ADVERTISEMENT

‘അളിയൻ ഇനിയീ വീട്ടിൽ അലുവ കൊണ്ടുവരരുത്’... ഈ നഗരത്തിൽ ചിത്രീകരിച്ച സിനിമ ‘മിഥുന’ത്തിലെ മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് ഓർമയില്ലേ? കോഴിക്കോട്ടുകാരുടെ സ്വന്തം ‘അലുവ’ എന്ന കോഴിക്കോടൻ ഹൽവ മലയാളികളുടെ മാത്രമല്ല, അങ്ങ് അറേബ്യയിലെയും പേർഷ്യയിലെയും ലണ്ടനിലെയും ജനങ്ങളുടെ ഇഷ്ടമധുരമാണ്. 

മറുനാടുകളിൽ ജോലി ചെയ്യുന്നവർ അവധി കഴിഞ്ഞ് തിരികെച്ചെല്ലുമ്പോൾ സഹമുറിയൻമാരും കൂട്ടുകാരും ഒരേ സ്വരത്തിൽ ചോദിക്കുന്ന ചോദ്യമുണ്ട്: ‘എവ്ടെ...ഹൽവയെവിടെ?’

ഉത്തരേന്ത്യക്കാരുടെ ഹൽവയല്ല കോഴിക്കോടൻ ഹൽവ. വാക്കിലും നോക്കിലും രുചിയിലും തനി കോഴിക്കോടൻ! കടിച്ചാൽ തിരിച്ചുകടിക്കാത്ത എന്തുകൊണ്ടും ഹൽവയുണ്ടാക്കുന്നവരാണ് ഇപ്പോഴത്തെ ബേക്കറിക്കാർ. ഹൽവയും കോഴിക്കോടും തമ്മിൽ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ പറയുന്നു. ഇന്നത്തെ കോട്ടപ്പറമ്പ് ആശുപത്രി നിൽക്കുന്ന സ്ഥലത്തായിരുന്നുവത്രേ പണ്ട് സാമൂതിരിയുടെ കൊട്ടാരം.

കൊട്ടാരത്തിലേക്ക് ആവശ്യമായ ഹൽവയുണ്ടാക്കാൻ ഗുജറാത്തിൽനിന്ന് വിദഗ്ധരായ പാചകക്കാരെ വരുത്തി. അടുക്കള സ്ഥിതി ചെയ്യുന്ന പടിഞ്ഞാറേ മതിൽക്കെട്ടിനു പുറത്ത് അവർക്ക് സ്ഥലവും നൽകി. ഈ പ്രദേശമാണത്രേ പിന്നീട് മിഠായിത്തെരുവായി വികസിച്ചത്. ഹൽവ ബസാർ എന്നു പേരുള്ള ഒരു തെരുവു പോലും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇപ്പോൾ ഹൽവ ബസാറിൽ മറ്റു പല കച്ചവടങ്ങളുമുണ്ടെങ്കിലും ഹൽവ മാത്രം കിട്ടില്ല.

കോഴിക്കോട്ട് അങ്ങാടിയിൽ വ്യാപാരത്തിനെത്തിയ അറബികൾ ഹൽവയുമായിട്ടാണ് മടക്കം. ഉരുക്കളിൽ ഹൽവ കയറ്റി ബേപ്പൂരിൽനിന്ന് ഗൾഫ് നാടുകളിലേക്ക് കൊണ്ടുപോയിരുന്നു. ബ്രിട്ടിഷുകാരും പോർച്ചുഗീസുകാരുമൊക്കെ ഹൽവയുടെ മധുരത്തിൽ അലിഞ്ഞുതീർന്നവരാണ്.

വിപണനരംഗത്ത് സ്‌ഥാനമുറപ്പിക്കാൻ ഓരോ ഉൽപന്നത്തിനും ഭൂമിശാസ്‌ത്ര സൂചിക പ്രാധാന്യമർഹിക്കുന്നതാണ്. തിരുനൽവേലി ഹൽവയും ആഗ്രാ പേഡയുമൊക്കെ ഈ രീതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോഴിക്കോടൻ ഹൽവ ഭൂമിശാസ്‌ത്ര സൂചികയിൽ റജിസ്‌റ്റർ ചെയ്യാൻ ആരും മുന്നിട്ടിറങ്ങിയിട്ടില്ല.

English Summary: Kozhikode Halwa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com