ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിലെ ചെട്ടിനാട്ടിൽ നിന്നു മെക്സിക്കോയിലേക്കു കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ദൂരമുണ്ട്. എന്നാൽ, ഈ രണ്ടു നാടുകളുടെയും തനതു രുചി ഇപ്പോൾ ഒറ്റ വിഭവത്തിലൂടെ ചെന്നൈയിൽ ആസ്വദിക്കാം. ഫ്യൂഷൻ സംഗീതമെന്ന പോലെ, രുചിയുടെ  ഫ്യൂഷനൊരുക്കുകയാണു മെക്സ് ഇറ്റ് അപ് എന്ന പുതിയ സംരംഭത്തിലൂടെ കാവ്യ വർഗീസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രുചിയൊരുക്കി പരിചയമുള്ള ചെന്നൈ മലയാളി ഷെഫ്.  നിലവിൽ ഈ രുചിയുടെ ജുഗൽബന്ദി  ഓൺലൈനിൽ മാത്രമാണു നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇതു കൂടുതൽ വിപുലമാക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ ഹോട്ടലുകളിൽ ഷെഫായി ജോലി ചെയ്തിട്ടുണ്ട് കാവ്യ. ദുബായ് ഹിൽട്ടൻ ജുമൈറയിൽ ജോലി ചെയ്യവേയാണ്, സ്വന്തമായി സംരംഭമെന്ന സ്വപ്നവുമായി ചെന്നൈയിലേക്കു മടങ്ങിയത്. മെക്സിക്കൻ, തായ്, ഫ്രഞ്ച് വിഭവങ്ങളാണു കാവ്യയുടെ ഫേവറിറ്റ്സ്. ഇവയിലേതെങ്കിലുമൊന്നിനായി എക്സ്ക്ലൂസീവ് റസ്റ്റററന്റ് എന്നതായിരുന്നു സ്വപ്നം. എന്നാൽ, പുതിയ രുചികളെക്കാൾ ചെന്നൈയ്ക്കാർക്കിഷ്ടം, തനതു രുചിയിൽ മറ്റൊരു ഫ്ലേവർ ചേർക്കുന്നതാണെന്നു മനസ്സിലാക്കി. അങ്ങനെയാണ്, ഇന്ത്യൻ -മെക്സിക്കൻ വിഭവങ്ങൾ കോർത്തിണക്കി മെക്സിറ്റ് അപ് പിറന്നത്. ഭിന്ന രുചികളുടെ ഈ ഒത്തുചേരൽ കുറഞ്ഞ സമയത്തിനുള്ളിൽ ചെന്നൈക്കാർക്കിടയിൽ ഹിറ്റായിക്കഴിഞ്ഞു.

ചെട്ടിനാട് മട്ടൻ ബുറിറ്റോസ്, ചെമ്മീൻ പാനി പുരി, പനീർ ബുറിറ്റോ, ചിക്കൻ 65 ബുറിറ്റോ, ചില്ലി ഗാർലിക് പൊട്ടാറ്റോ ബുറിറ്റോ ഉൾപ്പെടെ വ്യത്യസ്ത രുചികളുടെ സംഗമ വേദിയാണിവിടം.  നോൺ വെജ് പ്രിയർക്കും വെജ് ഇഷ്ടപ്പെടുന്നവർക്കും ഇവിടെ വിഭവങ്ങളേറെയുണ്ട്. ചോറ്, ബീൻസ്, ഹാലപ്പേന്യോ മുളക്, ഉള്ളി, മല്ലി ഇല, പാൽക്കട്ടി  എന്നീ ചേരുവകൾ മെക്സിക്കൻ ചോള ദോശയിൽ പൊതിഞ്ഞുണ്ടാക്കുന്ന വിഭവമാണു ചെട്ടിനാട് മട്ടൻ ബുറിറ്റോസ്.

mex-it-up-article-image

ഭക്ഷണത്തിനൊപ്പം ജ്യൂസോ ചായയോ വേണമെങ്കിൽ അതിനുമുണ്ട് വൈവിധ്യമാർന്ന മെനു. ഐസ് ടീ, തണ്ണിമത്തൻ ബാസിൽ പലോമ, കോൾഡ് കോഫീ ഹൊർച്ചാത്ത എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. ചുരോ, ആൽമൺഡ് ബ്രൊൺസീസ് ഉൾപ്പെടെയുള്ള ഡെസേർട്ടുകൾ കൂടിയാകുമ്പോൾ രുചിയുടെ ഇൻഡോ-മെക്സിക്കൻ അനുഭവം പൂർത്തിയാകുന്നു. രുചിയുടെ പുതിയ മിശ്രിതം ചെന്നൈയ്ക്കു നന്നായി ബോധിച്ചുവെന്നതിനു  മെക്സ് ഇറ്റ് അപ്പിലേക്കെത്തുന്ന ഓൺലൈൻ ഓർഡറുകൾ സാക്ഷി.

English Summary : Mexican meets Indian in chef Kavya’s kitchen

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com