ADVERTISEMENT

കഥ പറയുമ്പോൾ സിനിമയും അതിന്റെ ക്ലൈമാക്സും കണ്ട് കണ്ണു നിറയാത്ത മലയാളികളുണ്ടാകുമോയെന്ന് സംശയമാണ്. ഇനി അഥവാ ഉണ്ടെങ്കിൽ ഇൗ ‘റിയൽ ലൈഫ് കഥ പറയുമ്പോൾ’ കഥ കേൾക്കുമ്പോൾ അവരുടെ കണ്ണിലും നനവു പടർന്നേക്കാം. സമൂഹമാധ്യമങ്ങളിലൂടെ ലോകപ്രശസ്തനായ ഷെഫ് സുരേഷ് പിള്ളയും അദ്ദേഹത്തിന്റെ സുഹൃത്തായ കെ.കെ സുരേഷുമാണ് ഇൗ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. 20 വർഷങ്ങൾക്കു മുമ്പ് ഒരേ ഹോട്ടലിൽ വെയിറ്റർമാരായി ജോലി ചെയ്തപ്പോൾ തുടങ്ങിയ ആ സൗഹൃദം പിന്നീട് മുറിഞ്ഞു പോകുകയും വർഷങ്ങൾക്കിപ്പുറം തിരികെ പിടിക്കുകയും ചെയ്തിരിക്കുകയാണ് ഇവർ രണ്ടു പേരും. സുരേഷും സുരേഷും മനോരമ ഒാൺലൈനിനു വേണ്ടി തങ്ങളുടെ കഥ പറയുകയാണ്. 

 

‘20 വർഷം മുമ്പ് കോഴിക്കോട് കാസിനോയിൽ ഞാൻ ജൂനിയർ വെയ്റ്റർ ആയി ജോലി നോക്കുമ്പോൾ എന്റെ സീനിയർ െവയ്റ്റർ ആയിരുന്നു സുരേഷ് (കെ.കെ). ഞങ്ങൾ ഒരേ റൂമിൽ ആയിരുന്നു താമസം. അതിനു ശേഷം ആ റസ്റ്ററന്റ് പൂട്ടിപ്പോയപ്പോൾ ഞങ്ങൾ കോയമ്പത്തൂരിൽ ഒരു ഹോട്ടലിൽ ജോലിക്കു കയറി. അവിടം ഇഷ്ടപ്പെടാതെ വന്നപ്പോൾ ഞങ്ങൾക്ക് എങ്ങനെയെങ്കിലും ബാംഗ്ലൂർ പോകണം എന്നായി ആഗ്രഹം. പക്ഷേ ഭാഷ അറിയില്ല. മലയാളം മാത്രമേ അറിയൂ. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കൾ അവിടെ ഉള്ളതുകാരണം ഞാനും എന്റെ മറ്റൊരു സുഹൃത്ത് ആന്റോയും കൂടി ആദ്യം ബാംഗ്ലൂരിലേക്ക് പോകുന്നു. അതിനു ശേഷം കെ.കെയെ കൂട്ടാം എന്നു കരുതി എന്റെ സുഹൃത്തുക്കൾ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് ഞാനും ആന്റോയും കൂടി പോകുന്നു. പക്ഷേ അവിടെ ചെല്ലുന്ന ഒരു ഹോട്ടലിലും വേക്കൻസി ഇല്ല. സുഹൃത്ത് ജോലി ചെയ്യുന്ന ഹോട്ടൽ തേടിപ്പിടിച്ച് ചെന്നപ്പോൾ അവിടെയും വേക്കൻസി ഇല്ല. അങ്ങനെ അവിടെ തന്നെയുള്ള എന്റെ മറ്റൊരു സുഹൃത്തായ രൂപേഷിനെ കണ്ടപ്പോൾ മുതലാളിയെ ഒന്നു കണ്ടു നോക്കാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ രാവിലെ മുതൽ അവിടെ കാത്തിരുന്ന് വൈകുന്നേരം ആ സാറിനെ കണ്ടു. വേക്കൻസി ഇല്ലാതിരുന്നിട്ടും അദ്ദേഹം ഞങ്ങളെ അവിടെ ജോലിക്കെടുത്തു. രണ്ടാഴ്ച കഴിഞ്ഞ് സുരേഷും അവിടെ എത്തി. ആ സമയത്താണ് കെ. കെയുടെ വിവാഹം തീരുമാനിച്ചത്. അങ്ങനെ വിവാഹത്തിന് ഞങ്ങളെല്ലാവരും കൂടി കൊടുങ്ങല്ലൂരിൽ വന്നു. ഇവരുടെ വീട് കടലിനടുത്താണ്. അന്ന് ഒരുപാട് സീഫുഡ് ഒക്കെ കഴിച്ചു. കല്യാണമൊക്കെ കഴിഞ്ഞു ഞങ്ങൾ തിരിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. അവിടെ വച്ച് എനിക്ക് ലീലാ പാലസിൽ ജോലി കിട്ടി. അവിടെ നിന്ന്  ലണ്ടനിൽ ജോലി കിട്ടി അങ്ങോട്ടേയ്ക്ക് പോകുന്നു. കോൺടാക്റ്റ് ചെയ്യാൻ ഒരു മാർഗവും ഇല്ലായിരുന്നു. മൊബൈലോ സോഷ്യൽ മീഡിയയോ ഒന്നുമില്ലാതിരുന്ന സമയമായിരുന്നു അന്ന്. പിന്നീട് ഒരു ബന്ധമില്ലാതെ പോയി.’ ഷെഫ് പിള്ള പറഞ്ഞു നിർത്തി. 

