വിവാഹമോചിതരേ ഇതിലേ... ഇതിലേ...

Mail This Article
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നെറ്റിപ്പട്ടം കണ്ടപ്പോൾ അയാൾക്ക് വെളിച്ചെണ്ണയിൽ പൊള്ളിച്ചെടുത്ത ഗുരുവായൂർ പപ്പടത്തിലെ സ്വർണക്കുമിളകൾ ഓർമ വന്നു. തൃശൂരിൽ പൂരമാകാറായി. വടക്കുന്നാഥന്റെ മൈതാനത്ത് പൂരച്ചമയങ്ങളുടെ പ്രദർശനം കണ്ടു നടക്കുകയായിരുന്നു അയാൾ.
വിശപ്പു തോന്നിയതോടെ അയാൾ തേക്കിൻകാടിറങ്ങി, പെരുവെള്ളത്തിൽ ഒലിച്ചു വരുന്ന തടിക്കഷണങ്ങൾ പോലെ വാഹനങ്ങൾ റൗണ്ടിലൊഴുകുന്ന പുഴ വേഗം മുറിച്ചു കടന്നു. നേരെ മുന്നിൽ നമ്പീശൻസ് ടിഫിൻ കഫേ. ഊണിനു കേമം, നാവിനു കാമം!
എല്ലാവരും ഊണു കഴിക്കുന്ന നട്ടുച്ച നേരത്ത് നമ്പീശൻസ് ടിഫിൻ കഫേയിൽ മസാല ദോശ ഓർഡർ ചെയ്തിട്ട് കാത്തിരിക്കുകയായിരുന്നു അയാൾ.
രണ്ടുപേർക്ക് ഇരിക്കാവുന്ന മേശയിൽ തൊട്ടപ്പുറത്ത് അയാൾ വരുമ്പോൾ ആരുമില്ല. ഇപ്പോൾ അവിടെ ഒരു യുവതി വന്നിരുന്നു. അവൾ ഓർഡർ ചെയ്തത് സ്പെഷൽ ഊണ്.
തൂശനില ആദ്യമേ വന്നു. പിന്നാലെ വന്ന പപ്പടം അനുസരണയില്ലാതെ ചിതറിക്കിടന്ന ഉപ്പേരിക്കഷണങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ചു. ചോറു വിളമ്പുമ്പോൾ വെയ്റ്റർ പറയുന്നതു കേട്ടു... പാലക്കാടൻ മട്ടയാണ്. പരിപ്പില്ലാതെ നെയ്യ് മാത്രം ഒഴിച്ചു കഴിക്കാനും നല്ലതാണ്.
എങ്കിൽ ഒരു പപ്പടം കൂടി വേണമെന്നായി ആ യുവതി.
കണ്ടാലറിയാം വെയ്റ്ററെ അവർക്കു നല്ല പരിചയമുണ്ടെന്ന്. തുടർച്ചയായി ഒരേ ഹോട്ടലിൽ കഴിക്കാൻ ചെന്നാൽ കിട്ടുന്ന ചില അപൂർവ രുചികൾ വിളമ്പുകാരൻ അവളുടെ ഇലയിൽ വിളമ്പുന്നത് അയാൾ ശ്രദ്ധിച്ചു.
പപ്പടം പൊടിച്ച് നെയ്യിൽ കുഴച്ച് ഇഞ്ചിക്കറിയിലൊന്നു തൊട്ട് അവൾ ചോറുണ്ണാൻ തുടങ്ങി. പരിപ്പു കൂടി വന്നതോടെ അവളുടെ വിരലുകൾ ചോറിനുള്ളിൽ സവാരിക്കിറങ്ങുന്നതും നടക്കുന്നതും കിടക്കുന്നതും അയാൾ കണ്ടു. ചില സ്പർശങ്ങളിൽ പരിപ്പിനും ആ വിരലുകൾക്കും ഒരേ നിറം! സാമ്പാറിലെ കഷണങ്ങളോട് അവ ചെറിയ അകൽച്ചയും കാളനിലെ ഏത്തപ്പഴക്കഷണങ്ങളോട് അധികം അടുപ്പവും കാണിച്ചു.
