് ജസ്റ്റിസ് കെ.ടി. തോമസിന്റെ ന്യായാധിപ സ്മരണകളായതുകൊണ്ടു മാത്രമ‌ല്ല. അതിന്റെ അത്യപൂർവവും മനോഹരവുമായ പേരുകൊണ്ടുകൂടിയാണെന്ന് പ്രസാധകരായ ഡി.സി. ബുക്സ് പറയും.

പേരിടുന്നതിൽ എഴുത്തുകാരനു മാത്രമല്ല അതു പ്രസിദ്ധീകരിക്കുന്ന പത്രാധിപർക്കും പുസ്തകമാക്കുന്ന പ്രസാധകനും ഒരു പങ്കുണ്ട്. ജി. യദുകുലകുമാറിന്റെ വ്യത്യസ്തമായ രണ്ടു പുസ്തകങ്ങളിലൊന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം പുറം തള്ളിയ കെ. വി. പത്രോസിനെക്കുറിച്ചുള്ളതാണ്. അതിനദ്ദേഹം അസാധാരണമായ ഒരു പേരിട്ടു: കുന്തക്കാരൻ പത്രോസ്.

രണ്ടാമത്തേത് വിപ്ലവപ്രസ്ഥാനങ്ങൾ തള്ളിക്കളഞ്ഞ കെ.സി.എസ്. മണിയെപ്പറ്റിയാണ്. ദിവാൻ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതമാകുംവിധം അദ്ദേഹത്തെ ഒരു ജനക്കൂട്ടത്തിനിടയിൽവച്ച് വെട്ടി പരുക്കേൽപിച്ച വിപ്ലവകാരി മണിയുടെ കഥയ്ക്ക് അദ്ദേഹം ‘അസിധാര’ എന്നു പേരിട്ടു. വലിയ അർഥമുള്ള പേര്. അർഥം (വാളിന്റെ വായ്ത്തല) നേരേയങ്ങ് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു, ഇതിപ്പോൾ വായനക്കാരൻ നിഘണ്ടു നോക്കേണ്ടിവരുമല്ലോ എന്നു പ്രസാധകൻ ഡിസി കിഴക്കേമുറി. ഡി.സി.യും യദുവിന്റെ സുഹൃത്തായ ബാലരമ പത്രാധിപർ എൻ.എം. മോഹനനും കൂടി ആ പേരുവെട്ടി ‘സിപിയെ വെട്ടിയ കെ.സി.എസ്. മണി’ എന്നാക്കി. യദു പിന്നീട് കുറേക്കാലത്തേക്ക് മോഹനനോടു മിണ്ടിയില്ലെങ്കിലും പുസ്തകം വേഗം വിറ്റുതീർന്നു.

ഇന്ന് ഒരു കൃതിയുടെ പേരിന് നമ്മുടെ ഭാഷയിലുള്ള അർഥം മാത്രം നോക്കിയാൽ പോരെന്നായിട്ടുണ്ട്. ഏതെല്ലാം ഭാഷകളിലേക്കാണു തർജമ എന്നു മുൻകൂട്ടി പറയാനാവില്ലല്ലോ. നൊബേൽ ജേതാവായ ഗ്യുയാന്തർ ഗ്രസ് കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും ആത്മകഥയ്ക്ക് Peeling the Onion എന്നു പേരിടുമ്പോൾ ഉള്ളി തൊലിച്ചതുപോലെ എന്ന വിപരീതാർഥമുള്ള ഒരു പ്രയോഗം മലയാളത്തിലുണ്ടെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. ഇന്നാണെങ്കിൽ അതൊക്കെ കണ്ടുപിടിച്ചുതരുന്ന ഏജൻസികളുണ്ട്.

ശാസ്ത്രജ്ഞന്മാർക്കു പിടികൊടുക്കാതിരുന്ന ‘ഹിഗ്സ്’ കണത്തിന് ദൈവകണം എന്നു വിളിപ്പേരു വന്നതും ഒരു പുസ്തകത്തിന്റെ വിൽപന സാധ്യത വർധിപ്പിക്കാൻ പ്രസാധക സ്ഥാപനത്തിലെ പത്രാധിപർ വരുത്തിയ പേരുമാറ്റത്തോടെയാണ്. പ്രശസ്ത ശാസ്ത്രജ്ഞനായ ലിയോൺ ലെഡർമാൻ പോപ്പുലർ സയൻസ് വിഭാഗത്തിലേക്ക് ഒരു പുസ്തകമെഴുതി. അദ്ദേഹം അതിനിട്ടപേർ Goddamn Particle (നാശം പിടിച്ച കണം) എന്നായിരുന്നെങ്കിലും എഡിറ്റ് ചെയ്തയാൾ അത് God particle (ദൈവകണം) എന്നു തിരുത്തി. പുസ്തകം വിറ്റുപോവുകയും ദൈവകണമെന്ന പേര് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. ദൈവവിശ്വാസിയേയല്ലാത്ത ഗ്രന്ഥകാരൻ ഉഷ്ണിച്ചതു മിച്ചം.