 

‘ഞാനും ഫെയ്സ്ബുക്കിൽ എല്ലാ സുഹൃത്തുക്കളെയും തിരഞ്ഞിരുന്നു. അന്ന് പക്ഷേ സുരേഷ് എസ്. എന്ന പേരിലാണ് ഞാൻ ഇദ്ദേഹത്തെ നോക്കിയിരുന്നത്. ഷെഫ് പിള്ള എന്ന പേര് അറിയില്ലായിരുന്നു. അതുപോലെ ഷെഫിന്റെ ഒരു കുക്കറി വിഡിയോ പോലും കണ്ടിരുന്നുമില്ല. സുരേഷ് എസ്. എന്നു തിരയുമ്പോൾ സുരേഷ് പിള്ള എന്നു വരുന്നുണ്ട്. പക്ഷേ നമ്മൾ അത് നോക്കാറില്ല. കാരണം എനിക്ക് സുരേഷ് പിള്ളയെ അല്ല വേണ്ടത് എനിക്ക് സുരേഷ് എസിനെയാണു വേണ്ടത്. അങ്ങനെ ആ പേരിൽ കുറേ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ കാണാൻ പറ്റിയില്ല. സുരേഷ് എസ് എന്നുള്ള ഒരാൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു, പക്ഷേ പുള്ളി ഹൈദരാബാദില്‍ നിന്നുള്ള ആളായിരുന്നു.’ കെ.കെ സുരേഷ് പറഞ്ഞു.  

 

‘എന്നെങ്കിലും കണ്ടുമുട്ടുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കാനായി കഴിഞ്ഞമാസം ഞാൻ ലണ്ടനിലായിരുന്നു. അവിടെ വച്ച് ഞാൻ ഫെയ്സ്ബുക്കിൽ നോക്കിയപ്പോൾ എന്റെ ഒരു പഴയ ഫോട്ടോ ഒരാൾ ഫെയ്സ്ബുക്കിൽ ഇട്ടതു കണ്ടു. അതെവിടെ നിന്നു കിട്ടിയെന്നു ചോദിച്ചപ്പോൾ നിങ്ങളുടെ ഒരു സുഹൃത്ത് ഒരു സുരേഷ് പറഞ്ഞു നിങ്ങളുടെ സുഹൃത്താണെന്ന് അത് സത്യമാണോ എന്നു എന്നോടു ചോദിച്ചു. ഞാൻ അതെ എന്നു പറഞ്ഞപ്പോൾ ഞാനും കെകെയും കൂടി നിൽക്കുന്ന ആ ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തു തന്നു. ഇത് എന്റെ സുഹൃത്താണ് അദ്ദേഹത്തിന്റെ നമ്പർ തരൂ എന്നു ഞാൻ പറഞ്ഞു. നമ്പർ കിട്ടിയപ്പോൾ തന്നെ ഞാൻ ലണ്ടനിൽ ഇരുന്ന് കെ.കെ. യെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ ഇവൻ ഫോണെടുത്തു. സുരേഷാണോ എന്നോ ഞാൻ സുരേഷാണെന്നോ ഒന്നും പറഞ്ഞില്ല. ഇവന്റെ സൗണ്ട് കേട്ടപ്പോഴേ എനിക്കു മനസ്സിലായി. ഇവന്‍ ഫോൺ എടുത്തതും ഞാൻ കുറേ ചീത്ത പറഞ്ഞു. പക്ഷേ ഇദ്ദേഹം ഒന്നും മിണ്ടിയില്ല. ആകെ ഒരു അങ്കലാപ്പിലായിരുന്നു. പിന്നെ ഞാൻ പഴയ കാര്യങ്ങളൊക്കെ പറയുകയും ഇപ്പോഴത്തെ എന്റെ കാര്യങ്ങളൊക്കെ പറയുകയും ചെയ്തു. അവൻ അവന്റെ കാര്യങ്ങളൊക്കെ പറയുകയും ഇപ്പോൾ കടലിൽ മീൻ പിടിക്കാൻ പോവുകയാണെന്നും വീട്ടിലെ കാര്യങ്ങളും ഒക്കെ പറഞ്ഞ് ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. ഞാൻ അവനോട് നീ ഈ ഫീൽഡിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ ആദ്യം മടിച്ചു, ടച്ച് വിട്ടു പോയി എന്നു പറഞ്ഞു. നീ ഫാമിലിയായി വന്ന് കൊച്ചിയിലുള്ള റെസ്റ്ററന്റ് ഒന്നു കണ്ട് ഭക്ഷണം ഒക്കെ കഴിച്ചിട്ടു പോകൂ എന്ന് പറഞ്ഞു. അങ്ങനെ ഇവർ ഫാമിലി ആയി വന്നു ഭക്ഷണം കഴിച്ചു അതിനുശേഷം ഇവൻ എന്നെ വിളിച്ചു. എനിക്ക് ഈ ഇൻഡസ്ട്രിയിലേക്ക് വരണമെന്നുണ്ട് എന്നു പറഞ്ഞു. എന്നാൽ കൊച്ചിയിൽ വന്ന് ഒരു മാസം ട്രെയിനിങ്ങ് എടുക്കാൻ ഞാൻ പറഞ്ഞു. നിനക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ തൃശൂരിൽ വരുന്ന പുതിയ റെസ്റ്ററന്റ് മാനേജരാകാം എന്നു പറയുകയും ചെയ്തു. അങ്ങനെ പുള്ളി ഇവിടെ വന്നു ജോയിൻ ചെയ്തു.’ ഷെഫ് പിള്ള പറഞ്ഞു. 

