‘റൂഹ് അഫ്സ’ കിട്ടാനില്ല, അനുവദിച്ചാൽ അതിർത്തി കടന്നുവരും
Mail This Article
റമസാൻ വ്രതത്തിന്റെ പകലുകൾക്ക് അവസാനിക്കുന്നത് ഇഫ്താർ എന്ന രുചിയിലേക്കാണ്. വടക്കേ ഇന്ത്യയിൽ ഇഫ്താർ വിരുന്നിന് ഉള്ളം തണുപ്പിക്കുന്ന റൂഹ് അഫ്സയെന്ന പാനീയത്തിന്റെ പ്രധാന ചേരുവ റോസാപ്പുവിന്റെ ഇതളുകളാണ്. ഹംദർദ് ലബോറട്ടറീസിന്റെ ഇൗ പാനീയം വിപണയിൽ ലഭ്യമല്ലായെന്നൊരു ട്വീറ്റിനു ഹംദർദ് ലബോറട്ടറീസിന്റെ പാക്കിസ്ഥാനിലുള്ള സഹോദര സ്ഥാപനത്തിൽ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യൻ ഗവൺമെന്റ് സമ്മതിച്ചാൽ വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് ആവശ്യത്തിന് റൂഹ് അഫ്സ എത്തിക്കാമെന്നാണ് ട്വീറ്റ്. പാനീയത്തിൽ ചേർക്കുന്ന ഔഷധ സസ്യത്തിന്റെ ലഭ്യതക്കുറവാണ് റൂഹ് അഫ്സയുടെ വിതരണത്തെ ബാധിച്ചതെന്ന് കരുതപ്പെടുന്നു. ഒരാഴ്ചയ്ക്കകം ഇന്ത്യയിൽ വിതരണം തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും റൂഹ് അഫ്സയുടെ ഇന്ത്യൻ പ്രതിനിധികൾ പ്രതികരിച്ചിട്ടുണ്ട്.
ഹക്കിം മജീദെന്ന യുനാനി മരുന്ന് വിൽപ്പനക്കാരനായിരുന്നു ഡൽഹിയിലെ കൊടും ചൂടിനെ തോൽപ്പിക്കാൻ റൂഹ് അഫ്സയെന്ന പാനിയം ബ്രിട്ടീഷ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ചില്ല് കുപ്പികളിൽ ചുവപ്പു നിറത്തിൽ വിപണയിൽ എത്തിയ പാനീയം കുറച്ച് നാളുകൾ കൊണ്ട് പ്രചാരം നേടി. ഇന്ത്യാ – പാക്ക് വിഭജനത്തെ തുടർന്ന് ഹംദർദ് കുടുംബത്തിന്റെ ഒരു ഭാഗം പാക്കിസ്ഥാനിലെ കറാച്ചിയിലേക്കു താമസം മാറ്റി. അവിടെ രണ്ടു മുറികളുള്ള വാടകവീട്ടിൽ നിന്നു റൂഹ് അഫ്സ തയാറാക്കാൻ തുടങ്ങി. പാനിയം അവിടെയും സൂപ്പർ ഹിറ്റായി. 1971 ലെ ബംഗ്ലാദേശ് രൂപികരണത്തിൽ വീണ്ടും ഹംദർദ് കുടുംബത്തിൽ ഒരു ഭാഗം പിരിഞ്ഞു, ബംഗ്ലാദേശിലും റൂഹ് അഫ്സ മാജിക് വിജയിച്ചു. ഹംദർദ് ലബോറട്ടറീസിന്റെ പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും സഹോദര ശാഖകൾ വിജയകരമായി പ്രവർത്തിക്കുന്നു.