തേനീച്ചക്കറിക്ക് രുചി മാത്രമല്ല, ഔഷധ ഗുണവും കൂടുതൽ
Mail This Article
മേയ്മാസത്തിൽ കാടുകൾ പൂത്തു നിൽക്കുകയാണ്. ഓരോ കാലത്തും കാട്ടിൽ വിരിയുന്ന പൂക്കൾക്ക് പ്രത്യേകതയുണ്ടെന്ന് ആദിമഗോത്രക്കാർ പറയുന്നു. ചില മരങ്ങൾ ഇലകൾ കൊഴിച്ചു നിൽക്കും. മഞ്ഞയും ചുവപ്പും പൂക്കൾ വിരിയുന്ന കാലമാണ് മേയ്മാസം.
മേയ് മാസവും ആദിമ നിവാസികളും തമ്മിലൊരു ബന്ധമുണ്ട്. ഗോത്ര ജനതയ്ക്ക് ഇതു തേൻ ശേഖരണത്തിന്റെ കാലമാണ്. തേൻ ശേഖരിക്കുന്നത് നേരിട്ടു കാണണമെങ്കിൽ ഇപ്പോൾ വയനാടൻ കാടുകളിലേക്ക് കയറണം. വയനാട് തിരുനെല്ലി ഭാഗത്ത് തേൻശേഖരണം മുഖ്യതൊഴിലാക്കിയ കാട്ടു നായ്ക്ക വിഭാഗക്കാർ ഏറെയുണ്ട്. ഉൾക്കാടുകളിലെ ഉയരമേറിയ മരങ്ങളിലാണ് തേനീച്ചകൾ കൂടുവയ്ക്കാറുള്ളത്. ഉൾവനങ്ങളിലെ താന്നി, കരിമരുത്, വെൺതേക്ക് തുടങ്ങിയ വൻ മരങ്ങളിലാണ് തേനീച്ച കൂടകൾ അധികവും ഉണ്ടാകുക.
വൻ തേൻ, ചെറു തേൻ, കൊമ്പു തേൻ, പുറ്റു തേൻ എന്നിങ്ങനെ 4 ഇനം തേനാണ് വയനാട്ടിലെ വനങ്ങളിൽ നിന്നു ലഭിക്കുന്നത്. കാട്ടിനുള്ളിൽ മൺ പുറ്റുകളിലും തേനീച്ച കൂടുകളുണ്ടാവും. ഓരോ സംഘവും ആഴ്ചകളോളം കാട്ടിൽ താമസിച്ചാണ് തേൻ ശേഖരിക്കുക.
കാട്ടിൽ തേൻ ശേഖരിക്കാൻ താമസിക്കുന്ന സമയത്ത് കാട്ടുനായ്ക്കരുടെ ഭക്ഷണക്രമവും ഏറെ പ്രത്യേകതയുള്ളതാണ്. കാട്ടുകിഴങ്ങുകളാണ് സാധാരണ ഭക്ഷണം. എന്നാൽ ഏറെ രുചികരമായ വേറൊരു ഭക്ഷണവും കാട്ടിൽ ഒരുക്കാറുണ്ട്. അതാണ് തേനീച്ചക്കുഞ്ഞുങ്ങളുടെ കറി!
തേൻശേഖരിക്കുന്ന അറകളിൽനിന്നും തേൻ അടകളിൽനിന്നുമാണ് കുഞ്ഞുങ്ങളെ ശേഖരിക്കുന്നത്. ഇവ മസാലപ്പൊടികൾ ചേർത്ത് വഴറ്റിയെടുത്തു കറിയാക്കും. കാട്ടിൽനിന്നു ലഭിക്കുന്ന ഇലകൾ കൊണ്ട് ഉപ്പേരികളും തയാറാക്കും. തേനീച്ചക്കുഞ്ഞിന് രുചി മാത്രമല്ല, ഔഷധ ഗുണവുമുണ്ടെന്ന് കാട്ടുനായ്ക്കർ സാക്ഷ്യപ്പെടുത്തുന്നു.