പൊന്നുരുന്നിയിൽ നിന്ന് ഫ്രഷ് ജ്യൂസ് ധൈര്യമായി കുടിക്കാം...
Mail This Article
കടുകടുത്ത വേനലിൽ ചിൽ സാറാ ചിൽ എന്നു പറഞ്ഞാലൊന്നും ശരീരം ചിൽ ആകില്ല. പോഷകങ്ങളുള്ള, കൊഴുപ്പില്ലാത്ത, നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. എന്നാൽ ഇതു മുതലെടുത്ത് മുളച്ചുപൊന്തിയിരിക്കുന്ന വഴിയോരഷോപ്പുകളിൽ നിന്ന് പാനീയപാനം സ്ഥിരമാക്കിയാൽ പ്രമേഹമായിരിക്കും ഫലം. പഞ്ചസാരയുടെ അമിതോപയോഗം തന്നെ കാരണം. കൃത്രിമ കളറുകളും കോളയും ചേർക്കുന്നവരും കുറവല്ല. ഇതിനൊക്കെ പരിഹാരമാണ് പൊന്നുരുന്നിയിൽ സുഭാഷ് ചന്ദ്രബോസ് റോഡിലെ മങ്കി കെയിൻ ജ്യൂസ് ഷോപ്പിലെ കെയിൻ ജ്യൂസുകൾ. ശുദ്ധമായ പഴച്ചാറുകളും കരിമ്പും മാത്രമാണ് ഇവയിലെ ചേരുവകൾ.
ഐസ് പോലും ഇവയിൽ ചേർക്കുന്നില്ല എന്നതു ശ്രദ്ധേയം. ഫ്രീസറിൽ വച്ച കരിമ്പിന്റെ തണുപ്പാണ് ജ്യൂസിനു ലഭിക്കുക. ദഹനേന്ദ്രിയ, കരൾശുദ്ധിക്കും കണ്ണിന്റെ തെളിച്ചത്തിനും പേരുകേട്ട കരിമ്പിന്റെ നാരുകൾ ജ്യൂസ് കഴിച്ചാൽ ബോണസ്.
കൂട്ടത്തിലെ താരം അമല, ബീറ്റ്‌റൂട്ട്, കാരറ്റ് കെയിൻ എന്ന എബിസി കെയിൻ ജ്യൂസ് ആണ്. വൈറ്റമിന്റെ കലവറ എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജ്യൂസിന്റെ നിറം ആരെയും മോഹിപ്പിക്കുന്ന മെറൂൺ. മൊജിറ്റോ ജാറിൽ വയറുനിറയത്തക്ക ക്വാണ്ടിറ്റിയിൽ ഇതു മുന്നിലെത്തുമ്പോൾത്തന്നെ കണ്ണും മനസ്സും നിറയും. കാരറ്റിനു സ്വതവേ മധുരമുള്ളതിനാൽ കരിമ്പിന്റെ മധുരം വേറിട്ടുനിൽക്കുന്നതായി തോന്നില്ല. തികച്ചും ജൈവമായതിനാൽ ഇതു സ്ഥിരമാക്കിയാലും പോക്കറ്റും ആരോഗ്യവും ചോരില്ല. ഫ്രഷ് ജ്യൂസുകൾക്കും മോക്‌ടെയിലുകൾക്കും പുറമേ കെയിൻ ഷെയ്ക്കുകളും ലഭ്യം.