എഴുതിയത് സി.ആർ. പരമേശ്വരനാവുക, പുസ്തകത്തിന്റെ പേര് ‘പ്രകൃതി നിയമം’ എന്നാവുക. ആളുകൾ ഇതൊരു നോവലാണെന്നു കരുതുകയേയില്ല. കലശലായ രോഗപീഡകളാൽ സി.ആർ. വലഞ്ഞപ്പോൾ ചികിത്സിച്ച അയൽവാസിയായ വൈദ്യഭൂഷണം രാഘവൻ തിരുമുൽപാടിന്റെ സംഭാഷണങ്ങളിൽ കൂടക്കൂടെ കടന്നുവന്ന വാക്കായിരുന്ന പ്രകൃതിനിയമം. അങ്ങനെയാണ് നോവലിന് ആ പേരു വന്നത്.

‘ഇടങ്ങഴിയിലെ കുരിശ്’ എന്ന പേരു കേൾക്കുമ്പോൾത്തന്നെ ഇടങ്ങഴിക്കകത്ത് ഈ കുരിശ് എന്തു ചെയ്യുകയാണെന്നറിയാൻ ഒരു ജിജ്ഞാസ ഉണ്ടാവില്ലേ? കോൺഗ്രസ് നേതാവായിരുന്ന ആനി തയ്യിലിന്റെ ആത്മകഥയുടെ പേരാണത്.

അതുപോലെ ഒറ്റനോട്ടത്തിൽ ആകർഷിക്കുന്നവയാണ് സുലോചന നാലപ്പാട്ടിന്റെ ‘പേനയാൽ തുഴഞ്ഞ ദൂരങ്ങൾ’, ഗ്രേസിയുടെ ‘പടിയിറങ്ങിപ്പോയ പാർവതി’ മാതൃഭൂമി ബുക്സ് യേശുദാസിനെപ്പറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ‘ദാസ് ക്യാപിറ്റൽ’ എന്നീ പേരുകൾ.

കോവിലന്റെ ഒരു പുസ്തകത്തിന്റെ പേരാണ് ‘എ മൈനസ് ബി.’

ഒരു നിഘണ്ടുവിന് ‘ശബ്ദതാരാവലി’ എന്ന മനോഹരമായ പേരു നൽകിയ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയെ നമിക്കണം.

എം.വി. ദേവൻ രണ്ടായിരാമാണ്ടിൽ ‘ദേവായനം’ എന്ന പേരിൽ മനോരമയിൽ കുറേക്കാലം ഒരു പംക്തി ചെയ്തിരുന്നു. ദേവായനം എന്ന പേരിൽത്തന്നെ ഒരു ബൃഹദ്ഗ്രന്ഥം 2003ൽ ദേവൻ പ്രസിദ്ധീകരിച്ചു. അതിനാണ് അദ്ദേഹത്തിന് വയലാർ സാഹിത്യ അവാർഡ് ലഭിച്ചത്.

ദേവന്റെ സുഹൃത്തായ അക്കിത്തം 1969ൽ വീടു വച്ചപ്പോൾ അതിനിട്ട പേരും ‘ദേവായനം’ ആയിരുന്നു. മക്കളായ വാസുദേവന്റെയും നാരായണന്റെയും പേരുകൾ ചേർത്തുണ്ടാക്കിയ മനോഹരമായ വീട്ടുപേർ.

മേതിൽ രാധാകൃഷ്ണൻ തുടങ്ങിയ ഒരു പംക്തിയുടെ പേരാണ് 19. സുസ്മേഷ് ചന്ദ്രോത്തിന്റെ ഒരു നോവലിന്റെ പേര്: 9.

ചെറുകഥാ സമാഹാരത്തിന് ‘പടച്ചോന്റെ ചിത്രപ്രദർശനം’ എന്ന തലക്കെട്ടിട്ടതിന്റെ പേരിൽ ബസ് ഷെൽട്ടറിൽ വച്ച് ആക്രമിക്കപ്പെട്ടയാളാണ് യുവകഥാകൃത്ത് പി.ജിംഷാർ. പടച്ചോനെപ്പറ്റി ആ കഥയിൽ ഒന്നും ഇല്ലായിരുന്നെങ്കിലും തലക്കെട്ടുമാത്രം വായിച്ചശേഷമായിരുന്നു അക്രമം.

‘പത്രാധിപർ തിരിച്ചയച്ച കഥകൾ’ എന്ന് ഒരു പുസ്തകത്തിന്റെ പേരിടാൻ അസാമാന്യ ധൈര്യം വേണം. ബാവ താനൂർ അങ്ങനെയൊരു പുസ്തകം പുറത്തിറക്കി. അതിന് അവതാരികയെഴുതാൻ ഒരു മുൻ പത്രാധിപർ മുന്നോട്ടുവന്നു. എം.എൻ. കാരശ്ശേരി. അദ്ദേഹം തിരിച്ചയച്ച വല്ല കഥയും അതിലുണ്ടാവും.

English Summary: ‘Kadhakoottu’ Column written by Thomas Jacob, Stories behind titles of famous books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.