 

‘വീട്ടിലെ എല്ലാ കാര്യങ്ങളും അച്ഛനായിരുന്നു നോക്കിയിരുന്നത്. പക്ഷേ അച്ഛന്റെ മരണശേഷം വീട്ടിലെ കാര്യങ്ങൾക്ക് ഞാൻ തന്നെ വേണമായിരുന്നു. അങ്ങനെ ഞാൻ നാട്ടിൽ തന്നെ നിൽക്കേണ്ടി വന്നു. കൊടുങ്ങല്ലൂരിലെ റെസ്റ്ററന്റുകളിലൊന്നും ജോലി കിട്ടിയുമില്ല. അങ്ങനെയാണ് മത്സ്യബന്ധനത്തിലേക്കു തിരിഞ്ഞത്. ഇനിയൊരിക്കലും ഈ ഫീൽഡിലേക്ക് തിരികെ വരില്ല എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഇപ്പോൾ ഷെഫിന്റെ ഒറ്റ നിർബന്ധത്താലാണ് തിരികെ വന്നത്. എനിക്ക് ഭയങ്കരമായിട്ടുള്ള ഒരു മാറ്റമാണ് സംഭവിച്ചത്. ഇവിടത്തെ സ്റ്റാഫിന്റെയും ഷെഫിന്റെയും എല്ലാവരിൽ നിന്നും ഉള്ള സപ്പോർട്ട് കൊണ്ട് 20 വർഷത്തെ ഗ്യാപ് ഉണ്ടായിട്ടു കൂടി എനിക്ക് നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുന്നു. ’ കെ.കെ പറയുന്നു. 

 

‘അങ്ങനെ ഇദ്ദേഹം നമ്മുടെ കൂടെ വന്നു. ഇദ്ദേഹത്തെ നമ്മൾ ചേർത്തു നിർത്തി. സുരേഷ് ഗോപി സാർ പറഞ്ഞതുപോലെ തൃശൂർ ഞാനിങ്ങെടുക്കുവാണ് എന്നതു പോലെ തൃശൂരിെല നമ്മുടെ യുണൈറ്റഡ് കോക്കനട്ട് റെസ്റ്റോറന്റ് മാനേജരായി ഇദ്ദേഹത്തിനെ അങ്ങ് നിയമിക്കുകയാണ്. നിങ്ങളൊക്കെ കൂടെ ഉണ്ടാകണം.’ സ്നേഹം വാരി വിതറി ഷെഫ് പിള്ള പറഞ്ഞു നിർത്തി. 

Content Summary : Chef Pillai friendship story. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com