കാട്ടിൽ രാവിലെ പുട്ടുമില്ല, കട്ടനുമില്ല. പക്ഷേ ഒന്നുണ്ട്!
Mail This Article
രാവിലെ എഴുന്നേറ്റാൽ ദോശ, പുട്ട്, ഇഡ്ഡലി, അപ്പം, ചപ്പാത്തി പൊറാട്ട തുടങ്ങി ബ്രഡ് ഓംലെറ്റ്, സാൻഡ്‌വിച്ച് തുടങ്ങിയവയിലൂടെ കറങ്ങി പത്ത് മുട്ടയും ഒരു ഗ്ലാസ് പാലും എന്നൊക്കെ പറയുന്ന കാലത്തിലാണ് നമ്മൾ മലയാളികൾ. പക്ഷേ കാടിന്റെ വിളിതേടി ഒന്നു പോയി നോക്കൂ. രാവിലെ പുട്ടുമില്ല, കട്ടനുമില്ല. പക്ഷേ ഒന്നുണ്ട്; എന്തു കഴിച്ചാലും ഈ മണ്ണിനോടും പ്രകൃതിയോടുമുള്ള ‘മൊഹബത്തിന്റെ ഒരു നുള്ള്’.
എന്താണീ ആദിമ ഗോത്ര ജനത രാവിലെ കഴിക്കുന്നത് എന്നന്വേഷിച്ചിട്ടുണ്ടോ? ഉണക്കിപ്പൊടിച്ച മുത്താറി, കൂവ, കപ്പ തുടങ്ങിയ പല പല രുചികൾ കാത്തിരിപ്പുണ്ട്. മുത്താറി കൊണ്ടുള്ള ഏറെ വ്യത്യസ്തമായ വിഭവമാണ് കൊറങ്ങാട്ടി.
ഒരു നുള്ള് ഉപ്പോ പഞ്ചസാരയോ പുളിയോ ചേർക്കാത്ത പ്രഭാത ഭക്ഷണമാണ് കൊറങ്ങാട്ടി.വാവട്ടമുള്ള നല്ലൊരു മൺകലമെടുത്ത് അതിൽ വെള്ളമൊഴിച്ച് തിളപ്പിക്കുന്നു. തിളച്ചുവരുമ്പോൾ അൽപം വെള്ളം മറ്റൊരു കലത്തിലേക്ക് മാറ്റി വയ്ക്കുന്നു. കട്ടയില്ലാതെ പൊടിച്ചുവച്ച മുത്താറി തിളച്ചുവരുന്ന വെള്ളത്തിലേക്ക് ഇടുന്നു. പരസ്പരം ചേർത്തുപിടിച്ച രണ്ടു കോലുകൾകൊണ്ട് മുത്താറിയും വെള്ളവും നന്നായി ഇളക്കി ചേർക്കുന്നു. ഇടയ്ക്ക് കട്ടികൂടുന്നതായി തോന്നിയാൽ മാറ്റി എടുത്തുവച്ച വെള്ളം ഇതിലേക്ക് ചേർത്ത്് നന്നായി ഇളക്കുന്നു. കുഴമ്പു രൂപം വിട്ട് കട്ടിയാവാൻ തുടങ്ങുമ്പോൾ അടുപ്പിലെ തീയണയ്ക്കുന്നു. ഇത് ഇലയിലേക്ക് ചെറിയ ചെറിയ ഭാഗങ്ങളായി വിളമ്പുന്നു. നന്നായിതണുക്കാൻ അനുവദിക്കുന്നു.
ഇഡ്ഡലിയേക്കാൾ അൽപം വലിപ്പമുള്ള വിഭവമാണ് കൊറങ്ങാട്ടി. മുത്താറിയായതിനാൽ തവിട്ടുനിറത്തിലായിരിക്കും. ഉപ്പോ എരിവോ പുളിയോ ഇല്ല. രാവിലെ ബജ്ജി എന്നു വിളിപ്പേരുള്ള പച്ചില ചമ്മന്തി കൂട്ടി കഴിക്കുകയാണ് പതിവ്.