നമ്മുടെ വെറും പുട്ടല്ലിത്, കുറിച്യ വീരന്മാരുടെ തകർപ്പൻ ‘പിട്ട്’
Mail This Article
വില്ലാളി വീരന്മാരാണ് കുറിച്യർ. വേട്ടയാടി ഭക്ഷണം ശേഖരിക്കുന്നതായിരുന്നു അടുത്ത കാലംവരെ അവരുടെ രീതി. അടുത്തടുത്ത് അനേകം കുടികൾ പണിതാണ് കുറിച്യരുടെ താമസം. ഭക്ഷണം തന്നെയാണ് ഏതു ഗോത്രവിഭാഗത്തെയുംപോലെ കുറിച്യരും ഒരുകാലത്തു നേരിട്ടിരുന്ന വെല്ലുവിളി.
കാട്ടിൽ മുത്താറി കൃഷി ചെയ്ത് അതു പൊടിച്ച് ‘പിട്ടു’ണ്ടാക്കി കഴിക്കുന്നത് പതിവായിരുന്നു. നമ്മൾ കഴിക്കുന്ന പുട്ടുമായി പിട്ടിന് തുള്ളിത്തെറിച്ച ബന്ധം മാത്രമേയുള്ളൂ.
മുത്താറിക്കല്ലിലാണ് മുത്താറി പൊടിച്ചെടുക്കുക. പിടിയും നടുക്കു ദ്വാരവുമുളള വൃത്താകൃതിയായ മറ്റൊരു കല്ല് ഈ കല്ലിനുമേൽ മുകളിൽ ഉണ്ടായിരിക്കും. നടുക്കുളള കല്ലിലെ ദ്വാരത്തിലൂടെ മുത്താറിയിട്ട് മുകളിലത്തെ കല്ലിലുളള പിടി കുറേശ്ശെ പൊക്കിത്തിരിക്കുന്നു. മുത്താറി പൊടിഞ്ഞുകിട്ടും. ആവശ്യത്തിനു പൊടി അപ്പപ്പോൾ പൊടിച്ചെടുക്കുന്നതാണ് രീതി.
ഈ പൊടിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കും. മരത്തവികൊണ്ട് ഇളക്കികുറുക്കിക്കൊണ്ടിരിക്കും. ഇതു കുറുകി ഹലുവ പോലെയാവുമ്പോൾ മുത്താറിപ്പിട്ട് തയാറായിക്കഴിഞ്ഞു.
ഈ പിട്ട് വിളമ്പുന്നതിനും പ്രത്യേക ശൈലിയുണ്ട്. കഴിക്കാനിരിക്കുന്ന എല്ലാവരും നിരന്നിരുന്നശേഷം ഇലയിടും. ഓരോ ഇലയിലും നിശ്ചിത അളവ് പിട്ട് ആദ്യംവിളമ്പും. എല്ലാവർക്കും തികഞ്ഞ ശേഷമേ അടുത്ത റൗണ്ടിൽ കൂടുതൽ പിട്ട് വിളമ്പൂ. ‘കുറിച്യർ മുത്താറിപ്പിട്ടു വിളമ്പുന്നതുപോലെ’ എന്നൊരു ചൊല്ലുതന്നെ വയനാട്ടിലുണ്ട്!.