ADVERTISEMENT

ഹോട്ടലിൽനിന്നു കഴിക്കുന്നതിനേക്കാൾ നല്ലതു വീട്ടിൽ പാകം ചെയ്ത ഭക്ഷണം എടുക്കുന്നതല്ലേ യാത്രയിൽ ആരോഗ്യപ്രദവും സാമ്പത്തികമായി മെച്ചവും എന്നു കരുതുന്നവരാണധികം. എന്നാൽ പാകം ചെയ്ത ഭക്ഷണം തന്നെ നമുക്കു മുന്നിൽ വില്ലനായാലോ ? പാകം ചെയ്ത ഭക്ഷണം യാത്രയിൽ കൊണ്ടുപോകുമ്പോൾ  ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ആരോഗ്യത്തിന്റെയും സാമ്പത്തികനേട്ടത്തിന്റെയും കാര്യത്തിൽ നമുക്കു തിരിച്ചടി നേരിടും. 

മൽസ്യത്തിലും മാംസത്തിലും അണുബാധ ഉണ്ടായാൽ യാത്രയുടെ ദൈർഘ്യം വർധിക്കുന്നതിനനുസരിച്ച് അപകടത്തിന്റെ ആഴവും വർധിക്കും. ശരിയായ രീതിയിൽ പാകം ചെയ്യാതിരുന്നാലും ഇടവേള കൂടിയാലും അണുക്കൾ പെരുകും. ഇതു കഴിച്ചാൽ അപകടം നേരിടും. മുട്ടയും ഇതേ രീതിയിൽ ചീത്തയാകാൻ സാധ്യതയുണ്ട്. 

ബാക്ടീരിയ അടങ്ങിയ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതാണു ഭൂരിപക്ഷം യാത്രകളിലെയും ഭക്ഷ്യവിഷബാധയ്ക്കു കാരണം. പഴകിയ ഭക്ഷണവും, ശരിയാംവണ്ണം വേവിക്കാത്ത ഇറച്ചി, പച്ച മൽസ്യം എന്നിവയും അണുബാധയിലേക്കു നയിക്കും. പഴകിയ ഭക്ഷണമാണു പ്രധാന വില്ലൻ. പാകം ചെയ്തുകൊണ്ടുപോകുന്ന ഭക്ഷണം 24 മണിക്കൂറിൽ കൂടുതൽ നല്ല രീതിയിൽ സൂക്ഷിക്കാനാകില്ല. അതു കണക്കിലെടുത്തു വെജിറ്റേറിയൻ ഭക്ഷണമാണു യാത്രകളിൽ ഉചിതമെന്നു ഡോക്ടർമാർ ഉപദേശിക്കുന്നു. യാത്രകളിൽ പുറത്തുനിന്നു ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ പണം ചെലവഴിക്കേണ്ടിവന്നാൽപോലും വൃത്തിയുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കണം. ഹോട്ടൽ ഭക്ഷണമാണെങ്കിൽ അതിൽ ചൂടോടുകൂടിയ ഇനങ്ങൾ മാത്രമായാൽ നന്ന്. കട്ടിയാഹാരമാണെങ്കിൽ അവ പാകം ചെയ്തതോ ആവിയിൽ പുഴുങ്ങിയെടുത്തതോ മാത്രമാകാം. ജ്യൂസിനു പകരം ചായ, കാപ്പി, സൂപ്പ് എന്നിവ ഉൾപ്പെടുത്താം.

കൊണ്ടുപോകാവുന്ന ഭക്ഷണം

കുറച്ചുദിവസം മാത്രം സൂക്ഷിക്കാവുന്ന ഭക്ഷണപദാർഥങ്ങളാണ് യാത്രകളിൽ കൂടെ കൊണ്ടുപോകാൻ നല്ലത്. ചപ്പാത്തി, ലെമൺ റൈസ്, ഗീ റൈസ് എന്നിവ  തിരഞ്ഞെടുക്കാം. പാകം ചെയ്തു കൊണ്ടുപോകുന്ന ഭക്ഷണം അടച്ചുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കണം. ഈർപ്പം കയറാത്ത പായ്ക്കറ്റിലാകണം ഇവ സൂക്ഷിക്കാൻ. കട്ടി കൂടിയ തട്ടുദോശയാണു മറ്റൊരിനം. ഇതിനോടു ചേർക്കാൻ ചട്ണിപ്പൊടി കൊണ്ടുപോകാം. 

ഓയിൽ ചേർത്ത് ആവശ്യത്തിനു മാത്രം അളവിൽ മിശ്രിതമാക്കാം. പപ്പടം, അവിൽ വിളയിച്ചത്, അവുലോസ് പൊടി. ബ്രഡ്– ജാം, ബിസ്കറ്റ്, എള്ളുണ്ട, കടലമിഠായി എന്നിവയും യാത്രകളിൽ കഴിക്കാൻ കരുതിവയ്ക്കാം.  

കുട്ടികൾക്കായി പാൽപ്പൊടി മിശ്രണം ചെയ്യുമ്പോൾ തിളപ്പിച്ചാറിയ വെള്ളത്തിലായിരിക്കണമെന്ന് ഉറപ്പാക്കണം. 

