ശരീരം തടിവയ്ക്കാനും പുഷ്ടികൂടാനും നീലപ്പൂവുള്ള മുതുക്ക്
Mail This Article
‘‘കതല മുതുക്ക് വാങ്ങിത്താതാ മാധവേത്താ...’’ ഒ.വി.വിജയന്റെ അപ്പുക്കിളിയെക്കുറിച്ചോർക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന വാചകങ്ങളിലൊന്ന്. അപ്പുക്കിളി മുറുക്കിനാണ് ആവശ്യപ്പെടുന്നത്. എന്നാൽ ആദിവാസി ഗോത്ര ജനതയ്ക്കിടയിൽ ‘മുതുക്ക്’ ഏറെ പ്രിയങ്കരമായ ഭക്ഷ്യ വിഭവമാണ്.
കിഴങ്ങുകളുണ്ടാവുന്ന വള്ളിച്ചെടിയാണ് മുതുക്ക്. കുഞ്ഞു നീലപ്പൂവുള്ള, ചെറിയ ഇലകളുള്ള ചെടി. ശരീരം തടിവയ്ക്കാനും പുഷ്ടികൂടാനുമൊക്കെ മുതുക്കിന്റെ കിഴങ്ങ് കഴിക്കാറുണ്ട്. പാൽമുതുക്കും കരിമുതുക്കും ഏറെ ജനകീയവുമാണ്. മുതുക്കുകിഴങ്ങ് ചവനപ്രാശ്യത്തിലെ പ്രധാന കൂട്ടുകളിലൊന്നുമാണ്.
മുതുക്കുകിഴങ്ങിന്റെ രുചി ഏറെ നൂറ്റാണ്ടുകൾക്കുമുൻപേ ഗോത്രജനത തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗവുമാക്കിയിരുന്നു. എന്നാൽ നാട്ടിലുള്ളവർ മരുന്നുണ്ടാക്കാൻ കാടുകയറി മുതുക്കുവള്ളി തട്ടിയെടുത്തതോടെ ഗോത്രജനതയ്ക്ക് ഇതു കിട്ടാക്കനിയായി തുടങ്ങി. ചോലവെന്നി ചോലനായ്‌ക്കർ വിഭാഗം മുതുക്കിൻ കിഴങ്ങിനെ മാംസാഹാരത്തിനു തുല്യമായാണ് കാണുന്നത്. എന്നാൽ മുതുക്കിൻകിഴങ്ങ് പച്ചയ്‌ക്കു വേവിച്ചാൽ വിഷമായി മാറുമെന്ന് ഗോത്രജനത പറയുന്നു.
കിഴങ്ങ് മുറിച്ചുകഷ്ണമാക്കി 12 മണിക്കൂർ വെളളത്തിൽ മുക്കിവയ്ക്കും. ഇതു വേവിച്ച് വെളളമൂറ്റിയെടുത്ത് വീണ്ടും വേവിച്ചാണ് കഴിക്കുന്നത്. പീച്ചിയിലെ മലയർ വിൽപനയ്‌ക്കായി മുതുക്കിൻ കിഴങ്ങ് ശേഖരിക്കാറുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ ഭാഗമല്ല.