ADVERTISEMENT

ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തു ചെയ്താലും വിജയിക്കും എന്ന ആത്മവിശ്വാസം ചെറുപ്പം മുതൽ കൂടെയുള്ള വ്യക്തിയാണ് സന്ധ്യ എസ്. കുമാർ. തന്റെ കരിയർ ഫുഡുമായി ബന്ധപ്പെട്ടതാകും എന്ന ഉറപ്പ് സ്കൂളിൽ പഠിക്കുമ്പോഴേ സന്ധ്യയ്ക്കുണ്ടായിരുന്നു. 2005 ൽ ഒരു പെൺകുട്ടി ഷെഫ് ആകണം എന്നു പറഞ്ഞാൽ അത്ര എളുപ്പമല്ലായിരുന്നു, പക്ഷേ അച്ഛൻ സതീഷ് കുമാറും അമ്മ ഷെറിനും കരിയറിലേക്ക് വേണ്ട നിർദേശങ്ങളുമായി കൂടെ നിന്നു. എൻട്രൻസിലൂടെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ അഡ്മിഷനും കിട്ടി. 2008 ൽ പാസ് ഔട്ട് ആകുന്നതിനു മുൻപുതന്നെ ക്യാംപസ് സിലക്‌ഷനിലൂടെ മുംബൈയിലെ പ്രസിദ്ധമായ ഫോർസീസൺസ് ലക്ഷ്വറി ഹോട്ടലിൽ ഷെഫായി ജോലിയും ലഭിച്ചു.

chef-sandhya
ഷെഫ് സന്ധ്യ എസ്. കുമാർ

ജോലിക്കു ചേർന്നിട്ടും പഠിക്കാനുള്ള ആവേശം സന്ധ്യയ്ക്കൊപ്പം ഉണ്ടായിരുന്നു.  ജോലിക്കൊപ്പം ഫൊട്ടോഗ്രഫിയിൽ ബേസിക് കോഴ്സ് ചെയ്തു. ഡ്യൂട്ടി നൈറ്റ് ഷിഫ്റ്റാക്കി ഇതിനുള്ള സമയം കണ്ടെത്തി. ഫുഡ് സ്റ്റൈലിങ് ചെയ്തു തരുമോ എന്ന, ഫൊട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ചോദ്യമാണ് വീണ്ടും പുതിയ ആശയത്തിലേക്ക് എത്തിച്ചത്. ഫുഡ് സ്റ്റൈലിങ് കൺസപ്റ്റ് അന്നു പ്രചാരത്തിലെത്തിയിരുന്നില്ല. ഫോട്ടോ ഷൂട്ടിന് അവിടെ എത്തുന്നവർക്കു വേണ്ടി ആദ്യമായി ഫുഡ് സ്റ്റൈലിങ് ചെയ്തു. ഇതോടൊപ്പം ഫോർസീസൺസിൽ ഷെഫ്, ഫൊട്ടോഗ്രഫർ, അഡ്മിനിസ്ട്രേഷൻ, സ്റ്റൈലിങ് എന്നീ മേഖലകളിലെല്ലാം കൈ വച്ചു. 2008 ൽ അവിടെ ഇന്റേൺഷിപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോൾ പരിചയപ്പെട്ട ഒരാൾ വർഷങ്ങൾക്കു ശേഷം ജീവിതം തന്നെ മാറ്റി മറിച്ചു!  ഷെഫ് സിനിമ പ്രൊഡക്‌ഷൻ ഡിസൈനർ അനുരാധാ ഷെട്ടി ഫോർസീസൺസിലെ സന്ദർശകയായിരുന്നു. റസ്റ്ററന്റ് കിച്ചൺ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ അനുരാധ താത്പര്യം പ്രകടിപ്പിച്ചപ്പോൾ, അവിടുത്തെ എക്സിക്യൂട്ടിവ് ഷെഫ് അവരോട് ഒരാഴ്ച ഇന്റേൺ ആയിട്ട് പ്രവർത്തിക്കാൻ പറഞ്ഞു. കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ സന്ധ്യയെ നിയോഗിച്ചു. സ്റ്റോക്ക് എടുക്കുന്നത്, കിച്ചൺ സെറ്റ് ചെയ്യുന്നത്, ഓർഡേഴ്സ് കൊടുക്കുന്നത്, ക്ലീനിങ്... എല്ലാം നോട്ട്സ് സഹിതം സന്ധ്യ പഠിപ്പിച്ചുകൊടുത്തു. പത്ത് ദിവസത്തിനു ശേഷം അവർ പോയി. ഇടയ്ക്ക് ഒന്നു രണ്ടു തവണ അവർ വിളിച്ചിരുന്നു. ഷെഫ് ലൈഫുമായി സന്ധ്യയും മുന്നോട്ട്. 2014 ൽ ഫോർസീസൺസിൽനിന്നു രാജിവച്ച് തിരുവനന്തപുരത്ത് എത്തി. സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഷോപ്പിന്റെ ഫുഡ് കൺൽറ്റന്റായി സ്വന്തം സംരംഭം (Indulge In) തുടങ്ങി.

