ഈ തീറ്റപ്രേമം ജീവിതമാർഗമാക്കി കൂടേ എന്ന ചോദ്യം ജീവിതം മാറ്റി മറിച്ചു
Mail This Article
സയൻസും കണക്കും കൈപ്പുണ്യവും എല്ലാം ചേരുന്നതാണ് പാചകം. ബിബിസിയുടെ സെലിബ്രിറ്റി മാസ്റ്റർ ഷെഫ് എന്ന പരിപാടിയിൽ എത്തിച്ചേർന്ന മാവേലിക്കരക്കാരനാണ് ഷെഫ് ജോമോൻ കുരിയാക്കോസ്. ലോകം അംഗീകരിച്ച മലയാളിയുടെ കൈപ്പുണ്യം നിറഞ്ഞ പാചക മികവ്! പാചകലോകത്ത് എത്തിയ കഥ പറയുന്നു ഷെഫ് ജോമോൻ!
ചെറുപ്പം മുതൽ ആഹാരം ഒരു വീക്നെസ് ആയിരുന്നു. വീട്ടിൽനിന്ന് അമ്മ എവിടെയെങ്കിലും പോകുമ്പോൾ തൊട്ടടുത്തുള്ള ചിക്കൻ ഫാമിൽ നിന്നു കോഴി വാങ്ങി പൊരിച്ചു തിന്നുമായിരുന്നു. അങ്ങനെ ശല്യം സഹിക്കാൻ വയ്യാതെ അമ്മ എന്നെയും കൂട്ടി, പ്ലസ്ടുവിൽ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്റെ അടുത്ത് പരാതിയുമായി ചെന്നു. ആ സാറാണ് ഭക്ഷണം ഒരു വരുമാന മാർഗമാക്കി മാറ്റുന്നതിനെക്കുറിച്ച് എനിക്കു പറഞ്ഞുതരുന്നത്. എന്തുകൊണ്ട് ഈ തീറ്റപ്രേമം ജീവിതമാർഗമാക്കിക്കൂടാ എന്നാണ് അദ്ദേഹം ചോദിച്ചത്. സുനിൽ ഡി. കുരുവിള എന്ന അധ്യാപകനായിരുന്നു അത് ജീവിതത്തിൽ വഴിത്തിരിവായി. ഭക്ഷണം പ്രഫഷനാക്കാനുള്ള അന്വേഷണം അന്നു മുതൽ തുടങ്ങി.
കരിയർ തിരഞ്ഞെടുക്കുന്നതിനുള്ള തടസ്സങ്ങൾ
ഹോട്ടൽ മേഖലകളിലെ ജോലി അന്ന് അത്ര ‘നല്ല’ ജോലി ആയിരുന്നില്ല അതുകൊണ്ടുതന്നെ എന്റെ അപ്പയെയാണ് ആദ്യം ബോധ്യപ്പെടുത്തേണ്ടി വന്നത്. കുശിനിക്കാരനാക്കാനല്ല നിന്നെ ഇതുവരെ പഠിപ്പിച്ചു വലുതാക്കിയത് എന്നുവരെ പറഞ്ഞിട്ടുണ്ട് അപ്പ. അവസാനം എന്റെ ഇഷ്ടത്തിന് സമ്മതിച്ചു.
