ഇവർ ഇറച്ചിക്കറി ചോറിന്റെ ഇടതുഭാഗത്തേ വിളമ്പൂ
Mail This Article
ഭക്ഷണത്തിലെ വൈവിധ്യം അതു വിളമ്പുന്ന രീതിയിലും കഴിക്കുന്ന രീതിയിലും കാത്തുസൂക്ഷിക്കുന്നവരാണ് ഗോത്രജനത. ആഘോഷവേളകളിലെ ഭക്ഷണക്രമമല്ല സാധാരണ ദിവസങ്ങളിൽ. സാധാരണ ദിവസങ്ങളിൽ സ്ത്രീകൾ വച്ചു വിളമ്പുന്നതാണ് രീതി. എന്നാൽ വിശേഷദിവസങ്ങളിൽ സ്ത്രീകൾ പാകംചെയ്യുകയും പുരുഷൻമാർ വിളമ്പുകയും ചെയ്യുന്നതാണ് കുറുമരുടെ രീതി.
കൂവയിലയിലാണ് സാധാരണ ഭക്ഷണം കഴിക്കാറുള്ളത്. മൂപ്പനു മാത്രമാണ് ഭക്ഷണം വിളമ്പി കൈയിൽ കൊടുക്കുക.മൂപ്പൻ ഒരു മരപ്പലകയിൽ ഇരിക്കും. മറ്റുള്ളവർവിളമ്പിവച്ച പാത്രമെടുത്ത് മൂപ്പനു സമീപം ഇരുന്നു കഴിക്കും. ഇരിക്കുന്നതിനുമുൻപ്് വിളമ്പിവയ്ക്കുക എന്നതാണ് രീതി.
വിശേഷാവസരങ്ങളിൽ ദൈവപ്പുരയുടെ തിണയിലാണ് മൂപ്പൻ ഭക്ഷണം കഴിക്കുക. ആദ്യം ഉപ്പും പച്ചമുളകുമാണ് വിളമ്പുക. ഉപ്പും മുളകും വിരലുകൊണ്ട് ചതച്ച് ചോറിൽ ചേർത്തു കഴിക്കും. ഇലയ്ക്കു നടുവിൽ ചോറു വിളമ്പും പിന്നീട് ‘കുലക്കറി’, ‘പൂതിക്കറി’ എന്നിവ വിളമ്പും. ഇറച്ചിക്കറി ചോറിന്റെ ഇടതുഭാഗത്തേ വിളമ്പൂ. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും കുറുമർ മന്തളം എന്ന മൺപാത്രമാണ് ഉപയോഗിക്കുക.
ഗോത്രരുചിക്കൂട്ട്
∙ കുലക്കറി: മത്തൻ, കായ എന്നിവ മുറിച്ചെടുത്ത് ഉണ്ടാക്കുന്ന കറിയാണ് കുലക്കറി. ഉപ്പ്, ജീരകം, മഞ്ഞൾ, ചുവന്നമുളക്, നാളികേരം എന്നിവ അരച്ചുചേർക്കും.
പൂതിക്കറി: പയർ,കുമ്പളം എന്നിവ നേരിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുത്ത് ഉപ്പു ചേർത്ത് വേവിച്ചാണ് പൂതിക്കറി ഉണ്ടാക്കുന്നത്. കൊഴുപ്പിനുവേണ്ടി ചക്കക്കുരുവും ചേർക്കും.