ജയിലഴികൾക്കുള്ളിൽ നിന്നുള്ള ഭക്ഷണം ഇനി ഓൺലൈൻ വഴിയും
Mail This Article
കോഴിക്കോട് ജില്ലാ ജയിലിലെ ഭക്ഷ്യനിർമാണ കേന്ദ്രമായ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്നുള്ള വിഭവങ്ങളാണു ഫ്രീഡം കോംബോ ഫുഡ് എന്ന പേരിൽ രണ്ടു കോംബോ പായ്ക്കുകളിലായി ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വഴി ലഭ്യമാക്കുന്നത്.
ബീഫ് കോംബോ, ചിക്കൻ കോംബോ എന്നീ രണ്ടു പായ്ക്കുകളാണ് ഓൺലൈനിൽ ലഭിക്കുക. ബീഫ് കോംബോയിൽ ബീഫ് കറി (200 ഗ്രാം), കപ്പ പുഴുക്ക് (300 ഗ്രാം), കുപ്പിവെള്ളം (ഒരു ലീറ്റർ), 4 ചപ്പാത്തി, ഒരു മിൽക്ക് പേഡ എന്നിവയും ചിക്കൻ കോംബോയിൽ ചിക്കൻ കറി (200 ഗ്രാം), ചിക്കൻ ഡ്രൈ ഫ്രൈ (100 ഗ്രാം), കുപ്പിവെള്ളം ( ഒരു ലീറ്റർ),5 ചപ്പാത്തി, ഒരു മിൽക്ക് പേഡ എന്നിവയുമാണ് ഉണ്ടാകുക. രണ്ടു പായ്ക്കുകൾക്കും വില 127 രൂപ വീതം. പേപ്പർ ബാഗുകളിലാണു ഭക്ഷണം വിതരണം ചെയ്യുക.
ആദ്യ ഘട്ടത്തിൽ ജയിലിന്റെ 6 കിലോമീറ്റർ പരിധിയിലുള്ളവർക്കാണു ഓൺലൈൻ വഴി ഭക്ഷണം ലഭിക്കുക. ഉച്ചയ്ക്കു 12 മുതൽ വൈകിട്ടു 4 വരെ ഭക്ഷണം ഓർഡർ ചെയ്യാം. ഓൺലൈൻ വിതരണത്തിനു വേണ്ടി മാത്രമുള്ള കോംബോ പായ്ക്കുകൾ ജയിൽ കവാടത്തിലെ കൗണ്ടറിൽ ലഭിക്കില്ല.
ഓൺലൈൻ ഭക്ഷണവിതരണ പദ്ധതിയുടെ ഉദ്ഘാടനം ഉത്തരമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യൻ നിർവഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് റോമിയോ ജോൺ, റീജനൽ വെൽഫെയർ ഓഫിസർ കെ.വി.മുകേഷ്, ഡപ്യൂട്ടി പ്രിസൺ ഓഫിസർ കെ.ചിത്രൻ, വെൽഫെയർ ഓഫിസർ രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.