ADVERTISEMENT

പാചകം എന്നത് ഒരു തരത്തിൽ ഒരു മാന്ത്രികവിദ്യയാണ്. വയറു നിറയ്ക്കുന്നതിനൊപ്പം മനസ്സും നിറയ്ക്കാൻ കഴിവുള്ള മാന്ത്രികവിദ്യ.  പാചകരംഗം ഒരു തൊഴിലായി മാത്രം കണ്ട് അതിലേക്ക് എത്തുന്നവർ ധാരാളമുണ്ട്. എന്നാൽ അതിനപ്പുറം മനസ്സറിഞ്ഞ് ഏറെ താൽപര്യത്തോടെ പാചകം ചെയ്തു സ്വാദിഷ്ടമായ  ഭക്ഷണം വിളമ്പുന്നതിന്റെ സംതൃപ്തി അറിഞ്ഞ് ഈ രംഗത്തേക്ക് ഇറങ്ങുന്നവരും ഉണ്ട്. അത്തരത്തിൽ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന  പരീക്ഷണങ്ങളിലൂടെ പാചക ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലയാളിയായ ഷെഫ് ബോബി ഗീത. യുകെയിലെ പ്രശസ്തമായ ദ ഗ്രേറ്റ് ബ്രിട്ടീഷ് മെനു എന്ന പാചക മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. പാചക ലോകത്തെ പരീക്ഷണങ്ങളെക്കുറിച്ചും  സ്പെഷ്യൽ ഡിഷുകളെക്കുറിച്ചുമെല്ലാം ഷെഫ് ബോബി ഗീത മനോരമ ഓൺലൈനിനോട് മനസുതുറക്കുന്നു. 

 

പ്രചോദനം 

chef-bobby-geetha
ഷെഫ് ബോബി ഗീത

 

പാചക മേഖലയെക്കുറിച്ച് കൃത്യമായി  അറിവില്ലാതിരുന്ന കുട്ടിക്കാലത്തുതന്നെ മനസ്സിൽ കയറി കൂടിയതാണ് ഷെഫ് ആകണമെന്ന ആഗ്രഹം. പ്രശസ്ത ഇന്ത്യൻ ഷെഫായ സഞ്ജീവ് കപൂറിന്റെ ടിവി ഷോകളായിരുന്നു അക്കാലത്തെ പ്രചോദനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷവും ഷെഫാകാനുള്ള ആഗ്രഹം വിട്ടുകളയാതെ എൻട്രൻസ് പരീക്ഷയിലൂടെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മന്റിൽ വിദ്യാർത്ഥിയായി. അവിടെ നിന്നും പിന്നീട് യുകെയിലെ താജിൽ മാനേജ്മെന്റ് ട്രെയിനിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേരളത്തിൽ നിന്നും ആകെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരിൽ ഒരാളാണ് ഷെഫ് ബോബി ഗീത. 

 

fleur
ഫ്ലേർ റസ്റ്ററന്റ്

ഫ്ലേർ റസ്റ്ററന്റ് 

 

ഡെൻമാർക്കിലെ മിഷലിൻ സ്റ്റാർ റസ്‌റ്റോറന്റായ നോമ അടക്കം നിരവധി ലോകോത്തര റസ്റ്റോറന്റുകളിൽ പരിശീലനം ലഭിച്ചതിന്റെ അനുഭവസമ്പത്തും  ഷെഫ് ബോബി ഗീതയ്ക്കുണ്ട്. ദുബായിൽ ജോലി ചെയ്തിരുന്ന കാലയളവിൽ 2019ൽ യുഎഇയില ബെസ്റ്റ് ഇന്ത്യൻ ഷെഫിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.  ഈ പരിശീലനങ്ങൾ എല്ലാം കൈമുതലാക്കി ഫ്ലേർ എന്ന പേരിൽ യുകെയിലെ ലീഡ്സിൽ ഒരു ഇന്ത്യൻ റസ്റ്ററന്റും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര തീമിൽ ഒരുക്കിയിരിക്കുന്ന റസ്റ്റോറന്റാണിത്. നാടൻ ഭക്ഷണ രീതിയും പാശ്ചാത്യ ഭക്ഷണരീതിയും സംയോജിപ്പിച്ചുകൊണ്ട്  ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ചാർകോൾ ദോശ വഫിൾ,  സ്മാഷ് അവകാഡോ വിത്ത് കോക്കനട്ട് ചട്നി എന്നിവയെല്ലാം  ഉദാഹരണങ്ങളാണ്. 