ദ് ട്രാവലിങ് ‘ഷെഫ്’ സിനിമയിലേക്ക്...

2016 ൽ ഒരു ദിവസം ഒരു ഫോൺ കോൾ വരുന്നു, ‘ഓർമയുണ്ടോ?’. സത്യത്തിൽ ആളെ അപ്പോൾ മനസ്സിലായില്ല. സുഹൃത്തുക്കൾ ആരെങ്കിലും കബളിപ്പിക്കാൻ വിളിക്കുന്നതായിരിക്കുമെന്ന് വിചാരിച്ചാണ് ഫോൺ അറ്റൻഡ് ചെയ്തതു തന്നെ. അപ്പോൾ പറഞ്ഞു അടുത്ത കോളിൽ കാര്യങ്ങൾ കുറച്ചു കൂടി വിശദമായി പറയാമെന്ന്. പറഞ്ഞ സമയത്തു തന്നെ വീണ്ടും വിളിച്ചപ്പോഴാണ് സംഭവം കളിയല്ല കാര്യമാണെന്ന് മനസ്സിലായത്. ആ കോൾ ചെയ്തത് ‘ഷെഫ്’ സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്നു. കൊച്ചിയിൽ നേരിട്ടു കാണാം എന്നു പറഞ്ഞാണ് ഫോൺ വച്ചത്! സെയ്ഫ് അലി ഖാൻ നായകനായ ചിത്രമാണ് എന്നു പറഞ്ഞിരുന്നെങ്കിലും അതിൽ തന്റെ റോൾ എന്താണെന്ന് സന്ധ്യക്ക് മനസ്സിലായിരുന്നില്ല. 

കൊച്ചിയിലെത്തി മീറ്റിങ് കഴിഞ്ഞ് അവരോട്, തന്നെ പരിചയപ്പെടുത്തിയത് ആരാണെന്നു മനസ്സിലായില്ല,  ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു, അവരുടെ മീറ്റിങ് നടക്കുന്ന സ്ഥലത്ത് കൊണ്ടു പോയി. ആളെ കണ്ടു കഴിഞ്ഞപ്പോൾ ഞെട്ടിപ്പോയി, അനുരാധാ ഷെട്ടിയെ അവിടെ വച്ച് വീണ്ടും കണ്ടത് ‘ഷോക്ക് ഓഫ് ലൈഫ്’ എന്നു തന്നെ പറയാം. സിനിമയുടെ തുടക്കം മുതൽ അതിന്റെ ഭാഗമായി. ധാരാളം കാര്യങ്ങൾ ഈ സിനിമയിൽനിന്നു പഠിക്കാൻ പറ്റി. ഫുഡ് കൺസൽറ്റന്റും സ്റ്റൈലിസ്റ്റുമായി ഈ സിനിമയിലൂടെ തിളങ്ങി. സിനിമയോടെ ട്രാവലിങ് ഷെഫ് എന്നൊരു പേരും കൂട്ടുകാർ നൽകി. കേരളം, ഗോവ, അമൃത്‌സർ, ഡൽഹി, പഞ്ചാബ്.... പല സ്ഥലങ്ങളിലായാരുന്നു ആ സിനിമയുടെ ഷൂട്ടും. അതോടെ ‘ദ് ട്രാവലിങ് ഷെഫ്’ എന്നൊരു ഇൻസ്റ്റ പേജും തുടങ്ങി... 