അവൾ പിന്നെയും പിന്നെയും വാങ്ങിയത് പൈനാപ്പിളും ശർക്കരയും ചേർത്ത പച്ചടിയും വെള്ളരിക്കയും മാങ്ങയും ചേർത്തു പച്ച മുളകരച്ച കിച്ചടിയുമായിരുന്നു.
രസം വന്നതു കണ്ട തൈര് ഇലയിൽ അൽപം മാറിയിരുന്നു. രസത്തിനോട് അടുക്കാൻ തൈരിനു താൽപര്യമില്ലെന്ന് തോന്നി. രസം കൊല്ലിയാണത്. അടുത്തുവന്നാലുടനെ തൈരിന്റെ വെളുത്ത യൂണിഫോം ഉടുപ്പിലാകെ തവിട്ടു കറ പറ്റിക്കും.
അവൾ നേന്ത്രപ്പഴം മുറിച്ച് ചക്കപ്രഥമൻ പായസത്തിൽ കുഴച്ച് കഴിക്കാൻ തുടങ്ങി.
വെയ്റ്റർ അവളോടു ചോദിക്കുന്നു.... ഇന്ന് ഒരു കൂട്ടം സ്പെഷ്യലായിരുന്നു. മനസ്സിലായോ?
അവൾ ചിരിച്ചു... കിച്ചടിയിൽ ഒരൽപം വയനാടൻ ചുക്കുപൊടി, അല്ലേ?
എങ്ങനെ മനസ്സിലായെന്ന മട്ടിൽ വെയ്റ്റർ അത്ഭുതത്തോടെ നോക്കുമ്പോൾ അവൾ തുടർന്നു... രസം എന്നോടു പറഞ്ഞു.
അയാൾക്കും ഊണു കഴിക്കാൻ കൊതി തോന്നി. അപ്പോഴേക്കും വെയ്റ്റർ മസാല ദോശയുമായി വന്നുകഴിഞ്ഞു.
ആ യുവതി കഴിച്ച് എഴുന്നേറ്റു പോയിക്കഴിഞ്ഞ്, അയാൾ മുന്നിലിരുന്ന മസാല ദോശയോടു ചോദിച്ചു... നിനക്കു കരിയാൻ പാടില്ലായിരുന്നോ? എങ്കിൽ ആ ന്യായം പറഞ്ഞ് ഞാനും ഊണു കഴിച്ചേനെ.
ദോശ തേങ്ങാച്ചമന്തിയുടെ നിറത്തിൽ ചിരിച്ചു.
പിറ്റേന്ന് ഉച്ചയ്ക്ക് അയാളെത്തുമ്പോഴും ആ യുവതി അതേ ടേബിളിൽ ഇരുന്ന് ഊണു കഴിക്കുന്നുണ്ടായിരുന്നു. അവളുടെ മുന്നിലെ സീറ്റ് ഒഴിഞ്ഞു കിടന്നെങ്കിലും അയാൾക്ക് അവിടെ ഇരിക്കാൻ അനുവാദം കിട്ടിയില്ല. വെയ്റ്റർ പറഞ്ഞു... അവിടെ രണ്ടുപേർ കൂടി വരാനുണ്ട്. തഹസീൽദാർ മേനോൻ സാറും ആനയുടമ സംഘം പ്രസിഡന്റ് രവിചന്ദ്രൻ മുതലാളിയും. അവരിൽ ആദ്യം വരുന്നയാൾ അവിടെയിരിക്കും.
അന്നപൂർണാ ദേവി എന്നാണ് ആ യുവതിയുടെ പേരെന്നും അവർ ദേവസ്വത്തിലെ തിരുവാഭരണം കമ്മിഷണറാണെന്നും അയാൾക്ക് അന്നു മനസ്സിലായി. അന്നപൂർണാ ദേവി! അയാൾ ആ പേര് ലളിതാസഹസ്രനാമം പോലെ പലവുരു ഉരുവിട്ടു നോക്കി.