ജോലി തേടി പുറത്തേക്ക് പോകാനുള്ള ആത്മവിശ്വാസം
പുണെയിൽ ജോലി ചെയ്തിരുന്ന സമയത്ത്– കൃത്യമായി പറഞ്ഞാൽ ഹോട്ടൽ കിച്ചണിലേക്ക് ഒരു കൊട്ട ഉളളി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു– സുഹൃത്ത് സുബീഷ് വിളിച്ചു പറഞ്ഞു ഹയർസ്റ്റഡീസിന് യുകെയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ വീട്ടിൽ വിളിച്ചു പറഞ്ഞു, എനിക്കും അങ്ങനെയൊരു ആഗ്രഹം ഉണ്ടെന്ന്. വീട്ടുകാർ സമ്മതിച്ചു. ഞാൻ ഉപരി പഠനത്തിനായാണ് ലണ്ടനിൽ എത്തുന്നത്. ജോലിയോടുള്ള എന്റെ സ്നേഹവും ആത്മാർഥതയും ഹാർഡ് വർക്കിങ്ങും ഒക്കെ കണ്ട്, പഠിത്തം കഴിഞ്ഞപ്പോൾ പാർട്ട് ടൈം വർക്ക് ചെയ്തിരുന്ന സ്ഥാപനം വർക്ക് പെർമിറ്റ് തന്ന് സ്ഥിരപ്പെടുത്തുകയായിരുന്നു. 12 വർഷത്തോളമായി ലണ്ടനിൽ ജോലി ചെയ്യുന്നു. കാൽപന്തും സംഗീതവും കഴിഞ്ഞാൽ യൂറോപ്യർ ഏറ്റവുമധികം സ്നേഹിക്കുന്നത് ഭക്ഷണത്തെയും പാചക വിദഗ്ദ്ധരെയുമാണ്. യുകെയിൽ മലയാളികൾ ഏറെയും ജോലി ചെയ്യുന്ന നഴ്‌സിങ് ഹോമുകളിൽ മാനേജർ കഴിഞ്ഞാൽ ഏറ്റവുമധികം ബഹുമാനം ലഭിക്കുന്നത് അടുക്കളയിലെ പാചക വിദഗ്ദ്ധർക്ക് തന്നെയാണ്.
ഷെഫ് ആകാൻ ആഗ്രഹിക്കുന്നവരോട്
ഈ ജോലി സ്കിൽ അധിഷ്ഠിതമാണ്. ഹോട്ടൽ മാനേജ്മെന്റ് ബിരുദ സർട്ടിഫിക്കറ്റ് ഒരു പരിധി വരെ മാത്രമേ കരിയറിനെ സപ്പോർട്ട് ചെയ്യുകയുള്ളു. മുന്നോട്ടുള്ള ഉയർച്ച കഴിവിനെയും എന്തു വെല്ലുവിളിയും ഏറ്റെടുക്കാൻ ഉള്ള മനോഭാവത്തെയും ആശ്രയിച്ച് ഇരിക്കും. വളരെ കുറഞ്ഞ സമയവും കൂടുതൽ മത്സരവും ഉള്ള ജോലി മേഖലയാണിത്. വളരെ കുറഞ്ഞ സമയം കൊണ്ട് മികവു പുലർത്തുക എന്ന ഒറ്റക്കാര്യം മാത്രം ശ്രദ്ധിക്കുക. കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുക, അതിനായി കഠിനാദ്ധ്വാനം ചെയ്യുക.
ഷെഫ് ലൈഫ്...
ഒരിക്കൽ അവധിക്ക് നാട്ടിൽ വന്നപ്പോൾ ഒരു ഫാമിലി നടത്തുന്ന ഓൾഡ് ഏജ് ഹോം സന്ദർശിക്കാൻ കഴിഞ്ഞു. സമൂഹത്തിൽനിന്നു മാറിനിൽക്കേണ്ടി വന്ന നാനൂറോളം ആൾക്കാരെ ഒരുകൂട്ടം നല്ല ചെറുപ്പക്കാരുടെ സഹായത്തോടെ അവർ പരിപാലിക്കുന്നു.
അവരുടെ കൂടെ ഒരു ദിവസം ചെലവഴിക്കാനും അവർക്കു വേണ്ടി ഒരു നേരത്തെ ആഹാരം പാകം ചെയ്യാനും അവസരം കിട്ടി.
