മാന്ത്രിക പാചകവുമായി പത്തുവയസ്സുകാരി, മണിക്കൂറിൽ രുചികരമായ 33 വിഭവങ്ങൾ
Mail This Article
വയസ്സു പത്തേയുള്ളൂവെങ്കിലും പാചകകലയിൽ പത്തിൽ പത്തു മാർക്കാണു സാൻവിക്ക്. വെറും പാചകമല്ല, മണിക്കൂറിൽ രുചികരമായ 33 വിഭവങ്ങളുണ്ടാക്കുന്ന അതിവേഗ മാന്ത്രികപാചകം. അതിന് ഏഷ്യാ ബുക് ഓഫ് റെക്കോർഡ്സിന്റെയും ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിന്റെയും അംഗീകാരമായപ്പോൾ സാൻവിക്കു പ്രായത്തെയും വെല്ലുന്ന തലയെടുപ്പ്.
ഇന്ത്യൻ വ്യോമസേനയിൽ വിങ് കമാൻഡറായ എറണാകുളം ചെമ്പുമുക്ക് സ്വദേശി പ്രജിത് ബാബുവിന്റെയും മഞ്ജിമയുടെയും മകളായ സാൻവി എം.പ്രജിത് ഒരു മണിക്കൂറിലുണ്ടാക്കിയതു വെറും തട്ടിക്കൂട്ടുവിഭവങ്ങളല്ല. ഇഡ്ഡലി, മഷ്റൂം ടിക്ക, പനീർ ടിക്ക, ബുൾസ് ഐ, കോൺ ഫ്രിറ്റേഴ്സ്, ചിക്കൻ റോസ്റ്റ്, അപ്പം, പാൻകേക്ക്, ഫ്രൈഡ് റൈസ്, പാപ്ഡി ചാറ്റ്, ഊത്തപ്പം, സാൻവിച്ച് തുടങ്ങിയവയെല്ലാം അവയിലുണ്ട്.
പെൺകുട്ടികൾക്കായുള്ള രാജ്യാന്തര ദിനമായ ഇന്നലെ റെക്കോർഡ് നേട്ടത്തെക്കുറിച്ചാരായാൻ വിളിച്ചപ്പോൾ അഭിമാന നിറവിലായിരുന്നു സാൻവിയും മാതാപിതാക്കളും. മണിക്കൂറിൽ ഏറ്റവുമധികം വിഭവങ്ങൾ പാകംചെയ്ത കുട്ടി എന്ന വിഭാഗത്തിലാണു നേവി ചിൽഡ്രൻ സ്കൂളിലെ ഈ ആറാം ക്ലാസ് വിദ്യാർഥിനിയുടെ റെക്കോർഡ്. ഓഗസ്റ്റ് 29നു റെക്കോർഡ് രേഖപ്പെടുത്തുമ്പോൾ പ്രായം 10 വർഷവും ആറു മാസവും 12 ദിവസവും.
വിശാഖപട്ടണത്താണു ജോലിയെങ്കിലും അവധിയിലായതിനാൽ മകളുടെ നേട്ടത്തിന്റെ സന്തോഷം പങ്കിടാൻ പ്രജിത്തും നാട്ടിലുണ്ടായി. ചാനൽ കുക്കറി ഷോയിൽ ഫൈനലിസ്റ്റായ അമ്മ മഞ്ജിമയാണു പ്രചോദനമെന്നു സാൻവി പറയുന്നു. പല വിഭവങ്ങളും പാചകം ചെയ്യുമെങ്കിലും ചിക്കൻ വിഭവങ്ങൾ കഴിക്കാനാണു പ്രിയം. കോർപറേറ്റ് ട്രെയിനറും ഭരതനാട്യം ഗുരുവുമാണ് അമ്മ മഞ്ജിമ. സാൻവിയും ഭരതനാട്യം പരിശീലിക്കുന്നു. തന്റെ വിഭവങ്ങളെ പരിചയപ്പെടുത്തുന്ന യുട്യൂബ് ചാനലുമുണ്ട് ഈ മിടുക്കിക്ക്.