പങ്കുവയ്ക്കലിന്റെ സന്തോഷം, പുറമേ വരുമാനം; വാട്സാപ് രുചിലോകം സൂപ്പർഹിറ്റ്!
Mail This Article
‘മൂന്നു പ്ലേറ്റ് ചിക്കൻ ബിരിയാണി ലഭ്യമാണ്... ആവശ്യക്കാർക്ക് ഓർഡർ ചെയ്യാം–’ ‘ഇവിടെ ഇന്ന് മുട്ട ബജിയും ചോക്കലേറ്റ് കേക്കും ഉണ്ട്. പ്ലേറ്റിന് 30 രൂപ–’കോഴിക്കോട് ഒരു ഫ്ലാറ്റിലെ വീട്ടുകാരുടെ വാട്സാപ് ഗ്രൂപ്പിൽ സന്ദേശങ്ങൾ പറക്കുകയാണ്. ഭക്ഷണം എന്തൊക്കെ എന്നറിയിക്കേണ്ട താമസം, ആവശ്യക്കാർ കൈപൊക്കും. നിശ്ചയിച്ച സമയത്ത് വീട്ടിലെത്തി, പണം നൽകി വാങ്ങുകയും ചെയ്യും.
വീട്ടിലേക്ക് എത്തിക്കണമെങ്കിൽ അങ്ങനെ. ഭക്ഷണം ഉണ്ടാക്കുന്നവർക്ക് ചെറിയൊരു വരുമാനം, വാങ്ങുന്നവർക്ക് വിശ്വസിക്കാവുന്ന രുചിയുള്ള ഭക്ഷണം.കോവിഡ് കാലത്ത് വ്യത്യസ്തമായ കൂട്ടായ്മ ഒരുക്കുകയാണ് മീഞ്ചന്ത മലബാർ സിൽവർ ലിൻഡനിലെ താമസക്കാർ. മുൻകൈ എടുത്തത് അസോസിയേഷൻ ഭാരവാഹികൾ തന്നെ. രുചിയുള്ള ഭക്ഷണം കയ്യകലത്തിൽ ലഭ്യമായതോടെ ഇവിടേക്കിപ്പോൾ ഹോട്ടൽ വിഭവങ്ങൾ എത്തുന്നതും കുറഞ്ഞു.‘സിൽവർ ലിൻഡൻ ഫുഡ് ഫെസ്റ്റ്’ എന്ന വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതോടെയാണ് തുടക്കം.
വീട്ടിൽ ഉണ്ടാക്കുന്ന രുചിയേറിയ വിഭവങ്ങൾ അൽപം കൂടുതൽ പാചകം ചെയ്യും. വീട്ടാവശ്യം കഴിഞ്ഞുള്ള ഭാഗം മറ്റുള്ളവർക്ക് ലഭ്യമാക്കും. വാട്സാപ് ഗ്രൂപ്പിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്യും. നിമിഷ നേരം കൊണ്ടാണ് ഓരോന്നും വിറ്റു പോകുന്നത്. പ്രഭാത ഭക്ഷണം, കറികൾ, ചിക്കൻ–ബീഫ് വിഭവങ്ങൾ, കേക്ക് അങ്ങനെ വീട്ടിൽ ഉണ്ടാക്കുന്ന എന്തും മറ്റുള്ളവർക്ക് നൽകും.
ചെറിയൊരു തുകയും ഈടാക്കും. ഞായറാഴ്ചകളിൽ ഭക്ഷ്യോത്സവവും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാലമായതിനാൽ എല്ലാം വാട്സാപ് ഗ്രൂപ്പിൽ ആണെന്നു മാത്രം. കൗൺസിലർ നമ്പിടി നാരായണന്റെ സഹകരണത്തോടെ സ്വന്തമായി ഇനി പച്ചക്കറിത്തോട്ടം കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് ഫ്ലാറ്റുകാർ.