ഒരു ഷെഫ് എന്ന നിലയിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം. ഈറനണിഞ്ഞ കണ്ണുകൾക്കിടയിലെ ചിരിയിലൂടെ അവർ പറഞ്ഞ നന്ദിക്ക് ഒരായിരം അനുഗ്രഹങ്ങളുടെ മാധുര്യം ഉണ്ടായിരുന്നു. പാചകം ചെയ്യാൻ അറിയുന്നത് ഒരു ദൈവിക അനുഗ്രഹമാണെന്ന് തോന്നിയ നിമിഷം. പാചകം ചെയ്ത് വിളമ്പിക്കഴിഞ്ഞപ്പോൾ കണ്ണീരു പൊടിഞ്ഞ ഒരേ ഒരു നിമിഷം. ഷെഫ് ദി കുസിൻ എന്ന പദവിയിലാണ് ഇപ്പോൾ ലണ്ടനിൽ ജോലി ചെയ്യുന്നത്. ചില അവസരങ്ങൾ ജീവിതം മാറ്റി മറിക്കും എന്ന് പറയില്ലേ. ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫ് എന്ന ടെലിവിഷൻ ഷോയ്ക്ക് ശേഷം ആത്മവിശ്വാസം കൂടി. എന്റെ റോൾ മോഡൽസായ ഷെഫ്മാർ വിളിച്ചത് ഏറെ സന്തോഷം നൽകി. ഈ പരിപാടി കണ്ട് സ്കൂളിൽ പഠിപ്പിച്ച സാറ് വിളിച്ചു ചോദിച്ചു നിന്റെ ഇംഗ്ലിഷ് ഇത്ര നല്ലതായിരുന്നോ എന്ന്. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ലൈനിന്റെ എണ്ണം നോക്കിയാണ് മനഃപാഠമാക്കിയിരുന്നത്. മൂന്ന് ലൈനിൽ കൂടുതൽ പഠിക്കില്ല കാരണം മറന്നു പോകും എന്ന തോന്നലായിരുന്നു. മൂന്ന് ക്യാമറയും ഇരുപത് പേരും മുന്നിൽ നിന്നുള്ള ഷൂട്ടിൽ അങ്ങനെ ഒരു പേടിയും വന്നില്ല. ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.
പരിപ്പിട്ട ചിക്കൻ ദാൻസക്ക്
പവിത്രം സിനിമയിൽ തനിക്കു പറ്റിയ ഒരു കൈയബദ്ധം ഉണ്ണിമധുരം എന്ന പേരിൽ വിളമ്പി ക്രെഡിറ്റ് നേടുന്നുണ്ട് മോഹൻലാൽ, അതുപോലെ രസകരമായ കൈയബദ്ധ വിഭവങ്ങൾ എനിക്കുമുണ്ട്. ഒരിക്കൽ തിളയ്ക്കുന്ന വെള്ളത്തിൽ ദാൽ (പരിപ്പ്) ഇടുന്നതിന് പകരം അപ്പുറത്തിരുന്ന് തിളയ്ക്കാൻ തുടങ്ങിയ ചിക്കൻ കറിയിൽ ഇട്ടു. അവസാനം അത് ചിക്കൻ ദാൻസക്ക് എന്നൊരു വിഭവമാക്കി.
സ്ട്രഗിൾസ് ഇൻ ഷെഫ് ലൈഫ്
ഓരോരുത്തർക്കും ഓരോ രീതിയിലാണ് ഈ മേഖലയിൽ തടസ്സങ്ങൾ വരുന്നത്. എന്നെ സംബന്ധിച്ച് ഭാഷയായിരുന്നു പ്രശ്നം. പത്താം ക്ലാസ് വരെ മാവേലിക്കരയിലെ ഒരു മലയാളം മീഡിയം സ്കൂളിൽ പഠിച്ചു, പിന്നെ പ്ലസ്ടു, ഹോട്ടൽ മാനേജ്മെന്റ്. അതിനു ശേഷം ലണ്ടനിലെത്തിയപ്പോൾ ഇംഗ്ലിഷ് ആയിരുന്നു പ്രധാന പ്രശ്നം. പിന്നെ നമ്മുടെ കരിയറിൽ വളരാൻ അതിനു വേണ്ടി സമയം ചെലവിടണം. ഇന്ന് പോയി നാളെയൊരു ഷെഫ് ആകാൻ പറ്റുമെന്ന് ഒരിക്കലും വിചാരിക്കരുത്. ആറേഴു വർഷം ഇതിൽ മെനക്കെട്ട് നിന്നാൽ രക്ഷപ്പെടാൻ സാധിക്കും. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് ഞാനെന്തിനാണ് ഇങ്ങനെനിന്ന് പണി എടുക്കുന്നതെന്ന്. വർക്ക് പെർമിറ്റിൽ ജോലി ചെയ്ത നാലു വർഷം കഠിനമായിരുന്നു. ഇത് വേണ്ട, വേറെ വല്ല ജോലിക്കും പോയാലോ എന്നു വരെ ചിന്തിച്ചു. നാലു വർഷം പഠിച്ചു, അറിവ് ഉണ്ട് പക്ഷേ പ്രവൃത്തിപരിചയം ഇല്ല. ഒരു ഷെഫ് വിളിച്ചു ചോദിച്ചു റുമാലി റൊട്ടി അടിക്കാൻ അറിയാമോ? ഇല്ലെന്ന് പറഞ്ഞപ്പോൾ നാല് ദിവസം ഹോട്ടലിലെ ഫുൾ സ്റ്റാഫിന് വേണ്ടി റുമാലി റൊട്ടി ഉണ്ടാക്കിച്ചിട്ടുണ്ട്. ആ ഷെഫിനോട് ഇന്നും സ്നേഹമുണ്ട്. പണി എടുക്കാൻ അറിയുന്നവന് മാത്രമേ ഈ ഇൻഡസ്ട്രിയിൽ ബഹുമാനം കിട്ടുകയുള്ളു.