 

food-chef-geetha

പൂക്കളും ശലഭങ്ങളും തീമാക്കിയാണ് റസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. ഇത്തരമൊരു റസ്റ്റോറന്റ് കേരളത്തിൽ ആരംഭിക്കാൻ ഒരുപാട് സാധ്യതകളുള്ളതായി ബോബി ഗീത പറയുന്നു. ഫ്ലേർ റസ്റ്റോറന്റിന്റെ ബ്രാൻഡിൽ തന്നെ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അതിനുള്ള അവസരം ഒരുക്കിക്കൊടുക്കാൻ തയാറാണെന്നും അദ്ദേഹം പറയുന്നു. 

 

റസ്റ്റോറന്റുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനും റെസിപ്പികൾ പരിചയപ്പെടുത്താനും പരിശീലനം നൽകാനുമായി ഫൈൻ ഡൈനിങ്ങ് ഇന്ത്യൻ എന്ന കൺസൾട്ടൻസി കമ്പനിയും ഷെഫ് ബോബി ഗീത നടത്തുന്നുണ്ട്. 

 

ഗ്രേറ്റ് ബ്രിട്ടീഷ് മെനു 

 

യുകയിൽ ഷെഫായി പേരെടുത്ത ശേഷം മാസ്റ്റർഷെഫ് യുകെ എന്ന പാചക മത്സരത്തിൽ 

ഭാഗമായിരുന്നു. മാസ്റ്റർഷെഫ് യുകെയിൽ അവസാന പത്തിൽ എത്തുന്ന ഏക മലയാളി എന്ന ബഹുമതിയും ബോബിക്കു സ്വന്തമാണ്. 18 വർഷത്തെ പാരമ്പര്യമുള്ള ഗ്രേറ്റ് ബ്രിട്ടീഷ് മെനുവിന്റെ ഭാഗമായി എന്നതാണ് മറ്റൊരു അഭിമാനകരമായ നേട്ടം. പാചക മേഖലയിൽ ഒരു പദവിയിൽ എത്തിക്കഴിഞ്ഞാൽ പലരും പാചക മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യപ്പെടാറില്ല. എന്നാൽ  പാചകരംഗത്തെ തന്റെ അനുഭവസമ്പത്ത് മറ്റുള്ളവർക്കുകൂടി പ്രചോദനകരമായ രീതിയിൽ അവതരിപ്പിക്കാനാവുന്ന ഒരു ഇടമായി കരുതിയാണ് ബോബി ഗീത മത്സരത്തിൽ പങ്കെടുത്തത്.  ഗ്രേറ്റ് ബ്രിട്ടീഷ് മെനുവിൽ പങ്കെടുക്കുന്ന  ആദ്യ മലയാളിയും ഇദ്ദേഹമാണ്. 

 

ഓയ്സ്റ്റർ ഉപയോഗിച്ചുണ്ടാക്കിയ കേരള സ്റ്റൈൽ പക്കോഡ, ബ്ലാക്ക് ബട്ടർ ചിക്കൻ ടിക്ക, ബ്ലാക്ക് ആൻഡ് ഗോൾഡ് ഡസ്റ്റഡ് ചീസ് നാൻ, നോർവീജിയൻ ഡിഷായ ഗ്രാവലാക്സ് തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങളാണ്  മൽസരത്തിനായി അദ്ദേഹം ഒരുക്കിയത്. 

 

പാചക രംഗത്തോടുള്ള ഇഷ്ടം 

 

മറ്റു മേഖലകളെ അപേക്ഷിച്ച് പരീക്ഷണങ്ങൾ നടത്താൻ ഏറെ സ്വാതന്ത്ര്യമുള്ള ഒന്നാണ് പാചകരംഗം. ശൂന്യതയിൽ നിന്നുമാണ് പുതിയൊരു ഡിഷ് ഉണ്ടാക്കിയെടുക്കണ്ടേത്. വ്യത്യസ്തമായ ഒരുപാട് ഘടകങ്ങൾ കൃത്യമായി കൂട്ടിച്ചേർത്തു പുതിയ രുചികൾ ഉണ്ടാക്കിയെടുക്കുന്ന അനുഭവം ഒന്ന് വേറെയാണ്. ഇതുതന്നെയാണ് പാചകത്തോടുള്ള തന്റെ അഭിനിവേശത്തിനു കാരണമെന്നും ബോബി ഗീത പറയുന്നു. എന്നാൽ അതേപോലെതന്നെ ഏറെ റിസ്ക്കുള്ള ഒന്നാണ് പാചകം. മഞ്ഞളിന്റെ അളവ് അല്പം കൂടുകയോ കുറയുകയോ ചെയ്താൽ പോലും അത് വിഭവത്തിന്റെ സ്വാദിനെ അപ്പാടെ മാറ്റിക്കളയും. അതിനാൽ  ഏറെ ശ്രദ്ധ വേണ്ട കാര്യം കൂടിയാണ്. 