On-the-Set-of-Movie-Chef
ഷെഫ് സിനിമാ ലൊക്കേഷനിൽ നിന്ന്

അമൃത്‌സറിൽ സുവർണക്ഷേത്രത്തിനടുത്തുള്ള നൂറ് വർഷം പഴക്കമുള്ള ഒരു ഢാബയിലായിരുന്നു ആ സിനിമയിലെ പ്രസിദ്ധമായ തക്കാളി ചട്ണിയുണ്ടാക്കുന്ന സീൻ ഷൂട്ട് ചെയ്തത്. ക്യാമറയുടെ മുൻപിൽ സെയ്ഫ് കുക്ക് ചെയ്യുമ്പോൾ ക്യാമറയ്ക്ക് പുറകിൽനിന്ന് നിർദ്ദേശങ്ങൾ നൽകി, ചിലപ്പോൾ ചെയ്ത് ശരിയാക്കി കൊടുത്തു.

On-set-Chef-film
ഷെഫ് സിനിമാ ലൊക്കേഷനിൽ നിന്ന്

ട്രാവൽ, ഫുഡ് ൈലഫ്...

എവിടെ പോയാലും ആദ്യം അവിടുത്തെ മാർക്കറ്റിൽ പോകും, അതിനൊരു കാരണവുമുണ്ട്. ആ പട്ടണത്തിലെ ലൈഫ് എന്താണെന്ന് അവിടുന്ന് അറിയാം. ഏതു രാജ്യത്തു ചെന്നാലും ആദ്യം മാർക്കറ്റിൽ പോകാനാണ് ഇഷ്ടം. സമയം പോകുന്നതറിയില്ല. 

ബിഎംഡബ്ള്യൂ മിനി കൂപ്പർ ഷോറൂം കഫേ

mini-cooper-kochi

ഏഷ്യയിലെ ആദ്യത്തെ മിനി കൂപ്പർ അർബൻ ലൈഫ് സ്റ്റോർ കഫേ റസ്റ്ററന്റ് സെറ്റ് ചെയ്തതും സന്ധ്യയാണ്, കൊച്ചിയിലാണ് ഈ ഷോറൂം. എല്ലാവർക്കും എക്സ്പീരിയൻസ് ചെയ്യാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന.

ഫുഡ് കൺസൽറ്റന്റ്...

കിച്ചൺ പ്ലാനിങ്, സിവിൽ വർക്ക്, ലേ ഔട്ട്, കൺസ്ട്രക്‌ഷൻ, ഇന്റീരിയർ, ഫർണിച്ചർ, പാത്രങ്ങൾ, ഉപകരണങ്ങൾ ഇതെല്ലാം സെറ്റുചെയ്യുന്ന ടെൻഷൻ പിടിച്ചൊരു ജോലിയാണ് ഫുഡ് കൺസൽറ്റന്റ്. എറണാകുളത്ത് ഒരു ടീമിനെ ഇതിനായി സെറ്റ് ചെയ്തിട്ടുണ്ട്. ഫുഡിനെക്കുറിച്ച് അറിയാത്ത പലരും റസ്റ്ററന്റ് തുടങ്ങാൻ താത്പര്യം കാട്ടി വരാറുണ്ട്. അങ്ങനെയുള്ളവർക്ക് ഫുഡ് കൺസൽറ്റൻസിയിലൂടെ മാർക്കറ്റിനെക്കുറിച്ച് ഏറ്റവും മികച്ചരീതിയിൽ മനസ്സിലാക്കാൻ സാധിക്കും.

Culinary-Workshops
Culinary Workshop

ലോക്ക് ഡൗൺ ടൈം

ഭക്ഷണ മേഖലയെ വളരെയധികം ബാധിച്ചിട്ടുണ്ട്. പുതിയ ഒരു ക്ലയന്റിനെ കാണാനുള്ള യാത്ര പോലും ഒഴിവാക്കുകയാണ്. ഓൺലൈൻ കോളിലൂടെ ചെയ്തു തീർക്കാവുന്ന കാര്യങ്ങൾ അങ്ങനെ തന്നെ തീർക്കുന്നു. പക്ഷേ പല സാധ്യതകളും ഉണ്ട്, ഭക്ഷണ വിതരണത്തിന് ഹോട്ടലുകളിൽ മിനിമലിസ്റ്റിക്ക് സൗകര്യങ്ങൾ, ക്ലൗഡ് കിച്ചൺ, ഫുഡ് ട്രക്ക്...തുടങ്ങിയ ആശയങ്ങൾ ഈ സമയത്ത് ഫലപ്രദമാണ്. 

English Summary : Chef Sandhya Kumar, There is nothing better than your passion being your profession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com