മൂന്നാം ദിവസം ഉച്ചയ്ക്ക് അയാൾ നമ്പീശൻസ് കഫേയിൽ ചെന്നപ്പോൾ മേനോൻ സാറും രവിചന്ദ്രൻ മുതലാളിയും അതേ ടേബിളിൽ നേർക്കു നേരെ ഇരുന്നു കഴിക്കുന്നുണ്ട്. മേനോൻ തന്റെ മുന്നിലിരുന്ന ചെറിയ കറിപ്പാത്രം രവിചന്ദ്രന്റെ ഇലയിലേക്കു നീക്കുന്നതും രവിചന്ദ്രൻ മറ്റൊരു പാത്രം തിരിച്ചു നീക്കുന്നതും കണ്ടു. അവർ ചെസ് കളിക്കുകയാണെന്ന് അയാൾക്കു തോന്നി. അന്നപൂർണാ ദേവിയെ അന്നവിടെ കണ്ടില്ല.
ഒരു വിവരം കൂടി വെയ്റ്ററിൽ നിന്ന് അയാളറിഞ്ഞു. അന്നപൂർണാ ദേവി വിവാഹമോചിതയാണ്. അയാൾക്കെന്തോ സന്തോഷം തോന്നി. അയാളും വിവാഹമോചിതനായിരുന്നു.
പിറ്റേന്ന് ഏകാദശിയായിരുന്നു. നമ്പീശൻസ് കഫേയിൽ അധികം തിരക്കുണ്ടായിരുന്നില്ല. പതിവു സീറ്റിൽ അയാളും അന്നപൂർണാ ദേവിയും മുഖാമുഖം.
ഊണു കഴിക്കുന്നതിനിടെ അന്നപൂർണാ ദേവിയാണ് സംഭാഷണം തുടങ്ങിയത്... നിങ്ങളുടെ പേര് കുഞ്ഞുണ്ണി എന്നല്ലേ? എന്നെക്കുറിച്ച് ചില കാര്യങ്ങൾ തിരക്കി നടക്കുന്നുണ്ടെന്ന് അറിഞ്ഞു.
ചോദ്യത്തിന്റെ അതേ ശൈലിയിൽ ഉത്തരം കൊടുക്കാൻ അയാൾക്കും തോന്നി... വിവരങ്ങൾ തിരക്കാൻ തോന്നുന്ന പ്രൗഢിയും ഭംഗിയും നിങ്ങൾക്കുമുണ്ടെന്നു കൂട്ടിക്കോളൂ.
നന്നായി കളി പറയുന്നുണ്ടല്ലോ. നിങ്ങൾക്കെത്ര വയസ്സുണ്ട്?
അയാൾ പറഞ്ഞു... 26.
യഥാർഥത്തിൽ അയാൾക്ക് 52 വയസ്സായിരുന്നു.
അവൾ പറഞ്ഞു... ഓ മനസ്സിലായി! അങ്ങനെയാണ് കണക്കെങ്കിൽ എനിക്ക് 23.
അയാൾ വീണ്ടും ചോദിച്ചു... തിരുവാഭരണം കമ്മിഷണറല്ലേ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നെറ്റിപ്പട്ടത്തിൽ എത്ര കുമിളകളുണ്ട് ?
നടുക്ക് കുമ്പക്കിണ്ണം ഒന്ന്, വശങ്ങളിലെ വട്ടക്കിണ്ണം രണ്ട്, ഇടക്കിണ്ണങ്ങൾ 26, ചെറുകിണ്ണങ്ങൾ 64. ആകെ 93 എണ്ണം. നിറവ് കിണ്ണങ്ങൾ അയ്യായിരത്തോളം. ഒപ്പം ചന്ദ്രക്കല 7, ചൂരൽപ്പൊളികൾ 400!
എന്തിനാണ് ആ തഹസീൽദാറും ആനയുടമ രവിചന്ദ്രനും ഇടയ്ക്കിടെ ദേവിയുടെ കൂടെ കഴിക്കാൻ വരുന്നത് എന്നായി കുഞ്ഞുണ്ണിയുടെ അടുത്ത സംശയം.
ദേവിമാരുടെ എഴുന്നള്ളത്തിന് ആനയും അകമ്പടിയും സാധാരണമല്ലേ! അവർക്കു രണ്ടുപേർക്കും എന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അവളുടെ മറുപടി.
ദേവി എന്തു തീരുമാനിച്ചു?
പൂരം കഴിയട്ടെ. എന്നിട്ടു ചിന്തിക്കാം എന്നാണ് തൽക്കാലം തീരുമാനം.
