ലൊക്കേഷനിൽ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല ; മോഹൻലാൽ
Mail This Article
പാചക ലോകത്ത് ലോക്ഡൗൺ കാലത്തും സജീവമാണ് ലക്ഷ്മി നായർ. സൂപ്പർ താരങ്ങൾക്കൊപ്പം പാചകം ചെയ്ത ഓർമ്മകളും ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്മിനായർ പുതിയ വിഡിയോയിൽ. സുരേഷ് ഗോപി അതിഥിയായെത്തിയ പാചക ഓർമ്മകൾ, അന്ന് അദ്ദേഹം തയാറാക്കിയ ഉണ്ണിയപ്പ പായസം വളരെ രുചികരമായിരുന്നെന്നും ലക്ഷ്മി നായർ പറയുന്നു. വനിത പാചകം മാസികയിൽ സൂപ്പർ താരം മോഹൻ ലാലിനൊപ്പമുള്ള ചിറ്റ് ചാറ്റിന്റെ ചിത്രങ്ങളും മറക്കാനാവാത്ത ഓർമകളും വിഡിയോയിലൂടെ പങ്കു വച്ചിരിക്കുന്നു.
പരിപ്പുവടയും കാലിച്ചായയുമായി ഫോട്ടോഷൂട്ടിനു തയാറാകുന്നതിനിടയിൽ മോഹൻലാൽ പറഞ്ഞു. ‘ലൊക്കേഷനിൽ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല. ശ്മശാനത്തിൽ, യുദ്ധഭൂമിയിൽ, ലോറിയുടെയും ട്രെയിനിന്റെയും മുകളിൽ, കൊടുംകാട്ടിൽ, കിണറിനുള്ളിൽ...’വനിത പാചകം മാസികയിൽ പത്ത് വർഷം മുൻപ് പ്രസിദ്ധീകരിച്ച അഭിമുഖമാണിത്.
‘‘കിണറിനുള്ളിലോ...?’’ മോഹൻലാലിന്റെ ഭക്ഷണവിശേഷങ്ങൾ കേട്ടിരുന്ന ലക്ഷ്മി നായർക്ക് അത്ഭുതം.
‘വടക്കും നാഥൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു.’ മോഹൻലാൽ ഓർത്തു. ‘‘ഞാൻ കിണറിൽ ചാടുന്ന രംഗമാണ്. ഉദ്ദേശിച്ച സമയത്തൊന്നും ഷൂട്ടിങ് തീർന്നില്ല. ഒടുവിൽ എനിക്കുള്ള ഭക്ഷണം പാത്രത്തിലാക്കി ചരടിൽ കെട്ടി താഴേക്കിറക്കിത്തന്നു. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്നാണ് അന്ന് ഭക്ഷണം കഴിച്ചത്. ഏറ്റവും രുചികരമായ ഭക്ഷണമാണ് സിനിമ സെറ്റുകളിൽ കിട്ടുന്നതെന്നും നമുക്കിഷ്ടമുള്ളത് ഉണ്ടാക്കിത്തരുമെന്നും മോഹൻലാൽ അന്നത്തെ രുചിസല്ലാപത്തിൽ പറഞ്ഞു.