ADVERTISEMENT

വീട്ടിലിരിക്കുന്ന സമയത്ത് പലർക്കും  പഴയ ഓർമ്മകളിലേക്കു കൂടി പോകാനുള്ള സമയമാണ്, ചില രുചികളും അങ്ങനെ തന്നെ. കുട്ടികാലത്ത് അമ്മ ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തെക്കുറിച്ച് എഴുതുകയാണ് മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

നമുക്ക് രോഗം വരുമ്പോഴോ ഒറ്റപ്പെടൽ തോന്നുമ്പോഴോ ഒക്കെ നമ്മൾ നമ്മുടെ ചെറുപ്പകാലത്തെ പറ്റി ഓർക്കും. അന്നത്തെ കളികൾ, അന്നത്തെ സുഹൃത്തുക്കൾ, പാടം, പറമ്പ്, പാട്ടുകൾ. അതിലൊന്നാണ് ഭക്ഷണവും.

ഇംഗ്ളീഷിൽ "comfort food" എന്നൊരു പ്രയോഗം തന്നെയുണ്ട്. നമുക്കൊരുത്തർക്കും ഇത്തരം കംഫർട്ട് ഫുഡ് ഉണ്ട്. കൊറോണക്കാലം ഞാൻ ഓർക്കുന്നത് എന്റെ കംഫർട്ട് ഫുഡ് ആയ "അരച്ചുകലക്കി"യെ പറ്റിയാണ്. അമ്മയുടെ രുചിയാണ്, അമ്മയുടെ വാത്സല്യത്തിന്റെയും സാമീപ്യത്തിന്റെയും നിറവാണ്.

ഞാൻ എന്റെ അമ്മയെ പറ്റി ഓർക്കുമ്പോൾ ആദ്യം ചിന്തിക്കുന്നത് അമ്മയുടെ പാചകത്തെ പറ്റി ഒന്നുമല്ല. നിശ്ചയ ദാർഢ്യം, കഠിനാധ്വാനം, ആത്മവിശ്വാസം ഇതൊക്കെയാണ് അമ്മയെ പറ്റിയുള്ള ആദ്യത്തെ ചിന്തകൾ. എട്ടു മക്കളും ആയി ഒരു കൂട്ടുകുടുംബത്തിൽ ജീവിച്ച അമ്മക്ക് മക്കൾക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കാൻ പറ്റുമോ എന്നത് മാത്രമായിരുന്നു ആദ്യകാലത്ത് ചിന്തിക്കാൻ പാടിയിരുന്നത്. കർഷക കുടുംബം ആയിരുന്നെങ്കിലും ഹരിതവിപ്ലവം വരുന്ന കാലം വരെ രണ്ടുനേരം പോലും ഭക്ഷണം കഴിക്കാമെന്നുള്ള ഉറപ്പ് അമ്മക്ക് ഉണ്ടായിരുന്നില്ല. രാവിലെ കഞ്ഞിവെള്ളം കുടിച്ചു തുടങ്ങിയ ദിവസങ്ങൾ അത്താഴം പട്ടിണിയായി അവസാനിച്ചിരുന്ന കഥകൾ 'അമ്മ യാതൊരു പരാതിയും ഇല്ലാതെ പറഞ്ഞു തന്നിട്ടുണ്ട്.

എന്റെ ചെറുപ്പകാലം ആയപ്പോഴേക്കും ആ കാലഘട്ടം കഴിഞ്ഞിരുന്നു. മൂന്നു നേരവും വീട്ടിൽ ഭക്ഷണം ഉണ്ട്. രാവിലെ കഞ്ഞി, കൂട്ടിന് ഒരു ചമ്മന്തിയും ഉപ്പുമാങ്ങയും. ഉച്ചക്ക് ചോറും ഒരു പുളിങ്കറിയും, വൈകീട്ട് ചോറും ഉച്ചത്തെ പുളിങ്കറിയുടെ ബാക്കിയും എന്തെങ്കിലും തോരനോ മെഴുക്കുപുരട്ടിയോ ഒക്കെ. വല്ലപ്പോഴും ഒരിക്കൽ മീൻ മേടിക്കും. ഏതെങ്കിലും ബന്ധുക്കൾ വീട്ടിൽ വന്നാൽ ഒരു കോഴിയെ പിടിച്ചു കൊന്നു കറി വക്കും. വീട്ടിൽ പശുവുണ്ടെങ്കിൽ ഒരു മോരുകറി, ചക്കയുടെ കാലമായാൽ എന്തെങ്കിലും ചക്ക വിഭവങ്ങൾ. ഇതോടെ തീർന്നു അക്കാലത്തെ 'അമ്മ വിഭവങ്ങൾ.

