പണ്ട് പട്ടിണിയിലെ പ്രതീക്ഷ; ഇന്ന് കടൽകടക്കും വിഐപി
Mail This Article
മലയാളികളുടെ ഇഷ്ട വിഭവമായ ചക്ക കടൽ കടന്നു തുടങ്ങി. സ്റ്റാർ ഹോട്ടലുകളിൽ ഇനി ചക്കയും വിഭവങ്ങളായെത്തും. റാന്നി ടൗണിലും നാട്ടിൻപുറങ്ങളിലും ചക്കയുടെ സീസൺ ആരംഭിച്ചിട്ടേയുള്ളൂ. ഇക്കുറി ചക്ക വിളയാനും വിളവെത്താനും വൈകി. അതുകൊണ്ടു തന്നെ പുറംനാടുകളിൽ നിന്നുള്ള കച്ചവടക്കാർ ഇപ്പോഴാണ് കുടിയിടകളിൽ ചക്ക തേടിയെത്തുന്നത്.
കൊത്തൻ ചക്കകളും വിളവെത്തിയതും കച്ചവടക്കാർ പ്രത്യേകമായിട്ടാണു വാങ്ങുന്നത്. കൊത്തൻ ചക്കയ്ക്കു ഒന്നിനു 12 രൂപ വീതം കർഷകർക്കു ലഭിക്കും. പെരുമ്പാവൂരും വാഴക്കുളത്തുമുള്ള മൊത്തകച്ചവടക്കാർക്കാണ് ചക്ക നൽകുന്നത്. കിലോയ്ക്ക് 7 രൂപ നിരക്ക് ചെറുകിട കച്ചവടക്കാർക്കു ലഭിക്കും. വിളഞ്ഞ ചക്കകളിൽ വരിക്കയ്ക്കാണു പ്രിയം. ഒന്നിനു 15 രൂപ വരെ ലഭിക്കും. കച്ചവടക്കാർക്കൊപ്പമെത്തുന്ന തൊഴിലാളികളാണ് താഴെ വീണു ചതയാതെ ചക്കകൾ പറിച്ചെടുക്കുന്നത്.
അന്നന്നു ചക്ക മൊത്തക്കച്ചവടക്കാർക്കു നൽകും. വിദേശ രാജ്യങ്ങളിലും അയൽ സംസ്ഥാനങ്ങളിലുമാണ് അവ എത്തുന്നത്. നാട്ടിൻപുറങ്ങളിലെ വിവാഹങ്ങൾക്കും ഇനി ചക്ക തോരൻ ഒഴിവാക്കാനാകാത്ത വിഭവമാകും.