കപ്പലിനോടു കൊതിയായി കൊട്ടാരംവിട്ട ഷെഫിന്റെ കഥ
Mail This Article
സൗദി രാജകുടുംബത്തിന്റെ കയ്യൊപ്പു പതിഞ്ഞെന്നതാണ് ജോഷി വർഗീസിന്റെ കൈപ്പുണ്യത്തിന്റെ മഹാത്മ്യം. കപ്പലിനോടു ഭ്രമം മൂത്തു കൊട്ടാരം വിട്ട ജോഷി 12 ആഡംബര കപ്പലുകളിലും അടുക്കളയുടെ അമരക്കാരനായി. ദുബായിലെ ആഡംബര ഹോട്ടൽ ജോലിക്കിടെയാണ് സൗദി അറേബ്യയിലെ ഫഹദ് രാജാവിന്റെ ഓഫിസിൽനിന്നു വിളിയെത്തിയത്. 1996 മുതൽ 2000 വരെയായിരുന്നു കൊട്ടാര ജീവിതം. ഫഹദിന്റെ സഹോദരനും മക്ക, മദീന നഗരങ്ങളുടെ ഗവർണറുമായിരുന്ന മജീദ് രാജകുമാരന്റെ കൊട്ടാരത്തിൽ എക്സിക്യൂട്ടീവ് ഷെഫായിട്ടായിരുന്നു നിയമനം. സപ്ത നക്ഷത്ര ഹോട്ടലിലെ അടുക്കളയേക്കാൾ മികവുള്ളതാണു കൊട്ടാരത്തിലെ അടുക്കള. ലബനൻ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഷെഫുമാരായിരുന്നു സഹായികൾ. അവരിൽ നിന്നു രുചിയുടെ കൂടുതൽ ചേരുവകൾ പഠിച്ചെടുക്കാനായെന്നു ജോഷി.
ആഡംബരക്കപ്പലുകളിലെ അടുക്കളയോടു പ്രണയം മൂത്തതോടെ കൊട്ടാരത്തിലെ അടുക്കളയിൽ നിന്നു പടിയിറങ്ങി. നാട്ടിൽ സ്ഥിരമായി കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം കടുത്തതോടെയാണ് ലോക സഞ്ചാരം അവസാനിപ്പിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടൂറിസത്തിൽ ബിരുദവും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ (കുസാറ്റ്) പിജിയും ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടൂറിസത്തിൽ എംബിഎയുമുള്ള ജോഷി ഇപ്പോൾ പാചക അധ്യാപകനാണ്. എറണാകുളം കലക്ടർ എസ്.സുഹാസിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഷിനിയാണ് ഭാര്യ. മക്കൾ: ആകാശ്, അഞ്ജലി.
Englidh Summary : International Chef Day