ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്
Mail This Article
ശുദ്ധജലവും മോരിൻവെള്ളവുമായി നാടെങ്ങും തണ്ണീർപ്പന്തലുകളാണ്. വേനൽച്ചൂടിൽ ഉരുകുന്ന യാത്രികർക്കു വലിയ ആശ്വാസമാണത്. നെട്ടൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് – വനിതാ വിങ് പ്രവർത്തകർ ഒരു പടി കൂടി കടന്നു കുമ്മട്ടി ജ്യൂസ് വിതരണം ചെയ്യുകയാണ്.
കൊച്ചി ബൈപാസിൽ നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനു സമീപത്തായിരുന്നു കുമ്മട്ടി ജ്യൂസ് വിതരണം. ബസ് യാത്രികർ, ടൂറിസ്റ്റുകൾ, ലോറി ഡ്രൈവർമാർ, ബൈക്ക് യാത്രികർ, മലയാറ്റൂരിലേക്കു കാൽനടയായി പോകുന്ന വിശ്വാസികൾ എന്നിവർക്കെല്ലാം ഇത് ആശ്വാസമായി. ആവശ്യം പോലെ നൽകിയതോടെ പലരും രണ്ടും മൂന്നും ഗ്ലാസ് ജ്യൂസ് കുടിച്ചു തൃപ്തിയായി. ആൾക്കൂട്ടമായതോടെ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. പൊലീസെത്തിയെങ്കിലും ജ്യൂസ് കുടിച്ചതോടെ അവരും ഹാപ്പി.
സ്പോൺസർഷിപ്പിലൂടെ കിട്ടിയ 150 കിലോ കുമ്മട്ടിയാണു ജ്യൂസാക്കി നൽകിയത്. രാവിലെ 10നു തുടങ്ങിയ പ്രവർത്തനം മൂന്നു വരെ നീണ്ടു. നെട്ടൂർ യൂണിറ്റിലെ വിവിധ സ്ഥലങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നു പരിപാടി ഉദ്ഘാടനം ചെയ്ത യൂണിറ്റ് പ്രസിഡന്റ‌് എ.എസ്. അഷ്റഫ് പറഞ്ഞു. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞായിരിക്കും ജ്യൂസ് വിതരണം. കുമ്മട്ടിക്കൊപ്പം മോരിൻ വെള്ളവും ഉണ്ടാകും.