18 കൂട്ടം സീഫുഡ് കറികളുമായൊരുക്കുന്ന സമുദ്രസദ്യ കഴിക്കണോ?
Mail This Article
തന്തൂരിയിലും ബാർബെക്യൂവിലും മാത്രം കണ്ടിരുന്ന പ്ലാറ്റർ സംവിധാനം കേരളാ സീഫുഡിൽ കഴിച്ചുനോക്കിയിട്ടുണ്ടോ? കൈമ റൈസും ഫ്രഞ്ച് ഫ്രൈസും വിഭവങ്ങളാകുന്ന പ്ലാറ്ററിൽ കുട്ടനാടൻ ശൈലിയിൽ വെളിച്ചെണ്ണയിൽ റോസ്റ്റ് ചെയ്തെടുക്കുന്ന കടൽവിഭവങ്ങൾ സൈഡ് ഡിഷ് ആകുന്നു. – അതാണ് കൊച്ചി പനമ്പിള്ളി നഗറിലെ ആലിബാബ ആൻഡ് 41 ഡിഷസിലെ സീഫുഡ് പ്ലാറ്റർ നൽകുന്ന ഫ്യൂഷൻ ഫീൽ.
പ്ലാറ്ററിൽ വരുന്ന മൽസ്യവിഭവങ്ങൾ മൂന്നാണ്. വലിയ നാരൻ കൊഞ്ച് ഷെല്ലോടെ, രസികൻ കൂന്തൽ വളയങ്ങൾ മസാലയിൽ പൊതിഞ്ഞ് , നെയ്‌മുറ്റി നുണയാൻ പരുവത്തിൽ സോഫ്റ്റായി നാണിച്ചിരിക്കുന്ന ബാസ ഫിഷ് എന്നിവ. വെളിച്ചെണ്ണയിൽ ആദ്യം ഷാലോ ഫ്രൈ ചെയ്തെടുത്തിട്ടാണ് ഇവ സവാളയും കുടംപുളി സത്തുമടങ്ങുന്ന തിക്ക് പേസ്റ്റിൽ റോസ്റ്റ് ചെയ്യുന്നത്.
പ്ലാറ്ററിലെ കൈമ റൈസ് കുഴച്ചടിക്കാനായി കിടിലം ഒരു സൈഡ് ഡിഷും ഉണ്ട്. കൊഞ്ച് മാങ്ങയിട്ട് പാലുപിഴിഞ്ഞത്. ഫ്രഷ്‌നസ് ആണ് ഇതിന്റെ മുഖമുദ്ര. നേരത്തെ വേവിച്ചുവച്ച കൊഞ്ചിൽ നേരത്തേ തയാറാക്കിയ പേസ്റ്റ് ചേർക്കുന്ന റെഡിമെയ്ഡ് പാലുകറിയല്ലിയിത്. ഇതിൽ കോൺഫ്ലോറോ ക്രീമോ ആർട്ടിഫിഷ്യൽ കൊഴുപ്പു തരുന്ന മറ്റിനങ്ങളോ ഇല്ല. സീഫുഡ് കൊതി തീർന്നില്ലെങ്കിൽ 18 കൂട്ടം സീഫുഡ് കറികളുമായൊരുക്കുന്ന സമുദ്രസദ്യ ശനിയും ഞായറും ദിനങ്ങളിലുണ്ട്. മേൽവിഭവങ്ങൾ കൂടാതെ തോരനും തീയലും അച്ചാറും എല്ലാം സമുദ്രവിഭവങ്ങൾ !