മഞ്ചൂരിയൻ മോമോ വൈകിട്ടത്തെ ചാറ്റൽമഴയ്ക്കൊപ്പം ഉശിരൻ കോംബോയാണ്
Mail This Article
മഞ്ഞുമലകളിലെ തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോ. ചുട്ടെടുക്കുംപോൽ ചൂടെടുത്താലും കൊച്ചിക്കാർക്ക് വൈകുന്നേരം ഓരോ പ്ലേറ്റ് മോമോസ് ഒട്ടും മുഷിയില്ല. വേവിച്ച മോമോയെ ഫ്രൈ ചെയ്തെടുത്താൽ രുചിയും ഗരിമയും കൂടും. ഫ്രൈ ചെയ്ത മോമോയ്ക്ക് പല പല സോസുകളുടെ രുചിമേമ്പൊടി ചേർത്താൽ രസമുകുളങ്ങൾക്ക് ഡിബിൾ ധമാക്കയും.
പനമ്പിള്ളി നഗറിലെ ഷിഫു മോമോ തരുന്ന മഞ്ചൂരിയൻ മോമോയുടെ രുചി വൈകിട്ടത്തെ ചാറ്റൽമഴയ്ക്കൊപ്പം ഉശിരൻ കോംബോയാണ്. ആട്ടയും മൈദയും ചേർന്ന കൂട്ട് പരത്തിയെടുക്കുന്ന മോമോ ഷീറ്റിൽ ചിക്കൻ കീമ സവാള ചേർത്ത് നേരത്തേ പുഴുങ്ങി വച്ചിരിക്കും. ആരോഗ്യം വീക്നെസ് ആയിട്ടുള്ളവർക്ക് അങ്ങനെയും അല്ലാത്തവർക്ക് ഫ്രൈ ചെയ്തും ഇത് തരാതരം പോലെ കൊടുക്കും. മഞ്ചൂരിയൻ മോമോയ്ക്ക് ഫ്രൈ ചെയ്ത മോമോയുടെ മേൽ സോസ് കൊണ്ടും സവാള സെലറി ഉള്ളിത്തണ്ടുകൊണ്ടും സീസനിങ്ങും ലഭിക്കും. ഉപദംശമായി ക്രീമിക്രീമി മയോണീസും.