അസാധാരണ ആത്മവിശ്വാസമുള്ള സ്ത്രീയാണ് അന്നപൂർണാ ദേവിയെന്ന് കുഞ്ഞുണ്ണിക്കു തോന്നിയതോടെ ആ ദിവസം തീർന്നു. പിറ്റേന്ന് സന്ധ്യയ്ക്ക് വടക്കുന്നാഥന്റെ ഗോപുരവാതിലിനു താഴെ ആൽച്ചുവട്ടിൽ കുഞ്ഞുണ്ണി നിൽക്കെ ദീപാരാധനയുടെ ഇടയ്ക്കാ നാദസ്വരം കേട്ടു. അന്നപൂർണാ ദേവി നടന്നു വന്ന് ക്ഷേത്രത്തിലേക്കു കയറിപ്പോകുന്നു. ചെരിപ്പുകൾ ഇവിടെ ഇടരുത് എന്നെഴുതിയ ബോർഡിനരിൽ അവൾ ചെരിപ്പ് ഊരിയിട്ട് നോക്കാതെ നടന്നു പോകുന്നതും ഗോപുരത്തിനു കാവൽനിൽക്കുന്ന ജോലിക്കാരൻ വന്ന് കരുതലോടെ ആ ചെരിപ്പുകൾ എടുത്തുകൊണ്ടു പോയി ചെരിപ്പു കൗണ്ടറിലെ ഏറ്റവും ഉയർന്ന അറയിൽ വയ്ക്കുന്നതും അയാൾ കണ്ടു.
തേക്കിൻകാട് മൈതാനത്തിനു നടുവിലൂടെ സിമിന്റു വാർത്ത ചെറിയ കനാലുകളുണ്ട്. മേടമാസ രാത്രിയിൽ വെള്ളമില്ലാത്ത കനാലിന്റെ കരയിൽ കാൽ താഴേക്കിട്ട് ഇരിക്കുകയായിരുന്നു കുഞ്ഞുണ്ണിയും അന്നപൂർണാ ദേവിയും. വാക്കും വാഹനശബ്ദവും ആരവങ്ങളും എല്ലാം കൂടിക്കലർന്ന് തിരിച്ചറിയാനാവാത്ത കുറെ ശബ്ദങ്ങൾ ആ കനാലിലൂടെ ഒഴുകിപ്പോയി. അതിൽ കാലിട്ടിളക്കി ഇരിക്കാൻ രസം ! പൂരം ചിട്ടീസ്, പൂരം ലോട്ടറീസ്, സമ്മാനപ്പൂരം, പൊടിപൂരം വിൽപന മേള ഇങ്ങനെ പൂരം കൊണ്ടു തീർത്ത പല തരം ബോർഡുകൾ നിയോൺ ബൾബുകളിൽ തിളങ്ങി.
അവൾ ചോദിച്ചു... എത്ര നാളായി എന്നെ നിരീക്ഷിക്കാൻ തുടങ്ങിയിട്ട്?
അയാൾ ഇടംകൈയിലെ പൊതിയിൽ നിന്ന് കുറെ ചൂടു കടലമണികൾ വലംകൈയിലേക്ക് ഊർത്തിയിട്ട് അവളുടെ കൈയിലേക്കു പകർന്നു: എണ്ണി നോക്കിക്കോളൂ.
കൈവഴുതി ഒന്നോ രണ്ടോ മണികൾ കനാലിലേക്ക് ഊർന്നു വീണു. ഉറുമ്പുകൾ ചേർന്ന് അതു തിടമ്പേറ്റി.
ഞാൻ ഭക്ഷണം കഴിക്കുന്നത് എന്തിനാണ് ഇങ്ങനെ ശ്രദ്ധിക്കുന്നത് ? ഊണു കഴിക്കുന്നത് ആദ്യമായാണ് കുഞ്ഞുണ്ണി കാണുന്നതെന്നു തോന്നും!
എനിക്ക് ഇത്ര വൃത്തിയായി കഴിക്കാൻ അറിയില്ല. കോഴി മണ്ണിൽ ചികയുന്നതുപോലെയാണ് എന്റെ വിരലുകൾ അവിയലിൽ കഷണങ്ങൾ തിരയുന്നത്. നിങ്ങളാകട്ടെ അരയന്നം പാലിൽ നിന്ന് വെള്ളം മാറ്റി കുടിക്കുന്നതുപോലെ സുന്ദരമായി മോരു കുടിക്കുന്നു.