 

പലരും പാചകരംഗത്തെ സ്വന്തം പരീക്ഷണങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ താല്പര്യം പ്രകടിപ്പിക്കാറില്ല. എന്നാൽ പാചകത്തെക്കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്ക്  തന്റെ അറിവുകൾ പരമാവധി പകർന്നു നൽകി പ്രചോദനമാകണം എന്നതാണ് ഷെഫ് ബോബി ഗീതയുടെ ആഗ്രഹം.  അതിനായി പാചക പരീക്ഷണങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന അഞ്ച് പുസ്തകങ്ങളും  പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമേ പാചക റെസിപ്പികൾ പങ്കുവയ്ക്കുന്ന ഒരു യൂട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്. 

 

ഇന്ത്യൻ വിഭവങ്ങൾ 

 

പാചകം പരിശീലിക്കുന്നതിനും ജോലിക്കും എല്ലാമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച്  വ്യത്യസ്ത രുചികൾ അനുഭവിച്ചറിയാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് ബോബി ഗീത പറയുന്നു. എന്നാൽ ഇന്ത്യയോളം രുചി വൈവിധ്യമുള്ള വിഭവങ്ങൾ വിളമ്പുന്ന ഒരു നാട് വേറെയില്ല. ഓരോ പ്രദേശത്തും ഒരേ വിഭവം പല രുചികളിൽ വിളമ്പുന്ന നാടാണ് ഇന്ത്യ. നമ്മുടെ നാടൻ അവിയലിന്റെ കാര്യം തന്നെയെടുത്താൽ  ഇത്രയധികം പച്ചക്കറികൾ ഉപയോഗിച്ച്  ആരോഗ്യകരമായി ഉണ്ടാക്കിയെടുക്കുന്ന ഒരു വിഭവം ലോകത്ത് വേറെ എവിടെയും കാണാനാവില്ല. എന്നാൽ ഇത് മനസ്സിലാക്കാതെയാണ് പലരും പാശ്ചാത്യരീതിയിലുള്ള ഫ്രൈഡ് ഫുഡുകൾക്കും മറ്റും പിന്നാലെ പായുന്നത്. 

 

പാശ്ചാത്യരീതിയിലുള്ള ഭക്ഷണങ്ങളിൽ പച്ചക്കറികളും മറ്റും അമിതമായി വേവിക്കാറില്ല. എന്നാൽ നമ്മുടെ നാട്ടിൽ സ്ഥിതി നേരെ തിരിച്ചാണ്. പച്ചക്കറികൾ അതിന്റെ തനത് സ്വാദോടെ രുചിക്കാനാവുന്ന രീതിയിൽ ആവശ്യത്തിനുമാത്രം വേവിച്ച് ഉണ്ടാക്കിയെടുത്താൽ നമ്മുടെ നാടൻ വിഭവങ്ങൾ തന്നെയാണ് ഏറ്റവും നല്ലത് എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

 

കുടുംബം 

 

തിരുവനന്തപുരമാണ് ഷെഫ് ബോബി ഗീതയുടെ സ്വദേശം. 14 വർഷം മുൻപാണ്  യുകെയിലെത്തിയത്. ഭാര്യ സുപ്രിയയും നാല് പെൺമക്കളും അടങ്ങുന്ന കുടുംബത്തിനൊപ്പം യുകെയിലെ ലീഡ്സിലാണ്  നിലവിൽ അദ്ദേഹത്തിന്റെ ജീവിതം .

 

English Summary : Bobby Geetha, a London-based chef has trained and worked at Michelin-star establishments like Noma, Raymond Blanc and Heston Blumenthal. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com