കോഫിഹൗസിൽ ഇനി ‘റാണി’ !
Mail This Article
ഇന്ത്യൻ കോഫി ഹൗസിലെ വെയ്റ്റർമാരുടെ രാജകീയ വേഷത്തിലേക്ക് ഇനി ‘റാണി’മാരും. 61 വർഷത്തെ ചരിത്രമുള്ള കോഫി ഹൗസിൽ ഭക്ഷണം വിളമ്പാൻ വൈകാതെ വനിതകളെത്തും.
തിരുവനന്തപുരം ശാഖയിൽ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു വിപ്ലവകരമായ മാറ്റത്തിനു കാരണം. ഇവരെ നിയമനത്തിനു പരിഗണിക്കണമെന്ന നിർദേശം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോഫി ഹൗസ് ഭരണസമിതിക്കു കൈമാറി. തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിർദേശം ലഭിച്ചിരിക്കുന്നത്. രാത്രി 10 വരെയുള്ള ഷിഫ്റ്റുകൾ കാരണമാണ് ഇതുവരെ പരിഗണിക്കാതിരുന്നതെന്ന് അധികൃതർ പറയുന്നു.
ജൂൺ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി നിയമനത്തിനു തുടർനടപടികൾ സ്വീകരിക്കും. അതിനു ശേഷമാകും യൂണിഫോം തീരുമാനിക്കുക. ‘രാജകീയ’ തൊപ്പി കോഫി ഹൗസിന്റെ മുഖമുദ്രയായതിനാൽ സ്ത്രീകൾക്കും ബാധകമായേക്കും.
തൃശൂരിനു വടക്കോട്ടുള്ള കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന കണ്ണൂർ സൊസൈറ്റി പാചകജോലിക്ക് 6 സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ജോലി പരിചയമായാൽ ഇവരെയും ഭക്ഷണം വിളമ്പാൻ നിയോഗിക്കും.