റൊട്ടിക്കകത്തെ ചുട്ട ചിക്കനും 1983 ലെ സംഗീതവും
Mail This Article
തവയിൽ ചുട്ടെടുത്ത റൊട്ടിക്കകത്തു നിറയെ ചുട്ട ചിക്കൻ. കടിക്കുമ്പോൾ പതുക്കെ വായിലേക്കു കിനിഞ്ഞിറങ്ങി വരുന്ന രുചി. തവ റൊട്ടി റോളുകൾ എക്കാലത്തും നമ്മെ മോഹിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ തവ റൊട്ടി റോളുമായി സ്വാദോടെ കാത്തിരുന്നതു 1983എന്ന റസ്റ്ററന്റാണ്.
ഇക്കണ്ട വാരിയർ റോഡ് ജൂബിലി മിഷൻ റോഡിലേക്കു കടക്കുന്നതിനു മുൻപാണ് 1983 എന്ന കൊച്ചു ഷോപ്പ്.വർഷങ്ങളായി അപ്പാപ്പന്റെ ജൂസു കടയെന്നറിയപ്പെട്ടിരുന്ന കട പിന്നീടു 1983 എന്ന റസ്റ്ററന്റായി മാറുകയായിരുന്നു.
തവയിലുണ്ടാക്കുന്ന പ്രത്യേകതരം റൊട്ടികളിൽ പല സ്വാദുകളും പൊതിഞ്ഞു നൽകുകയാണു ചെയ്യുന്നത്. ചിക്കൻ, ബീഫ്, മുട്ട എന്നിവയ്ക്കു പുറമേ വെജിറ്റേറിയനുമുണ്ട്. മഷ്റൂമും പനീറും. ഈ റൊട്ടി തന്നെ പ്രത്യേകതരം മസാല ചേർത്തുണ്ടാക്കുന്നതാണ്. ചിലർ റൊട്ടിയും ബീഫും ചിക്കൻ പ്ളേറ്റ് ഷവർമയും മാത്രമായി ഓർഡർ ചെയ്യും. ഉത്തരേന്ത്യക്കാർ യാത്രയ്ക്കും മറ്റും പോകുമ്പോൾ കൊണ്ടുപോകുന്ന റോളാണിത്. അതിലേക്കു കേരള രുചി ചേർക്കുകയാണ് ചെയ്തിരിക്കുന്നത്.
ഷവർമയുടെ രുചി ചുട്ടെടുത്ത ചിക്കന്റേയും മസാലയുടേതുമാണ് ഇവിടെ 10തരം ഷവർമകളുണ്ട്. ഷവർമയിൽ മയോണൈസ് ചേർത്തുണ്ടാക്കുന്ന ജൂസി ഷവർമ മുതൽ ബട്ടറും ചീസും പനീറും ചോക്കലേറ്റും ചേർത്തുണ്ടാക്കുന്ന ഷവർമവരെ. 70 രൂപ മുതൽ ഷവർമ കിട്ടും.130 രൂപയാണു റോളിന്റെ പരമാവധി വില.ചെറുപ്പക്കാരുടെ സ്ഥലമായി 1983 മാറുന്നതിനു പിറകിലും കാരണങ്ങളിൽ രണ്ടാമത്തേത് ഇതാണ്. ആദ്യത്തേത് രുചിയും. ക്രിക്കറ്റ് ഭ്രാന്തന്മാരായ ഷൈജു ജോർജും സിബിനും ഏറെക്കാലം അന്വേഷിച്ചു നടന്നാണു തവയിൽ റൊട്ടി ചുട്ടു റോളാക്കുന്ന റസ്ററന്റിനു വേണ്ടവരെ കണ്ടെത്തിയത്.
മുൻപ് അനാശ്ശേരി ജോർജ് ജ്യൂസു കടയായി തുടങ്ങിയതാണിത്. അന്നു അപ്പാപ്പന്റെ ജൂസു കടയെന്ന പേരിലാണു അറിയപ്പെട്ടിരുന്നത്. തലമുറ മാറിയതോടെ കടയിൽ ക്രിക്കറ്റ് കയറി. വളരെ ലളിതമായി ഒരുക്കിയ കടയിൽ അടുത്ത മാസം പുതിയൊരു അതിഥിയെത്തും. പഴയ ബിരിയാണി മാസ്റ്ററായ ജോർജ്ജിന്റെ ബിരിയാണി. ഇപ്പോഴും പഴയ ജ്യൂസുകളും പുതിയ മൊജിറ്റൊകളും ഇവിടെയുണ്ട്. വീക്കെന്റ്സിൽ മിക്കപ്പോഴും ഇവിടെ ഏതെങ്കിലും പാട്ടുകാരും കാണും. അല്ലെങ്കിൽ ഉപകരണ സംഗീതം വായിക്കുന്നവർ. ചിലപ്പോൾ അതിഥികൾ തന്നെ ഗിറ്റാറുമായി വരും. രുചിയുടെ കൂടെ സംഗീതവും.