സൂപ്പർ താരങ്ങളുടെ സൂപ്പർ ഡയറ്റ്
Mail This Article
ഐപിഎല്ലിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുകളിൽക്കൂടി പറന്ന സഞ്ജു സാംസന്റെ സിക്സറുകൾ കണ്ട ബിസിനസുകാരൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ഉറക്കെ ചോദിച്ചു: ‘ഇയാൾ കഴിക്കുന്നതെന്താണെന്ന് എനിക്ക് ആരെങ്കിലുമൊന്നു പറഞ്ഞു തരുമോ?’
യുഎഇയിൽ വെടിക്കെട്ടിനു തിരികൊളുത്തിക്കഴിഞ്ഞ ഐപിഎല്ലിൽ സൂപ്പർ താരങ്ങളുടെ കരുത്തൻ കളി കണ്ട് ആനന്ദ് മഹീന്ദ്ര മാത്രമല്ല, സാധാരണ ക്രിക്കറ്റ് പ്രേമികളും മനസ്സിൽ പലവട്ടം ചോദിച്ചിട്ടുണ്ട് ഇതേ ചോദ്യം. ഈ സൂപ്പർ താരങ്ങളുടെ ഡയറ്റ് എന്തായിരിക്കും?!
കായികക്ഷമതയ്ക്കു പേരുകേട്ട ക്രിക്കറ്റ് ലോകത്ത് സഞ്ജുവിനു മുൻപേ ‘ഫിറ്റ്നസ് ഫ്രീക്കുകളായി’ മാറിയ താരങ്ങളുടെ ഡയറ്റ് പ്ലാൻ ഇതാ ഇങ്ങനെയാണ്...
∙മീൻ പൊള്ളിച്ചതുണ്ടോ?
സച്ചിൻ തെൻഡുൽക്കർ
ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും തന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് സച്ചിൻ. ആവിയിൽ വേവിച്ചെടുത്തവയാണ് സച്ചിന്റെ പ്രഭാത ഭക്ഷണത്തിലെ മുഖ്യ ഘടകം. ഒപ്പം പാലും ജ്യൂസും. ഉച്ച ഭക്ഷണം റൊട്ടിയും തൈരും. രാത്രി ചപ്പാത്തിക്കൊപ്പം മീൻ പൊള്ളിച്ചതും സാലഡും. ഇപ്പോൾ കളിക്കളത്തിൽ സജീവമല്ലാത്തതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ സച്ചിൻ പരമാവധി ഒഴിവാക്കാറാണ് പതിവ്.
∙ ചിക്കൻ നിർത്തി; ചെക്കൻ നന്നായി!
വിരാട് കോലി
വിരാട് കോലിയുടെ കരിയറിൽ ഒരു വഴിത്തിരിവായത് ഡയറ്റ് പ്ലാൻ ആയിരുന്നു. സാമാന്യം നന്നായി ചിക്കൻ കഴിച്ചിരുന്ന, വല്ലപ്പോഴും മദ്യപിച്ചിരുന്ന കോലി 2012ൽ അതെല്ലാം പൂർണമായി ഉപേക്ഷിച്ചു. ഇഷ്ടവിഭവമായിരുന്ന ബട്ടൂര ഉൾപ്പെടെ കോലി വേണ്ടെന്നുവച്ചു. കൊഴുപ്പടങ്ങിയ എല്ലാ ഭക്ഷണങ്ങളോടും ഗുഡ് ബൈ. കഴിഞ്ഞ 2 വർഷമായി കോലി സമ്പൂർണ വെജിറ്റേറിയനാണ്. സസ്യാഹാരിയായതോടെ തന്റെ ഫിറ്റ്നസ് മെച്ചപ്പെട്ടതായി കോലി പറയുന്നു.
∙ ഒരു ഡസൻ മുട്ട
രോഹിത് ശർമ
രോഹിത് ശർമ തന്റെ ഡയറ്റിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മുട്ടയാണ് രോഹിത്തിന്റെ പ്രധാന ഭക്ഷണം. പരിശീലനത്തിനു മുൻപ് ഒരു ഡസനോളം മുട്ട കഴിക്കാറുണ്ടെന്ന് രോഹിത് പറയുന്നു. പ്രഭാത ഭക്ഷണം മിക്കപ്പോഴും ഓട്സും പാലുമാണ്.
∙ ഉച്ചയ്ക്ക് നോ മീൽസ്
രവീന്ദ്ര ജഡേജ
രവീന്ദ്ര ജഡേജയും ഡയറ്റിന്റെ കാര്യത്തിൽ കണിശക്കാരനാണ്. ഗുജറാത്തി ഭക്ഷണത്തോട് അമിതാസക്തിയുണ്ടെങ്കിലും കൊഴുപ്പേറിയ ഭക്ഷണങ്ങൾ ജഡ്ഡു ഒഴിവാക്കും. പ്രഭാത ഭക്ഷണം വളരെ നന്നായി കഴിക്കുന്ന ജഡേജ ഉച്ചഭക്ഷണം കഴിക്കാറില്ല. ഇടനേരങ്ങളിൽ പാലോ പഴങ്ങളോ കഴിക്കും. പിന്നീട് രാത്രി ഭക്ഷണം മാത്രം.
∙ കോഫി? നോ കോംപ്രമൈസ്
സ്റ്റീവ് സ്മിത്ത്
ഓസ്ട്രേലിയക്കാരൻ സ്റ്റീവ് സ്മിത്ത് കരിയർ തുടങ്ങിയത് ലെഗ് സ്പിന്നറുടെ റോളിലായിരുന്നു. അവിടെ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായി മാറിയതിനു പിന്നിൽ ചിട്ടയായ പരിശീലനത്തിനും ഡയറ്റ് പ്ലാനിനും വലിയ പങ്കുണ്ട്. ഓട്സും പാലുമാണ് സ്മിത്തിന്റെ ബ്രേക് ഫാസ്റ്റ്. കൂടെ ഫ്രഷ് ജ്യൂസും. ഉച്ച ഭക്ഷണം പ്രോട്ടീൻ കൂടുതലടങ്ങിയ സാൻവിച്ച്. രാത്രി ഒരു വാഴപ്പഴവും. കാപ്പിയും ചായയും ഫിറ്റ്നസിനു വിലങ്ങുതടിയാണെന്നു അഭിപ്രായമുണ്ടെങ്കിലും ഇവ ഒഴിവാക്കാൻ മാത്രം സ്മിത്ത് ഇതുവരെ തയാറായിട്ടില്ല.
(ലാസ്റ്റ് ബോൾ: ഈ ഡയറ്റ് മാത്രം പിന്തുടർന്നാൽ ക്രിക്കറ്റ് താരമാകുമെന്ന് ഇതിനർഥമില്ല. കൃത്യമായ ഡയറ്റിനൊപ്പം ചിട്ടയായ പരിശീലനവും വ്യായാമവും കൂടി ചേരുമ്പോഴേ കാര്യങ്ങൾ പൂർണമാകൂ!)