പ്രതിരോധിക്കാം, ജലജന്യരോഗങ്ങളെ

മഞ്ഞപ്പിത്തത്തിനും ടൈഫോയ്ഡിനും പ്രതിരോധ കുത്തിവയ്പുകൾ നിലവിലുണ്ട് കുട്ടികൾക്കായാലും മുതിർന്നവർക്കായാലും യാത്രയ്ക്കു മുൻപ് ഈ കുത്തിവയ്പുകൾ സ്വീകരിക്കാവുന്നതാണ്. വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം യാത്രകളിൽ വരുന്ന രോഗമാണ്. 

നന്നായി കൈ കഴുകാം

വ്യക്തിശുചിത്വം യാത്രകളിൽ പ്രധാനമാണ്. ഭക്ഷ്യവിഷബാധയേൽക്കുന്ന മറ്റൊരു സാധ്യത കൈകളിലൂടെയാണ്. ഭക്ഷണം കഴിക്കുന്ന അവസരത്തിലും മറ്റും കൈ വൃത്തിയായി കഴുകുന്നത് അണുബാധ തടയും. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. യാത്രകളിൽ ഇതു ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. 

ഭക്ഷ്യവിഷബാധയേറ്റാൽ

യാത്രകളിൽ ഭക്ഷ്യവിഷബാധയേറ്റാൽ സ്വയം ചികിൽസ തേടാതെ ഡോക്ടറുടെ സഹായം തേടുന്നതാണു നല്ലത്. ഭക്ഷ്യവിഷബാധ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയാൽ പരിഹാരമാർഗങ്ങൾക്ക് ഏറെ സമയം ലഭിക്കില്ല. 

യാത്രകളിൽ ഒഴിവാക്കേണ്ടവ

പാതി വേവിച്ച ഇനങ്ങൾ ഉൾപ്പെടുന്ന ചൈനീസ് മെനു യാത്രകളിൽ മാറ്റിനിർത്തുന്നതാണു നല്ലത്. പരമാവധി മാംസ ഭക്ഷണം ഒഴിവാക്കുക. നേരിയ അലർജി അനുഭവപ്പെടുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക.  ഐസ് ഒഴിവാക്കാം. പാലും പാലുൽപന്നങ്ങളും യാത്രകളിലെ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കണം.  ഏതുതരം വെള്ളമാണു ജ്യൂസുകളിൽ ഉപയോഗിക്കുന്നതെന്ന് ഉറപ്പില്ലാത്തതിനാൽ ജ്യൂസുകൾ പരമാവധി ഒഴിവാക്കാം. സാലഡ്, കട്ടിയില്ലാത്ത തൊലികളോടുകൂടിയ മുന്തിരി പോലുളള പഴങ്ങൾ എന്നിവയും ഒഴിവാക്കാം. യാത്രയിൽ മദ്യവും ഒഴിവാക്കണം. ഐസ്ക്രീമും നല്ലതല്ല. പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കിയെടുക്കുന്നതും അപകടകരമാണ്. കാനിലാക്കിയ ഇറച്ചി കൂടുതൽ അപകടകരമാണ്. 

അശുദ്ധ ജലം

വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണു യാത്രകളിൽ ഭൂരിഭാഗവും. തിളപ്പിച്ചാറിയ വെള്ളം ഉറപ്പാക്കിയാൽ മാത്രമേ യാത്രയിലെ ഭക്ഷണം സുരക്ഷിതമാകൂ. പരമാവധി ശുദ്ധജലം കൂടെ കൊണ്ടുപോകാം. അതു തീർന്നാൽ കുപ്പിവെള്ളം മാത്രമാണു പുറത്തുനിന്നു വാങ്ങാവുന്നത്. പഴങ്ങൾ പോലും വിശ്വസിച്ചു കഴിക്കാനാവില്ല, നന്നായി കഴുകിയില്ലെങ്കിൽ. ഹോട്ടലുകളിൽനിന്നു നല്ല ഭക്ഷണം കഴിക്കുമ്പോൾ അവ വിളമ്പുന്ന പാത്രങ്ങൾ നന്നായി കഴുകിയതാണെന്ന് ഉറപ്പാക്കണം.യാത്രയിലെ ഭക്ഷണം മാത്രമല്ല, അവ കഴിക്കുന്ന പാത്രങ്ങളും ശുദ്ധമായിരിക്കണം. നല്ല വെള്ളത്തിൽ കഴുകിയില്ലെങ്കിൽ ഈ പാത്രങ്ങളും രോഗം വരുത്തും.  ഛർദിയും അതിസാരവും കാരണം  ശരീരത്തിൽനിന്നു കൂടുതൽ ജലാംശം നഷ്ടപ്പെടാനിടയുണ്ട്. യാത്രകളിൽ ഭക്ഷ്യവിഷബാധയേൽക്കാനിടയാകുന്ന സാഹചര്യങ്ങളിൽ കൂടുതൽ വെള്ളം കുടിക്കണം. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സുനിൽ മാത്യു (ഗ്യാസ്ടോ എൻട്രോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ്), ഡോ. എം. നാരായണൻ (കൺസൽറ്റന്റ് പീഡിയാട്രീഷ്യൻ, എസ്എഎൻ ചിൽഡ്രൻസ് ക്ലിനിക്ക്, മാമംഗലം), സൂസൻ ഇട്ടി (ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി), കെ.ജെ. നിംജ (ഡയറ്റീഷ്യൻ, ഡോ. ഹരീസ് ക്ലിനിക്ക്, കൊച്ചി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com