വർഷത്തിൽ ഒരിക്കൽ ദീപാവലിക്കാണ് വീട്ടിൽ ഇഡലി ഉണ്ടാക്കുന്നത്. അന്ന് മാത്രമേ സാമ്പാർ ഉണ്ടാകാറുള്ളൂ. സാമ്പാറിൽ ആകട്ടെ ചേമ്പും ചേനയും ഒക്കെയാണ്. ഉരുളക്കിഴങ്ങ് പോലും ഒരു ലക്ഷ്വറി ഐറ്റം ആണ്.

"അമ്മേ ഈ പുളിങ്കറി കഴിച്ചു മടുത്തു" എന്ന് ഞാൻ പലപ്പോഴും പറയും.

പാടത്തും പറമ്പിലും ഉള്ള ജോലികൾക്കിടക്ക് ഓരോ ദിവസവും ജോലിക്കാരും ബന്ധുക്കളും ആശ്രിതരും ആങ്ങളമാരും മക്കളും ഉൾപ്പടെ ശരാശരി മുപ്പത് പേർക്ക് പുളിങ്കറി എങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള അമ്മയുടെ ബുദ്ധിമുട്ട് അന്നെനിക്ക് അറിയില്ലല്ലോ.

"മോൻ പഠിച്ചു ജോലി ഒക്കെ കിട്ടിക്കഴിയുമ്പോൾ മോൻ എന്ത് വാങ്ങിത്തന്നാലും അത് വച്ച് ഇഷ്ടമുള്ള കറിയുണ്ടാക്കി തരാം" എന്ന് 'അമ്മ പറയും.

മൂന്നു നേരവും ഭക്ഷണം അടുക്കളയിൽ വച്ചുണ്ടാക്കും എന്നതല്ലാതെ അതൊന്നു വിളമ്പി തരാനോ, അടുത്തിരുന്ന് ഊട്ടാനോ ഒന്നും അമ്മക്ക് ഒരിക്കലും സമയം ഉണ്ടായിരുന്നില്ല. നാലരമണിക്ക് എഴുന്നേറ്റ് തുടങ്ങുന്ന ജോലികൾ തീരുന്നത് രാത്രി പത്തുമണിക്കാണ്. വീട്ടിൽ നിന്നും മുന്നൂറു മീറ്റർ ദൂരെ പാടത്തുള്ള കുളത്തിൽ 'അമ്മ കുളിക്കാൻ പോകുന്നത് രാത്രി ഏഴുമണിക്കാണ് !. കുളത്തിന്റെ താക്കോൽ അമ്മയുടെ അടുത്താണെന്ന് ഞങ്ങൾ തമാശ പറയും.

ഇതൊന്നും എന്റെ അമ്മയുടെ മാത്രം കഥയല്ല. എന്റെ തലമുറയിലെ അമ്മമാരുടെ മൊത്തം കഥയാണ്. രാത്രി ഏഴുമണിക്ക് കുളിക്കാൻ ചെല്ലുമ്പോൾ അടുത്ത വീടുകളിലെ അമ്മമാരും അവിടെ ഉണ്ട്. മക്കളെ താലോലിക്കാൻ ആർക്കും സമയമുണ്ടായിരുന്നില്ല, രാത്രി ഭക്ഷണം കഴിക്കാതെ കിടന്നിരുന്നത് എൻ്റെ 'അമ്മ മാത്രമല്ല.

