മികച്ച ഭക്ഷണം എന്നത് അടുക്കളയിൽ തുടങ്ങുന്ന കലാ വിരുതിന്റെ ബാക്കിയാണ്. അത് വിളമ്പുമ്പോൾ മാത്രമല്ല, കഴിക്കുന്നതിനും വേണം നല്ല കലാഭിരുചി എന്നാണ് തത്വം. ഈ ബിനാലെ കാലത്ത് കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് കഴിഞ്ഞ ദിവസം തീറ്റപ്രേമികൾക്കായി ഭക്ഷണത്തെ കലാ പ്രതിഷ്ഠാപനമാക്കി മാറ്റിയത്. കലയും സംഗീതവും അത്യപൂര്‍വ രുചിവൈവിധ്യങ്ങളും ഒന്നിപ്പിച്ചുകൊണ്ടാണ് ഇവിടെ 'ആര്‍ട് ബ്രഞ്ച്' സംഘടിപ്പിച്ചത്. മെട്രോ നഗരങ്ങളിൽ പതിവ് സംഗതിയായ ആർട്ട് ബ്രഞ്ച് ആദ്യമായാണ് കൊച്ചിയിൽ എത്തുന്നത്.
ഭക്ഷണ ശാലയിലേയ്ക്കുള്ള അതിഥിയുടെ ആദ്യ ചുവടുവയ്പു മുതൽ ഭക്ഷണത്തിന്റെ സൗന്ദര്യവും രുചിയും അനുഭവിക്കാനുള്ള അവസരമായിരുന്നു ഇവിടെ ഒരുങ്ങിയത്. നാടൻ ഭക്ഷണം മുതൽ വിദേശികളുടെ ഇഷ്ടഭക്ഷണങ്ങൾ വരെ കൊതി തീരുവോളം കഴിച്ച് ഒടുവിൽ വിളമ്പിവച്ച പാത്രം കൂടി കഴിക്കാനുള്ള അവസരമായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. ചിത്രകാരന്‍ തോട്ടാ ലക്ഷ്മീനാരായണയുടെ വിരല്‍ത്തുമ്പുകളിൽ മുറ്റത്തു കിടന്ന മേഴ്സിഡസ് ബെന്‍സ് കാര്‍ ക്യാന്‍വാസായി മാറി. ഒരു തല്‍സമയ കലാശില്‍പമാണ് ഇവിടെ പിറവിയെടുത്തത്. ഭക്ഷ്യവിഭവങ്ങള്‍ ഒരേ സമയം ക്യാന്‍വാസും ചിത്രങ്ങളുമായി മാറിയ പെയ്ന്‍റ് യുവര്‍ പിസയും എക്സിക്യൂട്ടീവ് ഷെഫ് രവീന്ദര്‍ പന്‍വാറിന്‍റെ ഫുഡ് ക്രാഫ്റ്റും ആര്‍ട് ബ്രഞ്ചിനെ വേറിട്ടതാക്കി മാറ്റി.
പുത്തന്‍ മേഴ്സിഡസ് ബെന്‍സ് കാറിൽ രാവിലെ ഒമ്പത് മണിയോടെ തോട്ടാ ലക്ഷ്മീ നാരായണ ആരംഭിച്ച ചിത്രരചന വൈകീട്ട് നാലു മണിയോടെ പൂര്‍ത്തിയാകുമ്പോള്‍ ബെന്‍സ് കാര്‍ വര്‍ണങ്ങള്‍ ചാലിച്ച ഒരു ആര്‍ട് ഇന്‍സ്റ്റലേഷനായി മാറി. ബ്രേക്ക്ഫാസ്റ്റ്- ലഞ്ച് വിഭവങ്ങളുടെ രുചിവൈവിധ്യവും സംഗീത പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടി. രുചിയെഴുത്തിലും വൈന്‍ രുചിയിലും സ്പെഷ്യലിസ്റ്റായ ജ്യോതീ ബലാനിയാണ് ആർട് ബ്രഞ്ച് ക്യൂറേറ്റ് ചെയ്തത്. പരിപാടിയിൽ കലാ സംഗീത രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.