ADVERTISEMENT

നാവിൽനിന്നു വെള്ളമൂറുന്ന രീതിയിൽ കപ്പയും മത്തിക്കറിയും വയ്ക്കാനറിയാമോ? പുട്ടും മട്ടനും? അപ്പവും താറാവു സ്റ്റ്യൂവും? പോട്ടെ,  കേരളീയ വിഭവങ്ങളേതുമാകട്ടെ.... നന്നായി പാചകം ചെയ്യാനറിയുന്ന വീട്ടമ്മമാർക്കു ലോകപ്രശസ്തരാകാൻ അവസരം. ഉഗ്രൻ വരുമാനമാർഗവും തുറന്നു കിട്ടും. പുതുതായി ഒന്നും ചെയ്യേണ്ട കാര്യമില്ല. വീട്ടിൽ സ്ഥിരം ചെയ്യാറുള്ളനാടൻപോലെ നല്ല നാടൻ ഭക്ഷണം വച്ചുവിളമ്പിയാൽ മാത്രം മതി. രുചി വൈവിധ്യം തേടി ലോകം നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനാണു കൈപ്പുണ്യത്തെ വിദേശനാണ്യമാക്കി മാറ്റുന്ന ‘എത്‌നിക് കുസിൻ’ പദ്ധതിയുടെ പിന്നിൽ. 

പാക്കേജ് ടൂറിസത്തിന്റെ ഭാഗമായും അല്ലാതെയും സംസ്ഥാനത്തെത്തുന്ന ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾക്കു നാടൻ ഭക്ഷണത്തോടുള്ള പ്രിയം വൻ അവസരമാക്കി മാറ്റുകയാണു പദ്ധതിയുടെ ലക്ഷ്യം.  ‘ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാൻ’ വിനോദസഞ്ചാരികൾക്കു പ്രേരണയാകുക എന്ന ലക്ഷ്യവുമുണ്ട്. കേരളത്തിന്റെ  തനതു ഭക്ഷ്യ സംസ്‌കാരവും പാചക-ഭക്ഷണരീതികളുമാകും പദ്ധതിയിലൂടെ പരിചയപ്പെടുത്തുക. ബ്രാൻഡിങ് ഘടകങ്ങളിൽ തനതു ഭക്ഷണം ഒരു പ്രധാന ഘടകമാണെന്ന തിരിച്ചറിവും പദ്ധതി ആവിഷ്കരിക്കാൻ പ്രേരണയായിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുക്കപ്പെടുന്ന 2000 വീടുകൾ ഒന്നാംഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകും. 

നാടൻ ഭക്ഷണ ശൃംഖല

വീടുകളിൽ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയിൽ തന്നെ സഞ്ചാരികളെ സ്വീകരിച്ച് നാടൻ ഭക്ഷണം നൽകി സൽക്കരിക്കുന്ന ശൃംഖലയാണു സംസ്ഥാനത്തുടനീളം സ്ഥാപിക്കുക. വിനോദ സഞ്ചാര വകുപ്പിന്റെ വെബ്സൈറ്റ് മുഖേനയും മറ്റു വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ചും പദ്ധതിയിൽ അംഗമായിട്ടുള്ള വീടുകളെ സഞ്ചാരികൾക്കു പരിചയപ്പെടുത്തും. വെബ്സൈറ്റിൽ തിരഞ്ഞ് ഇഷ്ടപ്പെട്ട വീടും ഭക്ഷണവും തിരഞ്ഞെടുക്കാനും സംരംഭകയുമായി നേരിട്ടു സംസാരിച്ചു വിഭവങ്ങളിൽ വ്യക്തത വരുത്താനും  സഞ്ചാരികൾക്ക് അവസരമുണ്ടാകും. 30,000 മുതൽ 50,000 വരെ ആളുകൾക്കു 3 വർഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും  തൊഴിൽ നൽകാനും പദ്ധതി സഹായകമാകും. 

എങ്ങനെ അംഗമാകാം?

താൽപര്യമുള്ള വീട്ടമ്മമാർ റജിസ്ട്രേഷൻ നടത്തണം. റജിസ്റ്റർ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർമാർ അടങ്ങുന്ന ഒരു സമിതി സന്ദർശിച്ചു വിലയിരുത്തും. അർഹതയുള്ളവരെ ശൃംഖലയിൽ ഉൾപ്പെടുത്തും. റജിസ്റ്റർ ചെയ്യുന്നവർക്കു ജില്ലാതലത്തിൽ ഒരു ദിവസത്തെ പരിശീലനം നൽകും.  പദ്ധതിയുടെ പ്രവർത്തനവും വേണ്ടി വരുന്ന മുതൽ മുടക്കിന്റെ ഏകദേശ ചിത്രവും സംരംഭകർക്ക് ഇതിലൂടെ ലഭിക്കും. തയാറെടുപ്പുകൾക്കും വിനോദ സഞ്ചാരികൾക്കു വേണ്ട പ്രാഥമിക സൗകര്യങ്ങളുൾപ്പെടെ ഒരുക്കാനും ഒരു മാസത്തെ സമയവും നൽകും. ഉത്തരവാദിത്ത മിഷൻ പരിശോധിച്ച് അംഗീകരിക്കുന്ന ഓരോ സംരംഭകരെയും ലൊക്കേഷൻ, ഫോട്ടോ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഉൾപ്പെടുത്തും. അംഗീകൃത ഹോം സ്റ്റേകൾക്കും പദ്ധതിയുടെ ഭാഗമാകാം.

ഉടൻ റജിസ്റ്റർ ചെയ്യണം

25ന് മുൻപ് സംസ്ഥാന ടൂറിസം ഓഫിസിലോ അതതു ജില്ലാ ടൂറിസം ഓഫിസുകളിലോ പ്രവർത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫിസുകളിൽ റജിസ്റ്റർ ചെയ്യണം. 

എറണാകുളം ജില്ലാ മിഷൻ കോർഡിനേറ്റർ 9495657652.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com