ഇതൊക്കെ ആണെങ്കിലും വർഷത്തിൽ ഒരിക്കൽ 'അമ്മ എനിക്ക് ഇഷ്ടമുള്ള കറി ഉണ്ടാക്കി വച്ച്, അടുത്തിരുന്നു വിളമ്പി തരും. കർക്കടക മാസത്തിലെ മകം നാളിൽ ആണ് അത്. അന്ന് എൻ്റെ പിറന്നാളാണ്.

അരച്ചുകലക്കി എന്നാണ് ആ കറിയുടെ പേര്. ഇന്നത്തെ ഹോട്ടൽ മെനുവിൽ ഒന്നും അതില്ല. വാസ്തവത്തിൽ 'അമ്മ ഉണ്ടാക്കി അല്ലാതെ ഞാൻ ഈ കറി കഴിച്ചിട്ടില്ല. പക്ഷെ ഓരോ പിറന്നാളിനും 'അമ്മ ഉണ്ടാക്കിയ അരച്ചുകലക്കി കഴിക്കാൻ ഞാൻ നോക്കിയിരിക്കും. വിളക്കും കത്തിച്ചു വച്ച് തൂശൻ ഇലയിൽ ചുടുചോറും നെയ്യുമൊഴിച്ച് അതിന് ശേഷം അരച്ചുകലക്കിയും പപ്പടവും ചേർത്ത് അപൂർവ്വമായി മാത്രം കിട്ടുന്ന അമ്മയുടെ സാമീപ്യവും ആയിട്ടുള്ള ആ ഊണാണ് എന്റെ അമ്മ രുചി.

മുരളി തുമ്മാരുകുടി

-----------------

  • അരച്ചുകലക്കി
  • മോര് അധികം പുളിയില്ലാത്തത് – അരലിറ്റർ
  • തേങ്ങാ –ഒരു മുറി
  • പച്ചമുളക് – 4/5 എണ്ണം (ഉണക്കമുളകായാലുംമതി)
  • ഉപ്പ് – ആവശ്യത്തിന്

കടുകുവറ കടുവറ കടുവറ - വെളിച്ചെണ്ണ,കടുക്, കറിവേപ്പില', ഉലുവ, ഉണക്കമുളക്-

തേങ്ങയും പച്ചമുളകും നന്നായിഅരച്ചെടുക്കുക. അരപ്പ് മോരിൽചേർത്തിളക്കുക. അധികംകുറുകിയിട്ടുണ്ടെങ്കിൽ കുറച്ചു വെള്ളം ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ,വറ്റൽമുളക്, കറിവേപ്പില എന്നീവ ക്രമത്തിൽ ചേർത്ത് മൂപ്പിക്കുക . തേങ്ങ, മോര് മിശ്രിതം ഇതിലേയ്ക്കു ഒഴിക്കുക. കുറച്ചുനേരം ചെറിയ ചൂടിൽ തുടരെ ഇളക്കുക. തിളക്കുന്നനിനു മുൻപ് അടുപ്പിൽ നിന്നും മാറ്റാം. അരച്ചുകലക്കി റെഡി

(സുഹൃത്ത് ബീനയാണ് KA Beena അമ്മമാരുടെ പ്രത്യേക പാചകങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം ഉണ്ടാക്കാം എന്ന ആശയം മുന്നോട്ടു വച്ചത്. നിങ്ങൾക്കും ഒരു അമ്മരുചി എഴുതാൻ താല്പര്യമുണ്ടെങ്കിൽ ഒരു ഇമെയിൽ അയക്കുക(Sindhukb@hotmail.com) . ഞാൻ ബീനയുമായി ലിങ്ക് ചെയ്യാം. റെസിപ്പി ബീനക്ക് നേരിട്ട് അയച്ചുകൊടുത്താൽ മതി, അമ്മയുടെ ചിത്രം ഉൾപ്പടെ.)

മുരളി തുമ്മാരുകുടി

(പതിനായിരക്കണക്കിന് ആളുകൾ ഷെയർ ചെയ്തിട്ടുള്ള അമ്മയുടെ ഈ ചിത്രം എടുത്തത് എന്റെ മരുമകൻ അച്ചു ആണ്).

English Summary: Comfort Food, Muralee Thummarukudy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com