Q and A
മാസ്റ്റർ പീസ് ഡിഷ്
പാചകം ഒരു കലയും കരവിരുതുമാണ്. ഒരമ്മയ്ക്ക് തന്റെ എല്ലാ മക്കളും ഒരു പോലെ പ്രിയപ്പെട്ടത് എന്ന് പറയുന്നത് പോലെ, ഡിഷ് മാസ്റ്റർ പീസ് ആകുന്നതല്ല, നമ്മൾ ഉണ്ടാക്കുന്ന ഏത് ഫുഡ്ഡും അത് കഴിക്കുന്നവരുടെ മനസ്സു നിറയ്ക്കുന്നതാവണം.
പാചകം സമ്പൂർണ വിജയമാക്കാൻ ക്ഷമ ആവശ്യമാണോ?
പാചകം ചെയ്യുമ്പോൾ ഓരോ ചേരുവയും ചേർക്കാൻ അതിന്റെതായ സമയം ഉണ്ട്, അതിന് ക്ഷമ കൂടിയേ തീരൂ.
ഇതുവരെ കഴിച്ചതിൽ ഇഷ്ടപ്പെട്ട ഭക്ഷണം?
കഞ്ഞി, പയർ, ചമ്മന്തി, അച്ചാർ, മോര് കറി
പാചകരംഗത്തുള്ളവർക്കും അടുക്കളയിൽ പാചകം ചെയ്യുന്നവർക്കുമായി ജോമോന്റെ ചില സൂത്രവിദ്യകൾ
- പാചകം ചെയ്യുമ്പോൾ അതിൽ അൽപം സ്നേഹം കൂടി അരിഞ്ഞു ചേർക്കുക.
- കച്ചവടമാകുമ്പോൾ ലാഭക്കണക്ക് പാചകത്തിൽ ചേർക്കരുത്.
- എല്ലായ്പ്പോഴും കഴിക്കുന്നത് സ്നേഹിതരും ബന്ധുക്കളുമാണെന്ന് ഓർക്കുക.
- ശരീരത്തിന് നൽകുന്ന ഭക്ഷണമാണ് ആത്മാവിനെ ഉത്തേജിപ്പിക്കുക
- ഭക്ഷണത്തിന് രുചി കൂട്ടാൻ ഒറ്റ വഴിയേ ഉള്ളൂ, മനസ്സർപ്പിച്ചു പാചകം ചെയ്യുക
മാവേലിക്കരയിലെ തോണിക്കാട് സ്വദേശിയാണ് ജോമോൻ. ഭാര്യ ലിഞ്ചോ, മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവർ ചേരുമ്പോൾ 'ജോ നെസ്റ്റ്' എന്ന കിളിക്കൂട് പൂർണ്ണമാവും. ബാസിൽഡൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് ആണ് ഭാര്യ ലിഞ്ചോ.
English Summary : Chef Jomon Kuriakose is passionate about creative flavours and creating innovative dining experience.