ചക്കയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
Mail This Article
ലോകത്തിലെതന്നെ ഏറ്റവും വലിയ പഴമാണ് ചക്ക. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ കിട്ടുന്ന അപൂർവം ഫലങ്ങളിലൊന്നാണ് ചക്ക.
ചക്കപ്പുഴുക്ക്, ചക്കവരട്ടി, ചക്കപ്പപ്പടം, ചക്ക വറുത്തത്, ചക്കത്തോരൻ, ചക്ക അട, ചക്കപ്പായസം ,ചക്ക ഹൽവ തുടങ്ങി ചക്കയുടെ രുചിയിൽ നീന്തിക്കുളിക്കാൻ എന്നും നമുക്ക് പ്രിയമാണ്.
ചക്ക എവിടെയാണ് ജൻമമെടുത്തത്? പോർച്ചുഗീസുകാരാണ് ചക്കയുംകൊണ്ട് കേരളത്തിൽ എത്തിയതെന്ന് ചിലർ വാദിക്കാറുണ്ട്. എന്നാൽ അതു ശരിയല്ല എന്ന് ചരിത്രം പറയുന്നു.
1498ലാണ് പോർച്ചുഗീസുകാർ ഇന്ത്യയിലെത്തുന്നത്. ഇതിനുശേഷമാണ് ചക്ക പോർച്ചുഗലിൽ എത്തുന്നതത്രേ. മലയാളത്തിലെ ചക്ക എന്ന വാക്കിൽനിന്നാണ് പോർച്ചുഗീസുകാർ ജാക്കാ എന്ന പേര് കണ്ടെത്തിയത് എന്ന് യൂറോപ്യൻ ഭാഷാകാരൻമാർ പറയുന്നു. ജാക്കാ എന്ന വാക്കിൽനിന്നാണ് ജാക്ക് ഫ്രൂട്ട് എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. 1563ൽ ഗാർഷ്യ ഡി ഓർത്ത എഴുതിയ പുസ്‌തകത്തിലാണ് ജാക്ക് ഫ്രൂട്ട് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.
റാൽഫ് റാൻഡേൽ സ്‌റ്റ്യുവാർട്ട് എന്ന സസ്യ ശാസ്‌ത്ര്‌ജ്‌ഞൻ വില്ല്യം ജാക്ക് എന്ന സസ്യശാസ്‌ത്രകാരന്റെ ഓർമയ്‌ക്കായാണ് ജാക്കഫ്രൂട്ട് എന്ന പേരു നിർദേശിച്ചത് എന്നും വാദമുണ്ട്. പക്ഷേ കക്ഷി ജനിക്കുന്നതിനുമുമ്പേ ജാക്ക് ഫ്രൂട്ട് ഇംഗ്ലീഷിലുണ്ട്.
ചുരുക്കി പറഞ്ഞാൽ ചക്ക നമ്മുടെ സ്വന്തമാണ്. ഏഷ്യാവൻകരയിലാണ് ചക്ക ജനിച്ചത് എന്ന് ഭക്ഷണചരിത്രകാരൻമാർ പറയുന്നു.
ആറായിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ ചക്ക ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. നമ്മുടെ പൂർവികരുടെ അടിസ്‌ഥാന ഭക്ഷണങ്ങളിൽ ഒന്നായിരുന്ന ചക്ക. ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകൾ അന്നു അപൂർവമായിരുന്നു.
കേരളത്തിൽ ഇപ്പോൾ രണ്ടുതരം ചക്കയാണ് ഉപയോഗിക്കുന്നത്. വരിക്കച്ചക്കയും കുഴച്ചക്കയും. മുൻപ് ഇരുപതോളം വിഭാഗങ്ങൾ ലഭ്യമായിരുന്നെന്നും ചരിത്രകാരൻമാർ പറയുന്നു.