മുപ്പതു രൂപയ്ക്ക് വിശപ്പടക്കാം, അമ്മ തയാറാക്കിയ രുചിയിൽ
Mail This Article
തൃശ്ശൂർ ജില്ലയിൽ വന്നാൽ ഉച്ചയ്ക്ക് ഉഗ്രൻ കഞ്ഞികുടിക്കണമെന്നു തോന്നിയാൽ 30 രൂപയ്ക്ക് കഞ്ഞിയും ചമ്മന്തിയും ഉപ്പേരിയും കിട്ടുന്നൊരു കടയുണ്ട്. തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപത്തെ പാലയ്ക്കൽ അങ്ങാടിയിൽ മഞ്ഞളി– കഞ്ഞി കട. ഇപ്പോൾ ഓണം സ്പെഷൽ കോമ്പോ ഓഫറുകളുടെ ഇക്കാലത്ത് 70 രൂപയ്ക്ക് ഊണിനൊപ്പം ചിക്കൻ അല്ലെങ്കിൽ ബീഫ്, പോർക്ക് കറികൾ കൂടി ലഭ്യമാണ്.
ഓണത്തിന്റെ തിരക്കു നോക്കിയാണ് രണ്ടാഴ്ചയായി ഈ ഓഫർ വച്ചതെന്ന് കടയുടമ ലിന്റോ പറയുന്നു. ലിന്റോയും അമ്മയും രണ്ടു ജോലിക്കാരും ചേർന്നാണ് കട നടത്തുതന്നത്. ഭക്ഷണം തയാറാക്കുന്നതൊക്കെ അമ്മയാണ്. ചോറും കഞ്ഞിയും മാത്രമാണ് ഇവിടെ ലഭിക്കുന്നത്. വേറെ പലഹാരം പരിപാടികളൊന്നുമില്ല. ബീഫ്, പോർക്ക്, ചിക്കൻ,മീൻവറുത്തത് അങ്ങിനെയുള്ള ഐറ്റങ്ങളും തയാറാക്കും.
30 രൂപയ്ക്ക് ഇവിടെ കഞ്ഞി ലഭിക്കും. ഒപ്പം 2 തരം ഉപ്പേരി, മുളകരച്ച ചമ്മന്തി, മാങ്ങാ അച്ചാർ, നാരാങ്ങാ അച്ചാർ, പപ്പടം, കൊണ്ടാട്ടം മുളക് എന്നീ കറികളും! ആവശ്യക്കാർക്ക് മോര്, സാമ്പാർ, ചിക്കൻ ചാറും കിട്ടും.
പത്താം ക്ലാസ് കഴിഞ്ഞ് കഞ്ഞിക്കട തുടഞ്ഞിയതാണ് ലിന്റോ, ഇപ്പോൾ 18 വർഷമായി. ടൗണിലേ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെല്ലാം ഇവിടെ വന്നാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 മണിവരെയാണ് ഈ കഞ്ഞിക്കട പ്രവർത്തിക്കുന്നത്. മൂന്ന് മണിക്കു ശേഷം കട അടച്ചു വൃത്തിയാക്കി പോകും.
Note - ഉച്ചയ്ക്ക് തിരക്ക് കാരണം ചിലപ്പോൾ സീറ്റ് കിട്ടിയില്ല എന്നും വരും.