അന്നപൂർണാ ദേവി ചിരിച്ചു... രണ്ടു മക്കളായിരുന്നു ഞങ്ങൾ. ഞാനും എന്റനിയനും. അമ്മ ഞങ്ങൾക്കു വാരിത്തരുമായിരുന്നു. ചോറും പുട്ടും ഉപ്പുമാവുമൊക്കെ. നെയ്യൊഴിച്ച് പൊടി ചാലിച്ച് ചെറിയ ഉരുളയാക്കി ഒന്നെനിക്ക്, അടുത്തത് അവന്. അതായിരുന്നു കണക്ക്. ഇടയ്ക്ക് അമ്മ ക്രമം തെറ്റിക്കും. കാരണം അവൻ വേഗം കഴിച്ചിട്ട് വായ പൊളിച്ചു കാണിക്കും. അമ്മ എന്റെ നേരെ നീട്ടിയ ഉരുള അവന്റെ വായിലേക്കു കൊടുക്കും! അങ്ങനെയാണ് ഞാൻ സ്വയം കഴിക്കാൻ ശീലിച്ചത്. അവന് ഇപ്പോഴും കഴിക്കാനറിയില്ല.
അയാൾ പറഞ്ഞു... എന്റച്ഛനാകട്ടെ, പാഴാക്കുന്ന ചോറിനെപ്പറ്റിയാണ് എപ്പോഴും സംസാരിച്ചിരുന്നത്. അതുകൊണ്ട് അമ്മ കുറച്ചേ വിളമ്പുമായിരുന്നുള്ളൂ.
ഭർത്താവിനെപ്പറ്റി ചോദിക്കണോ എന്ന് അയാൾ സംശയിച്ചു നിൽക്കെ അവൾ പറഞ്ഞു... തെക്കെനടയിൽ ഒരു വെജിറ്റേറിയൻ ഹോട്ടലുണ്ട്; ഭാരത് മാതാ. കഴിക്കാൻ വരുന്നവരെക്കാളധികം സീറ്റ് കിട്ടാൻ കാത്തു നിൽക്കുന്നവരുണ്ടാകും അവിടെ, എല്ലാ നേരത്തും. ഓരോ സീറ്റിന്റെയും പിന്നിൽ കഴിക്കുന്നവരുടെ പാത്രത്തിലേക്കു നോക്കി അവരിങ്ങനെ നിൽക്കും. അടുക്കള മുറ്റത്തെ കാക്കകളുടെ നോട്ടംപോലെ അപരിചിതരുടെ കണ്ണുകളും പ്രഭാതിന് ഇറിറ്റേഷനാണ് ! മൂപ്പര് വേഗം കഴിച്ചു തീർക്കും. ഞാൻ മെല്ലെ ആസ്വദിച്ചേ ചോറുണ്ണൂ. പ്രഭാതിനു സാമ്പാർ വരുമ്പോൾ ഞാൻ പരിപ്പ്. പുള്ളി രസം സ്കിപ് ചെയ്യും. ഞാനാണെങ്കിൽ രസം പിടിച്ചേ കഴിക്കൂ. പുള്ളിക്കു രണ്ടു കൂട്ടം പായസം പ്രയാസമാണ് ! ഞാൻ കഴിച്ചു തീരുന്നതുവരെ കാത്തു നിൽക്കാതെ വേഗം എഴുന്നേൽക്കും. അപ്പോൾ എന്റെ അടുത്തുള്ള സീറ്റിൽ അപരിചിതനായ ഒരാൾ വന്നിരിക്കും. തിരക്കായിരുന്നു പ്രഭാതിന് എല്ലാക്കാര്യത്തിലും. ഡ്രൈവിങ്ങിലും സംസാരത്തിലും ലൈംജ്യൂസ് കുടിക്കുന്നതിലും അമ്മയുടെ ബലിയിടുന്നതിലും, സ്നേഹം പങ്കിടുന്നതിൽപ്പോലും ! തീർത്തിട്ട് വേഗം എഴുന്നേറ്റു പോകുന്നതിലാണ് ശ്രദ്ധ ! ഞങ്ങൾ തേക്കിൻകാട്ടിൽ വച്ച് പലതവണ വഴക്കിട്ടു. അന്നേരം ശീവേലി നടക്കുകയായിരുന്നു. കതിന പൊട്ടുന്നതു കാരണം ഞങ്ങളുടെ ശബ്ദമുയർന്നത് ആരും ശ്രദ്ധിച്ചില്ല. അങ്ങനെയങ്ങനെ ഞങ്ങൾ സെപ്പറേറ്റഡായി.
