ജൊൽപൻ,പൊഹ,പഖാല ചില വിചിത്ര പ്രഭാതഭക്ഷണങ്ങൾ!
Mail This Article
ഉറക്കംവിട്ട് എഴുന്നേറ്റ് മന്ദിച്ച് ഇരിക്കുന്ന ശരീരത്തെ തട്ടിക്കുടഞ്ഞ് ചൂടുപിടിപ്പിക്കുന്നത് പ്രഭാതഭക്ഷണമാണ്. എന്തൊക്കെ ഒഴിവാക്കിയാലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് പറയാറ്. ശരീരത്തെ ഒരു ദിവസം മുന്നോട്ടു നയിക്കാനുള്ള പ്രധാന ഊർജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ തനത് പ്രഭാത ഭക്ഷണങ്ങളുണ്ട്.
കേരളത്തിൽ അതു പുട്ടാണ്. കടലയോ പഴമോ ചേർത്ത് ഒരു പിടിപിടിച്ചാൽ ഉച്ചയ്ക്ക് ഊണു കാലാവുന്നതു വരെ അവനവിടെ കിടക്കും. വയറിനും സുഖം സുഖകരം. ഇതുകൂടാതെ കേരളീയർക്കു പ്രിയപ്പെട്ട ഇഡ്ഡലിയും ദോശയുമൊക്കെ തമിഴിനാട്ടിൽനിന്നും ആന്ധ്രയിൽ നിന്നുമെല്ലാം വന്നുകയറി നമ്മുടെ വയറും നാവും സ്വന്തമാക്കിയവരാണ്. വിവിധതരം ധാന്യങ്ങൾക്കൊപ്പം തൈരും ശർക്കരയും ചേർത്തു കഴിക്കുന്ന ജൊൽപൻ ആണ് അസമിന്റെ സ്വന്തം പ്രഭാതഭക്ഷണം. ഇത് അടുപ്പിൽ വച്ച് പാകം ചെയ്യുന്നില്ല.
ഛത്തീസ്ഗഡിലെ മുതിയ വിഭവവും വിവിധതരം അരി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. അരിക്കൊപ്പം മസാലകളാണ് ചേർക്കുക. ആവി കയറ്റിയാണ് ഇതിന്റെ തയാറാക്കൽ. ഒഡീഷയുടെ തനതു വിഭവമെങ്കിലും ബംഗാൾ, അസം, ജാർഖണ്ഡ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും പ്രിയപ്പെട്ടതാണ് പഖാല. പാകം ചെയ്ത അരി വെള്ളത്തിൽ കുതിർത്തി പുളിപ്പിച്ച്, വേവിച്ച പച്ചക്കറികൾക്കൊപ്പമാണ് ഇതു വിളമ്പുന്നത്.
വെണ്ണ, തൈര്, അച്ചാർ എന്നിവയോടു കൂട്ടുകൂടിയിരിക്കുന്ന ആലു പൊറോട്ട പഞ്ചാബ്, ഹരിയാന മേഖലകളിലെ പ്രിയ പ്രഭാത ഭക്ഷണമാണ്. വെള്ളത്തിൽ കുതിർത്തിയ അവൽ, തൈരുമായി കൂട്ടിച്ചേർത്ത് തയാറാക്കുന്ന ദഹി ചുരയാണ് ബിഹാറിന്റെ ഇഷ്ട പ്രഭാതഭക്ഷണം.
പയറുപൊടികൊണ്ട് ഉണ്ടാക്കിയ ദോശയ്ക്കകത്ത് ഉപ്പുമാവ് വച്ച് തയാറാക്കുന്ന പെസറാട്ട് ഉപ്പുമ ആന്ധ്രയിലെ പുലർകാലങ്ങളിൽ ഇഷ്ടരുചി തീർക്കുന്നു.
നമ്മളെ സംബന്ധിച്ച രാജസ്ഥാൻകാരുടെ പൊഹയും ജിലേബിയും വിചിത്രമായ ഒരു പ്രഭാതഭക്ഷണമാണ്. അവലും ജിലേബിയും കൂട്ടിച്ചേർത്തു കഴിക്കുന്നതാണിത്.
ആവിയിൽ പാകം ചെയ്‌തെടുക്കുന്ന മൊമോസിനെ ഒരു വിദേശിയായിട്ടാണ് നമുക്കു തോന്നിയിട്ടുള്ളത്. എന്നാൽ, സിക്കിമിന്റെ ഇഷ്ട പ്രഭാത ഭക്ഷണങ്ങളിൽ പ്രമുഖനാണ് മൊമോസ്.