അയാൾ കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നതോടെ അവൾ പറഞ്ഞു... ഒരു കാര്യം അറിയാമോ, അവിവാഹിതയായ സ്ത്രീയെക്കാൾ അരക്ഷിതമാണ് വിവാഹമോചിതയുടെ അവസ്ഥ ! പൊതുസ്ഥലത്ത് വിരിച്ചിട്ട ടവ്വൽ പോലെ ! എല്ലാവരും കൈ തുടയ്ക്കാൻ വരും !
പൂരമെത്തിയതോടെ അന്നപൂർണാ ദേവിക്കും തിരക്കേറി. വല്ലപ്പോഴുമായി നമ്പീശൻസ് ടിഫിൻ കഫേയിലെ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം രണ്ടാൾക്ക് ഇരിക്കാവുന്ന ടേബിളിൽ മുഖാമുഖം ഇരിക്കുമ്പോൾ അവൾ പറഞ്ഞു... ആ വെയ്റ്റർ എന്റെ അമ്മ പത്മകുമാരിയുടെ അയൽക്കാരനാണ്. അയാൾ അമ്മയെ പ്രണയിച്ചിരുന്നു. പത്മകുമാരി കേരള വർമ കോളജിൽ അധ്യാപികയായതോടെ വിവാഹം കഴിക്കാൻ കഴിയാഞ്ഞതാണ്.
അന്നപൂർണാ ദേവി കേരള വർമ കോളജിലെ പ്രഫ. പത്മകുമാരിയുടെ മകളാണെന്ന് അയാൾക്ക് അറിയാമോ?
ഇല്ല. അയാളത് അറിയുന്നതുകൊണ്ട് ഇനി എന്തു ഗുണം?!
ഒരു നിമിഷത്തെ മൗനം. അവൾ തുടർന്നു... ചോദിക്കാതെ നിങ്ങളെന്റെ ഇലയിൽ നിന്ന് ഉപ്പേരിക്കഷണങ്ങൾ എടുത്തു കഴിച്ചേക്കും എന്ന് ഞാൻ പേടിച്ചിരുന്നു !
എന്റെ കൈ പലപ്പോഴും അതിന് ഒരുങ്ങിയതാണ്. ഞാനവയെ ശാസിച്ചു നിർത്തി.
നിങ്ങൾ എതിരെ ഇരിക്കുമ്പോൾ എപ്പോഴും ഞാൻ സ്വസ്ഥയായിരുന്നു. ഞാൻ കഴിച്ചു തീർന്നിട്ടേ നിങ്ങൾ എഴുന്നേറ്റു പോകുമായിരുന്നുള്ളൂ.
അയാൾ ചിരിച്ചു... അനുഭവസ്ഥരുടെ പ്രണയം സേഫാണ്. നീന്തൽ പഠിച്ചവർ കുളത്തിലിറങ്ങുന്നതുപോലെ. മുങ്ങിച്ചാകുകയുമില്ല. ആഴത്തിൽ അധികം ഇറങ്ങുകയുമില്ല.
അതിനു നമ്മൾ പ്രണയത്തിലാണോ?
പൂരം കഴിഞ്ഞോട്ടെ. എന്നിട്ടു കണ്ടെത്താം എന്നായി അയാൾ.
കുഞ്ഞുണ്ണി ഉറക്കെയാണ് സംസാരിക്കുന്നതെന്നു തോന്നുന്നു.
ഇലഞ്ഞിത്തറ മേളം നടക്കുകയല്ലേ!; അതുകൊണ്ടാണ്.
ആണോ? ഞാനൊരു ശബ്ദവും കേൾക്കുന്നില്ലല്ലോ എന്നായിരുന്നു അന്നപൂർണാ ദേവിയുടെ പ്രതികരണം.
അതു തന്നെയാണ് പ്രണയം എന്നു പറഞ്ഞ് അയാൾ ഉറക്കെച്ചിരിച്ചു !